Image

വീണ്ടെടുക്കാൻ കൊതിക്കുന്ന സ്നേഹഗാഥകൾ (തമ്പി ആൻ്റണിയുടെ മരക്കിഴവൻ-സുനിൽ മംഗലത്ത്)

Published on 10 February, 2021
വീണ്ടെടുക്കാൻ കൊതിക്കുന്ന സ്നേഹഗാഥകൾ (തമ്പി ആൻ്റണിയുടെ മരക്കിഴവൻ-സുനിൽ മംഗലത്ത്)

ഓരോ പുസ്തകങ്ങൾ വായിക്കുമ്പോഴും നമ്മൾ കാണാതെ പോയ കാഴ്ചകളെ അത് നമ്മളെ കാണിക്കുന്നു, കേൾക്കാതെ പോയ ഒച്ചകളെ, അനുഭവിക്കാതെ പോയ ഗന്ധങ്ങളെ ഏറ്റവും ഒടുവിലായി നാം കൊതിക്കുന്നൊരു സ്പർശനത്തെ അത് നമ്മളിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു.

രുചിഭേദങ്ങളുടെതായ വായനാ സമീപനങ്ങൾ വായനയെ രാഷ്ട്രീയാർത്ഥങ്ങളിലേക്ക് വികസിപ്പിക്കുമെന്നതിനാൽ കൃതിയുടെ ജനാധിപത്യ ഉള്ളടക്കത്തെ വ്യത്യസ്ഥവായനകൾ പ്രശ്നവത്ക്കരിക്കുന്നുണ്ട്.

വിഭിന്ന സമീപനങ്ങളുടെ അർത്ഥാന്വേഷണങ്ങളിൽ വെളിപ്പെടുന്ന അനുഭൂതിയെ ഓരോ വായനക്കാരനും നിശബ്ദമായി പ്രാപിക്കുന്നതിനാൽ ഓരോ കൃതികളും സാംസ്കാരികവിനിമയങ്ങളുടെ വാക്കുകൾ പൂക്കുന്നിടങ്ങളാണ്.

രാജ്യാതിർത്തികൾക്കും, തൊഴിൽ വിഭജനങ്ങൾക്കും, ശ്രേണീകൃതജാതി ബന്ധങ്ങൾക്കും അപ്പുറത്ത് മനുഷ്യബന്ധങ്ങളിലെ നേർമ്മയുള്ള സ്നേഹത്തെ അന്വേഷിച്ച് കൊണ്ടിരിക്കുന്ന മനുഷ്യരുടെ കഥകളാണ് തമ്പി ആൻ്റണിയുടെ മരക്കിഴവൻ എന്ന കഥാസമാഹാരത്തിലെ പതിനാല് കഥകൾ.

നഷ്ടപ്പെട്ടുപോയ ബന്ധങ്ങളിലെ ആർദ്രത, സ്നേഹനിരാസങ്ങൾ, പരസ്പര വിശ്വാസത്തിലെ അയുക്തിക അവബോധങ്ങൾ, ചരിത്രാപനിർമ്മിതിയുടെ പരിഹാസ്യക്കെട്ടുകാഴ്ച്ചകൾ, സാംസ്കാരിക വിനിമയങ്ങളിലെ ആത്മസംഘർഷങ്ങൾ, പ്രണയാർദ്ര ജീവിതങ്ങളിലെ ഏകാന്തവിശ്രാന്തികൾ, തുടങ്ങിയ പ്രമേയങ്ങളെ വർത്തമാനകാല ഉറവകളിലേക്ക് ഓർമ്മകളിലൂടെയും, നേർത്ത ഹാസ്യത്തിലൂടെയും സന്നിവേശിപ്പിക്കുന്നതിൻ്റെ മഴവിൽ നിറഭേദങ്ങളെ അടയാളപ്പെടുത്തുന്നു "മരക്കിഴവൻ " എന്ന സമാഹാരത്തിലെ ഓരോ കഥകളുമെന്നത് ശ്രദ്ധേയമാണ്.

സമാഹാരത്തിലെആദ്യകഥയായ മാജിക് ബോക്സിലെ ടോം ഡിക്രൂസിൻ്റ നിസ്സംഗതയെ തൻ്റെ ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലേക്ക് സ്നേഹമായി പരിഭാഷപ്പെടുത്തുന്നതിൻ്റെ അസാധാരണ ഭാവതലത്തെ ആവിഷ്ക്കരിക്കുന്നതിൽ കഥാകാരൻ്റെ മികവ് എടുത്ത് പറയേണ്ടതാണ്.

ഓരോ കഥാപാത്രങ്ങളും തമ്മിൽ തമ്മിൽ, അവരുടെ വ്യത്യസ്ഥതകളിൽ, വ്യത്യസ്ഥദേശീയതകളിൽ, സംസ്കാരത്തിൽ, ജീവിത സാഹചര്യങ്ങളിൽ എല്ലാമുള്ളവരാണെങ്കിൽ പോലും അവരെയെല്ലാം പരസ്പരം കണ്ണി ചേർക്കുന്ന സ്നേഹം കഥകളുടെ ആന്തരിക ജലധാരയായി വർത്തിക്കുന്നുണ്ട്.

കഥാകാരൻ തൻ്റെ മിസ്റ്റിക് അനുഭൂതികളെ മനുഷ്യബന്ധങ്ങളിലെ സ്നേഹാന്വേഷണങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിൻ്റെ യുക്തി യാധിഷ്ടിത നിലപാടുകളാൽ ഈ കഥകൾ നമ്മളോട് ഏറ്റവും ആഴത്തിലുള്ള മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കാനാണ് ശ്രമിക്കുന്നത്.

പൊതു സാമൂഹികമണ്ഡലങ്ങളിൽ വ്യവസ്ഥാപിത മതങ്ങൾ സ്ഥാപനവത്ക്കരിക്കുന്നതിൻ്റെ വിപരീതാർത്ഥ പ്രയോഗങ്ങളെ ( ഐറണി ) ഹാസ്യാത്മകമായി ആഖ്യാനപ്പെടുത്തുകയും അതിൻ്റെ ചരിത്രവിചാരങ്ങളിൽ അരാഷട്രീയ സമീപനങ്ങളിൽ നിലക്കൊള്ളുന്ന ആൾക്കൂട്ടങ്ങളെ പ്രശ്നവത്ക്കരിക്കുകയും ചെയ്യുന്നതിലുടെ തമ്പി ആൻ്റണിയുടെ കഥകളുടെ രാഷ്ട്രീയനിലപാടുകളെ വായിച്ചെടുക്കാൻ കഴിയും.

പുതിയ കാലത്ത് കുടുംബ ബന്ധങ്ങളിലെ പുരുഷകേന്ദ്രീകൃത വ്യവസ്ഥയുണ്ടാക്കുന്ന അസംബന്ധങ്ങളെയും അതിൻ്റെ ആന്തരിക വൈചിത്ര്യങ്ങളെയും വിശകലനവിധേയമാക്കുന്നതിലൂടെ കുടുംബമെന്ന സ്ഥാപനത്തിൻ്റെ പുന:ക്രമീകരണ യുക്തിയെ ആഴത്തിൽ ബോധ്യപ്പെടുത്തുന്നതിനൊടൊപ്പം കുടുംബസ്വസ്ഥതയെന്ന ആത്മ സൗന്ദര്യത്തെ നിഷേധിക്കുകയും ചെയ്യുന്നുണ്ട് ഈ സമാഹാരത്തിലെ കഥകൾ.

പ്രവാസ ജീവിതങ്ങളുടെ അനാഥത്വത്തെ സ്വന്തം ഭാഷയുടെ ജൈവ ഭൂമികയിൽ അന്വേഷിക്കുന്ന ആഖ്യാനത്തിൻ്റെ ആർജ്ജവം തൻ്റെ കഥകളിലൂടെ വിനിമയം ചെയ്യപ്പെടുന്നതിൻ്റെ സവിശേഷ സാംസ്കാരിക അടയാളങ്ങളാണ് തമ്പി ആൻറണിയുടെ കഥകൾ'

തൻ്റെ ജീവിതക്കാഴ്ചപ്പാടുകൾ, താൻ ഉപയോഗിക്കുന്ന ഭാഷയുടെയും, ജീവിതമുഹൂർത്തങ്ങളുടെയും പരിസരങ്ങളിൽ പേലവമായൊരു നിഷ്ക്കക്കളങ്ക സാന്നിദ്ധ്യമായി എല്ലാ കഥകളിലും മുദ്രിതമായികിടക്കുന്നു.

നിസ്സഹായജീവിതങ്ങളോട് ,അതിൻ്റെ സങ്കീർണ്ണതകളോട് പുതിയകാല ജീവിത നിലപാടുകൾ പുലർത്തുന്ന നിഷ്കൃയ സമീപനങ്ങളാൽ, തൻ്റെ ചുറ്റുമുള്ളവരുടെ നിലവിളികളെ വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നതിൻ്റെ നിസ്സഹായതയെ അതിശക്തമായി അടയാളപ്പെടുത്തുന്ന "തിരുട്ടുഗ്രാമം" പോലുള്ള കഥകൾ വായനക്കാരനെ വീണ്ടുവിചാരത്തിൻ്റെ അപകട മേഖലകളിൽ ഭീതിപ്പെടുത്തുന്ന തരത്തിൽ ഒറ്റപ്പെടുത്തുന്നു.

സ്നേഹത്തിൻ്റെ പുനർനിർണ്ണയത്തിനകത്ത് ഉൾപ്പെടാതെ വരുന്നവരുടെ ജീവിത യാഥാർത്ഥ്യങ്ങളുടെ നിഷ്ഫലതകളെ ഒരു നിമിഷത്തിലേക്ക് ചുരുക്കി വായനക്കാരടെ അന്തകരണങ്ങളിൽ തീ കോരിയിടുന്നതിൽ തമ്പി ആൻറണി ഉപയോഗിക്കുന്ന രചനാ തന്ത്രം സവിശേഷമാണ്.

മരണമെന്ന അനിവാര്യതയിൽ തൻ്റെ സ്നേഹാഭിമുഖ്യങ്ങളുടെ എതിര് നിൽക്കുന്ന കാലത്തെ അടയാളപ്പെടുത്താനുള്ള ദാർശനിക ഉൾപ്രേരണകളാൽ ആന്തരികമായി തനിച്ചാവുന്നവരെക്കൊണ്ട് കഥാ സ്ഥലികൾ കാറ്റ് പിടിച്ചപൂപ്പാടങ്ങൾ പോലെ മനോഹരവും നിറമുള്ളതുമാവുന്നു.

യാദൃശ്ചികതകളിൽ നിന്ന് ഓർമ്മകളെ വീണ്ടെടുത്ത് തൻ്റെ സത്വത്തെ അടയാളപ്പെടുത്താനുള്ള ഒരു പ്രവാസി യുടെ കൗതുകങ്ങളാൽ ചിലകഥകൾ സ്നേനേഹാർദ്രമായൊരു whimsical speculation സൃഷ്ടിക്കുന്നതായി അനുഭപ്പെടുന്നു.

പാരമ്പര്യവാദത്തെയും, ആത്മീയ തട്ടിപ്പുകളെയും, ദേശരാഷ്ട്ര വാദത്തെയും, പുനർജന്മത്തെയും, മലയാളിയുടെയും മറ്റൊരു ദേശത്തിൻ്റെയും (പ്രത്യേകിച്ച് അമേരിക്കയുടെ ) സാംസ്കാരിക ജീവിതങ്ങളിലെ ഇരട്ടതാപ്പുകളെയും ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും നിർമ്മമമായി തുറന്ന് കാണിക്കാൻ ശ്രമിക്കുന്നുവെന്നത് വർത്തമാനകാലത്ത് അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ സമീപനമാണ്. വിപരീതങ്ങളുടെ ജീവിതവ്യവഹാരങ്ങളെ മറികടക്കുന്ന നീതിയുടെ അനുഭവമൂല്യത്തെ ഒരാശയമായി വളർത്തുന്നതിലൂടെ തമ്പി ആൻറണി എന്ന കഥാകാരൻ രാഷ്ട്രീയ വായനയെ വിപുലീകരിക്കുന്ന ഒരു രീതിശാസ്ത്രം' തൻ്റെ എഴുത്തിലൂടെ കണ്ടെത്തുന്നുണ്ട്.

തൻ്റെ കഥകളിലെ, മഞ്ഞും, ഇലപ്പടർപ്പുകളും, കുന്നുകളും, നഗര തിരക്ക്കളും, പുഴകളും, ഗ്രാമ കവലകളും എല്ലാം മനുഷ്യസ്നേഹത്തിൻ്റെ ഇടങ്ങളായി പരിവർത്തനപ്പെടുത്തുന്നതിൻ്റെ നിർമ്മലമായ ഭാഷാ നിർമ്മിതിയാൽ രൂപപ്പെടുന്ന രാഷ്ട്രീയ വിചാരങ്ങളെ വീണ്ടെടുക്കാതെ ഗ്രീൻ ബുക്ക്സ്പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ മനോഹര കഥകളുടെ വായനയെ അവസാനിപ്പിക്കാനാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക