Image

റേഡിയോ ദിനം-(ലേഖനം: ദീപ ബിബീഷ് നായര്‍ (അമ്മു))

ദീപ ബിബീഷ് നായര്‍ (അമ്മു) Published on 13 February, 2021
റേഡിയോ ദിനം-(ലേഖനം:  ദീപ ബിബീഷ് നായര്‍ (അമ്മു))
'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍', ആറേകാലിന്റ പ്രാദേശികവാര്‍ത്തയിലായിരുന്നു ഒരു ദിവസം തുടങ്ങുന്നത്. ദേശത്തെ സംഭവ വികാസങ്ങളൊക്കെ രാവിലത്തെ വാര്‍ത്തയിലൂടെ കേള്‍ക്കുന്നത് വല്ലാത്തൊരനുഭവമായിരുന്നു.
തുടര്‍ന്നുള്ള 'ഭക്തിഗാനങ്ങള്‍' കേള്‍ക്കുമ്പോഴായിരുന്നു മുത്തശ്ശിയുടെ മുഖമൊന്ന് തെളിഞ്ഞിരുന്നത്. തുടര്‍ന്നു വരുന്ന 'വയലും വീടും ' കൃഷിയെപ്പറ്റിയായിരുന്നു. അതു കഴിഞ്ഞ്
'കമ്പോളനിലവാരം'.. അതു കേള്‍ക്കുമ്പോള്‍ അച്ഛന്‍ പറയും, 'കൊപ്ര ക്ക് വിലയില്ല', ഇന്നും. തുടര്‍ന്ന് ഡെല്‍ഹി വാര്‍ത്ത, പറമ്പിലോട്ടിറങ്ങിയ അമ്മാവന്‍ പറയുന്നുണ്ടാകും 'സൗണ്ടൊന്ന് കൂട്ടി വയ്ക്ക് പെണ്ണേ ' എന്ന്. അമ്മാവന് എന്തോ ഡല്‍ഹി വാര്‍ത്ത ഇഷ്ടമായിരുന്നു.
'യുവവാണി'യും 'മഹിളാലയവും.
വല്യേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അതു കഴിഞ്ഞ് വരുന്ന
'ചലച്ചിത്രഗാന'ങ്ങളായിരുന്നു എന്റെ ഇഷ്ടം.
'സംപ്രതി സൂയന്താം ,പ്രവാചക രാമാനന്ദ സാഗര '- സംസ്‌കൃത വാര്‍ത്ത തുടങ്ങുമ്പോഴാണ് റേഡിയോക്ക് വിശ്രമം.
പിന്നെ രാത്രിയില്‍ എട്ട് മണിക്ക്
'കണ്ടതും കേട്ടതും' വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള പരിപാടിയായിരുന്നു, അത്രക്ക് ചിരിയുണര്‍ത്തുന്ന പരിപാടിയായിരുന്നു അത്.
'സാഹിത്യരംഗം' കേള്‍ക്കാന്‍ ആരുമില്ലങ്കിലും റേഡിയോ തന്റെ ജോലി തുടരും. ആ സമയത്തായിരിക്കും അത്താഴം. തുടര്‍ന്നു വരുന്ന 'നാടകം ' കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ഉത്സവപ്പറമ്പിനേക്കാള്‍ ആവേശമായിരുന്നു. മൊട്ടുസൂചി താഴെ വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരിക്കും അപ്പോള്‍.
പത്തരക്കുള്ള രഞ്ജിനിയിലെ ചലച്ചിത്രഗാനങ്ങള്‍ കേട്ടാണ് ഞങ്ങള്‍  ഉറങ്ങിയിരുന്നത്...

എത്ര പെട്ടെന്നാണ് ശീലങ്ങളൊക്കെ മാറിയത്. കുടുംബങ്ങളൊക്കെ ദൂരദര്‍ശനും, അതു കഴിഞ്ഞ് സ്വകാര്യ ചാനലുകളും അതുവഴി സീരിയലുകള്‍ക്കും അടിമപ്പെട്ടുപോയത്.
 
നവമാധ്യമങ്ങള്‍ എത്ര മുന്നില്‍ നിരന്നാലും ഇന്നും മനസ്സിനുള്ളില്‍ കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഓര്‍മ്മകളില്‍ ആദ്യപ്രണയം റേഡിയോയോട് തന്നെ.

ഇന്ന് ലോക റേഡിയോ ദിനമായ ഫെബ്രുവരി 13, എന്റെ ഓര്‍മ്മകളിലൂടെ......

ദീപ ബിബീഷ് നായര്‍ (അമ്മു)

റേഡിയോ ദിനം-(ലേഖനം:  ദീപ ബിബീഷ് നായര്‍ (അമ്മു))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക