Image

സഞ്ചാരപഥം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 03 December, 2020
സഞ്ചാരപഥം   (കവിത: വേണുനമ്പ്യാര്‍)
സഞ്ചാരം

അമരത്തിരിക്കാന്‍  അമേരിക്കക്ക്  പോകാം  
പുഷ്‌കിന്റെ  നാമത്തില്‍   ഒരു  കുപ്പി  വോഡ്ക  മോന്താന്‍  റഷ്യക്ക്  പോകാം
അയല്‍ക്കാരന്‍  റപ്പായി  മാപ്പിളയെ  കാണാന്‍  ദുബായിക്ക്  പോകാം
ഇഗ്ളൂവില്‍   രണ്ടു  രാ പാര്‍ക്കാന്‍    എസ്‌കിമോകളുടെ  നാട്ടിലേക്ക്  പോകാം
കോഴിയങ്കത്തിന്  ബാങ്കോക്കിലേക്ക്  പോകാം
ഫ്രീക്കനാകാന്‍  ആഫ്രിക്കക്ക്  പോകാം
മുച്ചൂടും മുടിയാന്‍ മക്കാഉക്ക്  പോകാം

ഹോബി   സ്വപ്നസഞ്ചാരമാകയാലും
കാലം  കൊറോണക്കാലമാകയാലും
എങ്ങും  പോകാതെ  എവിടേക്കും  പറക്കാം
പാസ്സ്‌പോര്ട്ടും  വേണ്ട  വിസയും  വേണ്ട  
റൂട്ട്  മാപ്പും  വേണ്ട  ദേശാടനക്കിളിക്ക് !


പഥം
 
 
അപാരതയില്‍  നിന്ന്  നിത്യതയിലേക്കു
ഒരു  പുതിയ  പാത   കണ്ടെത്തിയപ്പോള്‍
സ്വപ്നസഞ്ചാരി  വെടിഞ്ഞിരുന്നുവല്ലോ  
നാട്ടുപാതകളുടെയും
കാട്ടുപാതകളുടെയും  
രാവണന്‍ കോട്ടകള്‍    

ഇപ്പോള്‍   ഉള്ളിലും  വെളിയിലും  
അറുതിയില്ലാത്ത ശൂന്യതയിലെ  
അശനിപാതം പോലെ
നിശ്ശബ്ദത    മാത്രം

നിശ്ശബ്ദതയാല്‍  അവന്‍  അനാഥശിശുക്കള്‍ക്കുവേണ്ടി
പുതിയ  കുഞ്ഞുടുപ്പുകള്‍  തുന്നി
നിശ്ശബ്ദതയാല്‍    അവന്‍  ശരണാഗതിയുടെ  
പുതിയ   പ്രാര്‍ത്ഥനകള്‍  വിരചിച്ചു
നിശ്ശബ്ദതയില്‍   നിന്നു  നിശ്ശബ്ദതയിലേക്ക്  അവന്‍
ദൈവത്തിന്റെ സ്വന്തം ഭടനെപ്പോലെ    കവാത്ത്   നടത്തി
 
നിശ്ശബ്ദതയുടെ മേലേരിയില്‍      
അതീന്ദ്രിയലഹരിയില്‍   ഒരു  തീച്ചാമുണ്ഡിയെപ്പോലെ  
അവന്‍  കമിഴ്ന്നു  വീണു.    
ഒരു പോറലും പറ്റാതെ,  ഒരു  രോമം  പോലും  കരിയാതെ   അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ജ്ജനം മുഴക്കി   ഉയിര്‍ത്തെഴുന്നേറ്റു.

ശലഭങ്ങളില്‍  നിന്നും  പക്ഷിക്കൂടുകളില്‍  നിന്നും  
പ്രണയിനിയുടെ തുടുത്തു ചുവന്ന  കപോലത്തെ ഓര്‍മിപ്പിക്കുന്ന മുന്തിരിക്കുലകളില്‍   നിന്നും  നിശ്ശബ്ദതകള്‍  ശേഖരിച്ചതിനു ശേഷം  നിറവിന്റെയും  ഒഴിവിന്റെയും  സ്പന്ദനങ്ങളിലൂടെ  
സ്വപ്നസഞ്ചാരി  പറക്കാതെ  പറക്കുകയായിരുന്നു -

ലാവത്തിരമാലകളില്‍നിന്നു മേഘങ്ങളിലേക്ക്    
മേഘങ്ങളില്‍നിന്നു നക്ഷത്രങ്ങളിലേക്ക്
നക്ഷത്രങ്ങളില്‍നിന്നു അറിയപ്പെടാത്ത സൗരയൂഥങ്ങളിലേക്ക്!  

ഒരു ക്രിസ്തുമസ്  രാവില്‍
സ്‌നേഹസ്പന്ദനങ്ങളുടെ   ഹര്‍ഷഗീതവുമായി  
കിഴക്ക് നിന്ന് വരുന്ന ജ്ഞാനികളോടൊപ്പം
തിരിച്ചു  വരാതിരിക്കില്ല ആ സ്വപ്നസഞ്ചാരി.  

മരുഭൂമിയിലെ ഈന്തപ്പനയെപ്പോലെ
കതിരുകാണാക്കിളിയെപ്പോലെ
തളിര്‍ത്ത അത്തിമരത്തെപ്പോലെ
നമുക്കും  കാത്തിരിക്കാം
പുനര്‍ജനിച്ച കണ്ണുകളുമായി,
അവന്റെ സാക്ഷാല്‍രൂപത്തെ! 

സഞ്ചാരപഥം   (കവിത: വേണുനമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക