ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ് നേടി യുഎസ് കാമ്പസുകളില്‍ കഴിച്ചുകൂട്ടിയ അധ്യാപികയും എഴുത്തുകാരിയുമാണ് തിരുവനന്തപുരത്തെ മീന ടി. പിള്ള. ആദ്യം ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറല്‍ ഗവേഷണ പഠനം. രണ്ടാമത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ ലോസ് എന്‍ജല്‍സ് കാമ്പസില്‍ അദ്ധ്യാപിക.
മീന ആദ്യം പോയത് ബില്‍ ക്ലിന്റണ്‍ എന്ന ഡമോക്രാറ്റ് പ്രസിഡണ്ട് ആയിരുന്ന 1995ല്‍ കൊളംബസിലെ കാന്‍സാസ് സ്റ്റേറ്റ് യുണിവേഴ്‌സിറ്റിയിലേക്ക്. രണ്ടാമത് 2018ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഡൊണാള്‍ഡ് ട്രംപ് വാഴുമ്പോള്‍ ലോസ് എയ്ഞ്ചല്‍സിലേക്ക്. ഹോളിവുഡും ഡിസ്നി വേള്‍ഡും സൃഷ്ട്ടിക്കുന്ന മായിക പ്രപഞ്ചത്തിന്റെ ആന്ദോളനങ്ങളില്‍ മുങ്ങി.
1600 ഏക്കറില്‍ മെഡിസിന്‍ ഉള്‍പ്പെടെ സര്‍വവിഷയങ്ങളിലുമായി 60,000 കുട്ടികളെ പഠിപ്പിക്കുന്ന ഒഹായോയില്‍ നാല്‍പതു നൊബേല്‍ സമ്മാനാര്‍ഹര്‍ അധ്യാപകരായുണ്ട്. സ്വന്തം ടിവി സ്റ്റേഷന്‍, ന്യൂസ്പേപ്പര്‍. അവിടെ ഡോക്ടറല്‍ പഠനം നടത്തുന്ന മാവേലിക്കരക്കാരന്‍ രാജന്‍ ബാബുവിനെ തേടി 1976ല്‍ ഞാനവിടെ എത്തിയ കാലം ഓര്‍മ്മിച്ചു പോകുന്നു. രാജന്‍ ഇപ്പോഴവിടെ കെമിസ്ട്രി പ്രൊഫസര്‍ ആണ്.
ലോസ് ഏഞ്ചല്‍സില്‍ 419 ഏക്കറില്‍ 163 മന്ദിരങ്ങളിലായി 45,742 വിദ്യാര്‍തഥികളെ വിന്യസിസിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് സ്‌കൂള്‍ ആണ് അതെന്ന് അവരുടെ സൈറ്റ് ഉദ്ഘോഷിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയും ലോസ് ഏയ്ജല്‍സും കടന്നു ചെന്ന ഞാന്‍ എല്‍എ പ്രാന്തത്തിലുള്ള പാസഡേനയില്‍ നാസയുടെ വൈക്കിങ് മിഷന്‍ ഒരുക്കുന്ന ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബും അമേരിക്കയിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി ഫുടബോള്‍ ടീം ആയ എല്‍എയുടെ റോസ് ബൗള്‍ സ്റ്റേഡിയവും സന്ദര്‍ശിച്ചു.
ഡോ.മീനയുടെ രണ്ടു കാലങ്ങളും തമ്മില്‍ അജഗജാന്തരം. ഒഹായോയില്‍ ബൗദ്ധിക ലോകത്തെ മഹാരഥന്മാരുടെ കീഴില്‍ ഗോഥിക് നോവലുകളെക്കുറിച്ച് പഠനഗവേഷണം. രണ്ടാം ഘട്ടത്തില്‍ സമകാലീന വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ യുഗത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിട്ടറിയാന്‍ ഫെറം എന്ന വെര്‍ജിനിയന്‍ ഗ്രാമത്തിലെ കേളേജില്‍ പഠിപ്പിച്ചു. പക്ഷെ ഭരണദുരന്തത്തിന്റെയും കോവിഡ് മഹാമാരിയുടെയും പിടിയിലമര്‍ന്ന കാലത്ത് 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' പ്രക്ഷോഭണത്തിന്റെ നടുവിലാണ് മീന മടങ്ങിയത്.
കേരള യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്യുട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ്, സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് എന്നിവയുടെ ഡയറക്ടറുമായ ഡോ. മീന പറയുന്നു:
'ഡിജിറ്റല്‍ വിപ്ലവത്തിന് ശേഷം ലോകം എങ്ങിനെ ചുരുങ്ങി എന്നും ബഹുദൂരം അകന്നു ജീവിക്കുന്ന സ്ത്രീകളും പരിശ്വവവല്‍കൃത ജനവിഭാഗങ്ങളും പുതിയ മാധ്യമത്തിലൂടെ എങ്ങിനെ കൈകോര്‍ത്ത് നീങ്ങുന്നു എന്നതുമായിരുന്നു എന്റെ ഗവേഷണ വിഷയം. പണ്ടത്തെ പബ്ലിക് സ്ഫിയര്‍ എന്ന പൊതു ഇടങ്ങള്‍ക്കു പകരം ഡിജിറ്റല്‍ കൂട്ടായ്മകള്‍ കടന്നു വരുന്നു എന്നത് കൗതുകകരമായി തോന്നി.
'ലോകത്തിന്റെ അങ്ങേ അറ്റത്തുനിന്നു ഒരു കൊച്ചു ആക്ടിവിസ്‌റ് അയച്ച ട്വീറ്റ് അധികാര ശ്രേണികളെ വിറകൊള്ളിക്കുന്നു! സാധാരണ ജനത്തിനു ഗോളാന്തര ബന്ധങ്ങള്‍ സ്ഥാപിക്കാനും അതിലുപരി എതിര്‍പ്പിന്റെ കോട്ടകള്‍ കെട്ടിപ്പൊക്കാനും കഴിയുന്നത് അങ്ങിനെയാണ്. ഫുള്‍ബ്രൈറ്റ് എനിക്ക് അക്കാദമിക് സ്വാതന്ത്ര്യവും പുതിയ ബൗദ്ധികമേഖലകളില്‍
എത്തിപ്പെടാനുള്ള കുറിമാനവും നല്‍കി.'
ഉന്നതകലാലയത്തിന്റെ മതികെട്ടിനുള്ളില്‍ അടച്ചുപൂട്ടിക്കഴിയുന്ന ഒരു പുസ്തജീവിയോ സാമൂഹ്യ മാറ്റങ്ങളോടു പ്രതികരിക്കാത്ത വെറുമൊരു അധ്യാപികയോ മാത്രമല്ല മീന. ഫെമിനിസ്റ്റ് അല്ലെങ്കിലും 'ഫെമിനിച്ചികള്‍' എന്ന അക്കാദമിക പഠനം നടത്താനും വിമന്‍സ് കളക്റ്റീവില്‍ സജീവ താല്പര്യം കാണിക്കാനും മീന തയ്യാറായി. മലയാളര്‍ത്തത്തിലും ഇംഗ്ലീസിലും കുറെയേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. നിരൂപണങ്ങള്‍ എഴുതി,. പോപ്പുലര്‍, ക്ലാസിക് രചനകളില്‍ ഒരുപോലെ പ്രാവീണ്യം തെളിയിച്ചു.
താന്‍ ഡോക്ടറല്‍ ഗൈഡ് ആയ രണ്ടു മിടുക്കികള്‍--സുചേതാ ശങ്കറും മീന ചന്ദ്രശേഖറും--.ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പു നേടി എന്ന അഭിമാനത്തിലാണ്. 'അദ്ധ്യാപികയായ എനിക്കു ഇതില്‍ കൂടുതല്‍ എന്ത് വേണം?' മീന സ്വയം ചോദിക്കുന്നു. എന്നോടും ചോദിച്ചു.
ഡോ. സുചേത ശങ്കര്‍ 2010ലാണ് മാസച്യുസെറ്റ്‌സിലെ ബ്രാന്ഡിസ് യുനിവേഴ്‌സിറ്റിയിലേക്ക്‌പോയത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ആദ്യം യാത്രാവിവരണങ്ങള്‍ എഴുതിയ തരവത്ത് അമ്മാളുഅമ്മ മുതല്‍ റോസി തോമസ് വരെ രണ്ടുഡസനോളം മലയാളി വനിതകളുടെ സാംസ്‌കാരികാനുഭവങ്ങള്‍ വിലയിരുത്തി. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ലിംഗ്വിസ്റ്റിക് പ്രൊഫസറായിരുന്ന രവിശങ്കര്‍ എസ് നായരുടെയും എം. വിമലയുടെയും മകളാണ്. തിരുവന്തപുരത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഗസ്‌റ് അദ്ധ്യാപിക.
കൈരളി ടിവി വാര്‍ത്താവിഭാഗം തലവന്‍ എന്‍പി ചന്ദ്രശേഖരിന്റെയും കെ. ഗിരിജയുടെയും പുത്രി മീര ചന്ദ്രശേഖര്‍ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയുടെ മാഡിസണ്‍ കാമ്പസിലാണ് ഇപ്പോള്‍. 19, 20 നൂറ്റാണ്ടുകളിലെ സ്ത്രീകളുടെ വായനാ ചരിത്രമാണ് ഗവേഷണ വിഷയം. കൊളോണിയല്‍ ഇന്ത്യയിലെ വായനാ ചരിത്രം ആയിരുന്നു മീനയുടെ കീഴില്‍ നടത്തിയ ഡോക്ടറല്‍ ഗവേഷണ വിഷയം.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യുഎസ് സെനറ്റില്‍ ജെ വില്യം ഫുള്‍ബ്രൈറ്റ് അവതരിപ്പിച്ച ബില്‍ ആണ് ഫുള്‍ബറൈറ് ഫെലോഷിപ് ആയി വളര്‍ന്നത്. 1950 ല്‍ ഈ സ്‌കീം നടക്കാനുള്ള യുഎസ്‌ഐഇഎഫ് എന്ന യുഎസ്-ഇന്ത്യഎഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ നിലവില്‍ വന്നു. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ 16,000 പേര്‍ ഇങ്ങിനെ പരസ്പരം യാത്രചെയ്തു. 2020-21ല്‍ 13 മലയാളികള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതൊരു സര്‍വകാല റിക്കാര്‍ഡ്ആയി.
ഫുള്‍ബറൈറ് ഫെല്ലോഷിപ് പ്രകാരം ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും യുഎസില്‍ നിന്ന് ഇന്ത്യയിലേക്കും പോകാം. അങ്ങനെ രണ്ടു തവണ ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞ ഒരാളേയും കണ്ടുമുട്ടി--അന്നു മാത്യു പാലക്കുന്നത്ത്. റോഡ് ഐലന്‍ഡ് യൂണിവേഴ്സിറ്റിയില്‍ ആര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ഹിസ്റ്ററി പ്രൊഫസര്‍ ആണ്.ഈ മലയാളി. ഫോട്ടോഗ്രാഫി പ്രിയപ്പെട്ട മീഡിയം. കൊച്ചി മുസിരിസ് ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്.
'മാരാമണ്‍ സ്വദേശി ആണ് അന്തരിച്ച എന്റെ പിതാവ് ഡോ. പി.എ മാത്യു . അമ്മ ലളിത മാത്യു കോട്ടയംകാരിയും. ഇപ്പോള്‍ ബാഗ്‌ളൂരില്‍ താമസിക്കുന്നു. എന്റെ സഹോദരന്‍ അജിത്തും കുടുംബവും മാരാമണ്‍ അവിടെയുണ്ട്,' അന്നു എന്റെ ഇമെയില്‍ ചോദ്യത്തിന് മറുപടി നല്‍കി. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന ചിത്രത്തെപ്പറ്റി കേട്ടു. . അമേരിക്കയില്‍ അത് പ്രദര്‍ശിപ്പിക്കാത്തതുകൊണ്ടു കണ്ടില്ല. പക്ഷെ കേട്ടു..ഇന്ത്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അടിമത്വവും പീഡനവും എന്നെ ഞെട്ടിക്കുന്നു.'
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിക്കടുത്ത മാരാമണ്‍ പമ്പാ നദീ തീരത്തെ ഒരു ഗ്രാമം ആണ്. പമ്പാ മണല്‍ പരപ്പിലെ 126ആമത് വാര്‍ഷിക സുവിശേഷ കണ്‍വെന്‍ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു. നദീതീരത്തുള്ള പാലക്കുന്നത്തു കുടുംബം മലങ്കര സിറിയന്‍ മാര്‍ത്തോമ്മാ സഭയുടെ അഞ്ചു മെത്രപ്പോലീത്താമാരെ സൃഷ്ടിച്ച അഭിമാനം പേറി നില കൊള്ളുന്നു. ഈയിടെ കാലം ചെയ്ത ജോസഫ് മാര്‍ത്തോമ്മ ഉള്‍പ്പെടെ.
അന്നു മാത്യു പാലക്കുന്നത്ത് (57) ബ്രിട്ടനില്‍ നോര്‍ത്ത് വൂസ്റ്റര്‍ഷയറിലെ സ്റ്റൂപോര്‍ട്ടിലാണ് ജനിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു മാത്സില്‍ ബിരുദവും യുഎസിലെ ഡെലാവെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫോട്ടോഗ്രാഫിയില്‍ എംഎഫ്എയും നേടി. യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റീസ് ഡയറക്ടറും ആയി. റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സില്‍ താമസം. നിരവധി ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. 'ബോളിവുഡ് കൗബോയ്‌സ്', 'ഇന്ത്യന്‍ ഫ്രം ഇന്ത്യ' തുടങ്ങിയവയാണ് കൃതികള്‍..
യുഎസിലും കാനഡയിലും ബ്രിട്ടനിലും ചൈനയിലും സോളോ എക്‌സിബിഷനുകള്‍നടത്തി.. വാഷിംഗ്ടണിലെ സ്മിത്സോണിയന്‍ ഇന്‌സ്ടിട്യൂഷനിലും. 'മനോഹരം' എന്ന് ന്യൂയോര്‍ക് ടൈംസില്‍ ഹോളണ്ട് കോട്ടര്‍ എഴുതി.
അന്നുവിന് ആദ്യം ഫെലോഷിപ് കിട്ടുന്നത് 2012ല്‍ വിഭജനത്തിന്റെ കരിയാത്ത മുറിവുകള്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യാന്‍. 2019-20ല്‍ രണ്ടാമത്തെ ഫെലോഷിപ് ലഭിച്ചു. കൊച്ചി മുസിരിസ് ബിനാലെയില്‍ രണ്ടാംലോകമഹായുദ്ധം അവസാനിച്ചതിന്റെ 75ആം വാര്‍ഷികം പ്രമാണിച്ചുള്ള ഒരു ഇന്‍സ്റ്റലേഷന്‍ ചെയ്യാന്‍. യുദ്ധത്തില്‍ അജ്ഞാതരായ രണ്ടര മില്യണ്‍ ഇന്‍ഡ്യാക്കാരാണ് പങ്കെടുത്തത്. 87,000 പേര്‍ മരണമടഞ്ഞു. 30 പേര്‍ക്ക് വിക്ടോറിയാ ക്രോസ് ലഭിച്ചു. ബാഗ്‌ളൂരിലെ സൃഷ്ട്ടി ഇന്‍സ്റ്റിറ്യുട് ഓഫ് ആര്‍ട്, ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ആയിരുന്നു അന്നുവിന്റെ ഇന്ത്യയിലെ ആതിഥേയ സ്ഥാപനം.
ഇത്തവണ ഫുള്‍ബ്രൈറ്റ് നേടിയ മലയാളികളില്‍ സര്‍ക്കസിനെപ്പറ്റി പുസ്തകം രചിച്ച തലശ്ശേരിക്കാരി പി ആര്‍ നിഷ പോസ്റ്റ് ഡോക്ടറല്‍ ചെയ്യാന്‍ യേല്‍ സര്‍വകലാശാലയില്‍ എത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച 'ജമ്പോസ് ആന്‍ഡ് ജമ്പിങ് ഡെവിള്‍സ്' ആണ് പുസ്തകം. യേലിലെ സോഷ്യോളജി വിഭാഗത്തിലാണ് നിഷ ചേക്കേറിയിരിക്കുന്നത്. കോര്‍ണല്‍, നോര്‍ത്ത് വെസ്‌റേണ്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ചു വളര്‍ന്ന അല്‍ക്ക മേനോന്‍ അവിടെത്തന്നെ അധ്യാപികയാണ്.
കേരളത്തിന് എറ്റവും പ്രധാനമായ കുരുമുളക്, ഏലം എന്നിവയുടെ ഫ്യൂച്ചര്‍ വിപണിക്ക് നേരിട്ട തിരിച്ചടിയെപ്പറ്റി ഗവേഷണം നടത്താന്‍ അങ്കമാലി മൂക്കന്നൂര്‍ സ്വദേശി സ്വദേശി ടോണി കുര്യന്‍ മാസച്യുസെറ്‌സ് സര്വകലാശാലയിലേക്കു പോകാനിരിക്കുന്നു. ബോംബെ ഐഐടിയില്‍ നടത്തുന്ന ഡോക്ടറല്‍ ഗവേഷണത്തിന്റെ ഭാഗമാണ് ഈ യാത്ര.
സാംസ്‌ക്കാരിക ഇടപെടലുകളില്‍ കൂടെ നില്ക്കാന്‍ ഡോ. മീനയ്ക്ക് ഒരു ജീവിത പങ്കാളിയെ ലഭിച്ചു-- നൂറു പേരെ നയിച്ചുകൊണ്ട് ഇന്‍വിസ് എന്ന മള്‍ട്ടിമീഡിയ സ്ഥാപനം നടത്തുന്ന കോട്ടയംസ്വദേശി ആര്‍വി ഹരി. തിരുവന്തപുരത്തിനു 14 കി മീ.അകലെ പുളിയറക്കോണത്തു രണ്ടേക്കര്‍ സ്ഥലം 3200 മരം വച്ച് കൊടും വനമായി മാറ്റുന്ന യത്‌നത്തിലാണ്. ഇരുവരും. ജപ്പാനില്‍ പ്രകൃതി ശാസ്തജ്ഞന്‍ അകിര മിയാവാക്കി ആവിഷ്‌ക്കരിച്ച വനവത്കരണം പോയി കണ്ടു പഠിച്ച ശേഷമാണ് ഹരിയുടെ ഈ പരീക്ഷണം.
കാടിനുള്ളില്‍ മനോഹരമായ തൂണുകളും മണിച്ചിത്രത്താഴും ചാരുപടിയും മുഖത്തളവും അകത്തളവുമുള്ള ഓടിട്ട ചെറിയൊരു വീടാണ് അവരുടെ പര്‍ണശാല. അണ്ണാനും കുയിലും മൈനയുമാണു കൂട്ട്. ഒരു സെന്ററില്‍ 160 മരം വച്ച് കാടും പഴത്തോട്ടവും ഉടണ്ടാക്കാം, കേരളത്തിലെ പ്രളയ ദുരന്തങ്ങള്‍ക്കു അറുതി വരുത്താം എന്നാണു ഹരിയുടെ പക്ഷം. ക്രൗഡ് ഫോറസ്റ്റിംഗ് എന്ന എന്‍ജിഒയുടെആഭിമുഖ്ത്തില്‍ യൂട്യൂബില്‍ ഹരി അവതരിപ്പിക്കുന്ന വെബ് സീരിസിന് നല്ല പ്രതികരണം. എല്ലാറ്റിനെയുംപിന്തുണക്കുന്ന 'ബെറ്റര്‍ ഹാഫ്' ആണ് മീന.