ഫിലഡൽഫിയ: രണ്ടാമത്തെ പ്രസിഡന്റ് സംവാദം റദ്ദാക്കിയതിനെ തുടർന്ന് , തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്നാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വ്യാഴാഴ്ച രാത്രി ഫിലഡൽഫിയയിലെ നാഷണൽ കോൺസ്റ്റിട്യൂഷൻ സെന്റർൽ നിന്നുള്ള എബിസി ന്യൂസ് ടൗൺ ഹാളിൽ നേരിട്ട് വോട്ടർമാരെ നേരിട്ടു.
"20/20" ന്റെ തത്സമയ സ്‌പെഷ്യൽ എഡിഷൻ - "വൈസ് പ്രസിഡന്റും ജനങ്ങളും" - എബിസി ന്യൂസ് ചീഫ് ആങ്കർ ജോർജ്ജ് സ്റ്റെഫനോപൗലോസ് മോഡറേറ്റ് ചെയ്തു.
രണ്ടാം പ്രസിഡന്റ് സംവാദം വ്യാഴാഴ്ച മയാമിയിൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ COVID-19 പോസിറ്റീവ് രോഗനിർണയത്തെത്തുടർന്ന് പ്രസിഡന്റ് ഇലക്ഷൻ കമ്മീഷൻ സംവാദം വെർച്വൽ ആക്കി മാറ്റി, എന്നാൽ ഒരു വെർച്വൽ ചർച്ചയിൽ താൻ സമയം പാഴാക്കില്ലെന്ന് പറഞ്ഞു ട്രംപ് പരിപാടി നിരസിച്ചതോടെ ബൈഡൻ എബിസി ന്യൂസിനൊപ്പം ടൗൺഹാളിൽ പങ്കെടുക്കാൻ സമ്മതിക്കുകയായിരുന്നു.
മുൻ വൈസ് പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കാൻ വോട്ടർമാർക്ക് അവസരമുണ്ടായിരുന്നു.
സംസ്ഥാന, പ്രാദേശിക സർക്കാർ ആരോഗ്യ, സുരക്ഷാ ചട്ടങ്ങളും , ആരോഗ്യ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ച മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് പരിപാടി നടന്നത്.
ട്രംപ് അതേ സമയം വ്യാഴാഴ്ച എൻബിസി ന്യൂസിനൊപ്പം മയാമിയിൽ ടൗൺഹാളിൽ പങ്കെടുത്തു.
കൊറോണ പാൻഡെമിക്, സ്കൂൾ, ബിസിനസ് റീ ഓപ്പണിങ് തുടങ്ങി വോട്ടർമാരുടെ ചോദ്യങ്ങൾക്കു ബൈഡൻ മറുപടി പറഞ്ഞു.
1994 ലെ ക്രൈം ബില്ലിനെക്കുറിച്ച് ഖേദം പ്രകടിപ്പിച്ച ജോ ബൈഡൻ, തിരഞ്ഞെടുപ്പിന് മുമ്പ്, സുപ്രീംകോടതി വിപുലീകരിക്കുന്നതിൽ വ്യക്തമായ നിലപാടുമായി രംഗത്തെത്തുമെന്ന് പറഞ്ഞു.
നിലവിലെ ഭരണത്തിൽ നിന്ന് വ്യത്യസ്തമായി തന്റെ ഭരണം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുവാൻ ബൈഡൻ ശ്രമിച്ചു. നിലവിലെ കൊറോണ വൈറസ് പാൻഡെമിക് കാലത്ത് ഭരണത്തിലിരുന്ന ട്രമ്പിന്റെ ഭരണത്തിന് സാധിക്കാതിരുന്നത് പലതും തന്റെ ഗവൺമെന്റിന് സാധിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു.
സ്റ്റെബിലിറ്റിയും പ്രെഡിക്റ്റബിലിറ്റിയും വൈറ്റ് ഹൗസിൽ തിരികെയെത്തിക്കുമെന്നു അദ്ദേഹം ഉറപ്പു പറഞ്ഞു .
നിലവിലെ ആരോഗ്യ പ്രതിസന്ധിയെ ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയെ അപലപിച്ച ബൈഡൻ മാസ്ക് ധരിക്കാത്ത ട്രംപിന്റെ നിലപാടുകളെയും കടന്നാക്രമിച്ചു.
'ഒരു പ്രസിഡന്റിന്റെ വാക്കുകൾക്കു വളരെ അർത്ഥമുണ്ട്, ഒരു പ്രസിഡന്റ് മാസ്ക് ധരിക്കാതെ നടക്കുകയും മാസ്ക് ധരിക്കുന്ന തന്നെ പോലുള്ളവരെ പരിഹസിക്കുകയും ചെയുമ്പോൾ ജനം കരുതും മാസ്ക് ധരിക്കുക അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലെന്ന്'' ബൈഡൻ പറഞ്ഞു.
ട്രാൻസ്‌ജെൻഡേഴ്സിന്റെ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബൈഡെൻ ഈ വർഷം കൊല്ലപ്പെട്ട ട്രാൻസ്ജെൻഡർമാരുടെ എണ്ണം പതിനേഴോ അതിലേറെയോ ആണെന്ന് സൂചിപ്പിച്ചു. ട്രംപ് ഭരണത്തിൽ എൽജിബിടിക്യുവിൻറെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു.