Image

മഹാനഗരമായ എഫെസൊസ് (യാത്രാവിവരണം 16: സാംജീവ്)

Published on 14 November, 2020
മഹാനഗരമായ എഫെസൊസ് (യാത്രാവിവരണം 16: സാംജീവ്)
ആധുനിക തുർക്കിയുടെ രണ്ടുഭാഗങ്ങളാണ് അനറ്റോളിയായും ത്രേസും. ഗ്രീസിനോടു ചേർന്നുകിടക്കുന്ന യൂറോപ്യൻഭാഗമാണ് ത്രേസ്. അനറ്റോളിയാ ഏഷ്യാമൈനറിലാണ്. തുർക്കിയുടെ ഭൂരിഭാഗവും അനറ്റോളിയാ എന്ന ഏഷ്യൻ ഭൂവിഭാഗത്തിലാണ്.

ക്രിസ്തുവിന് രണ്ടായിരം വർഷംമുമ്പുമുതൽ അനറ്റോളിയായിൽ ജനവാസമുണ്ടായിരുന്നു. ആ ജനവംശത്തെ ഹിത്യർ എന്നാണ് വിളിച്ചിരുന്നത്. ഇൻഡോയൂറോപ്യൻ ഭാഷകളിലൊന്നാണ് അവർ സംസാരിച്ചിരുന്നത്. യുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും ചരിത്രമാണ് മനുഷ്യന്റെ ചരിത്രം. ഹിത്യരുടെ ചരിത്രവും വിഭിന്നമായിരുന്നില്ല.

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ അനറ്റോളിയാ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എഫെസൊസ് എന്ന മഹാനഗരം ഏഷ്യാമൈനർ പ്രവിശ്യയുടെ മണിമകുടമായിത്തീർന്നിരുന്നു അക്കാലത്ത്. പാശ്ചാത്യ പൗരസ്ത്യ ലോകങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു എഫെസൊസ്. പട്ടുപാത (Silk route) എന്നറിയപ്പെട്ടിരുന്ന പുരാതന വാണിജ്യമാർഗ്ഗം എഫെസൊസ് എന്ന മഹാനഗരത്തെ സമ്പന്നതയിലേയ്ക്കുയർത്തി. ഒന്നാം നൂറ്റാണ്ടിൽ എഫെസൊസിലെ ജനസംഖ്യ രണ്ടര ലക്ഷമായിരുന്നു.

എഫെസൊസിലെ അർത്തമിസ്ദേവിയുടെ ക്ഷേത്രം പുരാതനലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായിരുന്നു. റോമാക്കാർ അർത്തമിസിനെ ഡയാന എന്നു വിളിച്ചിരുന്നു. ബിസി 550-ലാണ് അർത്തമിസിന്റെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പ്രജനനത്തിന്റയും മാതൃത്വത്തിന്റെയും ദേവിയായിരുന്നു അർത്തമിസ് എന്ന ഡയാന. ബഹുസ്തനനിബിഡമായ അർത്തമിസ്ദേവിയുടെ പ്രതിമ എഫെസൊസ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ബിസി 356 ജൂലൈ 21-നാണ് മഹാനായ അലക്സാണ്ടറുടെ ജനനം. അതേ ദിവസമാണ് അർത്തമിസ്ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായത്. അർത്തമിസ് ക്ഷേത്രപാലകയാണ്. പക്ഷേ, എന്തുകൊണ്ട് ദേവി സ്വന്തം ക്ഷേത്രം സംരക്ഷിച്ചില്ല എന്ന ചോദ്യമുയർന്നു. ഉത്തരം ലളിതമായിരുന്നു. ദേവി അന്ന് എഫെസൊസിൽ ഇല്ലായിരുന്നു. അലക്സാണ്ടറുടെ ജനനത്തിന്റെ പ്രസൂതികാകർമ്മം നിർവഹിക്കാൻ അർത്തമിസ്ദേവി അന്നേദിവസം മാസിഡോണിയായിൽ ആയിരുന്നു. പുരോഹിതവർഗ്ഗത്തിന്റെ ഉത്തരം എഫെസൊസ് ജനതയെ തൃപ്തിപ്പെടുത്തിപോലും. സരസനായ ടൂറിസ്റ്റ് ഗൈഡിന്റെ വിവരണം കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ബിസി 262-ൽ ഗോഥിക്ക് വർഗ്ഗക്കാർ എഫെസൊസ് ആക്രമിച്ചു. അവർ അർത്തമിസ് ക്ഷേത്രം കൊള്ളയടിച്ചു. ക്ഷേത്രം പുനഃസൃഷ്ടിക്കപ്പെട്ടുവെങ്കിലും എഡി മൂന്നാം നൂറ്റാണ്ടിലുണ്ടായ ബാർബേറിയൻ ആക്രമണങ്ങളെ അതിജീവിക്കാൻ അതിനുകഴിഞ്ഞില്ല. തുടർച്ചയായുണ്ടായ ഭൂകമ്പങ്ങൾ, ക്രിസ്തുവർഷം ആദ്യശതകങ്ങളിൽ എഫെസൊസിൽ ഉണ്ടായ ക്രൈസ്തവ അധിനിവേശം, ഇവയെല്ലാം അർത്തമിസ് ക്ഷേത്രത്തിന്റെ നിത്യനാശത്തിനു കളമൊരുക്കി. അർത്തമിസ് ക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് കുറെ മാർബിൾശിലകളും തകർക്കപ്പെട്ട ഒരു സ്തൂപത്തിന്റെ അവശിഷ്ടങ്ങളുമാണ് ഇന്ന് സന്ദർശകന് കാണുവാൻ കഴിയുന്നത്.

ആധുനികശില്പകലയെ വെല്ലുന്ന മഹാസൗധമായിരുന്നു സെൽസസിന്റെ ലൈബ്രറി (ചിത്രം). എഡി 110-ലാണ് അത് നിർമ്മിച്ചത്. ക്യുറേറ്റസ് തെരുവിന്റെ ഒരറ്റത്താണത്. 12000-ലധികം പുസ്തകച്ചുരുളുകൾ ഈ ഗ്രന്ഥശാലയിൽ സൂക്ഷിക്കപ്പെട്ടിരുന്നു. മാർബിൾശിലകൾ പാകിയ വിശാലമായ ക്യുറേറ്റസ് തെരുവ് പുരാതന എഫെസൊസിന്റെ ആഡംബരശൈലിയുടെയും സാങ്കേതികവൈദഗ്ദ്ധ്യത്തിന്റെയും പ്രതീകമാണ്.

സെൽസസിന്റെ ലൈബ്രറിയിൽനിന്നും ആളുകൾക്ക് നടന്നുപോകത്തക്ക വലിപ്പമുള്ള ഒരു തുരങ്കമുണ്ടായിരുന്നത്രേ. അതു ചെന്നെത്തിയിരുന്നത് ഒരു സ്നാനഘട്ടത്തിലാണ്. അവിടെ മദിരാക്ഷികൾ എഫെസൊസിലെ പ്രമാണിമാരെ കാത്തിരുന്നുവത്രേ. സരസനായ ടൂറിസ്റ്റുഗൈഡ് വിവരിച്ചുതന്നു.
ക്രിസ്തുവിനുമുമ്പ് മൂന്നാംശതകത്തിൽ നിർമ്മിക്കപ്പെട്ട തിയേറ്ററാണ് സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു സ്ഥലം. ഒരു കുന്നിൻചരിവിലാണത്. അർദ്ധവൃത്താകൃതിയിലുള്ള തിയേറ്ററിൽ  മൂന്നു വിഭാഗങ്ങളായി 25,000 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരുന്നത്. ആധുനിക ശില്പകലയെ വെല്ലുന്ന സാങ്കേതികവൈദഗ്ദ്ധ്യത്തിന്റെ നിദർശനമാണ് എഫെസൊസ് തിയേറ്റർ.

മദ്യവും മദിരാക്ഷിയും കായികമേളകളും ഉത്സവങ്ങളും എഫെസൊസിന്റെ സാമൂഹ്യജീവിതത്തിന്റെ ഘടകങ്ങളായിരുന്നു. സുഖലോലുപത്വം മുഖമുദ്രയായിരുന്ന എഫെസൊസിന്റെ നിലനില്പിനാവശ്യമായ അദ്ധ്വാനം നല്കിയിരുന്നത് അടിമകളായിരുന്നു. എന്റെ ശ്രദ്ധയാകർഷിച്ച ഒരുകാര്യം എഫെസൊസിലെ പൊതുകക്കൂസുകളായിരുന്നു. മാലിന്യം നീക്കുവാൻ ഫലപ്രദമായ ജലനിർഗ്ഗമനസംവിധാനം സ്ഥാപിച്ചിരുന്നുവത്രേ. എന്നാൽ എഫെസൊസിലെ പൊതുകക്കൂസുകൾ നഗരത്തിൽ പകർച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായിത്തീർന്നുവെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
ഞങ്ങളുടെ ഗൈഡ് പറഞ്ഞ രസകരമായ ഒരുകാര്യം ഇവിടെ കുറിക്കട്ടെ. മാർബിൾനിർമ്മിതമായ ടോയിലറ്റ് ഇരിപ്പിടങ്ങൾ ശീതകാലത്ത് വളരെ തണുത്തതായിരിക്കും. അത് ചൂടാക്കാൻ എഫെസൊസിലെ മാന്യന്മാർ സ്വീകരിച്ച മാർഗ്ഗമാണ് രസകരം. അടിമകളെ കുറേനേരം ഈ ഇരിപ്പിടങ്ങളിൽ ഇരുത്തുക; അവരുടെ ശരീരത്തിന്റെ ഊഷ്മാവുകൊണ്ട് ടോയിലറ്റുസീറ്റുകൾ ചൂടാകും. എന്താ, നല്ല സമ്പ്രദായമല്ലേ?
പൗലോസിന്റെ രണ്ടാം മിഷ്യനറിയാത്രയിലാണ് അദ്ദേഹം എഫെസൊസിലേയ്ക്കു ചെന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തസഹപ്രവർത്തകരായിരുന്ന അക്വിലാവും പ്രിസ്കില്ലയും എഫെസൊസിൽ താമസിച്ച് പ്രേഷിതപ്രവർത്തനത്തിൽ വ്യാപൃതരായിരുന്നു. പൗലോസിന്റെ മൂന്നാം മിഷ്യനറിയാത്രയിൽ അദ്ദേഹം രണ്ടുവർഷം എഫെസൊസിൽ താമസിച്ചു. സുവിശേഷം എഫെസൊസിനെ കീഴ്പ്പെടുത്താൻ തുടങ്ങി. മന്ത്രവാദികൾ അവരുടെ ഗ്രന്ഥശേഖരങ്ങൾ നശിപ്പിച്ചു. അർത്തമിസ്ദേവിയുടെ അനുചരന്മാർ ഭയവിഹ്വലരായി. ദേവിയുടെ പ്രതാപം അസ്തമിക്കുന്നത് അവർ നോക്കിക്കണ്ടു.

“അവർ....ക്രോധം നിറഞ്ഞവരായി. എഫെസ്യരുടെ അർത്തമിസ് മഹാദേവി എന്നാർത്തു. പട്ടണം മുഴുവൻ കലഹംകൊണ്ടു നിറഞ്ഞു....” ബൈബിൾ നല്കുന്ന വിവരണമാണിത്.
അപ്പൊസ്തലനായ പൗലോസ് കൊരിന്ത്യർക്കുള്ള ലേഖനം എഴുതുന്നത് എഫെസൊസിൽ നിന്നാണ്. പൗലോസിനുശേഷം തിമൊഥെയൊസ് എഫെസൊസിൽ താമസിച്ച് പ്രേഷിതപ്രവർത്തനം തുടർന്നു. അപ്പൊസ്തലനായ യോഹന്നാനും കർത്താവിന്റെ അമ്മ കന്യകാമറിയവും എഫെസൊസിൽ താമസിച്ചിരുന്നുവെന്ന് പാരമ്പര്യം അവകാശപ്പെടുന്നു. എഡി 381-ൽ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ മതമായി അംഗീകരിക്കപ്പെട്ടു. ക്രിസ്തുമതം ഏഷ്യാമൈനറിൽ തഴച്ചുവളരാൻ തുടങ്ങി. എഡി 431-ൽ മൂന്നാം എക്യൂമിനിക്കൽ കൌൺസിൽ സമ്മേളിച്ചത് എഫെസൊസിൽ ആയിരുന്നു, കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ.
എഫെസൊസ് ഒരു തുറമുഖനഗരമായിരുന്നു. തുറമുഖവ്യാപാരമായിരുന്നു എഫെസൊസിന്റെ സാമ്പത്തികസ്രോതസ്. എഫെസൊസ് തുറമുഖത്തടിഞ്ഞുകൂടിയ മണൽതിട്ടകൾ തുറമുഖത്തിന്റെ മരണം കുറിച്ചു. തുടർച്ചയായുണ്ടായ ഭൂകമ്പങ്ങൾ, വിദേശാക്രമണങ്ങൾ, ഇവയൊക്കെ എഫെസൊസ്നഗരത്തിന്റെ നാശത്തിന് കാരണമായി.

എഫെസൊസിലെ ക്രൈസ്തവസഭയുടെ ഗതിയും മറ്റൊന്നായിരുന്നില്ല. മണൽതിട്ടകൾ എഫെസൊസ് തുറമുത്തിന്റെ ആഴം കുറച്ചെങ്കിൽ ക്രിസ്തീയമൂല്യങ്ങൾ നഷ്ടപ്പെട്ട എഫെസൊസ് സഭയും നാശോന്മുഖമായിരുന്നു. “സർവ്വായുധവർഗ്ഗം” നഷ്ടപ്പെട്ട പടയാളി ശത്രുവിന്റെ ആക്രമണത്തിന് വിധേയനായി. “ആദ്യസ്നേഹം” നഷ്ടപ്പെട്ട സഭയുടെ നിലവിളക്ക് നീക്കപ്പെട്ടു. ഉത്തുംഗഗോപുരങ്ങളോടുകൂടിയ കത്തീഡ്രലുകൾ കാലത്തിന്റെ കുത്തൊഴുക്കിൽ ചണ്ടിക്കൂമ്പാരങ്ങളായി മാറി. അനറ്റോളിയാ ഒട്ടോമാൻസാമ്രാജ്യത്തിന്റെ ഉരുക്കുമുഷ്ടിയിലമർന്നു. കാലമാണ് ഏറ്റവും വലിയ ഗുരു.

 
മഹാനഗരമായ എഫെസൊസ് (യാത്രാവിവരണം 16: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക