ലണ്ടനിലെ കിങ്‌സ് കോളേജിൽ ഡിഎൻഎയുടെ എക്സ്റേ ചിത്രം എടുക്കുന്നതിനുള്ള ഗവേഷണത്തിലായിരുന്നു റോസാലിൻഡ്. ഈശ്വരവിശ്വാസികളായിരുന്ന മാതാപിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങി വീട്ടമ്മയാവാതെ ശാസ്ത്രത്തിൽ വിശ്വസിച്ചു ജീവന്റെ രഹസ്യം കണ്ടെത്താൻ കേംബ്രിഡ്ജിലെത്തിയ അവർ പിഎച്ച്ഡിക്ക് ശേഷം എക്സ്റേ ക്രിസ്റ്റലോഗ്രഫിയിലേക്കു തിരിഞ്ഞു. സഹഗവേഷകനായിരുന്ന മൗറീസ് വിൽക്കിൻസനുമായി ഒത്തുപോവുക പ്രയാസമായിരുന്നു. എന്നിട്ടും റോസാലിൻഡ് മുന്നേറി. എക്സറേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് ഒടുവിൽ ഡിഎൻഎയുടെ ചിത്രം പകർത്തി. "ഫോട്ടോ 51" എന്നറിയപ്പെട്ട ആ ചിത്രം എടുക്കാൻ നൂറു മണിക്കൂറും നീണ്ട വിശകലനത്തിനൊടുവിൽ ഇരട്ട ഗോവണിയെന്ന നിഗമനത്തിലെത്താൻ ഒരു വർഷവും വേണ്ടിവന്നു.
അതേസമയം മറ്റൊരിടത്ത് ജെയിംസ് വാട്സനും ഫ്രാൻസിസ് ക്രിക്കും ജനിതക ഘടനയുടെ മോഡലുകൾ ഉണ്ടാക്കി തളർന്നിരുന്നു. ഓരോ മോഡലും പരാജയപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, വിൽക്കിൻസൺ റോസാലിൻഡ് അറിയാതെ 51മത്തെ ഫോട്ടോ വാട്ട്സന് കാണിച്ചുകൊടുത്തു. അവർ തട്ടിത്തടഞ്ഞു നിന്ന കണ്ടെത്തലിലേക്കുള്ള പ്രവേശനകവാടമായിരുന്നു അത്. വാട്ട്സനും ക്രിക്കും ഡബിൾ ഹെലിക്‌സെന്ന ജനിതകരഹസ്യം വിശദീകരിക്കുന്ന പ്രബന്ധം 1953ൽ പ്രസിദ്ധീകരിച്ചു. റോസാലിൻഡും അതെ നിഗമനം വിശദീകരിക്കുന്ന പ്രബന്ധം അതേവർഷം പ്രസിദ്ധീകരിച്ചെങ്കിലും വൈകിപ്പോയി. 1958ൽ എക്സറേയുടെ അമിതമായ ഉപയോഗത്താൽ ആണെന്നു പറയപ്പെടുന്നു 37മത്തെ വയസ്സിൽ റോസാലിൻഡ് ക്യാൻസറിനു കീഴടങ്ങി. 1962ൽ വാട്ട്സനും ക്രിക്കും വിൽക്കിൻസണും ഈ കണ്ടെത്തലിനു നൊബേൽ പങ്കിട്ടു.
അതിനുശേഷം ജനിതകരഹസ്യത്തിന്റെ ഉരുക്കഴിക്കുന്ന, കുരുക്കഴിക്കുന്ന, മറ്റൊരു കാൽവെയ്പ്പിനു റോസാലിൻഡിന്റെ പിന്മുറക്കാരായ രണ്ടു വനിതകൾ അതേ വേദിയിൽ പകരം വീട്ടിയിരിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ