"മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ" പരാജയപ്പെട്ടോ?
മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന വാഗ്ദാനവുമായി കഴിഞ്ഞ നാലുവർഷം അമേരിക്കൻ പ്രസിഡൻറായി നമ്മെ ഭരിച്ച ഡോണാൾഡ് ട്രംപിന് അമേരിക്കയെ ഗ്രേറ്റ് ആക്കാൻ സാധിച്ചോ? അമേരിക്കയെ ഗ്രേറ്റ് ആക്കിയിരുന്നെങ്കിൽ ഇന്ന് അദ്ദേഹം തന്നെ വീണ്ടും പ്രസിഡൻറ് ആവണം എന്ന് 90% അമേരിക്കക്കാരും ആഗ്രഹിക്കുമായിരുന്നു. അമേരിക്കയെ ഗ്രേറ്റ് ആകേണ്ടതിനുപകരം ചില സ്ഥാപിത വർഗീയ തല്പരരുടെ അമേരിക്കയെ വാർത്തെടുക്കുകയാണ് ട്രംപ് ചെയ്തത്.
ട്രംപ് കഴിഞ്ഞ നാലുവർഷം ഭരിച്ച അമേരിക്കയിൽ നടന്ന ഒരു തെരഞ്ഞെടുപ്പിനെ ട്രംപിനു പോലും വിശ്വാസമില്ലാതായി എന്നുപറയേണ്ടി വന്ന അവസ്ഥ ഭരണപരാജയം തന്നെയല്ലേ ? ഒന്നിപ്പിച്ച് നിർത്തേണ്ട അമേരിക്കയെ ഭിന്നിപ്പിച്ച് ലോകത്തിൻറെ മുൻപിൽ അപഹാസ്യ പാത്രമാക്കി.
“അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത് എന്ന് ഫെഡറൽ, സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യാതൊരു തരത്തിലുമുള്ള അട്ടിമറികൾ, വിട്ടുവീഴ്ചകൾ ഈ വോട്ടിംഗ് സമ്പ്രദായത്തിൽ നടന്നതിന് തെളിവുകളില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
പണത്തോടുള്ള ആർത്തി ട്രംപിനില്ലാ എന്ന് പരക്കെ ആളുകൾ പറയുന്നുണ്ടെങ്കിലും (ശമ്പളം വാങ്ങാതെ പ്രസിഡൻറ് പദവി അലങ്കരിക്കുന്നതിനാൽ) അധികാരത്തോടുള്ള അമിതമായ അഭിനിവേശം. ഒരു പക്ഷേ വീണ്ടും അധികാരത്തിൽ എത്തിയാൽ (അങ്ങനെയൊരു സാഹചര്യം തള്ളിക്കളയാനാവില്ല ) അമേരിക്കയെ നാശത്തിന് പടുകുഴിയിലേക്ക് വീണ്ടും തള്ളി ഇടുവാൻ അല്ലാതെ അമേരിക്കയെ മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്ക് കൊണ്ടുവരുവാൻ സാധിക്കില്ല എന്ന് നിസ്സംശയം പറയേണ്ടിവരും . ജനാധിപത്യത്തിൻറെ എല്ലാ മൂല്യങ്ങളെയും നശിപ്പിച്ചുകൊണ്ട് ഫാസിസത്തിന്റെ മുളകൾ പാകി മറ്റൊരു ഹിറ്റ്ലറായി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ, പിന്നീടങ്ങോട്ട് അമേരിക്കയിൽ ഒരു ജനാധിപത്യത്തിന് ഉയർത്തെഴുനേൽപ്പില്ല.
ജനാധിപത്യം മരിച്ച അമേരിക്കയും കമ്മ്യൂണിസം വാണരുളുന്ന ചൈനയും തമ്മിൽ പിന്നെ എന്താണ് വ്യത്യാസം?
പരാജയം അംഗീകരിക്കാത്ത ട്രംപിന്നെ വാഴ്ത്തപ്പെട്ടവനായി ചിത്രീകരിക്കുന്ന ഒരുപറ്റം ആളുകൾ ഇതേ സാഹചര്യം മറ്റൊരു രാജ്യത്തിനാണ് സംഭവിക്കുന്നത് എങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്?
സുഗമമായ ഒരു അധികാര കൈമാറ്റം നടത്താൻ നിയുക്തമായ ഫെഡറൽ ഏജൻസിയെ തൻറെ പരമാധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ കഴിയുന്നത്.
ഇത്തരം സ്വഭാവ വൈകൃതങ്ങൾ നിങ്ങൾ എന്താണ് വിളിക്കുന്നത്? ഇത് ജനാധിപത്യവിരുദ്ധം അല്ലേ?
ഇന്നൊരു പക്ഷേ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾക്ക് പോലും പരിചിതമല്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഏതാണ്ട് 200 വർഷം മുൻപ് സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. തോമസ് ജെഫേഴ്സണെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനുള്ള ആക്രമണം ഉൾപ്പടെയുള്ള വിവിധ സാഹചര്യങ്ങൾ ഫെഡറലിസ്റ്റ് പാർട്ടി അന്ന് പരിഗണിച്ചിരുന്നു. ജനാധിപത്യത്തിന് ശവക്കുഴി തോണ്ടൽ ആണ് ഇത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സുതാര്യമായി നടന്ന ഒരു തെരഞ്ഞെടുപ്പിനെയും അതിലെ പരാജയത്തെയും അംഗീകരിക്കാതെ ട്രംപ് പോരാടുകയാണ്. 1988 ൽ മെക്സിക്കോയിൽ ഭരണപക്ഷം നടത്തിയ തെരഞ്ഞെടുപ്പിൽ അട്ടിമറിയിൽ ഭരണം തിരിച്ചുപിടിച്ചതും 2002 ഭരണപക്ഷം സിംബാബ്‌വെയിൽ നടത്തിയതും എല്ലാം ഒരു താരതമ്യ പഠനത്തിന് നല്ലതാണ്. തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടിട്ടും റിപ്പബ്ലിക്കൻ വോട്ടർമാരിൽ താരതമ്യേന നല്ല സ്വാധീനമുള്ള ട്രംപിനോട് ഒഴിഞ്ഞുമാറി കൊടുക്കൂ എന്ന് പറയാൻ പോലും റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തിന് ഇന്ന് ഭയമാണ്. ഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുത്ത ജോ ബൈഡനെ അംഗീകരിക്കുവാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അവർ ആരെയോ ഭയക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയെ കമ്മ്യൂണിസ്റ്റുകളോടും സോഷ്യലിസ്റ്റുകളോടും ഉപമിച്ചു കൊണ്ടു ഡൊണാൾഡ് ട്രംപ് തൊടുത്തുവിട്ട ആയുധങ്ങൾ അമേരിക്കയിലെ താഴേക്കിടയിലുള്ള വൈറ്റ് സുപ്രമിസ്റ്റുകളും സ്ഥാപിത വർഗീയ തല്പരരും ആവേശത്തോടെയാണ് സ്വീകരിച്ചത്. മേയ്ക് അമേരിക്കാ ഗ്രേറ്റ് (വൈറ്റ് ) എഗെയിൻ എന്നാ മുദ്രാവാക്യത്തിൽ ഗ്രേറ്റ് എന്ന വാക്കിന് വൈറ്റ് എന്ന അർത്ഥവും ഉണ്ട് എന്നാണ് ഇവരിൽ പലരും പരസ്യമായി തന്നെ പറയുന്നത്.
അതിനാൽ തന്നെ ഇനി ഒരു പക്ഷേ ഇപ്പോൾ അല്ലെങ്കിൽ അടുത്ത നാലു വർഷത്തിനു ശേഷം ട്രംപ് തിരിച്ചു വരികയാണെങ്കിൽ അത് അമേരിക്കയുടെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കൽ ആയിരിക്കണം.
അതിനു മുമ്പ് തന്നെ പ്രബുദ്ധരായ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കന്മാർ എഴുന്നേൽക്കുമെന്നും പ്രതികരിക്കുമെന്നും തന്നെ നമുക്ക് പ്രതീക്ഷിക്കാം. പിതാക്കന്മാർ സ്വപ്നം കണ്ട മഹത്തായ ഒരു രാജ്യം ഇവിടെ ഉയർത്തെഴുനേൽക്കട്ടെ .