Hypocrisy vs Action
കമല ഹാരിസ് പുതിയൊരു കളത്തിൽ കാലുകുത്തിയതിൽ കലവറയില്ലാതെ അഭിമാനം കൊള്ളുന്നുണ്ട് നമ്മൾ ഇന്ത്യാക്കാരും, മലയാളികളും- പ്രത്യേകിച്ചും അമേരിക്കൻ മലയാളികൾ. ഇഡ്‌ഡലിയും മസാലദോശയും പൂജയും എന്നിങ്ങനെ ആഘോഷങ്ങളും തമാശകളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റു ജനകീയമാധ്യമങ്ങളിലും പടർന്നു കയറുന്നതിനു ഒപ്പം നമുക്കും അല്ലെങ്കിൽ നമ്മുടെ അടുത്ത തലമുറക്കും ഇതൊക്കെ ആവാം എന്നൊരു പ്രതീക്ഷ പലരും പ്രകടിപ്പിക്കുന്നുണ്ട്.
എന്നാലും പറയാതെ വയ്യ!
ഇന്നു കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയില്ലായിരുന്നെങ്കിൽ അവരെയും ശ്യാമള ഗോപാലനെയും അധിക്ഷേപിക്കാനും തരംതാഴ്ത്താനും ഇതിൽ എത്രപേരുണ്ടായേനെ?
പത്തൊന്പതു വയസ്സുള്ള ഒരു പെൺകുട്ടിയെ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് പഠിക്കാൻ അയക്കുക, അവൾ അമേരിക്കയിലെ ആഭ്യന്തരകലഹത്തിൽ ഇടപെടുക, അവിടെവെച്ചു ഒരു കറപ്പനെ കല്യാണം കഴിക്കുക, രണ്ടു പെൺകുട്ടികളായി കഴിഞ്ഞപ്പോൾ അയാൾ ഇട്ടിട്ടു പോവുക, അവർ ആ കറപ്പന്റ് കുട്ടികളെയും കൊണ്ടു അവധിക്കാലത്തു ഇന്ത്യയിലെ ഗ്രാമത്തിലേക്കു വരാൻ അനുവദിക്കുക. അതിലൊരു മകൾ കല്യാണം കഴിച്ചത് വളരെ വൈകി രണ്ടു പിള്ളേരുള്ള ഒരു സായിപ്പിനെ!! ആർഷപാരമ്പര്യം ഓടയിലൊഴിച്ചു ജീവിതം നശിപ്പിച്ചതിനു ഉദാഹരണമായി വര്ണിക്കുമായിരുന്നില്ലേ ഇവരുടെ ജീവിതത്തെ?
ഒരു മലയാളി പെണ്ണ് മുന്നോട്ടുവെക്കുന്ന ഓരോ ചുവടിലും വീട്ടിലെ പണി തീർത്തോ, നീ എന്താണുടുത്തിരിക്കുന്നത്, ആരോടാണിടപഴകുന്നത് എന്ന ഭൂതക്കണ്ണാടി നോട്ടത്തിൽ പിന്നോട്ട് ആഞ്ഞു വലിക്കുന്നവരാണ് അമേരിക്കൻ ഭൂഖണ്‌ഡം ജീവിക്കാൻ തിരഞ്ഞെടുത്തവരിൽ ഏറിയ പങ്കും. പാരമ്പര്യത്തിൽ ചുറ്റിത്തിരിഞ്ഞു ഒരു സ്ത്രീയുടെ "മൂല്യം" നിശ്‌ചയിക്കുന്ന മലയാളികൾ കമല ഹാരിസിൻറെ ചിയർലീഡിങ് ഗ്രൂപ്പിലുമുണ്ട്.
ഓരോ ചുവടും അവനവന്റേതാവാൻ സ്ത്രീകളെയും കുട്ടികളെയും നമുക്കു പിന്തുണക്കാം. എല്ലാ ചുവടുകളും, എല്ലാ തീരുമാനങ്ങളും വിജയത്തിലേക്കുള്ളത് ആയിക്കൊള്ളണമെന്നില്ല. പരാജയങ്ങളെ സമചിത്തതയോടെ സ്വീകരിക്കാനും അതിനോട് പ്രതികരിക്കാനും നമ്മളിനിയും പഠിക്കാനുണ്ട്. ഓരോ പരാജയത്തെയും ഊതിപ്പെരുപ്പിച്ചു പരിഹസിച്ചു ആത്മവിശ്വാസം ഇല്ലാതാക്കാൻ ജാഗരൂഗരായിരിക്കുന്നവരോട് അരുത്, അത് ശരിയല്ല എന്നു പറയാനുള്ള ധീരതയെങ്കിലും കാണിക്കാൻ ഈ വിജയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2008-ൽ ഒബാമ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാളികൾ കാണിച്ച ആവേശവും നമ്മുടെയുള്ളിലെ വർണവെറിയും ചേർത്തെഴുതിയ കഥ ഇന്നും പ്രസക്തമാണെന്നു തോന്നുന്നു.
കൂവാതെ പായുന്ന തീവണ്ടി
ദേശാഭിമാനി വാരിക, ഒക്ടോബർ 11, 2009
നിർമ്മലയുടെ ബ്ലോഗ് സന്ദർശിക്കാനും
കഥ വായിക്കുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.