അങ്ങനെ ജോർജും യാത്രയായി. ജോർജ് എന്റെ ആരുമല്ല, എന്തിന്, അമേരിക്കനോ ഇന്ത്യനോ അല്ല. അഥവാ മരണത്തിൽ ജാതിയും, മതവും, അതിലുപരി നിറത്തിലും ഒക്കെ എന്തർത്ഥം.
ജോർജ് ഇനിയും എന്നോടൊപ്പം ഇല്ല എന്നതു മാത്രം യാഥാർഥ്യം. ജോർജിന്റെ ശരിക്കും പേര് ഹോർഷേ പാല്മ ജനരോ. ഗ്വാട്ടിമാല സ്വദേശി.
എന്റെ വീടിന്റെ പിന്നിലേക്ക് നോക്കിയാൽ രണ്ടടിയിലേറെ സ്നോ മൂടി കിടക്കുന്നു. ഏതാനും മാസം മുൻപ് പച്ച പുതച്ച് കിടന്ന കൃഷിയിടം. നാനാവിധ പച്ചക്കറികളുമായി പലരെയും ആകർഷിച്ച കൃഷിയിടം. ഇപ്പോഴത് സ്നോ കയ്യടക്കി. മുപ്പതു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ സ്നോ എന്ന് പറയുന്നു.
സ്നോ മാറി പ്രകൃതി തളിരിടുമ്പോൾ വീണ്ടും കൃഷി തുടങ്ങണം. പക്ഷെ സഹായിക്കാൻ ജോർജ് ഇനിയും ഉണ്ടാകില്ല എന്ന യഥാർഥ്യം മനസിൽ വേദനയുണർത്തുന്നു. വീട് വാങ്ങിയ അന്നു മുതൽ എന്നോടൊപ്പം ജോർജ് ഉണ്ടായിരുന്നു. എന്റെ കൃഷിയുടെ നട്ടെല്ല് ജോർജ് തന്നെ. പല സുഹൃത്തുക്കളുടെ വീടുകളിലും, ഞാൻ അയച്ച വ്യക്തി എന്ന നിലയിൽ കൃഷിയിൽ പലരെയും ജോർജ് സഹായിച്ചിട്ടും ഉണ്ട്.
ഒരു മൂവി വിജയിക്കുമ്പോൾ, പിന്നിൽ പ്രവർത്തിച്ചവരെ ആരെയും ഓർക്കാറില്ല. പാടുന്നവർ പാടും, നല്ല ശബ്ദം. അതിന്റെ പുറകിൽ പ്രവർത്തിച്ചവർ ചിലപ്പോൾ വയലാർ ആകാം, അല്ലെങ്കിൽ ദേവരാജൻ മാസ്റ്റർ, അവരെ ഒന്നും കേൾവിക്കാർ ആരും അറിയാറില്ല. എന്ന് പറയുന്നത് പോലെയാണ് കൃഷിയുടെ കാര്യം. മണ്ണിൽ ഇറങ്ങി പണി ചെയ്യുന്നത് ജോർജിനെ പോലെ ഉള്ളവർ. ഞാൻ പറഞു വരുന്നത് എന്നെ അറിയാവുന്നവരെ, അല്ലെങ്കിൽ എന്നെ ഇഷ്ടപ്പെടുന്നവരെ പ്രത്യേകിച് കൃഷിയെ സ്‌നേഹിച്ചവരോട് ഒന്ന് പറയെട്ടെ, അയാളായിരുന്നു എന്റെ ശക്തി.
ഒരു മാസം മുൻപ് കോവിഡ് ബാധിച്ച് ജോർജ് സഫേണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിലായി. അതിനു മുൻപ് പനിയൊന്നും കണക്കാക്കാതെ ജോലിക്കു പോയി. അത് ദോഷമായി. ആശുപതയിൽ എത്തിയെങ്കിലും രക്ഷപ്പെടുമെന്നാണ് കരുതിയത്. എന്നാൽ ക്രമേണ ശ്വാസ തടസം വന്നു. തൊണ്ടയിൽ കൂടി കുഴലിട്ട് ശ്വസിക്കുന്ന സ്ഥിതി വന്നു. എന്നാലും ഒന്നും സംഭവിക്കരുതേ എന്ന് ന്ന ഞാനും മറ്റുള്ളവരും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ഒരുമാസത്തിനു മുകളിൽ അദ്ദേഹം മരണമായി മല്ലടിച്ചു. വ്യാഴാഴ്ച ജോർജ് ഞങ്ങളെ വിട്ടു പോയി. ജോർജ് ഒരു കൃഷിക്കാരൻ മാത്രമായിരുന്നില്ല എനിക്ക്. പെയിന്റിംഗ്, ഡാലിയ ഗാർഡൻ, പച്ചക്കറിത്തോട്ടം, സ്നോ, പിന്നെ ഫാൾ സീസൺ വരുമ്പോൾ കരിയില ക്ലീനിങ്. എല്ലാം ജോർജ് തന്നെ. 52 വയസിൽ എന്നെ വിട്ടുപോയപ്പോൾ , വിദൂരത്തിലെങ്ങോ ഉള്ള ഒരു കുടുംബത്തിന്റെ വേദന തൊട്ടറിയുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകണമെങ്കിൽ വലിയ തുക വേണം. ഇവിടെ ഗോ ഫണ്ട് പിരിവു ഒന്നുമില്ല. . ഫണ്ട് ചോദിയ്ക്കാനോ പിരിവ് സംഘടിപ്പിക്കാനോ ആരുണ്ട്?. അഥവാ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ട് പോയിട്ട് എന്ത് കാര്യം? അന്യ നാട്ടിലെ അനാഥത്വത്തിന്റെ ദുഃഖം ഞാനും നേരിട്ടറിയുന്നു.
ന്യു യോർജിക്ക്-ന്യു ജേഴ്‌സി മേഖലകളിൽ മരണതാണ്ഡവം നടത്തിയ കോവിഡ് ഇവിടം വിട്ടു എന്നാണു കരുതിയത്. പക്ഷെ .ഇപ്പോഴും ആളുകൾ മരിക്കുന്നു. പരിചയമുള്ള പല മലയാളികളും ഗുരുതരാവസ്ഥയിൽ കഴിയുന്നു.
എനിക്ക് കിട്ടിയ ബോണസ് ലൈഫ് ഞാൻ അനുഭവിക്കുന്നു. നന്ദി മനസ്സിൽ നിറയുന്നു.
അസുഖമായി കിടന്നപ്പോൾ ജോർജ് ഒരു പടം അയച്ചു തന്നിരുന്നു. അതും ഇതോടോപ്പും കൂട്ടട്ടെ? ജോർജിന്റെ തന്നെ, അയാൾ അയച്ചു തന്ന പടം കൂടി ചേർക്കട്ടെ
ജോർജിന് വിട.