Image

സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക്

Published on 24 January, 2021
സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് വിട്ടത്. 


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരാണ് കേസിലെ ആരോപണവിധേയര്‍.


നേരത്തെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷമാദ്യമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ ഈ കത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു


2017ലാണ് സോളാര്‍ സംരംഭക കേസിനാസ്പദമായ പീഡന പരാതി നല്‍കിയത്. 2018 ഒക്ടോബറില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു. പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എ.എസ്.പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. 


കേസില്‍ തെളിവെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സി.ബി.ഐക്ക് വിട്ടത്. അതേസമയം, കേസ് സി.ബി.ഐ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക