പ്രാസംഗികനും ഭരണാധികാരിയും രണ്ടും രണ്ടുപേരാണ്. ഈ രണ്ടുഗുണങ്ങളും കൂടിച്ചേരുന്നവര്‍ അപൂര്‍വ്വമായിട്ടേയുള്ളു. നല്ല പ്രാസംഗികരെ ഭരണാധികാരികളാക്കി വിഠിത്തംകാണിച്ച ജനങ്ങളാണ് നമ്മളൊക്കെ. ഇന്‍ഡ്യയിലേക്കുതന്നെ നോക്കാം. ആദ്യപ്രധാനമന്ത്രിയായിരുന്ന നെഹ്‌റു നല്ല പ്രാസംഗികനായിരുന്നു എന്നാല്‍ അദ്ദേഹത്തെപോലെ മോശം ഭരണാധികാരികള്‍ പിന്നീട് ഉണ്ടായിട്ടില്ല. സോഷ്യലിസം എന്ന നടക്കാസ്വപ്നംകണ്ട് ജീവിച്ച അദ്ദേഹം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചില്ല. അനേകം വിഠിത്തങ്ങള്‍ കാട്ടിക്കൂട്ടുകയും ചെയ്തു. അതിലൊന്നാണ് ടിബറ്റ്. ചൈന ടിബറ്റ് കയ്യേറിയപ്പോള്‍ അതിനെതിരായി ഒരുവാക്കുപോലും അദ്ദേഹം സംസാരിച്ചില്ല. തന്നെയുമല്ല അതിനെ അംഗീകരിക്കയും ചെയതു. ഇന്നുകാണുന്ന ഇന്‍ഡ്യാ- ചൈന അതിര്‍ത്തി വാസ്തവത്തില്‍ ടിബറ്റുമായുള്ളയാണ്. അന്ന് ചൈനീസ് കടന്നുകയറ്റത്തെ എതിര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന അതിര്‍ത്തി തര്‍ക്കം ഉണ്ടാകുമായിരുന്നില്ല. സ്വന്തം ഇമേജായിരുന്നു അദ്ദേഹത്തിന് രാജ്യതാല്‍പര്യങ്ങളേക്കാള്‍ പ്രധാനം.
ഇന്‍ഡ്യ ഭരിച്ച ഏറ്റവുംനല്ല ഭരണാധികാരിയായിരുന്നു നരസിംഹറാവു. അദ്ദേഹം സംസാരിക്കാറില്ലായിരുന്നു. ആധുനിക ഇന്‍ഡ്യയുടെ അടിത്തറപാകിയത് അദ്ദേഹമായിരുന്നു. നെഹ്‌റുകുടുംബത്തിന്റെ പാദസേവകരായ കോണ്‍ഗ്രസ്സുകാര്‍ റാവുവിനോട് വലിയ അനീതിയാണ് കാട്ടിയത്. കേരളത്തിലെക്കുനോക്കിയാല്‍ എ. കെ. ആന്റണി നല്ല വാഗ്മിയാണ്, മോശം ഭരണാധികാരിയും. മുഖ്യമന്ത്രിയായിട്ടും പ്രതിരോധമന്ത്രിയായിട്ടും വലിയൊരു പരാജയമായിരുന്നു അദ്ദേഹം.ഇപ്പോഴത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനല്ല പക്ഷേ, നല്ല ഭരണാധികാരിയാണ്. കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ചെയത തെറ്റുകള്‍ അദ്ദേഹം ഒന്നൊന്നായി തിരുത്തുന്ന കാഴ്ച്ച അഭിനന്ദനീയമാണ്.
അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഒബാമ നല്ല പ്രാസംഗികനാണ്. അദ്ദേഹത്തിന്റെ എട്ടുവര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തിന് പ്രത്യകിച്ച് ഗുണമൊന്നും ഉണ്ടായില്ല. ഡബ്‌ളിയു ബുഷ് നശിപ്പിട്ടുപോയ രാജ്യത്തെ കരകയറ്റാന്‍ അദ്ദേഹത്തിനായില്ല. കുറെയേറെ മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുകയുംചെയ്തു. രാജ്യത്തെ നേര്‍വഴിക്ക് കൊണ്ടുവന്നത് നിങ്ങള്‍ മണ്ടനെന്നും വിഠിയെന്നും വിളിക്കുന്ന ട്രംപാണ്. അദ്ദേഹം നല്ലൊരു വാഗ്മിയല്ല, വിടുവാ സംസാരിക്കുന്നവനാണ്, വാക്കുകള്‍കൊണ്ട് പത്രക്കാരെയും ചില മലയാളികളെയും ശത്രുക്കളാക്കുന്നവനാണ്. പക്ഷേ, നല്ലൊരു ഭരണാധികാരിയാണ്.
രാജ്യത്തിന് ആര് നന്മടെയ്യുന്നവോ അയാളെവണം ഭരണമേല്‍പിക്കാന്‍. പാര്‍ട്ടിയോ വ്യക്തിസ്‌നേഹമോ വെറുപ്പോ ഇതൊന്നും നമ്മെ ഭരിക്കുന്നയാളെ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കാന്‍ പാടില്ല. ട്രംപ് വലിയൊരു ബിസിനസ്സ് സ്ഥാപനം കെട്ടിപടുത്തവനാണ്. അതാണ് അദ്ദേഹത്തിന്റെ അഡ്മിസ്‌ട്രേറ്റിവ് പവര്‍. ഒരുവീട് നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകുന്നവന് രാജ്യത്തെ നയിക്കാനും സാധിക്കും. വിജയിയായ ഒരു ബിസിനസ്സുകാരന് രാജ്യത്തെ ഭരിക്കാനും സാധിക്കും. നല്ലൊരു പ്രസംഗികന് അത് സാധ്യമല്ല. ഒബാമ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകന്‍ ആകേണ്ട ആളാണ്. എങ്കില്‍ അദ്ദേഹം വിജയിച്ചേനെ. അമേരിക്കയില്‍ പ്രാസംഗികര്‍ക്ക് നല്ല പ്രതിഫലം കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ചില മുന്‍പ്രസിഡണ്ടുമാരൊക്കെ പ്രസംഗം തൊഴിലാക്കി പണം സമ്പിക്കുന്നുണ്ട്.
ജോ ബൈഡന്‍ ഈ രണ്ടുഗുണങ്ങളുമുള്ള ആളല്ല. പ്രസംഗിക്കാനും കഴിവില്ല ഭരിക്കാനും. അദ്ദേഹം പ്രസിഡണ്ടാവുകയാണെങ്കില്‍ രാജ്യം വീണ്ടും നാശത്തിന്റെ കുഴിയിലേക്കായിരിക്കും പതിക്കുക. ലോകത്തിന്റെ അന്തകനായി മാറിക്കൊണ്ടിരിക്കുന്ന ചൈനയെന്ന ചട്ടമ്പിരാഷ്ട്രത്തെ ഇത്രയധികം വളര്‍ത്തിയതിന് പഴിക്കേണ്ടത് ഒബാമാ -ബൈഡന്‍ ഭരണകൂടത്തെയാണ്. ഒരിക്കല്‍കൂടി തെറ്റ് ആവര്‍ത്തിക്കാന്‍ ബൈഡനെ അനുവദിക്കണോയെന്ന് ഡെമോക്രാറ്റിക്ക് പക്ഷവാദികള്‍ ആലോചിക്കേണ്ടതുണ്ട്.
ഡെമോക്രാറ്റുകള്‍ വളരെ അസഹിഷ്ണതയുള്ളവരാണ്. ഹിലാരിയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അതുകൊണ്ടാണ് ട്രംപ് ഭരണഭാരം ഏറ്റതിന്റെ അടുത്തദിവസംതന്നെ അവര്‍ പ്രകടനവുമായി തെരുവിലിറങ്ങിയത്. ഒരാള്‍ ഭരണംകയ്യേറ്റാല്‍ ആറുമാസംവരെ അദ്ദേഹത്തെ സുഗമമായി ഭരിക്കാന്‍ അനുവദിക്കണമെന്നുള്ളത് സാമാന്യ മര്യാദയാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ച ഡെമോക്രാറ്റുകള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിന്റെ പിറ്റേദിവസംമുതല്‍ സമരമുറകളുമായി രംഗത്തിറങ്ങിയ മാര്‍ക്‌സിറ്റുകളെപ്പോലെയാണ്.
ഡെമോക്രാറ്റുകളുടെ സമരസന്നാഹങ്ങളെല്ലാം നനഞ്ഞപടക്കംപോലെ ചീറ്റിപോകുന്ന കാഴ്ച്ച നാമെല്ലാം കണ്ടല്ലൊ. കഴിഞ്ഞ ഇലക്ഷനില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടു എന്നുപറഞ്ഞായിരുന്നു തുടക്കം. ഒരുവലിയ അമിട്ടുപോലെ പൊട്ടുമെന്ന് കരുതിയ വിവാദം ചെറിയൊരു പടക്കത്തിന്റെ ശബ്ദംപോലും കേള്‍പിക്കാതെ കെട്ടടങ്ങി. പിന്നീടാണ് ബൈഡന്റെ മകനെ കുരുക്കാന്‍ ട്രംപ് ഇടപെട്ടെന്നുള്ള ആരോപണവുമായി അവര്‍ കാഹളംമുഴക്കിയത്. റഷ്യന്‍ ഇടപെടലിനെപറ്റി പിന്നീടൊന്നും പറഞ്ഞുകേട്ടില്ല. ഇംപീച്ചുമെന്റെന്ന വജ്രായുധവുമായി നാന്‍സി പെലോസി ക്യാപിറ്റോള്‍ ബില്‍ഡിങ്ങില്‍ ചുറ്റിക്കറങ്ങിയതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. എന്തിനായിരുന്നു ഈ നാടകമൊക്കെ. ഇവിടുത്തെ ഡെമോക്രറ്റുകള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണോ പാഠംപഠിക്കുന്നതെന്ന് തോന്നിപ്പോകുന്നു.
ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ട്രംപ് പ്രസിഡണ്ടായിരിക്കയാണ് നല്ലത്. പാക്കിസ്ഥാനെയും ചൈനയേം പ്രീണിപ്പിക്കുന്ന ഡെമോക്രാറ്റ് നയങ്ങള്‍ ഇന്‍ഡ്യക്ക് ഭീഷണയാണെന്നുള്ള വസ്തുത നാം മനസിലാക്കണം. ഡോളര്‍കൊണ്ട് പട്ടിണിമാറ്റുന്ന പാക്കിസ്ഥാനികള്‍ അമേരിക്ക തുലയട്ടൈയെന്ന് മുദ്യാവാക്യം വിളിക്കയും അമേരിക്കന്‍ പതാക തെരുവിലിട്ട് ചവിട്ടുകയും ചെയ്തിട്ടും ഉളുപ്പില്ലാതെ വീണ്ടും ആയുധങ്ങളും പണവും നല്‍കി ആ രാജ്യത്തെ പോഷിപ്പിച്ചുകൊണ്ടിരുന്ന ഒബാമയില്‍നിന്നും വ്യത്യസ്ഥനാണ് ട്രംപ്. ഇന്‍ഡ്യയില്‍വന്ന് വന്‍സ്വീകരണങ്ങള്‍ വാങ്ങിയിട്ട് നേരെ പാക്കിസ്ഥാനില്‍പോയി ഇന്‍ഡ്യയെ പഴിച്ച ഒബാമയല്ല ട്രംപ്. നമ്മുടെ മാതൃരാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈനയേയും പാക്കിസ്ഥാനേയും നിലക്കുനിറുത്താന്‍ ട്രംപ് ജയിച്ച് വീണ്ടും പ്രസിഡണ്ടാകേണ്ടത് എല്ലാ ഇന്‍ഡ്യാക്കാരടേയും ആവശ്യമാണ്.
മീഡിയകളുടെ പോളിങ്ങ് അനുസരിച്ച് ബൈഡന്‍ വിജയിക്കുമെന്നാണല്ലോ പറയുന്നത്. കഴിഞ്ഞ ഇലക്ഷനിലും ഹിലാരിക്ക് വന്‍ ലീഡാണ് അവര്‍ നല്‍കിയിരുന്നത്. ഇലക്ഷന്റെ തലേദിവസം സി എന്‍ എന്‍ പോള്‍ കാണിച്ചത് ഹിലാരിക്ക് 73 ശതമാനവും ട്രംപിന് 27 ശതമാനം വിജയസാധ്യതയാണ്. മീഡിയയുടെ പ്രവചനങ്ങള്‍കേട്ട് മധുരസ്വപ്നങ്ങള്‍ കാണുന്നവര്‍ നിരാശരാകത്തേയുള്ളു.
സാം നിലമ്പള്ളില്‍
samnilampallil@gmail.com