ചിക്കാഗൊ :- ചിക്കാഗൊ സിറ്റിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി സിറ്റി മേയർ ലോറി ലൈറ്റ് ഫുട്ട് . നവംബർ 12 വ്യാഴാഴ്ച വൈകിട്ടു നടത്തിയ പത്രസമ്മേളനത്തിലാണ് മേയർ വീണ്ടും സിറ്റിയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് നവംബർ 16 മുതൽ നിലവിൽ വരുമെന്ന് അറിയിച്ചത്. 30 ദിവസത്തേക്കാണ് ഉത്തരവ് നിലനിൽക്കുക.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായതായും അടുത്ത ഏഴു ദിവസം വളരെ നിർണായകമാണെന്നും സിറ്റി ഹെൽത്ത് കമ്മീഷണർ അറിയിച്ചു.സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിൽ വരുന്നതോടെ ഫേയ്സ് മാസ്കും സോഷ്യൽ ഡിസ്റ്റൻസിംഗും കർശനമായി പാലിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
നിയമം ലംഘിച്ചു സ്വകാര്യ വീടുകളിൽ പോലും കൂട്ടം കൂടുകയോ സോഷ്യൽ ഡിസ്റ്റൻസിംഗ് ലംഘിക്കുകയോ ചെയ്താൽ ഫൈൻ ഈടാക്കുന്നതിനും സിറ്റി ഉത്തരവിൽ വകുപ്പുകളുണ്ട്. പുറത്തും അകത്തും പത്തിലധികം പേർ കൂട്ടം ചേരരുതെന്ന് അറിയിച്ചിട്ടുണ്ട്.
നവംബർ 12 വ്യാഴാഴ്ച തുടർച്ചയായി മൂന്നാം ദിവസവും റിക്കാർഡ് കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്ത് 12,000 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.