Image

കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)

Published on 21 January, 2021
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
ഇന്ത്യയിലെ പ്രഥമ കോവിഡ് രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തിയത് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വകുപ്പാണ്. ഈ വിഭാഗത്തിൻറെ അമരക്കാരിൽ ഒരാളായ ഡോ. രാധികാ സജീവ്   കൊറോണയോട് നേർക്കുനേർ ഒരു വർഷം പൊരുതിയ വികാരതീവ്രമായ അനുഭവങ്ങൾ പങ്കിടുന്നു...

ലോകം മുഴുവൻ മരണം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി ഇന്ത്യയിലുമെത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട 2020, ജനുവരി 30 മുതൽ നാട്ടിൽ നിലനിന്നിരുന്ന പരിഭ്രാന്തി ഒരു വർഷം പിന്നിടുമ്പോൾ കുറഞ്ഞുവരുന്നു.

രോഗവ്യാപനത്തിൻറെ കണ്ണികൾ അറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുകയും ലോകരാജ്യങ്ങളിൽ ചർച്ചാവിഷയമാകുകയും ചെയ്തപ്പോൾ, 'കേരള മോഡൽ' എന്ന സംജ്ഞ പുതിയൊരു മേഖലയിൽക്കൂടി പ്രയോഗിക്കപ്പെടുകയായിരുന്നു! വകുപ്പു മന്ത്രി മുതൽ സംസ്ഥാനത്തെ ചെറു ആരോഗ്യ പ്രവർത്തകർവരെ അനുമോദനം അർഹിക്കുന്നൊരു നേട്ടമാണിത്.
വൂഹാനിൽനിന്ന് കൊച്ചി വിമാനത്താവളം വഴി 2020 ജനുവരി 24-ന് തൃശ്ശൂരിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ സ്രവം പരിശോധിച്ച പൂനയിലെ വൈറോളജി ഇൻസ്റ്റിട്ട്യൂട്ട്, കോവിഡ് ബാധിതയാണ് രോഗിയെന്ന് വിധിയെഴുതിയപ്പോൾ, രാജ്യം അക്ഷരാർത്ഥത്തിൽതന്നെ ഞെട്ടിവിറച്ചു.
ഭീതിയുടെ കരിനിഴൽ തൃശ്ശൂരിനെ വികൃതമാക്കി. സാംസ്കാരിക തലസ്ഥാനത്തേക്കുള്ളതും, ഇവിടം സ്പർശിച്ചുകൊണ്ടുള്ളതുമായ സകല യാത്രകളും മിക്കവരും ഒഴിവാക്കി. ആളൊഴിഞ്ഞ ദൃശ്യം അപൂർവ്വമാകാറുള്ള തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും പതിവുകാർക്ക് അപ്രിയമായി.
എന്നാൽ, സാമീപ്യം പോലും വ്യാപന കാരണമാകാവുന്ന പകർച്ചവ്യാധിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാർ-സ്വകാര്യ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ ആശുപത്രികളും യുദ്ധകാലാടിസ്ഥനത്തിൽ മുന്നൊരുക്കം തുടങ്ങിയിരുന്നു. ബോധവൽക്കരണത്തിലും, രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിലും, തദ്വാര മരണ സംഖ്യ ലഘൂകരിക്കുന്നതിലും സംസ്ഥാനം ഏറെ മുന്നിൽതന്നെ നിലകൊണ്ടു. ഇത്രയും വിപദ്‌ജനകമായ ഒരു വ്യാധിയെ നേരിടുമ്പോൾ വീഴ്ചകൾ സ്വാഭാവികമാണ്. ആയതിനാൽ കേരളം പുലർത്തിയ ജാഗ്രത നിഷ്‌പ്രഭമാകുന്നില്ല.
 
 
രാജ്യത്തെ പ്രഥമ കോവിഡ് രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തിയത് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വകുപ്പാണ്. ഈ വിഭാഗത്തിൻറെ അമരത്തിരിക്കുന്നവരിൽ ഒരാളും, അഞ്ഞൂറിലേറെ ബെഡ്ഡുകളുള്ള ആശുപത്രിയുടെ അഡീഷണൽ ആർ. എം. ഒ (ARMO)-യുമായ ഡോ. രാധികാ സജീവ് കൊറോണയോട് ഒരു വർഷം നേർക്കുനേർ പൊരുതിയ വികാര തീവ്രമായ അനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു:

🟥 തയ്യാറെടുപ്പു യോഗം
കോവിഡ് രോഗിയെ പ്രവേശിപ്പിച്ച ദിവസത്തിൻറെ
തലേന്ന്, രാത്രി രണ്ടുമണിവരെ നീണ്ടുപോയ തയ്യാറെടുപ്പു യോഗത്തിൽ, ആരോഗ്യവകുപ്പ് മന്ത്രിയുൾപ്പെടെ നാലു സംസ്ഥാനമന്ത്രിമാരും, വകുപ്പു സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ IAS-ഉും, ജില്ലാ കലക്ടറും, ഡി.എം.ഒ-യും, ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും സൂപ്രണ്ടുമാരും നേരിൽ പങ്കെടുത്ത്, ഞങ്ങളുമായി ആശയവിനിമയം നടത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെയും (ICMR), ലോക ആരോഗ്യ സംഘടനയുടെയും (WHO) നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അപരിചിതവും ഏറെ അപകടകാരിയുമായ ഈ രോഗത്തോട് മല്ലിടുമ്പോൾ, ചെയ്യേണ്ടതും ചെയ്തുകൂടാത്തതും എന്തൊക്കെയാണെന്നതിൻറെ വ്യക്തമായൊരു അവബോധമാണുണ്ടായത്.
 
🟥 ആദ്യത്തെ രോഗിയെത്തുന്നു
2020 ജനുവരി 31, വെള്ളിയാഴ്ച, വളരെ രഹസ്യമായാണ് സ്വരാജ് റൗണ്ടിലുള്ള ജില്ലാ ആശുപത്രിയിലെ താൽക്കാലിക ചികിത്സക്കുശേഷം ചൈനയിൽനിന്നെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജിൽ ഒരുക്കിയ സംവിധാനത്തിലേക്കു കൊണ്ടുവന്നത്. അസുഖത്തിൻറെ തീക്ഷ്‌ണമായ സാംക്രമിക ശക്തി കണക്കിലെടുത്ത്, മാധ്യമവൃന്ദങ്ങളെയും പൊതുജനങ്ങളെയും രോഗിയിൽനിന്ന് അകറ്റിനിർത്താൻ മുൻകൂട്ടി തീരുമാനിച്ചിരുന്നു. ആദ്യത്തെ കോവിഡ്-19 കേസ് ആയതിനാൽ അസാധാരണമായൊരു ഉത്‌കണ്‌ഠയാണ് ആശുപത്രിയിലും പ്രദേശത്തും രൂപപ്പെട്ടിരുന്നത്. കർശനമായ ഐസലെഷൻ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് രോഗിയുമായി പ്രത്യേക വാഹനം  മുളങ്കുന്നത്തുകാവിലെത്തിയത്.
 
🟥 ആശങ്ക ഗ്രഹിച്ച നിമിഷങ്ങൾ
ശീഘ്രവ്യാപനത്തിൻറെയും കൂട്ടമരണങ്ങളുടെയും ലോകവാർത്തകൾ ദിനംപ്രതി കേട്ടുകൊണ്ടിരുന്ന ഞങ്ങളുടെ മുന്നിൽ, അതേ സാംക്രമിക വ്യാധിയുമായെത്തിയൊരാളെ കണ്ടപ്പോൾ പ്രകടിപ്പിക്കാനാകാത്ത പിരിമുറുക്കമാണ്  അനുഭവപ്പെട്ടത്. ആശങ്ക ആകെ ഗ്രഹിച്ച നിമിഷങ്ങളായിരുന്നു അവ! പക്ഷെ, കർത്തവ്യബോധം ഞങ്ങൾക്ക് ആവേശം പകർന്നു. ഫുൾ ബോഡി പി.പി.ഇ ധരിച്ചുകൊണ്ട് ഡോക്ടർമാർ മുതൽ ശുചീകരണ ജോലിക്കാർവരെയുള്ളവർ ആതുരസേവനത്തിനായി അണിനിരന്നു.
 
🟥 ചികിത്സാരീതികൾ ശൈശവാവസ്ഥയിൽ
കോവിഡിന് വാക്സിൻ വരുന്നുവെന്നത് കാർമേഘങ്ങൾക്കിടയിൽ നാം ഇന്നുകാണുന്നൊരു വെള്ളിരേഖയാണ്. ഒരു വർഷം മുന്നെ, പ്രതിരോധവും, ബാധിതർക്കുള്ള ചികിത്സയുമവിടെയിരിക്കട്ടെ, ഈ ദീനമെന്തെന്നുതന്നെ മനസ്സിലാക്കാൻ ലോകം തീവ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയായിരുന്
നു. സൂചനകളായ പനി, ചുമ, തൊണ്ടവേദന, തലവേദന മുതലായവക്കുള്ള മരുന്നുകൾ നിർദ്ദേശിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ബാധിതർക്കുള്ള ചികിത്സാരീതികൾ ഇന്നും ശൈശവാവസ്ഥയിലാണ്.
അതേസമയം, രോഗലക്ഷണങ്ങൾ കൂടുതൽ മോശമായി, നിമോണിയ പോലെയുള്ള സങ്കീർണ്ണമായ അസുഖങ്ങളായി മാറുമോയെന്ന ആകുലതയുമുണ്ടായിരുന്നു. രോഗിയുടെ പൊതു ആരോഗ്യനില സ്ഥിരമായി നരീക്ഷിച്ചുപോന്നു. ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുവാനുള്ള ഔഷധങ്ങൾ ഗുണം ചെയ്തു. മൂന്നാഴ്ച്ച നീണ്ടുനിന്ന ചികിത്സാ സമയത്ത് പ്രതികൂലമായതൊന്നും സംഭവിച്ചില്ല. പൂനയിൽ സ്രവ പരിശോധന രണ്ടുതവണ നടത്തി ഫലം നെഗറ്റീവായെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് രോഗിയെ വീട്ടിലേക്കയച്ചത്.
 
🟥 സഹവാസ നിയന്ത്രണമന്ത്രം പ്രാവർത്തികമാക്കി
പ്രഥമ രോഗിയെ പ്രവേശിപ്പിച്ച നാൾതന്നെ, അവരുടെ ചികത്സയോടും മറ്റു സഹായങ്ങളോടും ബന്ധപ്പെട്ടവരെല്ലാം ആശുപത്രിയുടെ വസതികളിലേക്കു താമസം മാറി. ആരോഗ്യ പ്രവർത്തകർ തങ്ങളുടെ കുടുംബാംഗങ്ങളുമായി ഇടപഴകാതിരിക്കാനായിരുന്നു അത്.
അങ്ങിനെ രാജ്യത്തെ പ്രഥമ രോഗിയെയും, ആ കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെയും
കൊറോണ വിമുക്തരാക്കിയെന്നുമാത്രമല്ല, അവരിൽനിന്ന് മറ്റുള്ളവരിലേക്കുള്ള വ്യാപനം പൂർണ്ണമായും തടഞ്ഞുവെന്നതും ടീം അംഗങ്ങൾ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. യഥാർത്ഥത്തിൽ, 'സോഷ്യൽ ഡിസ്റ്റൻസിൻസിങ്' എന്ന സഹവാസ നിയന്ത്രണമന്ത്രം ഞങ്ങൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കുകയായിരുന്നു!
 
🟥 അടച്ചുപൂട്ടൽ അനുഗ്രഹമായി
കേരളത്തിൽ 28 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്ന സമയത്താണ്, 2020 മാർച്ച് 24-ന്, രാജ്യം ലോക്ക്ഡൗണിലേക്കു നീങ്ങിയത്. അതോടെ അടിയന്തിര വൈദ്യസഹായം വേണ്ടവർ ഒഴിച്ചുള്ളവരുടെ ആശുപത്രിയിലേക്കുള്ള പ്രവാഹം നിലച്ചു. ഇതൊരു അവസരമായി എടുത്തുകൊണ്ട്, കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാൻ ഇടം കണ്ടെത്തുകയും, നിർമ്മിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് എല്ലാം ആസൂത്രണം ചെയ്തത്.
കോവിഡ് രോഗികൾ സാധാരണ മരിക്കുന്നത് ശ്വസം മുട്ടിയാണ്. ആരോഗ്യ പ്രവർത്തകരിലേക്കുള്ള സംക്രമണ സാധ്യത കുറച്ചുകൊണ്ട്, രോഗികളെ സംരക്ഷിക്കാൻ പ്രാപ്തിയുള്ള 40 ഹൈ-ഫ്ളോ നേസൽ ഓക്സിജൻ യൂണിറ്റുകൾ KMSCL വഴി സമാഹരിച്ചു. യന്ത്രസംവിധാനം ഉപയോഗിച്ച് (robot) വാർഡ് സാനിറ്റൈസേഷനും രോഗികൾക്കുള്ള മരുന്ന് വിതരണത്തിനും ആരംഭമിട്ടു. ഈ സാങ്കേതിക മികവിന് ഗവർമെൻറ് എൻജിനീയറിങ് കോളേജിന് കടപ്പെട്ടിരിക്കുന്നു. നേരിട്ടുള്ള ഇടപെടൽ പറ്റുന്നത്ര ഒഴിവാക്കാൻ, വെളിയിൽനിന്ന് വാർഡ് നിരീക്ഷിക്കുന്നതിനുള്ള റിമോട്ട് ICU സിസ്റ്റവും സ്ഥാപിച്ചു.
 
🟥 രോഗികൾ വർദ്ധിക്കുന്നു
ഗൾഫിൽനിന്നും അന്യ സംസ്ഥാനങ്ങളിൽനിന്നും നാട്ടുകാർ കൂട്ടംകൂട്ടമായി എത്താൻ തുടങ്ങിയതോടെ, ഒരുക്കിയ സൗകര്യങ്ങൾ അത്യാവശ്യമായിരുന്നെന്നു ബോധ്യപ്പെട്ടു. രോഗികളുടെ എണ്ണം കുത്തനെയാണ് കൂടിയത്.
ഹൈബ്രിഡ് ആശുപത്രിയായതിനാൽ, സാധാരണ രോഗികളെയും ചികിത്സിക്കണമല്ലൊ. എന്നാൽ, ഒരേസമയത്ത് മെഡിക്കൽ ICU, സസ്പെക്ട് ICU, കോവിഡ് ICU മുതലായവ നടത്തികൊണ്ടുപോകാൻ കഠിനപ്രയത്നംതന്നെ ചെയ്യേണ്ടിവന്നു. കർമ്മ പദ്ധതികൾക്ക് സാരഥ്യം വഹിക്കുന്ന ജനറൽ മെഡിസിൻ വിഭാഗത്തിന്, അനസ്തേഷ്യ, പൾമണാളജി, മൈക്രോബയ്ളജി ഡിപ്പാർട്ടുമെൻറുകൾ ഊർജ്ജസ്വലമായ അകമ്പടിയായി. പ്രതിസന്ധി നേരിടാൻ നിലവിൽവന്ന മെഡിക്കൽ ബോർഡിനും, നോഡൽ ഓഫീസർക്കും പിടിപ്പത് പണിയുണ്ടായിരുന്നു!
അടച്ചുപൂട്ടലും സാമൂഹിക അകലവും, കൂടെ കൊറോണയും പിടിമുറുക്കിയപ്പോൾ, വിഷാദത്തിലേക്ക് വഴുതിവീണ് ആത്മഹത്യാ പ്രവണത കാണിച്ചവർക്ക് സൈക്യാട്രി വകുപ്പു വഴി കൗൺസെലിങും നൽകേണ്ടിവന്നു.
 
🟥 നാഴികക്കല്ലായി കൺവലസൻറ് പ്ലാസ്മാ തെറാപ്പി
കുറെ പേർ രോഗവിമുക്തരായപ്പോഴാണ് ആപൽസന്ധിയിലെത്തിയ പുതിയ രോഗികൾക്ക് കൺവലസൻറ് പ്ലാസ്മാ തെറാപ്പി (CPT) എന്ന ചികിത്സാരീതി പരീക്ഷിക്കാമെന്നായത്. രോഗം ഭേദമായവരുടെ രക്തത്തിലെ മഞ്ഞച്ച ദ്രാവകം (plasma) പുതിയ രോഗിക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്. രോഗാണുവിനെ നിർവ്വീര്യമാക്കുന്ന ആൻറിബോഡീസ്  ഉൾക്കൊള്ളുന്ന രോഗവിമുക്തൻറെ പ്ലാസ്മ പുതിയ രോഗിയുടെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.
ഏഫറീസെസ് അപ്പാരറ്റസിലൂടെ കടന്നുപോകുന്ന ദാതാവിൻറെ രക്തത്തിൽനിന്ന്, പ്ലാസ്മ മാത്രം സ്വീകരിച്ച് ബാക്കിയുള്ളതിനെ ഈ ഉപകരണം അദ്ദേഹത്തിൻറെ ശരീരത്തിലേക്കുതന്നെ തിരിച്ചുവിടുന്നു. ഇങ്ങിനെ ശേഖരിച്ച പ്ലാസ്മയാണ് പുതിയ രോഗിയുടെ ചോരയിലേക്ക് നിവേശിപ്പിക്കുന്നത്.
കേരളത്തിൽ ആദ്യമായി ഏഫറീസെസ് അപ്പാരറ്റസ് ലഭിച്ചതും, ഇത് ഉപയോഗിച്ച് CPT വിജയകരമായി നടത്തിയതും തൃശ്ശൂരിലാണ്. സംസ്ഥാനമൊട്ടാകെ  ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോ
ഴാണ്, വെൻറിലേറ്ററിൽ വളരെ അവശനിലയിൽ കിടന്നിരുന്നൊരു രോഗിയെ മൃത്യുവക്ത്രത്തിൽനിന്ന്, കഴിഞ്ഞ മെയ് മാസത്തിൽ, ഞങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കോവിഡ് ചികിത്സാരംഗത്ത് ഇതൊരു നാഴികക്കല്ലാണ്.
ഇതുവരെ ഏഫറീസെസ് അപ്പാരറ്റസ് ഉപയോഗിച്ച് 150-ൽപരം ജീവൻ ഞങ്ങൾ രക്ഷിച്ചു. മറ്റു ആശുപത്രികളിൽ
സാധാരണ രീതിയിൽ പ്ലാസ്മ വേർതിരിച്ചുള്ള    ചികിത്സയോ, ഏഫറീസെസ് രീതിയോ നടന്നത്  പിന്നീടാണ്. തിരുവനന്തപുരത്തും, കോട്ടയത്തും, ആലപ്പുഴയിലും, കോഴിക്കോടും ഏഫറീസെസ് ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
 
🟥 'പ്രാണ', എയർ ഫോർ കേർ
കോവിഡ് ചികിത്സയിൽ കൂടിക്കൂടിവരുന്ന ഓക്സിജൻറെ ആവശ്യം നേരിടുന്നതിനായി, പൊതുജനങ്ങളിൽനിന്നും സർക്കാരിൽനിന്നും പണം സ്വീകരിച്ചുകൊണ്ട്, ഓക്സിജൻ ലഭ്യത അനുസ്യൂതമായി എല്ലാ രോഗികൾക്കും ഉറപ്പുവരുത്താൻ നൂതനമായ ഒരു പ്രോജക്ട് ഞങ്ങൾ നടപ്പിലാക്കി. ഇതിൻറെ ബ്രാൻഡ് അംബാസ്സഡർ ആരോഗ്യ മന്ത്രിയാണ്. ഇപ്പോൾ തൃശ്ശൂരിൽ മാത്രമുള്ള 'പ്രാണ', മറ്റു ആശുപത്രികളിലും സ്ഥാപിക്കാൻ സർക്കാരിനു പദ്ധതിയുണ്ട്. പ്രാണവായു ലഭിക്കാതെ ഇവിടെ ഒരു മനുഷ്യനും മരിക്കരുത്. സംസ്ഥാന സർക്കാരിൻറെ പ്രശംസ നേടിയ ഈ 'Air Bubble' ആശയം, ന്യൂറോസർജൻ ഡോ. ലിജോ ജെ. കൊള്ളന്നൂരിൻറെ യുക്തിയാണ്.
 
🟥 മറ്റു ആശുപത്രികളെ സഹായിക്കുന്നു
തിരക്കിനിടയിലും പുതിയതായി തുടങ്ങിയ മഞ്ചേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മെഡിക്കൽ ടീമിനെ അയച്ചുകൊണ്ടിരിക്കുന്നു. കാസർക്കോട് ജില്ലാ ആശുപത്രിയിലേക്കും മുന്നെ മെഡിക്കൽ വിദഗ്‌ദ്ധരെ അയച്ചിട്ടുണ്ട്. കോവിഡ് ചികിത്സക്ക് ഞങ്ങളുടെ പിൻതുണ വേണ്ടവർക്കൊക്കെ അത് നൽകിക്കൊണ്ടിരിക്കുന്നു.
 
🟥 അവകാശികളില്ലാത്ത മൃതശരീരങ്ങൾ
പാലാക്കാടുനിന്നെത്തിയ പ്രായാധിക്യമുളള രോഗിയുടെ മൃതശരീരം ഏറ്റുവാങ്ങാൻ ഒരിക്കലും വരാത്ത ബന്ധുക്കളെ കാത്തിരുന്നത് ആരംഭകാലത്തെ നീറുന്നൊരു അനുഭവമാണ്. മക്കളും കൊച്ചുമക്കളും ഉൾപ്പെടെ, വയോധികൻറെ കുടുംബത്തിലെ 12 പേരും കോവിഡ് ബാധിതരായി ആശുപത്രിയിൽ കിടക്കുന്നു.
കൊറോണയ്ക്ക് അടിയറവ് പറഞ്ഞൊരു വ്യക്തിയുടെ  ദേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും അപത്ഥ്യമെന്ന് ഞങ്ങൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു! നീണ്ട കാത്തിരിപ്പിനുശേഷം, ജില്ലാ കലക്ടറുടെ അനുമതി നേടി, സന്നദ്ധ പ്രവ൪ത്തക൪ വൃദ്ധ൯റെ ജഡം  ഏറ്റുവാങ്ങി സംസ്കരിച്ചു. അവകാശികളില്ലാത്ത മൃതശരീരങ്ങൾ ഇന്നിൻറെ ഒരു നോവിക്കുന്ന യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.
 
🟥 ഞങ്ങളുടെ സങ്കടങ്ങൾ
രാവും പകലും കോവിഡ് രോഗികളെ ആത്മാർത്ഥമായി ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ പലരും അവജ്ഞയോടെ വീക്ഷിക്കുന്നു. ഒരു കടയിൽ എന്തെങ്കിലും സാധനം വാങ്ങാൻ പോയാൽ, അവിടെയുള്ള മറ്റുള്ളവർ ഇറങ്ങിപ്പോകുന്നു. ആശുപത്രി ജീവനക്കാർ കയറുന്ന ബസ്സുപോലും പലരും ഉപേക്ഷിക്കുന്നു. നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നു. സാമൂഹിക അകലം പാലിക്കുക എന്നതിന് സമൂഹത്തിൽനിന്ന് ഭ്രഷ്ട് കൽപിക്കുക എന്നും അ൪ത്ഥമുണ്ടോ? ചാക്കുപോലെയുള്ള ഒന്നിൻറെ ഉള്ളിൽ കയറിക്കൂടി, ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻപോലും ബുദ്ധിമുട്ടി, അസുഖം അലട്ടുന്നവരെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഞങ്ങളോട് ഇത്രയും ക്രൂരതയോ?
 
🟥 ബി.എസ്.എഫ് സൈനികൻറെ കൃതജ്ഞത
എൻറെ 21 കൊല്ലത്തെ ആതുരസേവനത്തിൽ, ഉള്ളിൽ ഏറ്റവും കുളിരുകോരുന്ന അനുഭവമാണ് മലയാളവും, ഇംഗ്ളീഷും, ഹിന്ദിയും അറിയാത്ത ബി.എസ്.എഫ് ജവാൻറെ നന്ദി പ്രകടനം! അതിർത്തി രക്ഷാ സേനയുടെ കൈനൂർ കേമ്പിൽനിന്നെത്തിയ ചെറുതസ്തികയിലുള്ള ജവാൻ എൻറെ യൂനിറ്റിലെതന്നെ രോഗിയായിരുന്നു. ബീഹാറിലെ ഏതോ ഉൾനാട്ടുകാരനായ അദ്ദേഹത്തിന്, അവിടത്തെ നാടൻഭാഷ മാത്രമാണ് അറിഞ്ഞിരുന്നത്. സഹായിക്കാൻ ആരാരുല്ലാതെ ഒറ്റപ്പെട്ടുപോയ ആ രോഗിയെ ഞങ്ങൾ പൊന്നുപോലെ നോക്കി.
 
കോവിഡ് വിട്ടുമാറി ആശുപത്രിയിൽനിന്നിറങ്ങുന്ന സമയത്ത്, വൈകാരികത കവിഞ്ഞൊഴുകുന്ന സ്വരത്തിൽ, സൈനികൻ കൃതജ്ഞതയും വിടവാങ്ങലും അറിയിച്ചു. അദ്ദേഹം പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും, ആ ശബ്ദത്തിൽനിന്നും, ശരീരഭാഷയിൽനിന്നും ഞാൻ എല്ലാം വായിച്ചെടുത്തു. അതിലുണ്ടായിരുന്നു ആ സന്ദേശം -- കൊറോണയുടെ അടിമച്ചങ്ങല നാം പൊട്ടിച്ചെറിയുകതന്നെ ചെയ്യും!


കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക