ആഴക്കടൽ മൽസ്യബന്ധന കമ്പനി ഇ.എം.സി.സി.യുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലം ഫോമാ ചർച്ച ചെയ്തു
കമ്പനിയുമായി തന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഡോ. എം.വി. പിള്ള ഫോമാ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.
ഫോമാ നേതാക്കൾക്ക് സ്വകാര്യ സാരംഭങ്ങളിൽ പ്രവർത്തിക്കാമെങ്കിലും അത് സംഘടനക്ക് പേരുദോഷം വരുത്തുന്ന രീതിയിലാകരുതെന്ന് പൊതുവെ അഭിപ്രായമുയർന്നു. സംഘടനയെ സംശയ ദൃഷ്ടിയോടെ നോക്കാൻ പലർക്കും ഇത് കാരണമാവും.
അതെ സമയം ആഴക്കടൽ മൽസ്യബന്ധനം സർക്കാർ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയതിനാൽ പദ്ധതിയിൽ നിന്ന് ഭാഗികമായി പിന്മാറുന്നുവെന്നു കമ്പനി ലോംഗ് ഐലൻഡ്, ന്യുയോർക്കിൽ നിന്നുള്ള പ്രസിഡന്റ് ഷിജു വർഗീസ് മെത്രട്ടയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ പ്ലാന്റ് ആണ് തുടരുക.
ഇതിനിടെ കേരളം ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം. 400 ട്രോളറുകളും 5 മദർഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. അന്വേഷണത്തിന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ചുമതല.
യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദർഷിപ്പുകളുമാണു നിർമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്. കേരളത്തിന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.