ന്യൂയോർക്ക്, ഫെബ്രുവരി 23: നീര ടണ്ഠന്റെ ക്യാബിനറ്റ് തസ്തികയിലേക്കുള്ള നാമനിർദ്ദേശത്തെ എതിർക്കുന്നവരും പിന്തുണയ്ക്കുന്നവരും എന്നിങ്ങനെ രണ്ടു വിഭാഗമായി സെനറ്റർമാർ തിരിഞ്ഞിരിക്കുകയാണ്.
'സൗത്ത് ഏഷ്യൻസ് ഫോർ ബൈഡൻ' എന്ന പേരിൽ ബൈഡന്റെ ക്യാമ്പെയ്‌നിങ്ങിൽ സജീവമായ സംഘം, തിങ്കളാഴ്ച കമ്മ്യൂണിറ്റി അംഗങ്ങളോട് പ്രധാന സെനറ്റർമാരുമായി ബന്ധപ്പെട്ട് ടണ്ഠന്റെയും വിവേക് മൂർത്തിയുടെയും നിയമനത്തെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി ഇവർക്കൊപ്പം നിലകൊള്ളുന്നുവെന്ന് സംഘടനയുടെ ദേശീയ ഡയറക്ടർ നേഹ ദിവാൻ വ്യക്തമാക്കി.
സെനറ്റ് സ്ഥിരീകരിക്കുകയാണെങ്കിൽ, യുഎസ് ക്യാബിനറ്റ് സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ അമേരിക്കനായിരിക്കും ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് റ് ഡയറക്ടറാകുന്ന ടണ്ഠൻ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയിലേക്ക് യുഎസ് പ്രതിനിധിയായി നിയമിച്ച നിക്കി ഹേലിയാണ് ആദ്യമായി ക്യാബിനറ്റ് പദവി നേടിയ ഇന്ത്യൻ.
5 ട്രില്യൺ യുഎസ് ഡോളറിന്റെ ഔദ്യോഗിക ഫ്രെയിമിംഗ് ഉൾപ്പെടെ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ട തസ്തികയാണ് ഒഎംബിയുടെ ഡയറക്ടറുടേത്. ഏറ്റവും ശക്തമായ കാബിനറ്റ് പദവി എന്നു തന്നെ പറയാം.
തന്റെ ട്വീറ്റുകളിലൂടെ സ്വന്തം പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും സെനറ്റർമാരെ ശത്രുവാക്കിയ ആളാണ് ടണ്ഠൻ എങ്കിലും അവരുടെ കഴിവിൽ ബൈഡന് പൂർണ വിശ്വാസമുണ്ട്.
ബൈഡൻ ടണ്ഠന്റെ നാമനിർദ്ദേശം നടത്തിയപ്പോൾ തന്നെ അവർ ആയിരത്തോളം ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. അടുത്തിടെ തന്റെ വാക്കുകൾ വേദനിപ്പിച്ചവരോടെല്ലാം പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.
50-50 എന്നതാണ് സെനറ്റിലെ നില. കമല ഹാരിസിന്റെ ടൈ ബ്രേക്കിങ് വോട്ടിലായിരുന്നു പ്രതീക്ഷ. എന്നാൽ, ഡെമോക്രറ്റായ ജോ മൻചിൻ പിന്തുണയ്ക്കാത്തത് വെല്ലുവിളി ഉയർത്തി. ഇതിനിടയിൽ, ഡെമോക്രാറ്റുകളായ റോബ് പോർട്ട്മാൻ, ജോൺ കോർണിൻ, സൂസൻ കോളിൻസ്, മിറ്റ് റോംനി എന്നീ നാലുപേരും ടണ്ഠനെ സ്ഥിരീകരിക്കാൻ വോട്ട് ചെയ്യില്ലെന്ന് തിങ്കളാഴ്ച സൂചിപ്പിച്ചു.
എന്നാൽ, ടണ്ഠന് 50 അല്ലെങ്കിൽ അതിലും കൂടുതൽ വോട്ടുകൾ നേടാനുള്ള വഴി തങ്ങൾ ഇപ്പോഴും കാണുന്നുണ്ടെന്ന് ബൈഡന്റെ വക്താവ് ജെൻ സാകി തിങ്കളാഴ്ച പറഞ്ഞു.
ഇംപീച്ച്‌മെന്റ് വിചാരണയിൽ മുൻ പ്രസിഡന്റ് ട്രംപിനെ ശിക്ഷിക്കാൻ വോട്ട് ചെയ്ത ഏഴ് റിപ്പബ്ലിക്കൻ വിമതരിൽ നിന്നുള്ള വോട്ടുകൾ തേടി ഡെമോക്രാറ്റിക് നേതൃത്വം ഇതിനെ പ്രതിരോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടണ്ഠനുള്ള പിന്തുണ കുറഞ്ഞ സ്ഥിതിക്ക് സർജൻ ജനറൽ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വിവേക് മൂർത്തിയുടെ നിയമനത്തിലും ആശങ്കയുണ്ട്. കഴിഞ്ഞ വർഷം ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകളിൽ നിന്ന് കൺസൾട്ടൻസി ഫീസായി 2 മില്യൺ ഡോളർ ലഭിച്ചുവെന്ന വാർത്തകളാണ് മൂർത്തിക്കെതിരെ പ്രയോഗിക്കുന്ന ആയുധം. എന്നാൽ, അദ്ദേഹം ഗവണ്മെന്റിന്റെ ഭാഗം അല്ലാതിരുന്ന സമയത്ത് അങ്ങനെ പണം സമ്പാദിക്കുന്നത് കുറ്റകരമായി ചൂണ്ടിക്കാണിക്കുക സാധ്യമല്ല.
മൂർത്തിയെ പിന്തുണച്ചും തങ്ങളുടെ സെനറ്റർമാരുമായി ബന്ധപ്പെടാൻ ദിവാൻ കമ്മ്യൂണിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു.
' ഡോ.മൂർത്തിയുടെ കുറ്റമറ്റ യോഗ്യത, അനുഭവസമ്പത്ത്, ധാർമ്മികത എന്നിവ സർജൻ ജനറൽ സ്ഥാനം വഹിക്കുന്ന ആൾക്ക് ആവശ്യമാണ്,' ദിവാൻ പറഞ്ഞു