ഒക്കലഹോമ - ഒക്കലഹോമയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിന് പ്രത്യേക പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി ഗവർണർ കെവിൻ സ്റ്റിറ്റ് അറിയിച്ചു.
അനിശ്ചിതത്വവും പരിശോധനകളും ഏറി വരുമ്പോൾ ഒക്കലഹോമയിലെ ജനം എല്ലാ കാലത്തും പ്രാർത്ഥനയിൽ ആശ്രയിക്കുക എന്നത് സാധാരണയാണെന്നും അതിനെ അതിജീവിക്കാൻ മത വിശ്വാസങ്ങളുടെ അതിർവരമ്പുകൾക്കും അപ്പുറമായി വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗവർണർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഒക്കലഹോമയിലെ ദേവാലയങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും ഡിസംബർ 3 - ന് പ്രത്യേക പ്രാർത്ഥനകൾ നടത്തുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചിട്ടുണ്ട്.
വർഷാവസാനം സമീപിക്കുന്നതോടെ ദുരിതത്തിലായിരിക്കുന്ന ജനവിഭാഗങ്ങളെ മാനസികമായും ഭൗതികമായും ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം എല്ലാ പൗരന്മാരിലും നിക്ഷിപ്തമാണ്; നാം ഉൾപ്പെടുന്ന കുടുംബങ്ങളുടെ സുരക്ഷയും സർവ്വ പ്രധാനമാണ്.ഈ വിഷയങ്ങളെല്ലാം പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ലക്ഷ്യമായിരിക്കണമെന്നും ഗവർണർ ഉദ്ബോദിപ്പിച്ചു.
തിങ്കളാഴ്ച ലഭ്യമായ കണക്കനുസരിച്ച് മാർച്ചിന് ശേഷം ഒക്കലഹോമയിൽ 197745 കോവിഡ് പോസിറ്റീവ് കേസ്സുകളും 1743 മരണവും സംഭവിച്ചിട്ടുണ്ട്.