Image

48000 കോടിയുടെ പ്രതിരോധകരാര്‍ അംഗീകരിച്ച്‌ പ്രധാനമന്ത്രി

Published on 13 January, 2021
48000 കോടിയുടെ പ്രതിരോധകരാര്‍ അംഗീകരിച്ച്‌ പ്രധാനമന്ത്രി
ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 48000 കോടി രൂപയുടെ കരാര്‍ അംഗീകരിച്ചുകൊണ്ട് ക്യാബിനറ്റ് സുരക്ഷാസമിതി (സിസിഎസ്) തീരുമാനം. 

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയോഗമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധക്കരാറാണിത്.

ഭാരകുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട 73 തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍, 10 തേജസ് എംകെ-1 വിഭാഗത്തില്‍പ്പെട്ട പരിശീലനവിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രം 45,696 കോടി ചെലവാകും. ഇതോടൊപ്പം 1202 കോടി രൂപയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ഡിസൈനും വികസനത്തിനും കരാറായി.

'വ്യോമസേനയുടെ വിമാനവ്യൂഹത്തിന് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച എല്‍സിഎ തേജസ് യുദ്ധജെറ്റുകള്‍ സംഭരിക്കാന്‍ 48000 കോടിരൂപയുടെ കരാര്‍ അംഗീകരിച്ചു,' തീരുമാനം വിശദീകരിച്ചുകൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 

പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ ഈ കരാര്‍ ഒരു വലിയ ഗതിമാറ്റംകുറിക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വിറ്റര്‍ കുറിപ്പില്‍ വിശദീകരിച്ചു.

നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമാണ് ഭാരകുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട എംകെ-1എ വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍.

സര്‍വ്വീസിനും അറ്റകുറ്റപ്പണിയ്ക്കുമുള്ള വ്യോമസേനയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് 1202 കോടി രൂപ ചെലവഴിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക