25-ാം ഭേദഗതി പാസാക്കി; പക്ഷെ വഴങ്ങില്ലെന്ന് മൈക്ക് പെൻസ്; ഇന്ന് ഇമ്പീച്ച് ചെയ്യും
വാഷിങ്ങ്ടൺ, ഡി.സി: ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ച് പ്രസിഡന്റിന്റെ അധികാരം ഏറ്റെടുക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം രാത്രി ഹൌസ് പാസാക്കി. എന്നാൽ അതിനു താൻ തയ്യാറല്ലെന്നു നേരത്തെ തന്നെ സ്പീക്കർ നാൻസി പെലോസിയെ കത്തിലൂടെ പെൻസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച പുതിയ പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പ് സർട്ടിഫൈ ചെയ്യുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ സമ്മർദത്തിന് വഴങ്ങാതെ ഭരണഘടനാനുസൃതം പ്രവർത്തിച്ച പോലെ ഇക്കാര്യത്തിലും ഭരണഘടന പ്രകാരം മാത്രമേ പ്രവർത്തിക്കു എന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും കത്തിൽ പെൻസ് വ്യക്തമാക്കി. ഇമ്പീച്ച്മെൻറ് നീക്കം ഉപേക്ഷിക്കണമെന്നും അത് കൂടുതൽ ഭിന്നതക്ക് വഴിയൊരുക്കുകയെ ഉള്ളുവെന്നും പെൻസ് ചൂണ്ടിക്കാട്ടി.
ഹൌസ് പ്രമേയം പാസാക്കിയെങ്കിലും അത് അനുസരിക്കാൻ പെൻസിനു ബാധ്യതയൊന്നുമില്ല. ഇന്ന് രാവിലെ 9 മണിക്ക് ഹൌസ് വീണ്ടും ചേർന്ന് ഇമ്പീച്ച്മെന്റ് പ്രമേയം പാസാക്കും. രണ്ടാം തവണയാണ് ട്രംപിനെ ഇമ്പീച്ച് ചെയ്യുക. കഴിഞ്ഞയാഴ്ച കാപിറ്റോളിൽ നടന്ന അതിക്രമങ്ങൾക്കു പ്രേരിപ്പിച്ചു എന്നതാണ് പ്രധാന കുറ്റം. ഗവണ്മെന്റ് സ്ഥാനങ്ങളിലേക് മത്സരിക്കുന്നതിലും വിലക്കുണ്ട്. 2024 -ൽ ട്രംപ് വീണ്ടും മത്സരിക്കാതിരിക്കാനാകാം ഇതെന്ന് കരുതുന്നു.
സെനറ്റ് ഇനി 19 -നു മാത്രമേ ചേരു. 20 -നു പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കും. ആ സമയത്ത് ഇമ്പീച്ച്മെന്റ് പ്രമേയം ചർച്ച ചെയ്ത ജനശ്രദ്ധ മാറാതിരിക്കാൻ പ്രമേയം 100 ദിവസം കഴിഞ്ഞേ സെനറ്റിലേക്കയക്കു എന്ന് ചില ഡമോക്രാറ്റിക് നേതാക്കൾ പറഞ്ഞു.
കാപിറ്റൽ അതിക്രമത്തെ അപലപിക്കുന്നുവെങ്കിലും വൈസ് പ്രസിഡന്റിൽ സമ്മർദം ചെലുത്തുന്ന നടപടി ശരിയല്ലെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഡമോക്രാറ്റിക് നിലപാട് ഭീതിപ്പെടുത്തുന്നതാണ്.
കാപിടോൾ സംഭവത്തിന് ശേഷം ട്രംപും പെൻസും കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. ഇരുപത്തഞ്ചാം ഭേദഗതി കൊണ്ട് തനിക്ക് ഒരു പ്രശ്നവുമില്ലെന്നും ട്രംപ് വ്യകതമാക്കിയിരുന്നു.
ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്
അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.