വാഷിംഗ്ടൺ, ഡി.സി: ഇന്ത്യൻ-അമേരിക്കൻ കാബിനറ്റ് നോമിനിയായ നീര ടണ്ടന്റെ നാമനിർദ്ദേശം പരാജയപ്പെട്ടതോടെ വനിത ഗുപ്തയിലാണ് പുതിയ പ്രതീക്ഷ.
ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിൽ മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥ ആകുന്നതിന് ഇന്ത്യൻ-അമേരിക്കൻ ഗുപ്തയ്ക്ക് സെനറ്റിന്റെ അംഗീകാരം ലഭിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
സിവിൽ റൈറ്റ്സ് അഭിഭാഷകയായ ഗുപ്തയെ അസോസിയേറ്റ് അറ്റോർണി ജനറലായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തതിനെ അനുകൂലിച്ചും എതിർത്തും കൺസർവേറ്റീവുകളുടെ രണ്ടു വിഭാഗം അണിനിരക്കുന്നു. ട്രംപിനെ എതിർക്കുന്ന റിപ്പബ്ലിക്കന്മാർ ഗുപ്തക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സെനറ്റ് മാർച്ച് 9 ന് തീരുമാനം എടുക്കും.
കഴിഞ്ഞ വർഷം പോലീസ് ക്രൂരതയ്‌ക്കെതിരായി ' ബ്ലാക്ക് ലൈവ്സ് മാറ്റർസ് പ്രതിഷേധങ്ങൾ' അരങ്ങേറിയപ്പോൾ, ക്രമസമാധാനത്തിനും ഇരകൾക്കും വേണ്ടി നിലകൊള്ളാതെ ഗുപ്ത, കുറ്റവാളികളെ ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് വാദിച്ചതാണ് ഒരു വിഭാഗം ഈ നിയമനത്തെ എതിർക്കാൻ കാരണം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഭീകര കുറ്റകൃത്യങ്ങൾ ചെയ്യാതെ തടവിൽ കഴിയുന്നവരെ മോചിപ്പിച്ചാൽ തിരക്കേറിയ ജയിലുകളിൽ ഉണ്ടാകാൻ ഇടയുള്ള ഉയർന്ന രോഗവ്യാപന തോത് കുറയ്ക്കാമെന്നുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറ്റോർണി ജനറൽ വില്യം ബാറിന്റെ അഭിപ്രായം തന്നെയാണ് ഗുപ്തയും പങ്കുവച്ചത് എന്നാണ് ഇതിനുള്ള ന്യായീകരണം.
നാമനിർദ്ദേശം അംഗീകരിക്കുന്നതിന് ഗുപ്തയ്ക്ക് സെനറ്റിലെ 50 ഡെമോക്രാറ്റുകളുടെയും പിന്തുണ ആവശ്യമാണ്. സ്വന്തം പാർട്ടിയിലെ ആരെങ്കിലും ഇടഞ്ഞാൽ, അതിന് പകരം റിപ്പബ്ലിക്കന്മാരുടെ വോട്ട് നേടേണ്ടി വരും.
പഴയ പ്രസ്താവനകളും ട്വീറ്റുകളും കൊണ്ട് സ്വന്തം പാർട്ടിയിൽ ഉള്ളവരിൽ നിന്നുപോലും പിന്തുണ നഷ്ടമായതാണ് ടണ്ടന്റെ നാമനിർദ്ദേശത്തിന് വിനയായത്.
ഇടതുപക്ഷ സെനറ്റർ ബെർണി സാന്റേഴ്സുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇടതുപക്ഷ ഗ്രൂപ്പായ റൂട്ട്സ് ആക്ഷന്റെ പിന്തുണ ടണ്ടന് ലഭിക്കാതിരുന്നതിന് കാരണം. എന്നാൽ, ഇടതുപക്ഷം ഗുപ്തയ്ക്കുവേണ്ടി ഡെമോക്രറ്റുകൾക്കൊപ്പം പ്രചാരണം നടത്തുന്നുണ്ട്.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടത്തിൽ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലും സിവിൽ റൈറ്റ്സ് വിഭാഗം മേധാവിയുമായിരുന്നു ഗുപ്ത.