Image

കുഞ്ഞാറ്റ അച്ഛനൊപ്പം; കണ്ണീരോടെ ഉര്‍വശി മടങ്ങി

Published on 11 June, 2012
കുഞ്ഞാറ്റ അച്ഛനൊപ്പം; കണ്ണീരോടെ ഉര്‍വശി മടങ്ങി
കൊച്ചി: മകള്‍ക്കുവേണ്ടിയുള്ള അവകാശതര്‍ക്കത്തില്‍ കുടുംബകോടതിയുടെ കരുണ തേടിയെത്തിയ നടി ഉര്‍വശിക്കു കണ്ണീരോടെ മടക്കയാത്ര. മകള്‍ കുഞ്ഞാറ്റയെ മാറോടുചേര്‍ത്തുപിടിക്കാന്‍ ഇന്നലെ ഉര്‍വശിയെ കോടതി അനുവദിച്ചത് രണ്ടര മണിക്കൂര്‍ മാത്രം. കുട്ടിയെ അച്ഛന്‍ മനോജ് കെ. ജയനോടൊപ്പം വിട്ടയക്കാന്‍ കോടതി നിര്‍ദേശം വന്നതോടെ ഈറന്‍ മിഴികളോടെ ഉര്‍വശി കോടതി വിട്ടിറങ്ങി. 

രാവിലെ 11ന് കോടതി നടപടി ആരംഭിച്ചപ്പോള്‍ ഏറെ പ്രതീക്ഷ നിറഞ്ഞ മുഖഭാവമായിരുന്നു ഉര്‍വശിയുടേത്. എന്നാല്‍ കുഞ്ഞാറ്റയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ച മുന്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ജഡ്ജി എന്‍. ലീലാമണി അന്തിമ വിധി ഉണ്ടാകുന്നതുവരെ കുട്ടിയുടെ സംരക്ഷണ ചുമതല മനോജ് കെ. ജയനായിരിക്കുമെന്നു ഉത്തരവിട്ടു. തീര്‍പ്പു വന്നതോടെ കുട്ടിയെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുവരുടെയും നടപടികളെ ജഡ്ജി തുറന്ന കോടതിയില്‍ വിമര്‍ശിച്ചു. രണ്ടുപേരുടെ ദുര്‍വാശിക്കുവേണ്ടി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്നാണു ജഡ്ജി പറഞ്ഞത്. തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ മകളെ ഉര്‍വശിക്കൊപ്പം വിടാന്‍ കോടതി അനുവദിച്ചു. 

ഉച്ചയ്ക്കു ശേഷം കുഞ്ഞാറ്റയോടൊപ്പം മാതാപിതാക്കളെ ജഡ്ജിയുടെ ചേംബറിലേക്കു വിളിച്ചുവരുത്തി. കേസ് അടുത്തമാസം അഞ്ചിനു പരിഗണിക്കാനായി മാറ്റി; കുട്ടിയെ മനോജിനു കൈമാറി. ഉത്തരവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറച്ചു സമയമെടുത്തപ്പോള്‍ മനോജും മകളും പുറത്തെ വരാന്തയില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം ഉര്‍വശി കണ്ണീരോടെ പുറത്തേക്കിറങ്ങി.
മനോജ് കെ. ജയന്റെ അഭിഭാഷകന്‍ ഹാജരാകാഞ്ഞതിനാലാണു കഴിഞ്ഞയാഴ്ച കോടതി ഉര്‍വശിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനലവധിയിലെ 15 ദിവസവും മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടിയെ അമ്മയ്ക്കു കൈമാറണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി മനോജ് കോടതിയിലെത്തി. മുന്‍ ഉത്തരവിലെ എല്ലാ നിബന്ധനകളും താല്‍ക്കാലികമായി സ്‌റ്റേ ചെയ്താണ് കോടതി പുതിയ ഉത്തരവു പുറപ്പെടുവിച്ചത്. 

മനോജ് കെ. ജയനും ഉര്‍വശിയും 2000ത്തില്‍ വിവാഹിതരായി 2008ലാണ് വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞു താമസിച്ച ഇരുവരും ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതില്‍നിന്നു വിവാഹ മോചനം നേടി. ഇതിനു ശേഷം പലപ്പോഴായി ഉര്‍വശിയും മനോജും മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാല അര്‍പ്പണത്തിനാനായി ഏതാനും ദിവസത്തേക്ക് ഉര്‍വശിക്കൊപ്പം കുഞ്ഞാറ്റയെ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം മറ്റൊരു വിവാഹം കഴിച്ച മനോജ് കെ. ജയനൊപ്പമാണു മകള്‍ കുഞ്ഞാറ്റ കഴിഞ്ഞിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക