Image

60 രൂപയ്ക്ക് വേണ്ടി റിക്ഷക്കാരനെ കൊലപ്പെടുത്തി യുവാക്കള്‍

Published on 19 January, 2021
60 രൂപയ്ക്ക് വേണ്ടി റിക്ഷക്കാരനെ കൊലപ്പെടുത്തി യുവാക്കള്‍
ന്യൂഡല്‍ഹി: അമ്ബത്തിയഞ്ചുകാരനായ റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഈസ്റ്റ് ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. റിക്ഷ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.

ദിലീപ് ഹല്‍ദാര്‍(20), ചോത്താന്‍ സിങ്(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഈസ്റ്റ് ഡല്‍ഹിയിലെ അശോക് നഗര്‍ സ്വദേശികളാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് 55 വയസ്സ് തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം ഈസ്റ്റ് ഡല്‍ഹിയിലെ ദഷ്മേഷ് പബ്ലിക് സ്കൂളിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ട് തലയും ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച്ചയാണ് മരിച്ചയാള്‍ ജിബന്‍ മസുംദാര്‍ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് തിരിച്ചറിയുന്നത്. ഇയാളുടെ റിക്ഷയും കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിയെടുത്ത റിക്ഷയും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ദിലീപ്, ചോത്താന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.

കൊല്ലപ്പെട്ട ജിബന്‍ മസുംദാറിന് ചോത്താന്‍ സിങ്ങിനെ മുന്‍പരിചയമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി മസുംദാറിനെ ഒരു പാര്‍ട്ടിക്ക് ചോത്താന്‍ ക്ഷണിച്ചു. തുടര്‍ന്ന് ദഷ്മേഷ് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.

മസുംദാറിന്റെ പക്കലുള്ള പണവും റിക്ഷയും തട്ടിയെടുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു പ്രതികളുടെ പ്രവര്‍ത്തിയെന്ന് പൊലീസ് പറയുന്നു. ചോത്താന്‍ സിങ്ങില്‍ നിന്നും മസുംദാറിന്റെ പഴ്സും പൊലീസ് കണ്ടെത്തി.

ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍ വെറും അറുപത് രൂപ മാത്രമായിരുന്നു മസുംദാറിന്റെ പഴ്സിലുണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക