വൈറസുമായുള്ള പോരാട്ടത്തിനിടയിൽ ഏറ്റവും കൂടുതൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത ഇരുണ്ട ദിവസമാണ് കടന്നുപോയത്.
ബുധനാഴ്ച മാത്രം രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3157 പേര് മരിച്ചു. ഇതിനു മുൻപ് ഏറ്റവും കൂടുതൽ മരണം ഉണ്ടായത് ഏപ്രിൽ 15-നാണ്-2603 മരണം.
ഇന്ന് വ്യാഴം ഉച്ചക്ക് ഒരു മാണി ആയപ്പോൾ തന്നെ മരണ സംഖ്യ 1100 കടന്നു. (ചാർട്ട് കാണുക)
ബുധനാഴ്ച വരെ ഒരുലക്ഷത്തിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയെന്ന റെക്കോർഡുമുണ്ട്. ഉയരുന്ന നിരക്കുകൾ ഫെബ്രുവരിയോടെ 2 ലക്ഷം മരണങ്ങൾ കൂടി ഉണ്ടായേക്കുമെന്ന സൂചനയാണ് നൽകുന്നതെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്‌ഫീൽഡ് മുന്നറിയിപ്പ് നൽകി.
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 2,73,000 കോവിഡ് മരണങ്ങളും 13,900,000 രോഗബാധയുമാണ് ഇതേ വരെ റിപ്പോർട്ട് ചെയ്തത്.
" ഡിസംബർ-ജനുവരി-ഫെബ്രുവരി മാസങ്ങൾ അതികഠിനമായിരിക്കും എന്നതാണ് യാഥാർഥ്യം. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ പൊതു ആരോഗ്യ രംഗം ഇതുവരെയും സാക്ഷ്യം വഹിക്കാത്ത പ്രതിസന്ധി ഘട്ടമാണ് വരാനിരിക്കുന്നത്. അത്രമാത്രം സമ്മർദ്ദമാണ് ആരോഗ്യസംവിധാനങ്ങളുടെ മേൽ വന്നുവീഴുന്നത്. 90 ശതമാനം ആശുപത്രികളും റെഡ് സോണിലാണ്. അധിക കാല പരിചരണ സംവിധാനങ്ങളുള്ള തൊണ്ണൂറ് ശതമാനം മേഖലകളിലും രോഗം ഉയർന്നതോതിൽ വ്യാപിച്ചു കഴിഞ്ഞു.
മരണനിരക്ക് സംബന്ധിച്ച ആശങ്ക വാസ്തവം തന്നെയാണ്. നിർഭാഗ്യകരമാണെങ്കിലും, ഫെബ്രുവരി എത്തുന്നതിന് മുൻപ് തന്നെ 4,50,000 ത്തിലധികം അമേരിക്കക്കാരുടെ ജീവൻ വൈറസ് കവർന്നെടുക്കുമെന്ന് എനിക്ക് തോന്നുന്നുണ്ട്." റെഡ്‌ഫീൽഡ് വ്യക്തമാക്കി.