Image

ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്- മാർത്തോമാ മെത്രാപ്പോലീത്ത സ്ഥാനാരോഹണം 14ന്

പി.പി.ചെറിയാൻ Published on 12 November, 2020
ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്-  മാർത്തോമാ മെത്രാപ്പോലീത്ത സ്ഥാനാരോഹണം 14ന്
ഡാളസ്:ഈശ്വര സൃഷ്ടിയുടെ മകുടമാണ്‌ മനുഷ്യനും , മനോഹരിയായ പ്രകൃതിയും' ഇവ രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുകയും ആദരിക്കുകയും  സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥത പുലര്‍ത്തുകയും അജഗണ പരിപാലനത്തില്‍ പുതിയ മാനം കണ്ടെത്തുകയും ചെയ്‌ത മുൻ  നോര്‍ത്ത്‌ അമേരിക്കാ യൂറോപ്പ്‌ ഭദ്രാസനാധിപൻ  ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ് ‌‌ സഫ്രഗൻ  മെത്രപൊലീത്ത  മാർത്തോമാ സഭയുടെ ഇരുപത്തിരണ്ടാമതു പരമാധ്യക്ഷനായി  നവംബർ 14 ശനിയാഴ്ച രാവിലെ 8 നു  സ്ഥാനാരോഹണം ചെയപെടുന്നുവെന്നത്  ആഗോള മാർത്തോമാ സഭാ വിശ്വാസികളെ സംബന്ധിച്ചു  അഭിമാനകരമായ നിമിഷമാണ്.
ഡോ അലക്സാണ്ടർ മാർത്തോമാ വലിയ മെത്രപൊലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ പ്രത്യകം കൂദാശ ചെയ്യപ്പെട്ട  മദ്ഹബഹയിൽ വിശുദ്ധ കുർബാന മദ്ധ്യേ  സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും ..തുടർന്നു  കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു രാവിലെ 11 നു ചേരുന്ന അനുമോദന സമ്മേളനത്തിൽ സഹോദരിസഭകളിലെ മേലധ്യ്ക്ഷന്മാരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും ആശംസകൾ അർപ്പിച്ചു പ്രസംഗിക്കുമെന്നു ഡോ യുയാകിം മാർ  കൂറിലോസ് എപ്പിസ്കോപ്പ അറിയിച്ചു

അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ ഇടവകയിലെ കിഴക്കേ ചക്കാലയിൽ ഡോ.കെ.ജെ.ചാക്കോയുടേയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19ന്‌ ആയിരുന്നു ജനനം. കോട്ടയം എം ടി സെമിനാരി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയസ് കോളജിൽ നിന്നും ബിരുദ പഠനവും പൂർത്തീകരിച്ചു. തുടർന്നു ദൈവീക വിളി ഉള്‍കൊണ്ട്‌. ജബല്‍പൂര്‍ ലിയനോര്‍ഡ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടി 1972 ഫെബ്രുവരി 4ന്‌ സഭയുടെ പൂര്‍ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക്‌ പ്രവേശിച്ചു.

1989 ഡിസംബര്‍ 9ന്‌ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌, യൂയാക്കിം മാര്‍ കൂറിലോസ്‌ എന്നിവരോടൊപ്പം ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌ സഭയുടെ മേല്‍ പട്ടസ്ഥാനത്ത്‌ അവരോധിതനായി..2020 ജൂലൈ 12 നു ഞായറാഴ്ച രാവിലെ 9 നു തിരുവല്ല പൂലാത്തിൻ  ചാപ്പലിൽ സഫ്രഗൻ ഇൻസ്റ്റലേഷൻ സർവീസിൽ  സഫ്രഗൻ മെത്രപൊലീത്തയായി നിയമിതനായി .ജോസഫ് മാർത്തോമാ  2020 ഒക്ടോബർ 18 നു  കാലം ചെയ്തതിനെ തുടർന്നു മാർത്തോമാ മെത്രപൊലീത്തയുടെ ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു .

1990 -93 മദ്രാസ്‌ - കുന്നംകുളം , 93 - 97 കുന്നംകുളം- മലബാര്‍ ഭദ്രാസന ചുമതല ഏറ്റെടുത്തതു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി ,വിശ്രമമില്ലാതെ ഭദ്രാസനാതിര്‍ത്തിയിലുളള ചേരി പ്രദേശങ്ങളിലും കാനാലുകളുടെ ഓരങ്ങളിലും കഴിയുന്ന സഭാ  വിശ്വാസികൾ , അശരണര്,‍ അനാഥര്,‍ രോഗികള്‍ എന്നിവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു അവരെ ആശ്വസിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‌കുന്നതിനും തിരുമേനി നല്‍കിയ നേതൃത്വം മലബാറിലെ ജനങ്ങളുടെ മനസില്‍ ഇന്നും സജീവമായി നിലനില്‌ക്കുന്നു. 1997 ഒക്‌ടോബര്‍ മുതല്‍ തിരുവനന്തപുരം കൊല്ലം, 2005 ഓഗസ്റ്റ്‌ മുതല്‍ മദ്രാസ്‌ ബാംഗ്ലൂര്‍, ഭദ്രാസനാധിപനായും ,മുംബൈ ഭദ്രാസനാധിപനായും തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിസീമമാണ്‌.

മാര്‍ത്തോമ യുവജന സംഖ്യം പ്രസിഡന്‍റായി ചുമതലയേറ്റെടുത്തത്‌ യുവാക്കളെ സഭയുടെ മുഖ്യധാരയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ പ്രചോദകമായി. യുവജന സഖ്യത്തിന്‍റെ കര്‍മ പരിപാടികളും ബോധവല്‍ക്കരണ സെമിനാറുകളും പഠന സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഭാവി തലമുറക്ക്‌ പ്രതീക്ഷയും ഉത്തേജനവും നല്‍കികൊണ്ടുളള തിരുമേനിയുടെ പ്രവര്‍ത്തന ശൈലി യുവജനങ്ങള്‍ക്കെന്നും ഒരു മാതൃകയും വെല്ലുവിളിയുമായിരുന്നു.

ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായും അവരെ സമൂഹത്തിന്‍റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനും തിരുമേനിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ക്രിസ്‌തു കേന്ദ്രീകൃത ജീവിത ശൈലി, സാമ്പത്തിക അച്ചടക്കവും സുതാര്യതയും കര്‍മ നിരതയും ക്രമീകൃതവുമായ പ്രവര്‍ത്തനശൈലി, അതുല്യമായ നേതൃത്വ പാടവം, ഭരണ കര്‍ത്താവ് , സംഘാടകൻ , മനുഷ്യ സാമൂഹ്യ സ്‌നേഹി, പ്രകൃതി സ്‌നേഹി, വായനാ ശീലന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ സദ്‌ഗുണങ്ങള്‍ ഉള്‍ക്കൊളളുന്ന ഏവര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വം.
 പത്രദൃശ്യമാധ്യമങ്ങള്‍ക്ക്‌ മുഖം നല്‍കാതെ അകന്നു നിന്നും, കൊട്ടിഘോഷിക്കപ്പെടാത്ത പ്രവര്‍ത്തന രീതി ഉള്‍കൊണ്ടും മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന തിയോഡോഷ്യസ്‌ തിരുമേനി 2009 ജനുവരി അഞ്ചിനാണ്‌ ഭദ്രാസന ചുമതലയേറ്റെടുക്കുന്നതിന്‌ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്‌. അന്നു മുതല്‍ ഭദ്രാസന ചുമതല ഒഴിയുന്നത്  വരെ തന്റെ  വ്യക്തി പ്രഭാവങ്ങൾക്കു  ഒരു പോറല്‍ പോലും ഏല്‌പിക്കാതെ വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ സങ്കലന ഭൂമിയിൽ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍കൊണ്ട്‌ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞു എന്നത്‌ അഭിമാനത്തിനു വക നല്‍കുന്നു..

ഇതര മത വിശ്വാസങ്ങളേയും ആദരിക്കുകയും അവരുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുകയും ചെയ്യുന്നതില്‍ തിരുമേനി പ്രത്യേകം ശുഷ്‌ക്കാന്തി പ്രകടപ്പിക്കുന്നു. ശ്രീനാരായണ ഗുരുവിന്‍റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക്‌ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡോക്ടറേറ്റ്‌ ഇതിനടിവരയിടുന്നു.

സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ വംശവദനാകാതെ ആത്മീയ ആചാര്യനെന്ന നിലയില്‍ സൂക്ഷ്‌മതയോടും ദൈവിക ബോധത്തോടും നീതിയോടും ഭരണ ഘടനക്കു വിധേയമായി നീതി നിര്‍വഹണം നടത്തുന്നതില്‍ തിരുമേനി വളരെ ദത്തശ്രദ്ധനാണ്‌. മൂന്നര വര്‍ഷക്കാലം നന്മ മാത്രം ചെയ്‌തും രോഗികളെ സൗഖ്യമാക്കിയും ദൈവരാജ്യം പ്രസംഗിച്ചും ഭൂമിയില്‍ സഞ്ചരിച്ച പാപ രഹിതനായ ക്രിസ്‌തു ദേവനെ കോടതികള്‍ മാറി മാറി വിസ്‌തരിച്ചിട്ടും ഒരു കുറ്റവും കണ്ടെത്തനാകാതെ ഇവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന ജനങ്ങളുടെ ആരാവാരങ്ങള്‍ക്ക്‌ മുമ്പില്‍ പരാജിതനായി . ക്രിസ്‌തുവിനെ ക്രൂശിക്കുവാന്‍ ഏല്‌പിക്കുകയും അനീതിയും അധര്‍മവും നിയമ ലംഘനവും നടത്തിയ ബബെറാസിനെ മോചിപ്പിക്കുകയും ചെയ്‌ത പീലാത്തോസ്‌ എന്ന ഭരണ കര്‍ത്താവ്‌ നീതി ന്യായ വ്യവസ്ഥക്ക്‌ തീരാ കളങ്കമാണെന്ന്‌ ഉറച്ചു വിശ്വസിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌ത തിരുമേനിയുടെ നീതി നിര്‍വ്വഹണം സഭാ ജനങ്ങളുടെ പ്രശംസക്ക്‌ പാത്രീഭൂതമായിട്ടുണ്ട്‌.

മാർത്തോമാ സഭയുടെ ഇരുപത്തിരണ്ടാമതു മെത്രാപ്പോലീത്തയായി ചുമതലയേറ്റാൽ തന്നിലർപ്പിതമായിരിക്കുന്ന ഉത്തരവാദിത്യങ്ങൾ  ദൈവവചനാടിസ്ഥാനത്തിൽ നിര്വഹിക്കപ്പെടുമെന്ന വലിയൊരു സന്ദേശം ഈയിടെ മനോരമ ചാനലിനനുവദിച്ച അഭിമുഖത്തിലൂടെ തിരുമേനി നൽകിക്കഴിഞ്ഞു.

ട്രാൻസ്ജെൻഡറിനോടുള്ള,വനിതാ പട്ടത്വത്തിനൊടുള്ള ,ലൈംഗീകആരോപണത്തിനു വിധേയരാകുന്നവരോടുള്ള,  ഇരയോടുള്ള ,അധ്യാപകരുടെ നിയമനത്തിൽ സംഭാവന വാങ്ങുന്നതിനോടുള്ള ,ചര്ച് ആക്ട് ബില്ലിനോടുള്ള ,ഓർത്തഡോക്സ് ജേക്കബായ തർക്കത്തിലുള്ള,സർക്കാർ കൊണ്ടുവന്ന പുതിയ സംവരണ ബില്ലിനോടുള്ള ,ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള , ആഡംബര ജീവിതം നയിക്കുന്നതിനോടുള്ള വിഷയങ്ങളിലെല്ലാം തിരുമേനിയുടെ ഗാഢവും വ്യക്തവും നിർഭയവുമായ   കാഴ്ചപാട് മാർത്തോമാ സഭയുടെ ഭാവി  എന്തായിരിക്കുന്നുമെന്നതിലേക്കു വെളിച്ചം വീശുന്നതായിരുന്നു.

കാലാകാലങ്ങളിൽ മാത്തോമാ സഭയെ  നയിക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെടുന്ന  സഭാ പിതാക്കന്മാർ സഭയുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യകം ശ്ര ദ്ധിച്ചിരുന്നുവെന്നു  ചരിത്രം തന്നെ സാക്ഷീകരിക്കുന്നു.  .

തിരുമേനിയുടെ പ്രഖ്യാപനത്തോടെ  തന്നെ ഇത്‌  ഉപസംഹരിക്കട്ടെ..
"സഭയുടെ സാരഥ്യ വഹിക്കുന്നതിനു ആദ്യമായാണ് ഞാൻ ചുവടുകൾ വെക്കുന്നത് .മാർത്തോമാ സഭ ഒരു നവീകരണ സഭയാണ് .കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ മനസിലാക്കുക ,അതിനോട് ദൈവസ്നേഹത്തിൽ പ്രതികരിക്കുക
എന്നത് അത്യന്താപേക്ഷിതമാണെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു .വേദപുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളിലേക്കും ,മൂല്യങ്ങളിലേക്കും സഭയെ നയിക്കുക എന്നതാണ് എന്നിൽ അർപ്പിതമായിട്ടുള്ള ഉത്തരവാദിത്വം ,ദൈവസ്നേഹമെന്തെന്നു അറിയുവാൻ ശ്ര മിക്കുന്ന ഞാൻ ആ സ്നേഹത്തെ എങ്ങനെ ഞാൻ അറിയുന്നുവോ അത് എന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുക എന്നതു എന്റെ ധർമമാണ് .ഈ ആപ്തവാക്യങ്ങൾ സാക്ഷാത്ക്കരിക്കുവാൻ മെത്രപൊലീത്തയായി അവരോധിതനാകുന്ന ഡോ ഗീവര്ഗീസ് മാർ  തിയഡോഷ്യസ് ‌ മാർതോമക്   പിതാവായ ദൈവം ആവശ്യമായ ജ്ഞാനവും വിവേകവും ദീര്ഘായുസും ധാരാളമായി നൽകട്ടെ  എന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു .

ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്-  മാർത്തോമാ മെത്രാപ്പോലീത്ത സ്ഥാനാരോഹണം 14ന്ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്-  മാർത്തോമാ മെത്രാപ്പോലീത്ത സ്ഥാനാരോഹണം 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക