ഫോമയുടെ സാമൂഹികപ്രതിബദ്ധതയുടെ തെളിവായി രൂപംകൊണ്ട ഫോമ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പദ്ധതി പത്തനംതിട്ട മുന്‍ കളക്ടര്‍ പി.ബി നൂഹ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. (https://fomaahelpinghands.org/)
പത്തനംതിട്ടയിൽ വിവിധ സേവന പദ്ധതികളുടെ ഉപഞ്ജാതാവും ഫോമയുടെ ഉറ്റബന്ധുവുമായ നൂഹ് മാന്നാറില്‍ ഫോമാ വീടുകൾ നിര്‍മിച്ചു നല്‍കിയതിനു പിന്നിലുള്ള കാഴ്ചപ്പാടിനെ അഭിനന്ദിച്ചുകൊണ്ടാണ് സംസാരമാരംഭിച്ചത്
പ്രവാസികളെ ഇവിടെ വന്ന് പൊക്കുകയും നാട്ടിൽ ചെന്ന് അപഹസിക്കുകയും ചെയ്യുന്നവരിൽ നിന്ന് വിപരീതമായി അമേരിക്കന്‍ മലയാളികള്‍ നേടിയ വിജയങ്ങള്‍ വസ്തുനിഷ്ഠമായി അദ്ദേഹം വിലയിരുത്തുകയും ചെയ്തു. "കഠിനാധ്വാനത്തിലൂടെയാണ് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. കഠിനാധ്വാനമില്ലാതെ ഈസി ആയി ആരെങ്കിലും എന്തെങ്കിലും നേടിയതായി എന്റെ അറിവിൽ ഉണ്ടായിട്ടില്ല'
സഹായിക്കാനുള്ള മനസ് ഇപ്പോഴും നമ്മുടെ നാട്ടില്‍ കൈമോശം വന്നിട്ടില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ അത് അര്‍ഹാരയവര്‍ക്ക് കിട്ടണമെന്നും ഇടപാടുകളൊക്കെ സുതാര്യമായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഫോമാ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പദ്ധതി ആ മാനദണ്ഡങ്ങൾ പാലിക്കുന്ന തികച്ചും നൂതനവും സുതാര്യവുമായ പദ്ധതിയാണ്
വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സഹായത്തിന് ആയിരങ്ങള്‍ മുന്നോട്ടുവന്ന അനുഭവം തനിക്കുണ്ട്. 58,000 കുടുംബങ്ങള്‍ക്ക് 21 വസ്തുക്കളടങ്ങിയ കിറ്റ് തയാറാക്കി നല്‍കുകയായിരുന്നു ഒരു പദ്ധതി. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ അതു തീരാന്‍ മാസങ്ങളെടുക്കും. അതിനാല്‍ വോളണ്ടിയേഴ്‌സിനെ വേണമെന്നു താന്‍ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന നടത്തി. 3000 പേരാണ് വോളണ്ടിയര്‍മാരായി എത്തിയത്. രാത്രിയിലേക്ക് വോളണ്ടിയര്‍മാരെ വേണമെന്നു പറഞ്ഞപ്പോള്‍ അതിനായും ആളുകളെത്തി.
ഈ വസ്തുക്കള്‍ വയനാട്ടിലേക്കാണ് അയയ്‌ക്കേണ്ടിയിരുന്നത്. അതിന് പത്ത് ടോറസ് ട്രക്ക് വേണമെന്നു പോസ്റ്റിട്ടപ്പോള്‍ അതിനും സന്നദ്ധരായി ലോറി ഉടമകള്‍ വന്നു.
നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ദൈവമാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ഞാനും നിങ്ങളും എവിടെയെങ്കിലുമൊക്കെ എത്തിപ്പെട്ടത് അദൃശ്യമായ കരങ്ങളുടെ സഹായത്താലാണ്. ബൈബിളിലെ വളരെ പ്രിയപ്പെട്ട ഒരു വാചകമാണ് ഓര്‍മ്മവരുന്നത്. "കൂടുതല്‍ നല്കപ്പെട്ടവരിൽ നിന്ന് ദൈവം കൂടുതല്‍ പ്രതീക്ഷിക്കുന്നു.' അത് നമുക്കും ബാധകമാണ്.
ഈ പദ്ധതി വലിയ നേട്ടങ്ങള്‍ കൈവരിക്കട്ടെ എന്നു അദ്ദേഹം ആശംസിച്ചു.
ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പദ്ധതി നടപ്പിലാക്കുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗുരുരത്‌നം ജ്ഞാനതപസ്വി സ്വാമികള്‍ നിര്‍വഹിച്ചു. അമേരിക്കയും അമേരിക്കന്‍ മലയാളികളുമായുള്ള തന്റെ ഉറ്റബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹം കോവിഡ് കഴിഞ്ഞ് ഇനി എന്നാണ് നേരില്‍ കാണാനാവുകയെന്നു ചോദിച്ചു.
ആശംസ നേര്‍ന്ന പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫോമയുടെ നന്മ നിറഞ്ഞ പരിപാടിയാണിതെന്നു പറഞ്ഞു. അനിയന്‍ ജോര്‍ജിന് പ്രത്യേകം നന്ദി. പലരില്‍ നിന്ന് സമാഹരിച്ച് അര്‍ഹരായവര്‍ക്ക് എത്തിക്കുക എന്നത് അഭിനന്ദനമര്‍ഹിക്കുന്നു. ആദ്യ സഹായ തുക 10 ലക്ഷം രൂപ നല്‍കുന്നത് തന്റെ സഹപാഠി ദിലീപ് വര്‍ഗീസ് ആണെന്നതിലും സന്തോഷമുണ്ട്.
ഡോ. തോമസ് മാത്യുവില്‍ നിന്ന് തുക സ്വീകരിച്ച് ഫണ്ട് സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്ത ഫാ. ഡേവീസ് ചിറമേല്‍ നടത്തിയ പ്രസംഗം ഹൃദയാവര്‍ജ്ജകമായി. കൊറോണക്കാലത്ത് വീട്ടില്‍ തന്നെ ഇരിക്കുന്നത് സുഖകരമല്ല. ശരീരം ഒരിടത്തെങ്കിലും മനസ് അവിടെ നിന്ന് പുറത്തുകടക്കണം. നമ്മുടെ ജീവിതം ഇത്രയേ ഉള്ളൂ. ഒരു കോവിഡ് വന്നാല്‍ അസ്തമിച്ചുപോകും.
നാം ഈ ലോകം വിട്ടാല്‍ പിന്നെ നമ്മെ ആരും ഓര്‍ക്കാന്‍ പോകുന്നില്ല. മരിച്ചയാള്‍ എത്ര സുന്ദരനോ, സുന്ദരിയോ ആയാലും മറ്റുള്ളവർ ഒന്നേ നോക്കാറുള്ളു.
മൂന്നുതരം ലുക്കാണുളളത്. ചിലരെ കാണുമ്പോള്‍ നല്ല ഭംഗി എന്നു തോന്നും. ചിലരെ കാണുമ്പോള്‍ ലുക്കിലല്ല കാര്യമെന്നു തോന്നും. മറ്റു ചിലര്‍ വായ തുറന്നാല്‍ മതി അവെരപ്പറ്റി പിടികിട്ടും.
നമ്മുടെ ഏറ്റവും നല്ല സുഹൃത്ത് നമ്മള്‍ തന്നെ ആയിരിക്കണം. എന്നെ എനിക്ക് ഇഷ്ടപ്പെടുക എന്നതാണ് പ്രധാനം. എന്റെ പ്രവര്‍ത്തിയും വാക്കും എല്ലാം എനിക്ക് ഇഷ്ടമാകണം.
കണ്ണും മൂക്കും അപ്പനും അമ്മയും ഭാര്യയും ഭര്‍ത്താവുമൊക്കെ കുറച്ചുകാലമേ ഉണ്ടാകൂ. മരിക്കുമ്പോള്‍ നാം തനിയെ ആണ് പോകുന്നത്. നമ്മുടെ സ്വത്തുക്കളെപ്പറ്റിയാണ് അപ്പോൾ മറ്റുള്ളവര്‍ ചിന്തിക്കുന്നത്. അതിനാല്‍ നമ്മുടെ മുന്‍ഗണനകള്‍ മാറണം. മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ നമുക്കാകണം- അദ്ദേഹം പറഞ്ഞു.
ഡോ. ജഗതി നായർ ചിറമ്മലച്ചനെ പരിചയപ്പെടുത്തി
ഒരു ചാരിറ്റി ബാങ്ക് പോലെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അതില്‍ ഒരു അക്കൗണ്ട് തുറക്കാം. പ്രതിമാസമോ അല്ലാതെയോ ഓരോ തുക അവിടെ നിക്ഷേപിക്കാം.
അതേസമയം തന്നെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അര്‍ഹരായവരുടെ വിവരം വെബ്‌സൈറ്റില്‍ കൊടുക്കും. അതു കാണുമ്പോള്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇത്ര തുക ആ വ്യക്തിക്ക് കൊടുക്കാന്‍ നിര്‍ദേശിക്കാം.
കേരളത്തിലെ 14 ജില്ലകളിലെ കളക്ടര്‍മാര്‍ വഴിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഓരോരുത്തര്‍ക്കും കൊടുക്കുന്ന തുകയ്ക്ക് പരമാവധി നിശ്ചയിച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ ദിനം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇതാണെന്ന് പറയുമെന്നു ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു. നാട്ടിലും ഇവിടെയും സഹായം ആവശ്യമുള്ളവര്‍ ധാരാളമുണ്ട്. അവരെ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പദ്ധതിയുടെ തുടക്കം തന്നെ അന്തരിച്ച ഗായകന്‍ സോമദാസിന്റെ കുടുംബത്തിനുവേണ്ടി തുക സമാഹരിച്ചുകൊണ്ടാണ്. 5000 ഡോളര്‍ ലക്ഷ്യമിട്ടത് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടി. ഒരു ദിവസം കഴിഞ്ഞപ്പോള്‍ അത് 14,000 ഡോളറായി.
ജീവിതം ഗതിമുട്ടി ഇനി ആത്മഹത്യയേ വഴിയുള്ളുവെന്നുവരെ കരുതുന്നവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിനു സ്‌പോണ്‍സര്‍മാരാകാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നു- പദ്ധതിയുടെ മുഖ്യ ഉപജ്ഞാതാവും മാര്‍ഗദര്‍ശിയുമായ അനിയന്‍ ജോര്‍ജ് പറഞ്ഞു.
ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍ പദ്ധതിയുടെ പ്രാധാന്യവും വെബ്‌സൈറ്റിനു പിന്നില്‍ നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരെപ്പറ്റിയും വിവരിച്ചു. സഹായമെത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ പദ്ധതിയുടെ പിന്നിലെ വലിയ കാഴ്ചപ്പാടിനെ വിവരിച്ചു. ഇത് അമേരിക്കന്‍ സംഘടനാ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായിരിക്കും.
വൈസ് പ്രസിഡന്റ് പ്രദീപ് നായരാണ് നാട്ടിലും ഇവിടെയും ആയി നിരവധി പേര് പങ്കെടുത്ത ചടങ്ങിന് നേതൃത്വം നൽകിയതും നന്ദി പറഞ്ഞതും. ജോ. സെക്രട്ടറി ജോസ് മണക്കാട്ട് പദ്ധതിയുടെ പ്രാധാന്യം വിവരിച്ചു. അനിയന്‍ ജോര്‍ജിന്റെ സ്വപ്ന പദ്ധതിയാണിതെന്ന് ഫോമാ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ചൂണ്ടിക്കാട്ടി.
ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെ ചെയറായ സാബു ലൂക്കോസ് അഞ്ചു പേര്‍ക്ക് സഹായം എത്തിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു. ഇതിനകം 35,000 ഡോളര്‍ സമാഹരിച്ചു.
വെബ്‌സൈറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയ അരവിന്ദ്, ഗിരീഷ് എന്നിവര്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ഹെല്‍പ് ലൈന്‍ എന്ന നിലയില്‍ ഫോമ തുടക്കംമുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ജോണ്‍ സി. വര്‍ഗീസ് ചൂണ്ടിക്കാട്ടി. ജോണ്‍ ടൈറ്റസ് പ്രസിഡന്റായിരുന്ന കാലത്ത് 37 വീടുകള്‍ കേരളത്തില്‍ നിര്‍മിച്ച് നല്‍കിയത് അദ്ദേഹം അനുസ്മരിച്ചു.
ഹൈല്‍പ് ലൈനിനു എല്ലാ വിജയവും ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍ മാത്യു ചെരുവിലും, കംപ്ലയൻസ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസും ആശംസിച്ചു. ഹെൽപിംഗ് ഹാൻഡ്സ് വൈസ് ചെയർ ജെയിൻ കണ്ണച്ചാൻപറമ്പിൽ, വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവരും ആശംസകൾ നേർന്നു
നിഷ എറിക്ക്, ബിജു ചാക്കോ എന്നിവരായിരുന്നു എംസിമാർ. പാർവതി വിനോദ് പ്രാർത്ഥനാ ഗാനമാലപിച്ചു
മഹാപ്രളയകാലത്തും, മഹാമാരിയുടെ മധ്യത്തിലും പത്തനംതിട്ടയുടെ കാവൽ മാലാഖയായിരുന്നു കലക്റ്റർ ഡോ. പി ബി നൂഹ് ഐ എ എസ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തെ ഫോമാ ട്രഷറാർ തോമസ് റ്റി ഉമ്മൻ പരിചയപ്പെടുത്തിയത്.
കളക്ടർ ഡോ . പി ബി നൂഹ് സ്ഥലം മാറി യാത്രയാവുമ്പോൾ" ഞങ്ങളെ വിട്ടിട്ടു പോകരുതേ സാറേ, " എന്ന് പത്തനംതിട്ടക്കാർ നിറകണ്ണുകളോടെ പിന്നാലെ ചെന്ന് നിലവിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം എത്രമാത്രം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നു നമുക്ക് വ്യക്തമാകുമെന്നു ഫോമാ ട്രഷറാർ തോമസ് റ്റി ഉമ്മൻ പറഞ്ഞു. 2012 ബാച്ചിലെ ഐ എ എസ് ഓഫീസർ. പ്രഥമ ദൗത്യം പത്തനംതിട്ട ജില്ലയിൽ. അമേരിക്കയിൽ ഏറെ പ്രവാസിമലയാളികൾ ഉള്ളതു ഒരുപക്ഷേ, പത്തനം തിട്ട ജില്ലയിൽ നിന്നാവണം. സിവിൽ സർവീസ് പദവിക്ക് പുതിയ മാനം കണ്ടെത്തുവാൻ ഏതാണ്ട് 2.1/2 വർഷത്തെ സേവനം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി കൂടുതൽ കൂടുതൽ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുവാൻ ഡോ .പി ബി നൂഹ് ഐ എ സിനു സാധ്യമാവട്ടെ എന്ന് ഫോമാ ക്കു വേണ്ടി തോമസ് റ്റി ഉമ്മൻ ആശംസിച്ചു.
ആധുനിക സാങ്കേതികമികവോടെ നടപ്പാക്കുന്ന ഫോമാ ഹെല്പിങ് ഹാൻഡ്സ് പ്രവാസി മലയാളികളുടെ പ്രഥമ "അതിവേഗ" സഹായ പദ്ധതിയായിരിക്കും.
വീഡിയോ: https://www.facebook.com/UnniTampa/videos/10217744608556987