മഴത്തുള്ളികൾ വീണു മുറ്റത്തു ചില്ലു-
പൂക്കുറ്റിയായിച്ചിതറവെ,
ക്ഷണഭംഗുര,മസ്‌തിത്വമെന്നെൻ
മാനസം മന്ത്രിക്കുന്നല്ലോ!
പോയ വർഷഋതുക്കളിലൂടെ
ചിത്തപ്പമ്പരം ചെറ്റു ചുറ്റവെ,
പോയ പ്രീയരൊന്നൊന്നായ് മിഴി
തുറപ്പൂ,കാലത്തിരശ്ശീലയിൽ
എങ്ങു പോയവരെങ്ങു പോയി
കരളെത്താത്ത ദൂരത്തോ!
കണ്ണെത്താത്തയകലത്തോ!!
കാവ്യദേവതേ, കാത്തു നിന്നെ
കാത്തെ, ത്രനേരം ഞാൻ തപിച്ചീല;
നിൻമന്ദപദന്യാസങ്ങളോ
കേൾപ്പൂ പിൻമാറും വൃഷ്ടിയിൽ!
നാലു മണിച്ചായക്കുള്ളൊരു
നേരമായ്; ഭാര്യ ചോദിപ്പൂ:
“എന്തു വേണം കഴിപ്പാനങ്ങേയ്‌ക്ക് ;
ഉള്ളിവടയോ ഉണ്ണിയപ്പമൊ?”
“ഒന്നും വേണ്ട കഴിക്കാനിപ്പോൾ;
പോരട്ടെ, മധുരതുളസിച്ചായ.”
മഴയ്ക്കുശേഷവും മഴമന്താരം
മനമല്ലൊ നനവിൽ കുളിരുന്നു.
നെറ്റിയിലിളംചൂട് തോന്നുന്നു,
തൊണ്ടയിലാരോ നാരായത്താൽ
കോറിക്കോറി വരയുന്നു
ശ്വാസമെടുപ്പാനെന്തു പ്രയാസം;
കീറി രസിക്കയാണോയീ-
പ്പഴംശ്വാസകോശത്തെ വൈറസ്!
ജീർണക്കൂടുമുപേക്ഷിച്ചു പുതുനീഡം
തേടിയിറങ്ങുകയാണോ പ്രാണപ്പക്ഷി!
പുളഞ്ഞാവി പൊങ്ങിടും കളിമൺകപ്പ് കയ്യിലേന്തി
വന്നു നിൽക്കുന്നതാ മുന്നിൽ നറുംപുഞ്ചിരിയുമായവൾ.
മൃത്യു നിശ്ചയം; ഇനി മണ്ണിൽ അധിക നാളില്ല ജീവിതം
ദൃഷ്ടിപഥത്തിൽ കരിനീലകാന്തിയെ കണ്ടൂ ഭയന്നു ഞാൻ.
ഒറ്റയ്ക്ക് വന്നയാൾ ഒറ്റയ്ക്ക് തന്നെ പോകണം;
എന്നെയും കൊണ്ടേ പടിയിറങ്ങൂ ദുഷ്ടനാമീ വികടകൊവിഡൻ!
“പറയൂ, ചിന്തയെന്താണേട്ടന്;"
സ്നേഹത്തോടെയവൾ മന്ത്രിച്ചു :
"കുടിക്കൂ മധുരതുളസിച്ചായ ;
മാറട്ടെ കറുത്ത മൂഡൊക്കെ.”
മധുരച്ചായ നുണച്ചിറക്കുമ്പോൾ
നാവിൽ കയ്പ് പൊടിഞ്ഞതെന്തേ?
"മച്ചിൻപുറം നീ,യടിച്ചൊന്നു വേഗം വൃത്തിയാക്കണം"
വിഷാദത്തോടെ കൽപ്പിച്ചു ഞാൻ ഭാര്യയോട്:
“താഴെയല്ല താമസം, ഇനി മോളിലാണോമലെ;
ഒരു വീടിനുള്ളിലാണെങ്കിലും നമുക്കിരു-
വീട്ടിലെന്നപോലെ കഴിഞ്ഞിടാമിനി!”
*********
മുജ്ജന്മസുകൃതം! ദിനം പതിനാലു കഴിഞ്ഞതും,
പൂർണസ്വസ്ഥനായ് താഴേക്കിറങ്ങി വന്നു ഞാൻ !
വിരിഞ്ഞു നില്കുന്നു തോപ്പിൽ
മൊസാന്ത മന്ദാരം ചെമ്പരത്തി.
പച്ചപ്പടർപ്പിൽ നറുംസൂര്യചുംബനത്തിൽ
തിളങ്ങുന്നതാ പോയ രാവിൻ മഴത്തുള്ളികൾ.
ഈശ്വരാധീനമോ മുജ്ജന്മസുകൃതമോ!
മുക്തനായല്ലോ മഹാമാരിയിൽ നിന്നും!!
ചിങ്ങവെയിൽ കളമിട്ടയുമ്മറത്തിണ്ണയി-
ലിരുന്നു ഞാൻ ചൊല്ലി,യോമലാൾ കേൾക്കാൻ:
മരണഗന്ധമിയന്നതാണെങ്കിലും
ഒരു നിയമവുമേശാത്തതാണെങ്കിലും
മധുരമാണെനിക്കെന്നുമീ ജീവിതം!