റൊണാൾഡ് റീഗന്റെ അസിസ്റ്റന്റായിരുന്ന വാൾ സ്ട്രീറ്റ് ജേർണലിലെ കോളമിസ്റ്റ്
പെഗ്ഗി നൂനന്, ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ നോമിനീ കമല ഹാരിസിനെ വാക്കുകൾകൊണ്ട് അധിക്ഷേപിച്ചതിന്റെ പേരിൽ ശകാരവർഷം നേരിടുന്നു . കമല ഉന്മത്തയാണെന്നും പ്രചരണവേളയിൽ അവർ നടത്തിയ പ്രകടനങ്ങളും ചുവടുകളും ബാലിശവും നാണകെട്ടതും നിലവാരമില്ലാത്തതും ആണെന്നാണ് നൂനൻ വിശേഷിപ്പിച്ചിരുന്നത്. കോളത്തിന് നൽകിയ ശീർഷകം " എ ഗുഡ് ഡിബേറ്റ് , ആൻഡ് ഇറ്റ് ഈസ് നോട്ട് കൊയെറ്റ് ഓവർ ( ഒരു നല്ല സംവാദം: അത് ഇനിയും തീർന്നിട്ടില്ല) എന്നായിരുന്നു. അതിന്റെ അവസാനം രണ്ട് വലിയ ഖണ്ഡികകളിലായി കമലയുടെ നൃത്തത്തെയും ചിരിയെയും ശൈലിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്.
നൂനൻറെ കോളത്തിൽ നിന്ന് പ്രസ്തുത ഖണ്ഡികകൾ എടുത്തുകൊണ്ടാണ് എംഎസ്എൻബിസി പോലെയുള്ള പ്രമുഖ ടിവി ചാനൽ, എഴുത്തുകാരിയെ കീറിമുറിച്ചത്.
കറുത്തവർഗ്ഗത്തെ പുച്ഛിക്കുമ്പോൾ കിട്ടുന്ന ഒരുതരം ആനന്ദത്തിനു വേണ്ടിയായിരിക്കാം പെഗ്ഗി ഇങ്ങനെ എഴുതിയതെന്ന് ആഫ്രിക്കൻ അമേരിക്കൻ പോളിസി ഫോറം ട്വീറ്റ് ചെയ്തു.
അവസാനവട്ട പ്രസിഡൻഷ്യൽ സംവാദത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിനിടെയാണ് നൂനൻ , കമലയെ അതിൽ വിഷയമാക്കിയത്. തല പിന്നോട്ടാക്കി, ആരും തമാശ പറയാത്തപ്പോഴും പൊട്ടിച്ചിരിക്കുന്ന കമലയുടെ പ്രകൃതം ഒട്ടും നിലവാരമുള്ളതല്ലെന്നും യുവാക്കളുടെ വോട്ട് ലക്ഷ്യമിടുന്ന യുവ പ്രതിനിധിയാണവരെന്നും പെഗ്ഗി പരാമർശിച്ചു. സന്തോഷവതിയായ പോരാളിയെന്ന തോന്നൽ സൃഷ്ടിക്കാനുള്ള അവരുടെ ശ്രമം തികച്ചും ബാലിശമാണെന്നും പെഗ്ഗി നൂനൻ തുറന്നടിച്ചു. ഒബാമയുടെ ഭരണത്തിന്റെ തുടർച്ചയിൽ അകപ്പെടരുതെന്ന ധ്വനി നൽകിക്കൊണ്ട് അമേരിക്കക്കാരോട് നൂനൻ പങ്കുവയ്ക്കുന്നത് കറുത്ത വർഗക്കാരോടുള്ള അവജ്ഞയാണ്.
യു എസ് പ്രസിഡൻഷ്യൽ ടിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ആഫ്രിക്കൻ അമേരിക്കൻ വംശജയാണ് കമല ഹാരിസ്. 2020 പ്രചാരണ പാതയിൽ അവരുടെ സാന്നിധ്യം ചരിത്രപരമാണ്, അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.