ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് തൂക്കുകയർ കാത്തിരിക്കെ ഹൃദയാഘാതത്തിൽ മരിച്ച ഇറാനിയൻ യുവതിയെ തൂക്കിലേറ്റി . തനിക്ക് മുൻപായി തൂക്കിലേറ്റപ്പെട്ട 16 പേരുടെ മരണങ്ങൾ കണ്ട് ഹൃദയം പൊട്ടി മരിച്ച യുവതിയെ ഭർതൃ മാതാവിന്റെ താത്പര്യപ്രകാരമാണ് തൂക്കിലേറ്റിയതെന്ന് മരിച്ച സഹ്‌റ ഇസ്മൈലിയുടെ അഭിഭാഷകൻ അറിയിച്ചു . ഇന്റലിജൻസ് മിനിസ്ട്രി യിൽ സീനിയർ ഏജന്റ് ആയിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് യുവതിക്ക് തൂക്കുകയർ വിധിച്ചത് .
തനിക്കു മുൻപായി 16 പുരുഷന്മാർ തൂക്കിലേറ്റപ്പെടുന്നത് കണ്ടുനിന്ന യുവതി ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നു അഭിഭാഷകൻ ഓമിദ് മൊറാദി പറയുന്നു. 'കഴുമരത്തിലേക്കു കൊണ്ടുപോകും മുൻപുതന്നെ അവരുടെ ഹൃദയം നിലച്ചിരുന്നു . കാർഡിയാക് അറസ്റ്റ് എന്നാണ് മരണകാരണം രേഖപ്പെടുത്തിയിരിക്കുന്നത് .എന്നാൽ മരുമകളുടെ ശരീരം ഏതാനും നിമിഷമെങ്കിലും കഴുമരത്തിൽ കിടക്കുന്നതു കാണാൻ ആഗ്രഹിച്ച ഭർതൃ മാതാവ് ഫത്തേമെഹ് അസൽ മഹി തന്നെയാണ് തൂക്കിലേറ്റുന്നതിനായി കഴുമരത്തിനു താഴെ നിന്ന് സ്റ്റൂൾ വലിച്ചതെന്നും പിന്നീട് ഡിലീറ്റ് ചെയ്ത ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പറയുന്നു .
ടെഹ്‌റാൻറെ സമീപത്തുള്ള കറാജിലെ രജായ് ശഹ്ർ എന്ന കുപ്രസിദ്ധമായ ജയിലിലാണ് തൂക്കിലേറ്റൽ നടന്നത് .
ഭർത്താവ് അലിറെസ സെമനിയുടെ അക്രമത്തിൽ നിന്ന് മക്കളെയും തന്നെയും രക്ഷിക്കുന്നതിനു ആത്മരക്ഷാർത്ഥമാണ് യുവതി കൊലപാതകം നടത്തിയതെന്ന് അഭിഭാഷകൻ പറഞ്ഞതായി യു കെ ടൈംസ് റിപ്പോർട്ട് ചെയ്തു .
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇസ്ലാമിക് റിപ്പബ്ലിക് നിരവധി വധശിക്ഷകൾ നടപ്പാക്കിയെങ്കിലും ഒരേസമയം 17 പേരെ തൂ ക്കിലേറ്റിയത് ക്രൂരമായിപോയെന്നു പത്രം റിപ്പോർട്ട് ചെയ്തു .
ഇറാനിയൻ പ്രസിഡന്റ് ഹുസ്സൈൻ റുഹാനിയുടെ ഭരണ കാലത്തു 2013 മുതൽ 114 സ്ത്രീകളെ ഇതിനകം തൂക്കിലേറ്റിയിട്ടുണ്ട് .