ദില്ലി: കൊവിഡ് പ്രതിസന്ധിക്കാലത്ത് വിവിധതരത്തിലുള്ള ബോധവത്കരണങ്ങള്‍ അധികാരികള്‍ നടത്തിയിരുന്നു. ഇതിലൊന്നാണ് ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒരോ കോളിന് മുന്‍പും കേട്ട കോവിഡ്-19 മുന്നറിയിപ്പ് സന്ദേശം. 30 സെക്കന്‍റ് നീണമുള്ള ഈ സന്ദേശം ഇതുവരെ കേട്ടവരുടെ സമയം എടുത്താല്‍ അത് ഒരു ദിവസം 1.3 കോടിമണിക്കൂറുകള്‍ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
പ്രീ-കോള്‍ കോവിഡ് മെസേജ് പ്രതിദിനം 1.3 കോടി മനുഷ്യ മണിക്കൂറുകള്‍ പാഴാക്കുന്നതായി കണക്കാക്കപ്പെടുന്നു. അതേസമയം, അടിയന്തര ഘട്ടങ്ങളില്‍ കോളുകള്‍ വിളിക്കുമ്ബോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് പ്രമുഖ ഉപഭോക്തൃ സംഘടന രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, കമ്മ്യൂണിക്കേഷന്‍സ്, കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രിമാര്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ പി.ഡി. വഘേല എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കല്‍, മാസ്കുകളുടെ ഉപയോഗം എന്നിവയെ കുറിച്ച് ആളുകള്‍ക്ക് ഇതിനകം തന്നെ അറിയാം, ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് ഉപഭോക്തൃ സംഘടന പറയുന്നത്. ഇത് സംബന്ധിച്ച് ജനുവരി 5 നാണ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള നിരവധി മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കത്ത്. നിരവധി പേരുടെ വിലപ്പെട്ട സമയവും മൊബൈലിലെ ചാര്‍ജും നഷ്ടപ്പെടുന്നു. കോവിഡ് -19 സന്ദേശങ്ങള്‍ കേള്‍ക്കുന്നതിന് പ്രതിദിനം 1.3 കോടി അധിക മണിക്കൂര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉപഭോക്തൃ അസോസിയേഷന്‍ ആരോപിക്കുന്നത്.
എന്നാല്‍ ഇത്തരം ഒരു കത്ത് സംബന്ധിച്ച് ഇതുവരെ വിവരം ഇല്ലെന്നാണ് ട്രായി സെക്രട്ടറി സുനില്‍ ഗുപ്ത ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചത്. എന്നാല്‍ ട്രായിയിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരപ്രകാരം. കൊവിഡ് 19 സന്ദേശം നീക്കം ചെയ്യണോ എന്നത് ടെലികോം മന്ത്രാലയം എടുക്കേണ്ട തീരുമാനമാണെന്നും. ഇതില്‍ ട്രായിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്.