Image

ഒളിസേവ (വാലന്റൈൻ കവിത: സുധീർ പണിക്കവീട്ടിൽ)

Published on 13 February, 2021
ഒളിസേവ (വാലന്റൈൻ കവിത: സുധീർ പണിക്കവീട്ടിൽ)
ഇന്നലെ സന്ധ്യ മടങ്ങും നേരം
അതുവഴിവന്ന കറുത്തൊരു പെണ്ണ്
ഒന്നും രണ്ടും പറയാനായേൻ
പടിവാതിൽക്കൽ നിന്നല്ലോ.

അടിമുടിയവളിൽ വിരിയുകയായ്  
പുളകങ്ങൾ പുതുഭാവങ്ങൾ
ഇടം വലം ഞങ്ങൾക്ക് മറയായി നിന്നു
ഇരുളിൻ ചുരുളുകൾ കുസൃതിയുമായ്

എന്തോ പറയണമല്ലോ ചുണ്ടിൻ
പൂട്ട് തുറക്കുന്നതെങ്ങിനെയോ
പുഞ്ചിരി താക്കോൽ നീട്ടിക്കൊണ്ടവൾ
കണ്ണാൽ എന്തോ മന്ത്രിച്ചു.

മുട്ടേണ്ട താമസമല്ലേ കെട്ടുകൾ
പൊട്ടാൻ എന്നറിയാതെ
മിണ്ടാതിരുവർ ഞങ്ങൾ നിന്നു
മൗനം കാവൽനിന്നു.

തൊട്ടരികിൽ നാം നിൽക്കുമ്പോഴും
ഒത്തിരി ദൂരത്തെന്നൊരു തോന്നൽ
കാരണമെന്തേ നിൻ കണ്ണിണയിൽ
കത്തും ലക്ഷ്മണവരയാണോ?

ഒത്തിരി പുഞ്ചിരി പൂക്കൾ
ചുണ്ടിൻ ചെണ്ടിൽനിന്നു വിരിഞ്ഞപ്പോൾ
ഊറിക്കൂടിയ മധുകണമെല്ലാം
അവളെൻ കാതിൽ ഇറ്റിച്ചു

പ്രേമിക്കാനൊരു ദിവസം ഇവിടെ
ഏഴാം കടലിനിക്കരെയുണ്ടേ  
ഇന്നാണാദിനമെന്നെ ഇനിയും
ഇവിടെ തന്നെ നിർത്തുന്നോ?

ശുഭം

Join WhatsApp News
samgeev 2021-02-13 02:45:20
Beautiful.
വേണുനമ്പ്യാർ 2021-02-13 07:47:31
"തൊട്ടരികിൽ നാം നിൽക്കുമ്പോഴും ഒത്തിരി ദൂരത്തെന്നൊരു തോന്നൽ" കവിത മനോഹരം. ശ്രീ സുധീർ പണിക്കവീട്ടിലിനു അഭിനന്ദനങ്ങൾ നേരുന്നു.
ജോസഫ്‌ എബ്രഹാം 2021-02-13 12:55:04
ലക്ഷ്മണ രേഖയായി തോന്നിയത് സീമന്ത രേഖയിലെ സിന്ധൂരമാണോ ? പഴയ ചില പ്രേമങ്ങള്‍ അങ്ങിനെയാണ് മൌനം വെടിഞ്ഞു വരുമ്പോഴേക്കും ഒന്നുകില്‍ ഏതെങ്കിലും രാവണന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ അവളെ തട്ടിക്കൊണ്ട് ഗള്‍ഫിലേക്ക് പോയിട്ടുണ്ടാകും അല്ലെങ്കില്‍ സീമന്ത രേഖയിലെ ലക്ഷ്മണ രേഖയ്ക്കുള്ളില്‍ തളയ്ക്കപ്പെട്ടിട്ടുണ്ടാകും. ഇനി ഇങ്ങനെ വാലന്റൈന്‍ ദിനത്തില്‍ ഓരോ ഇമോജികള്‍ അയച്ചും എഴുതിയും കഴിയാം. കവിത നന്നായിട്ടുണ്ട് കവിക്കും കറുത്ത പെണ്ണിനും ആശംസകള്‍
G. Puthenkurish 2021-02-13 14:02:07
സായംസന്ധ്യ എന്നും മനോഹരമാണ്. സന്ധ്യയുടെ ചുവപ്പും രാവിന്റ കറുപ്പും കൂടി കലർന്ന സന്ധ്യ നോക്കി നിൽക്കുമ്പോൾ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല അവർ ,കുശലം ‘ പറയാൻ നിൽക്കുകയാണെന്ന്. ഭാവനാസമ്പന്നനായ കവി പ്രണയ രഥത്തിലേറ്റി വാലെന്റൈൻ ദിനത്തിൽ വായനക്കാരെ ചില കാണാകാഴ്ചകൾ കാട്ടുന്നു . അഭിനന്ദനം കവി.
Shankar Ottapalam 2021-02-13 16:02:51
ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളവർക്ക്പ്ര ണയം എക്കാലവും ഒരു മധുരാനുഭൂതി തന്നെ.. കവിയും ഇതിൽ നിന്നും വ്യത്യസ്തനാകുന്നില്ല തന്നെ.. നല്ല ഓർമക്കുറിപ്പുകൾ..
Easow Mathew 2021-02-13 18:11:29
മനോഹരം! ഭാവനാസമ്പന്നമായ ഒരു കവിത. സുധീര്‍ പണിക്കവീട്ടിലിനു അഭിനന്ദനങള്‍ !
സുവിശേഷം 2021-02-13 20:11:28
ഒരു കൃഷിക്കാരൻ പാറയിലും വഴിയിലും മുള്ളുകൾക്കിടയിലും നല്ല മണ്ണിലും വിത്തു വിതച്ചുകൊണ്ടേയിരുന്നു. അവയെല്ലാം മുപ്പതും അറുപതും മേനി വിളഞ്ഞ് കൃഷിക്കാരനെ സന്തോഷിപ്പിച്ചു. കണ്ണുള്ളവർ കാണട്ടെ --വായനക്കാർ എഴുതിയ സുവിശേഷം
Thomas K Varghese 2021-02-14 04:47:40
വാലൻന്റൈൻ ' ന്റെ ആഘോഷസീമകൾ ക്കപ്പുറത്തേക്കു, അവനവന്റെ ജീവിതത്തിലേക്കും കൂടി ഒന്ന് തിരിഞ്ഞു നോക്കി ഇരുന്നുകൊണ്ട് , മിന്നാ മിനുങ്ങുകളായും.. ശാർങ്ഗക പക്ഷികളായും.. പീലി വിടർത്തി ആടിയ മൈലുകളായും.. പ്രണയ മധുരം ഹൃദയത്തിലെത്തിച്ചു മാഞ്ഞുപോയ സ്വപ്ന കുമാരി കളെ ഒന്ന് കൂടി മനോമുകുരത്തിലെത്തിച്ചു , മധുരം നുകരാൻ തന്ന പ്രചോദനത്തിനു ...നന്ദി! വീണ്ടും യുവത്വം കൈവരിച്ച ഒരു .....അനുഭൂതി ...നന്ദി ശ്രീ സുധീർ പണിക്കവീട്ടിൽ !
വിദ്യാധരൻ 2021-02-14 05:47:59
പ്രണയം മനസ്സിൽ തുളുമ്പുമ്പോൾ കവിമനസ്സുകൾ സന്ധ്യയിലും രജനിയിലും കാർമുകിലിലുമൊക്കെ കാമുകി കാമുകരെ കണ്ടെത്തുന്നു. ഇവിടെ കവിയുടെ ഭാവഗാനം വായിച്ചപ്പോൾ ഇടപ്പള്ളിയുടെ കാമുകൻ എന്ന കവിത മനസ്സിൽ ഓടിയെത്തുന്നു 1 കാമുകൻ ചോദ്യമായോമനേ, ഞാനൊരു കാര്മുകിലായാൽ നീ എന്തു ചെയ്യും? 2 ഞാനതിൻമധ്യത്തിൽ വൈദ്യുതവല്ലിയായി വാനിൽ വളരൊളി വീശി മിന്നും. 3 മാമകാനന്ദമേ അമ്മുകിൽ ചൂടുന്ന മാമലയായി ഞാൻ മാറിയാലോ ? 4 ആഴിയിൽ മുങ്ങാത്തൊരാദിത്യനായതിൻ താഴികപ്പൊൽക്കുടമായി വിളങ്ങും 5 പ്രേമതിടമ്പേ ! ഞാനമ്മലവാരത്തിൽ താമരപ്പൊയ്കയായ് താഴ്നിന്നാലോ ? 6 നിശ്ചലമാകുമപ്പൊയ്കയിൽ പ്രേമത്തിൻ കൊച്ചിലച്ചാർത്തായ് ഞാൻ കോളിളകും 7 കണ്മണി കാനനച്ചോലയിൽ ചേരുന്ന വെണ്മണൽത്തട്ടായി ഞാൻ തീർന്നെന്നാലോ 8 ആ മൺതരികളെ കോൾമയിർക്കൊള്ളിക്കും ഹേമന്ത ചന്ദ്രികയായിടും ഞാൻ 9 തങ്കം, ഞാൻ മൂകമാം വേണുവായൂഴിത ന്നങ്കത്തിലെങ്ങാനിറങ്ങിയാലോ ? 10 ഹാ നാഥ! ഞാനിളം പുല്ലായതിൻമീതെ ആനമിച്ചെന്നും പൊഴിക്കുമശ്രു (കാമുകി -ഇടപ്പള്ളി വൈകാരിക ഭാവങ്ങളെ വാക്കുകളിൽ നിവേശിപ്പിച്ചു പ്രണയഗാനം മൂളി 'ഒളിസേവക്കിറങ്ങിയ' കള്ളകാമുകനെ വായനക്കാർ കയ്യോടെ പിടികൂടിയിരിക്കുന്നു -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക