(തണുപ്പുകാലം: ഡിസംബര്‍ 21 മുതല്‍ മാര്‍ച്ച് 20 വരെ)
മഞ്ഞിന്റെ കുളിരലകള്‍ ചുറ്റിയുടുത്ത് വീണ്ടും ശിശിരമെത്തി. ഇനി സുഖാലസ്യങ്ങളില്‍ മുഴുകാന്‍ മനസ്സിനെ മോഹിപ്പിക്കുന്ന കുളിരിന്റെ സ്നേഹസ്പര്‍ശനത്തില്‍ എല്ലാവരും കോള്‍മയിര്‍കൊള്ളുന്ന കുറച്ചു നാളുകള്‍. അപ്പോള്‍ ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ ഒഴികെ ആരും തന്നെ പ്രഭാത-പ്രദോഷ സവാരികള്‍ നടത്തുന്നില്ല. എന്നാലും "കുളിരും കൊണ്ടു കുണുങ്ങി'' നില്ക്കുന്ന പ്രക്രുതിയെ പ്രണയിക്കുന്നവര്‍ക്ക് തണുപ്പു സുഖകരമാണു. അവര്‍ക്ക് അവളുടെ അരക്കെട്ടില്‍ ചുറ്റിപിടിച്ച്് നടക്കുമ്പോള്‍ ചുണ്ടിലൂടെ സപ്തസ്വരങ്ങള്‍ ഉതിര്‍ന്നുവീഴും. സാ..രെ...ഗ..മാ.. പാ .. വീണ്ടും പാ..പാ.. തണുപ്പിന്റെ കാഠിന്യം അനുസരിച്ച് ക്രമം തെറ്റിച്ച് അതുരുവിട്ടുകൊണ്ട് ഒരു സംഗീതജ്ഞനായി എന്നൊക്കെ ആശ്വസിച്ചു നടന്നു നീങ്ങുക. മഞ്ഞുകാലം ഉടയാടകളില്‍ പലതും ഉരിഞ്ഞെടുത്തപ്പോള്‍ അര്‍ദ്ധനഗ്നാംഗിയായ ഭൂമിദേവിയെ നോക്കി ശ്രുംഗാരഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ അപ്പോള്‍ മനസ്സ് വെമ്പുന്നു. മനസ്സിലേക്ക് മുമ്പെങ്ങോ കേട്ട ഗാനങ്ങള്‍ ഓടിവരുന്നു അവ അറിയാതെ മൂളിപോകുന്നു. "രൂപ് തേര മസ്താന .. പ്യാര് മേര ദീവാന...'' (നിന്റെ അഴക് മത്തുപിടിപ്പിക്കുന്നത്, എന്റെ പ്രണയം ഉന്മത്തം..) ഭൂമിദേവിക്ക് അപ്പോള്‍ ഹിന്ദിചലച്ചിത്ര താരം ഷര്‍മ്മിള ടാഗോറിന്റെ ഛായ തോന്നുന്നു. ഒരു പ്രണയനായകനായി ഭരതമുനിയുടെ നാട്യശാസ്ര്തലിഖിതങ്ങള് ആലോചിക്കാതെ നിലത്തു പറ്റിപിടിച്ചുകിടക്കുന്ന മഞ്ഞിന്‍ശകലങ്ങള്‍ക്ക് മുകളിലൂടെ തെന്നി തെന്നി നടക്കുമ്പോള്‍ പ്രക്രുതി മന്ദഹസിച്ചു നില്ക്കുന്നു. ഭൂല്‍ കോയി ഹംസേന ഹൊ ജായെ (മറന്നുകൊണ്ട് തെറ്റുകള്‍ നമ്മള്‍ക്ക് പറ്റാതിരിക്കട്ടെ)എന്നു പറയുമ്പോലെ.
അപര്ണ്ണവൃക്ഷങ്ങളുടെ മാനം കാക്കാന്‍ മഞ്ഞിന്റെ മന്ത്രകോടി മാനം എറിഞ്ഞുകൊടുക്കുന്ന കല്യാണമുഹുര്‍ത്തങ്ങള്‍ ചുറ്റിലും അപ്പോള്‍ അരങ്ങേറുന്നു. കൊട്ടും മേളവും ഒരുക്കാന്‍ കിളികള്‍ കുറവാണു. കിളികളെല്ലാം തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്തു കഴിഞ്ഞു. അല്ല, ഒറ്റയായ ഒരു കിളി മരകൊമ്പില്‍ ദൂരേക്ക് നോക്കിയിരുപ്പുണ്ടു. ഓസ്കാര്‍ വൈല്‍ഡ് ഇങ്ങനെ ഒരു കിളിയെകണ്ടിട്ടാകും അതിനെ ''ഹാപ്പി പ്രിന്‍സ്" എന്ന കഥയില്‍ ഉള്‍പ്പെടുത്തിയത്. എന്റെ മുന്നില്‍ കാണുന്നത് ആ കിളിയായിരിക്കാം. പ്രക്രുതി നമ്മെ എപ്പോഴും എന്തെല്ലാമോ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുന്നു. എന്റെ മുന്നില്‍ കാണുന്ന കിളിയും ഒരു പക്ഷെ കൂട്ടുകാര്‍ മുഴുവന്‍ പറന്നുപോയപ്പോള്‍ ഒറ്റയായ കിളിയായിരിക്കാം. ഓസ്കാര്‍ വൈല്‍ഡിന്റെ കഥയിലെ കിളി പുഴവക്കിലെ ഒരു ഈറ്റചെടിയെ പ്രണയിച്ചു ചെടിയെകൂട്ടാന്‍ കൂട്ടുകാരെ ഉപേക്ഷിച്ചുനിന്നെങ്കിലും ചെടിക്ക് കൂടെ വരാന്‍ കഴിയില്ലെന്നു അറിയിച്ചപ്പോള്‍ ഒറ്റയായി പട്ടണത്തിലെ ഹാപ്പി പ്രിന്‍സിന്റെ പ്രതിമയില്‍ അഭയം പ്രാപിച്ചു. തണുപ്പകാലത്ത് പക്ഷിയെകണ്ടു പക്ഷിശാസ്ര്തജ്ഞര്‍ അതിശയിച്ചു. (A Swallow in the winter
അസ്തമിക്കാത്ത പൂനിലാവു പോലെ ഭുമുഖത്താകെ പരന്നുകിടക്കുന്ന തൂമഞ്ഞ് എത്ര മനോഹാരിതയാണു നമ്മുടെ കണ്ണുകള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നാഗരികതയുടെ വെളിച്ചത്തോടൊപ്പം മനുഷ്യര്‍ പ്രക്രുതിയുമായി അകന്നു.ഋതുക്കള്‍ വരുന്നതും പോകുന്നതും യാന്ത്രികമായി അറിയുന്നുവെന്നല്ലാതെ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നില്ല. "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും'' അവിടെല്ലാം മഞ്ഞിന്റെ ഇന്ദ്രജാലം. ആകാശം വെണ്മയാര്ന്ന പ്രണയതൂവ്വലുകള്‍ പൊഴിച്ച് ഭൂമിയെ പ്രണയിച്ചുകൊണ്ടിരിക്കുന്നു. നിധിപോലെ ഭൂമി അവയെ വാരിപുണര്‍ന്നുകൊണ്ടിരിക്കുന്നത് കാണുന്ന സൂര്യന് തന്റെ ചൂടുകൊണ്ട് അതു ഉരുകിപോകാതിരിക്കാന്‍ ചൂടിനെ മാര്‍ദവമാക്കുന്നു. ഭൂമിക്ക് ഒരു ഛായതളിക ഒരുക്കുന്നു. ആ വെള്ളിക്കിണ്ണത്തില്‍ അനുരാഗത്തിന്റെ പഞ്ചസാരത്തരികള്‍ പോലെ ഭൂമി അതു കാത്തുസൂക്ഷിക്കുന്നു. സൂര്യന്റെ ചൂടിനെ ആശ്രയിച്ചിരിക്കുന്നു മഞ്ഞിന്റെ മ്രുദുലതയും കട്ടിയും.മഞ്ഞിന്റെ വെളുത്ത നിറം അതുരുകുമ്പോള്‍ ഇല്ലാതാകുന്നു. വാസ്തവത്തില്‍ മഞ്ഞിനു വെള്ളനിറം കിട്ടുന്നത് ഘനീഭവിച്ച ജലത്തില്‍ പ്രതിബിംബിക്കുന്ന പ്രകാശത്തില്‍ നിന്നാണെന്നു ഓര്‍ക്കുന്നു.(?). വസന്തം വരുമ്പൊള്‍ മഞ്ഞെല്ലാം ഉരുകി വെണ്മയൊക്കെ നഷ്ടപ്പെട്ട് പ്രക്രുതി വര്‍ണ്ണങ്ങള്‍ വിതറി നില്ക്കുന്നു. പ്രക്രുതിയുടെ നിയോഗങ്ങള്‍ കാണുമ്പോള്‍ അതെല്ലാം മനുഷ്യന്റെ സുഖത്തിനും ആഹ്ലാദത്തിനുമല്ലേ എന്നു ഉറപ്പാക്കാം.
വാഗ്ദാനങ്ങള്‍ പാലിക്കാനുണ്ടായിട്ടും ഒരു കവി മഞ്ഞുവീഴ്ചയുള്ള സായഹ്നത്തില്‍ ഏതോ വനപ്രദേശത്ത് തന്റെ കുതിരവണ്ടി നിര്‍ത്തി അവിടത്തെ ഭൂപ്രക്രുതിയുടെ സൗന്ദര്യം ആസ്വദിച്ചു നിന്നു. വിജനമായ ആ വനപ്രദേശത്ത് തന്റെ യജമാനന് എന്തിനു നില്ക്കുന്നുവെന്നു അദേഹത്തിന്റെ കുതിര പോലും ശങ്കിച്ചു. കുതിര അതിന്റെ കടിഞ്ഞാണ്മണികള് കിലുക്കി യജമാനന്റെ ശ്രദ്ധ തിരിച്ചു. പക്ഷെ തടാകങ്ങള്‍ ഘനീഭവിച്ചുപോയ, താരുകള്‍ ചിരിക്കാത്ത ആ വനപ്രദേശം കവിഹ്രുദയത്തെ മഥിക്കുന്നു. കമനീയമായ ആ കാനനഭംഗി വര്‍ദ്ധിപ്പിക്കാന്‍ പൊഴിയുന്ന മഞ്ഞുകണങ്ങളും മൂളുന്ന ഇളങ്കാറ്റും ശ്രമിക്കുന്നത് കവിയെ കൂടുതല്‍ ആനന്ദചിത്തനാക്കുന്നു. നമ്മുടെ മുറിയുടെ തുറന്നിട്ട ജനാലക്കരികില്‍ നിന്നു നോക്കുമ്പോഴും പാലപൂവിന്റെ ഗന്ധവുമായി വരുന്ന യക്ഷിയെപോലെ മഞ്ഞില്‍ പുതച്ചു നില്ക്കുന്ന പ്രക്രുതിയെ കാണാം.പ്രക്രുതിയെ ആസ്വദിച്ചുനിന്നാല്‍ രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷങ്ങള്‍ മുതലായ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്നു ശാസ്ര്തം അവകാശപ്പെടുന്നു.
നമ്മുടെ ഭാരതത്തില്‍ ശിശിരകാലം വന്നെത്തുമ്പോള്‍ ചൂടു തേടി ശ്വേതഹംസങ്ങള്‍ മാനസസരസ്സില്‍ നിന്നും മൃണാളശകലങ്ങള് കൊക്കിലൊതുക്കി മറ്റു സ്തലങ്ങളിലെക്ക് പലായനം ചെയുന്നു. ഹിന്ദുപുരാണങ്ങളില്‍ ഈ ഹംസങ്ങള്‍ക്ക് വെള്ളം ചേര്‍ത്ത പാലില്‍ നിന്നും പാല് വേര്‍തിരിക്കാന്‍ കഴിവുണ്ടെന്നു പറയുന്നു. ഈ ഹംസങ്ങളില്‍ ഒരാള്‍ നള-ദമയന്തിമാരുടെ പ്രണയദൂതനുമായിരുന്നു. കേരളത്തിലാണെങ്കില്‍ മഞ്ഞുകാലം കൂടുതലായി അനുഭവപ്പെടുന്നത് ധനു-മകര മാസങ്ങളിലാണു. പ്രണയങ്ങള്‍ മൊട്ടിടുന്നതും കൂമ്പി പോകുന്നതും അപ്പോള്‍ കൂടുതലാണു. സായഹ്നങ്ങളില്‍ ദീപാരാധന തൊഴുതു മടങ്ങുന്ന സുന്ദരിമാരുടെ കടാക്ഷങ്ങള്‍ക്കായി കാത്തുനില്ക്കുന്ന ആണ്‍കുട്ടികളുടെ മനസ്സുപോലെ മാര്‍ഗ്ഗഴിതിങ്കള്‍ ഉദിച്ചുനില്‍ക്കുന്നു. മഞ്ഞണിഞ്ഞു നില്ക്കുന്ന പ്രക്രുതി മനസ്സുകളെ ഹരം പിടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരിയുടെ വരികള്‍ ഓര്‍ക്കുക "മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടിക്കൊണ്ടു, മജ്ഞു നിശകളിങ്ങൂയലാടുന്ന നാള്, മാണ്‍പെഴുമാണ്‍കുയില്‍ കൂകിത്താളരവേ, മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്''
എന്നാല്‍ ന്യൂയോര്‍ക്കിലെ അന്തരീക്ഷം കുളിരണിഞ്ഞു നില്ക്കുന്നു.ന്ആലോലവായുവില് പറന്നുകളിക്കുന്ന ഹിമപടലങ്ങള്‍ ഭൂമിദേവിയെ ഉമ്മവച്ച് അപ്രത്യക്ഷ്യരാകുന്നു. എന്നാലും എഴുത്തുകാര്‍ക്ക് വേണ്ടി പ്രണയാര്‍ദ്രമോഹങ്ങളുടെ ''ഒരു പുഷ്പം മാത്രം' കാത്തുസൂക്ഷിക്കുന്ന മരങ്ങള്‍ സുഗന്ധനിശ്വാസം കൊണ്ടു അവരെ സ്വാഗതമരുളുന്നു. ഒരു നിമിഷം ഇവിടെ നില്ക്കുക എന്നു പ്രക്രുതിന് പതുക്കെ മന്ത്രിക്കുന്നു.. ഒരു പ്രണയപൂവിതള്‍ കൊഴിഞ്ഞുവീഴുമ്പോലെ അപ്പോള്‍ ഒരു മഞ്ഞുതുള്ളി ശിരസ്സില്‍ പതിക്കുന്നു. കോരിത്തരിപ്പിക്കുന്ന അനുഭൂതികളുടെ ഏതോ താളം പകര്‍ന്നുകൊണ്ടു ആ മഞ്ഞുകണം ചിതറി ഉടയുന്നു. ഭൂമിദേവി ശുഭ്രവസ്ര്തങ്ങളാല്‍ ആഛാദനം ചെയ്ത ഒരു യോഗിനിയെപൊലെ ശാന്തയാണു. ഓരോ ഋതുവിലും പ്രക്രുതിക്ക് പ്രത്യേക ഭംഗി.ന്ശൈത്യകാലം മനുഷ്യര്‍ അടച്ചിട്ടമുറികളില്‍ കഴിയുന്നതുകൊണ്ട് പ്രക്രുതിയുടെ ഭാവവ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നില്ല. മനുഷ്യര്‍ സന്തോഷവാന്മാരായിരിക്കുമ്പോള്‍ വേനലാണോ ശിശിരമാണോ എന്നറിയുന്നില്ലെന്നു റഷ്യന്‍ നാടകക്രുത്തും കഥാ ക്രുത്തുമായ ആന്റണ്‍ ചെക്കോവ് എഴുതുന്നു. മനുഷ്യരുടെ മാനസികനിലയാണു അവന്റെ ജീവിതത്തെ സ്വാധീനിക്കുന്നത്. നമുക്ക് ചുറ്റും പ്രക്രുതി എന്തൊക്കെ ഒരുക്കുന്നുവെന്നു നമ്മള് അറിയുന്നില്ല.അതൊക്കെ കവികള്‍ക്കും എഴുത്തുകാര്‍ക്കുമുള്ളത് എന്നും വിശ്വസിക്കുന്നവരും ഉണ്ടു. തണുപ്പുകാലത്തെ അപരാഹനങ്ങള്‍ വളരെ നീണ്ടുപോകുന്നതുകൊണ്ട് ജനങ്ങള്‍ കഥകള്‍ പറഞ്ഞു മുഷിപ്പകറ്റുന്നു. ഷെയ്ക്സ്ഫിയരുടെ ഒരു ഡ്രാമയുടെ പേരു തന്നെ വിന്റേഴ്സ് ടെയില്‍ എന്നാണു.
മറ്റു ഋതുക്കളെ അപേക്ഷിച്ച് മഞ്ഞുകാലത്ത് മനുഷ്യരും പക്ഷി മ്രുഗാദികളും തയ്യാറെടുപ്പുകളും സുരക്ഷിതത്വവും കരുതുന്നു. കിളികള്‍ പറന്നുപോയെങ്കിലും മരപൊത്തുകളില്‍ അണ്ണാറക്കണ്ണന്മാര് പാര്‍പ്പു തുടങ്ങിയിരിക്കുന്നു. ഇതു ദളമര്‍മ്മരമില്ലാത്ത തണുപ്പുകാലം. വെയിലിനു ചൂടിച്ച. സൂര്യന് ഇക്കാലത്ത് പലപ്പോഴും അപ്രത്യക്ഷനായികൊണ്ടിരിക്കും. അന്തരീക്ഷത്തില്‍ താപനില താണുപോകുന്നതുകൊണ്ട് കമ്പിളിവസ്ര്തങ്ങള്‍ ആവശ്യമായി വരുന്നു. ദേവന്മാര്ക്ക് പോലും കമ്പിളിവസ്ര്തങ്ങള്‍ ആവശ്യമായി വരുന്നു. തമിള്‍നാട്ടിലെ മഞ്ഞുകാലത്തു കുംഭകോണത്തിനടുത്ത് വിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് കമ്പിളിവസ്ര്തങ്ങള്‍ നല്കി അലങ്കരിക്കുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ അമ്പലത്തിലെ ആചാരങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല.
ന്യൂയോര്‍ക്കില്‍ തണുപ്പുകാലം കൊല്ലത്തിന്റെ അവസാനത്തോടെ രൂക്ഷമാകുന്നു. പുതിയ വര്‍ഷത്തെ എതിരേല്ക്കാന് പ്രകൃതിയുടെ കയ്യില്‍ പൂക്കളില്ല. ഇലകള്‍ പോലുമില്ല. പക്ഷെ വെണ്‍നീരാളം ഞൊറിഞ്ഞുടുത്ത കുമാരിയെപോലെ അവള് ഉത്സാഹവതിയാകുന്നു. അതിനിടയില്‍ ദിവ്യതാരങ്ങള്‍ നോക്കി പവിത്രമാക്കുന്ന ഭൂമിയില്‍ ഒരു പുല്‍ക്കൂട് സൃഷ്ടിക്കപ്പെടുന്നു. മാനവരാശിക്ക് ആശ്രയമേകാന്‍ വന്ന ദേവകുമാരന്റെ തിരുപിറവി കൊണ്ടാടാന്‍ മഞ്ഞിന്‍ചിറകുള്ള മാലാഖമാര്‍ സ്വര്‍ഗ്ഗത്തുനിന്നും ഇറങ്ങി വരുന്നു.ന്പുണ്യം പുലരുന്ന ഈ അവസരം അനുഗ്രഹങ്ങളാല്‍ സമ്രുദ്ധമാണു.ന്മഞ്ഞുപുതച്ചുകിടക്കുന്ന ഭൂമി ഒരു അരയന്നത്തെപോലെ സുന്ദരിയാകുന്നു. അരയന്നം ശബ്ദിക്കുന്നത് ഓ..ഓ എന്നാണു. ഇതാ പുതുവര്‍ഷം വരുന്നു നോക്കി നടക്കുക എന്ന മ്രുദുവായ സന്ദേശം.
പ്രക്രുതിദേവിയുടെ അമ്പലനടയില്‍ തൊഴുതുനില്ക്കുമ്പോള് ഒരു ചോദ്യം മനസ്സില്‍ ഉയരുന്നു. നിന്നെ സ്നേഹിക്കുന്നവര്‍ അനവധിയുണ്ടു. അവരില്‍ പ്രശസ്തിയുള്ളവരെ മാത്രം കാലം ഓര്‍ക്കുന്നു. മറ്റുള്ളവരെ നീ എങ്ങനെ ഓര്‍ക്കും? പ്രക്രുതിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ദേവിയുടെ മറുപടി എഴുതുന്നു. നിങ്ങളെല്ലാം ഭൂമിയുടെ ഉദരത്തിലെ നിത്യഗര്‍ഭങ്ങളായിരിക്കും. മറ്റുള്ളവര്‍ അടക്കം ചെയ്യപ്പെടുകയും അവരുടെ മൃതശരീരം പുഴുക്കളും, കീടങ്ങളും തിന്നു നശിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭൂമിയുടെ ഉദരത്തില്‍ സുരക്ഷിതരായിരിക്കും. നിങ്ങള്‍ ഭൂമിയുമായി സ്നേഹം പങ്കുവച്ചുകൊണ്ടു് നിത്യതയോളം ജീവിക്കും.
ശിശിരം അവസാനിക്കാന്‍ ഇനി രണ്ടു മാസങ്ങള്‍ കൂടിയുണ്ടു. കൊതിതീരുംവരെ ഈ മഞ്ഞുകാലത്തെ പ്രണയിക്കുക.
ശുഭം