വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് എടുക്കുന്നതിനിടെ ആഴ്ചകളുടെ ഇടവേളയാണ് യു എസ് , യു കെ തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നത്. യു എസിൽ ഫൈസറിന്റെയും മോഡേർണയുടെയും വാക്സിനുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇവ കലർത്തി ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പക്ഷം. അതായത് സ്വീകരിച്ച ആദ്യ ഡോസ് ഫൈസറിന്റേതാണെങ്കിൽ അടുത്തത് മോഡേണയുടേതാകാൻ പാടില്ല.
ഇംഗ്ലണ്ടിൽ ഫൈസറിന്റെയും ആസ്ട്രസെനകയുടെയും വാക്സിനുകൾക്കാണ് ഉപയോഗാനുമതിയുള്ളത്. ഇടകലർത്തുന്നത് അഭികാമ്യമായി അവരും അഭിപ്രായപ്പെടുന്നില്ല.
എന്നാൽ, ആദ്യം നൽകിയ ഡോസ് ഏതായിരുന്നെന്ന് വ്യക്തത ഇല്ലാത്ത അപൂർവം അവസരങ്ങളിൽ ഇടകലർത്തുന്നതുകൊണ്ട് വലിയ അപകടമില്ലെന്ന് ബ്രിട്ടീഷ് അധികൃതർ അറിയിച്ചു. ആദ്യം നൽകിയ വാക്സിൻ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യങ്ങളിലും അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫൈസറിന്റെയും ആസ്ട്രസെനകയുടെയും വാക്സിനുകൾ സമാനമായ രീതിയിൽ പ്രവർത്തിക്കുന്നതിനാലാണ് അപകടമില്ലെന്ന് പറയുന്നത്. ഭാഗീകമായി സുരക്ഷയെക്കാൾ ഇതാണ് മെച്ചമെന്നും കരുതുന്നു.
എന്നാൽ, ഇടകലർത്തിയുള്ള ഉപയോഗത്തെക്കുറിച്ച് പഠനങ്ങൾ നടത്താതെ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ വിദഗ്ധൻ അഭിപ്രായപ്പെട്ടു.
വാക്സിൻ അനധികൃതമായി എടുത്തതിനു ഡോക്ടറെ പിരിച്ചു വിട്ടു
ടെക്സസ്: ടെക്സസിലെ ഹാരിസ് കൗണ്ടി പൊതു ആരോഗ്യ സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ഡോ. ഹസൻ ഗോക്കൽ ഡിസംബർ 29 ന് ഹംബിളിലെ വാക്സിനേഷൻ സൈറ്റിൽ നിന്ന് 9 ഡോസ് എടുത്തു കൊണ്ട് പോയി . ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വ്യാഴാഴ്‌ച അറിയിച്ചു. ഗോക്കൽ തന്നെയാണ് ഡോസ് അടങ്ങിയ പാക്കറ്റ് എടുത്തുവെന്ന് സഹപ്രവർത്തകനോട് പറഞ്ഞത്. അയാളത് സൂപ്പർവൈസറെ അറിയിച്ചു.
ഒരു വർഷം വരെ തടവും 4000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഗോക്കൽ ചെയ്തിരിക്കുന്നത്. ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.