Image

`ദേ പോയി?..ദാ വന്നൂ' (ഫൊക്കാന കണ്‍വന്‍ഷന്‍ കാഴ്‌ചകള്‍)

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 July, 2012
`ദേ പോയി?..ദാ വന്നൂ' (ഫൊക്കാന കണ്‍വന്‍ഷന്‍ കാഴ്‌ചകള്‍)
`മോനേ.... ഈ പൊന്മുടി എവിടാ..?' കിഴക്കേ കോട്ടവഴി (Ballroom Lobby) ഊട്ടുപുര തേടി (San Jacinto) പോകുകയായിരുന്ന ഞാന്‍ ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കി. ഒരു അമ്മച്ചിയാണ്‌ പൊന്മുടി തേടി ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ എത്തിയിരിക്കുന്നത്‌ !

ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസ ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‍ വേദിയായി സംഘാടകര്‍ തെരഞ്ഞെടുത്തതുതന്നെ വിപുലമായ സ്ഥലസൗകര്യം കണക്കിലെടുത്താണ്‌. അനന്തപുരിയെ അങ്ങനെതന്നെ പറിച്ചു നടുമെന്നായിരുന്നു പ്രഖ്യാപനം. അതനുസരിച്ച്‌ അനന്തപുരി തപ്പി ഹൂസ്റ്റണിലെത്തിയവര്‍ക്ക്‌ നിരാശരാകേണ്ടി വന്നു. കാരണം, അനന്തപുരിയുടെ പൊടിപോലും എങ്ങും കാണാന്‍ കഴിഞ്ഞില്ല.

പൊന്മുടി അന്വേഷിച്ചു വന്ന അമ്മച്ചിയേയും കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടന്നു. എവിടെയാണ്‌ ഈ പൊന്മുടി എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്നാലും ഞാന്‍ നടന്നു. അപ്പോള്‍ അതാ വരുന്നു മറ്റൊരാള്‍ ! എന്റെ നെഞ്ചത്തു കുത്തിയിരിക്കുന്ന ബാഡ്‌ജും കഴുത്തില്‍ തൂക്കിയിരിക്കുന്ന ഐഡി കാര്‍ഡുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ഔദ്യോഗികവിഭാഗമാണെന്ന്‌ ധരിച്ചതുകൊണ്ടാകാം അയാള്‍ അടുത്തുവന്നു ചോദിച്ചു `ഈ കനകക്കുന്ന്‌ എവിടാ?'. ഞാന്‍ വീണ്ടും കുഴങ്ങി. `ഈ പേരൊക്കെ അങ്ങ്‌ തിരുവനന്തപുരത്താണ്‌' എന്നു പറയണമെന്നു തോന്നി.

നമ്മള്‍ മലയാളികള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. ഒന്നും അറിയാത്ത മണ്ടശിരോമണികളാണെങ്കിലും എല്ലാം അറിയാമെന്ന ഭാവത്തില്‍ വല്ല പൊട്ടത്തരവും വെച്ചു കാച്ചും. സദസ്സിലും സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോള്‍ ഷര്‍ട്ടില്‍ കുത്താന്‍ ഒരു ബാഡ്‌ജ്‌ കിട്ടിയാല്‍ പിന്നെ പറയാനുമില്ല.`എല്ലാം എന്റെ അണ്ടറിലാണെന്ന' ഭാവമായിരിക്കും പിന്നീട്‌. ആദ്യമായി ഹൂസ്റ്റണ്‍ കാണുന്ന ഞാനും ആ ഭാവത്തിന്‌ ഒട്ടും പിശുക്ക്‌ കാണിച്ചില്ല. വല്ലപ്പോഴും വീണുകിട്ടുന്ന അവസരമല്ലേ. വരുന്നിടത്തുവെച്ചു കാണാം എന്ന മട്ടില്‍ ഞാനും പൊന്മുടിക്കു പോകേണ്ട അമ്മച്ചിയേയും കനകക്കുന്നിലേക്ക്‌ പോകേണ്ട ചേട്ടനേയും കൂട്ടി മുന്നോട്ടു നടന്നു.

അവസാനം ഈ രണ്ടു സ്ഥലത്തും എത്തിയില്ലെങ്കില്‍ എന്റെ ഗതി എന്താകുമെന്ന്‌ മനസ്സില്‍ നല്ല നിശ്ചയമുണ്ട്‌. `സത്യം പറഞ്ഞാല്‍ ബാപ്പ ഉമ്മാനെ കൊല്ലും. സത്യം പറഞ്ഞില്ലെങ്കില്‍ ബാപ്പ പട്ടിയിറച്ചി തിന്നും.' എന്നു പറഞ്ഞ അവസ്ഥയായി എന്റേത്‌. ഒന്നുകില്‍ അമ്മച്ചി ചീത്ത പറയും അല്ലെങ്കില്‍ കനകക്കുന്നുകാരന്‍ ചേട്ടന്‍ എനിക്കിട്ട്‌ രണ്ടു തരും. അതുറപ്പ്‌. കാരണം, ചേട്ടന്‍ അല്‌പം വീശിയിട്ടുണ്ടെന്ന്‌ ആ മുഖഭാവം കണ്ടാലറിയാം. ക്രൗണ്‍ പ്ലാസയിലെ മീറ്റിംഗ്‌ റൂമുകള്‍ക്ക്‌ അവരിട്ട പേരുകളുണ്ട്‌. അതു മാറ്റി പകരം തിരുവനന്തപുരത്തെ പേരുകളിടാനുള്ള ബുദ്ധി ആര്‍ക്കാണാവോ തോന്നിയത്‌. ഒരുപക്ഷേ, അമേരിക്കന്‍ പേരുകള്‍ മനസ്സിലാക്കാന്‍ രാജാവിനു ബുദ്ധിമുട്ടായിരിക്കുമെന്നു കരുതി അദ്ദേഹത്തിനു എളുപ്പത്തില്‍ വായിക്കാനുള്ള സൗകര്യത്തിനായിരിക്കാം.

കിഴക്കേ കോട്ട വഴിയാണ്‌ ഞങ്ങള്‍ പോകുന്നത്‌. റോഡിനിരുവശവും (ചുമരില്‍) കേരളത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന അനേകം ചുവര്‍ച്ചിത്രങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്‌. അവയിലൊന്ന്‌ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുന്നതായിരുന്നു. അതു കണ്ടപ്പോള്‍ അമ്മച്ചിക്കൊരു സംശയം ! ഈ മഹാബലിയെന്താ കൊച്ചുകുട്ടിയായിരുന്നോ അമ്മച്ചിയുടെ സംശയം ശരിയായിരുന്നു. കൊമ്പന്‍ മീശയും കുടവയറും സര്‍വ്വാഭരണവിഭൂഷിതനുമായ ഒരു ചക്രവര്‍ത്തിയായിരുന്നത്രേ മഹാബലി. പക്ഷേ പടത്തില്‍ വാമനന്‍ വലുതും മഹാബലി ഒരു കൊച്ചു പയ്യനും !! അമ്മച്ചിയുടെ സംശയദൂരീകരണത്തിനായി ഞാന്‍ പറഞ്ഞു `അമ്മച്ചീ...മഹാവിഷ്‌ണു വാമനനായി അവതരിച്ച്‌ മഹാബലിയോട്‌ മൂന്നടി മണ്ണു ചോദിക്കുകയും, കൊടുക്കാമെന്നേറ്റയുടനെ വളര്‍ന്നു്‌ വലുതായി മഹാവിഷ്‌ണുവിന്റെ യഥാര്‍ത്ഥരൂപമാകുകയും ചെയ്‌തെന്നല്ലേ ഐതിഹ്യം. വാമനന്‍ മഹാവിഷ്‌ണുവിന്റെ യഥാര്‍ത്ഥ രൂപഭാവമെടുത്തപ്പോള്‍?മഹാബലി ചെറുതായിപ്പോയതാ....' എന്റെ വിശദീകരണം കേട്ട്‌ അമ്മച്ചി വായുംപൊളിച്ച്‌ എന്നെ രൂക്ഷമായി ഒന്നു നോക്കി. `ഇവനേതു കോത്താഴത്തുകാരനാണെന്ന്‌' അമ്മച്ചിക്കു തോന്നിയതായി ആ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി.

സെമിനാറുകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന മുറികളാണ്‌ ആകെ കണ്‍ഫ}ഷനാക്കിയത്‌. അലാമോ 2 എന്ന മുറിക്ക്‌ കനകക്കുന്ന്‌ എന്നും, ട്രിനിറ്റി എന്ന മുറിക്ക്‌ പൊന്മുടി എന്നുമൊക്കെയുള്ള പേര്‌ കൊടുത്തിട്ടുണ്ടെങ്കിലും അതൊക്കെ കടലാസില്‍ മാത്രമേ കണ്ടുള്ളൂ. ഗള്‍ഫ്‌ കോസ്റ്റ്‌ എന്ന പേരില്‍ അഞ്ചു മുറികളുണ്ട്‌. അവയെല്ലാം ശംഖുമുഖം എന്ന പേരിട്ട്‌ മുഖം മാറ്റി. അതിനിടയില്‍ ഗള്‍ഫ്‌ കോസ്റ്റ്‌ 5-ല്‍ നടക്കുന്ന ഇന്‍ഡോര്‍ ഗെയിംസിലേക്ക്‌ വരാന്‍ ആരോ സെല്‍ ഫോണില്‍ വിളിച്ചുപറഞ്ഞത്‌ ഗള്‍ഫ്‌ ഗേറ്റ്‌ എന്ന്‌ തെറ്റായി കേട്ട്‌ ഒരു ചേട്ടന്‍ ഗള്‍ഫ്‌ ഗേറ്റിന്റെ ബൂത്തില്‍ ചെന്ന്‌ ഷാജഹാനോട്‌ തട്ടിക്കയറിയത്രേ ഇന്‍ഡോര്‍ ഗെയിമില്‍ ചീട്ടുകളിക്കാനാണ്‌ അയാള്‍ ഷാജഹാന്റെ അടുത്തു ചെന്നത്‌. മുടി ഫിറ്റു ചെയ്യുന്ന ഗള്‍ഫ്‌ ഗേറ്റാണിതെന്ന്‌ പറഞ്ഞപ്പോഴാണ്‌ വന്നയാള്‍ക്ക്‌ അക്കിടി പറ്റിയത്‌. തലനിറയെ മുടിയുള്ള അയാള്‍ക്കെന്തിനാ വേറെ മുടി

ഏതായാലും ഷെഡ്യൂളുകള്‍ എഴുതിയ ലിസ്റ്റ്‌ എന്റെ പോക്കറ്റിലുണ്ട്‌. ഞാന്‍ ചുളുവില്‍ അത്‌ പുറത്തെടുത്ത്‌ ഒന്നോടിച്ചു നോക്കി. പൊന്മുടിയും കനകക്കുന്നും എവിടെയാണെന്നുപോലും എനിക്കറിയില്ലെന്നുള്ള കാര്യം പുറത്തറിഞ്ഞാല്‍ `എല്ലാം അറിയാം' എന്ന എന്റെ അഹങ്കാരത്തിനു പോറലേല്‍ക്കുകയില്ലേ എന്ന (അഹം)ഭാവം എന്നെ വ്യാകുലനാക്കി. ഏതായാലും അനര്‍ത്ഥങ്ങളൊന്നും സംഭവിക്കാതെ അമ്മച്ചിയെ പൊന്മുടിയിലും ചേട്ടനെ കനകക്കുന്നിലും കൊണ്ടാക്കി ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ലിസ്റ്റിന്‌ സ്‌തോത്രം ചൊല്ലി ഞാന്‍ പിരിഞ്ഞു. കംപ്യൂട്ടറില്‍ അച്ചടിച്ച്‌ ഒട്ടിച്ചുവെച്ച പേരുകള്‍ ആരോ വലിച്ചുകീറിക്കളഞ്ഞതുകൊണ്ട്‌ ഏതൊക്കെ എവിടെ എന്ന്‌ തപ്പി ജനത്തിന്‌ തേരാപാരാ നടക്കേണ്ടി വന്നു. അടുത്ത കണ്‍വന്‍ഷന്‍ വേദിയില്‍ ഈ കുറവ്‌ നികത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ആനയും അമ്പാരിയും ആലവട്ടവും വെഞ്ചാമരവുമൊക്കെയായി മഹാരാജാവ്‌ എഴുന്നെള്ളും, അനന്തപുരിയുടെ പ്രതിരൂപം ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസയില്‍ പുനര്‍ജ്ജനിക്കുന്നു, കേരളത്തില്‍ അതിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച്‌ പത്രങ്ങളില്‍ എഴുതിപ്പിടിപ്പിച്ചത്‌ ഞാനായിരുന്നു. അതെനിക്ക്‌ പാരയാകുകയും ചെയ്‌തു. തേനീച്ചകളെപ്പോലെ ഈ ജനങ്ങളൊക്കെ എന്റെ പുറകെ എന്തിനാ വരുന്നതെന്ന്‌ ആലോചിച്ചപ്പോഴാണ്‌ സംഗതിയുടെ ഗുട്ടന്‍സ്‌ എനിക്ക്‌ പിടികിട്ടിയത്‌. ഇതൊക്കെ കണ്‍വന്‍ഷന്‍ കമ്മിറ്റിക്കാര്‍ പറഞ്ഞ്‌ എന്നെക്കൊണ്ട്‌ എഴുതിച്ചതാണെന്നു പറഞ്ഞാല്‍ അവരുണ്ടോ അടങ്ങുന്നു.

ഇക്കണക്കിനുപോയാല്‍ എന്റെ തടി കേടാകും എന്നു കരുതി ഇടക്കിടെ ഞാന്‍ മുങ്ങും. പിന്നെ പൊങ്ങുന്നത്‌ കുറെ കഴിഞ്ഞായിരിക്കും. ഒരിക്കല്‍ മുങ്ങിപ്പൊങ്ങി വടക്കേ കോട്ടവഴി പമ്മി പമ്മി നടന്ന ഞാന്‍ ചെന്നു പെട്ടത്‌ ഫിലഡല്‍ഫിയായില്‍ നിന്നുവന്ന ഒരു പത്രക്കാരന്റെ മുന്‍പിലാണ്‌. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും റെഡിമണിയാക്കി വെച്ചിട്ടുണ്ടെന്ന്‌ അറിയിച്ചത്‌ ഞാനായിരുന്നതുകൊണ്ട്‌ എന്നെത്തേടിയാണ്‌ പുള്ളിക്കാരന്റെ വരവ്‌. `ആകെ ടയേഡ്‌ ആയി. ഒന്നു ഫ്രഷ്‌ ആകണം. എവിടെ എന്റെ മുറി ' ആഗതന്റെ ചോദ്യം കേട്ട്‌ ഞാനൊന്നു പരുങ്ങി. കാരണം, ചക്കയില്‍ ഈച്ച പൊതിഞ്ഞപോലെ പേരു പതിക്കല്‍ വാതായത്തിനടുത്ത്‌ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്‌. അങ്ങോട്ടു ചെന്നാല്‍ ആകെ കലിതുള്ളി നില്‍ക്കുന്ന ജനങ്ങള്‍ പത്രക്കാരനാണെന്നൊന്നും നോക്കാതെ വല്ല ഏനക്കേടും കാണിച്ചാലോ എന്നു ഭയന്ന്‌ ഞാനദ്ദേഹത്തെ ഒരു മൂലയില്‍ നിര്‍ത്തി `ദാ വന്നൂ' എന്നും പറഞ്ഞ്‌ വീണ്ടും മുങ്ങി.

കുറെ കഴിഞ്ഞ്‌ ശംഖുമുഖത്തുകൂടെ കനകക്കുന്നു വഴി കവടിയാറും കഴിഞ്ഞ്‌ കിഴക്കേ കോട്ടയിലെത്തിയപ്പോള്‍ മേപ്പടി പത്രക്കാരന്‍ ദാണ്ടേ ഞാന്‍ നിര്‍ത്തിയിടത്തുതന്നെ നില്‌ക്കുന്നു. മുങ്ങാനുള്ള അവസരം എനിക്കു ലഭിക്കുന്നതിനു മുന്‍പേ അദ്ദേഹം എന്നെ കണ്ടു കഴിഞ്ഞു. നാണക്കേടോര്‍ത്ത്‌ രണ്ടും കല്‌പിച്ച്‌ ഞാന്‍ പേരു പതിക്കല്‍ വാതായനത്തിനടുത്തു ചെന്ന്‌ എന്റെ നിസ്സഹായാവസ്ഥ പറഞ്ഞ്‌ ഒരു ബാഡ്‌ജ്‌ തരപ്പെടുത്തി.

പണ്ടൊക്കെ നാട്ടിലെ കല്യാണവീടുകളുടെ മുന്‍പില്‍ ഉയരുന്ന കല്യാണപ്പന്തലിന്റെ കവാടത്തിനിരുവശവും ചെന്തെങ്ങിന്റെ കുലവെട്ടി തൂക്കിയിടുകയോ വാഴ വെട്ടി സ്ഥാപിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. മുകളില്‍ `സ്വാഗതം' എന്നോ `വെല്‍കം' എന്നോ എഴുതിയും വെക്കുമായിരുന്നു. ചില സമ്മേളന നഗരികളുടെ കവാടത്തിലും ഈ കാഴ്‌ച കാണാം. മലയാളിയുടെ പൈതൃക പാരമ്പര്യത്തിന്റേയും അന്തസ്സിന്റേയും പ്രതീകങ്ങളത്രേ വാഴക്കുലയും തേങ്ങാക്കുലയും !

അനന്തപുരിയുടെ (ക്രൗണ്‍ പ്ലാസ) കവാടത്തിലെത്തിയവര്‍ തേങ്ങാക്കൊലയും വാഴക്കൊലയും അനന്തപുരിയും കാണാതെ നിരാശരാകുന്നതു കണ്ടു. `എന്നോടു പറയുകയായിരുന്നെങ്കില്‍ എന്റെ പറമ്പില്‍ നിന്ന്‌ രണ്ടു വാഴകള്‍ വെട്ടി കൊണ്ടുവരുമായിരുന്നല്ലോ' എന്ന്‌ ഒരു ഹൂസ്റ്റണ്‍ മലയാളി പറയുന്നതു കേട്ടു. അദ്ദേഹത്തിന്റെ പറമ്പില്‍ നിറയെ വാഴയുണ്ടത്രേ ! തേങ്ങാക്കൊലയും ഉള്ള മലയാളികളും ഇഷ്ടംപോലെയുണ്ട്‌ ഹൂസ്റ്റണില്‍ എന്നും പറയുന്നതു കേട്ടു. എങ്കില്‍പിന്നെ പോയി കുറച്ചു വെട്ടിക്കൊണ്ടു വരരുതോ എന്നു ചോദിച്ചതിന്‌ ക്രൗണ്‍ പ്ലാസയില്‍ `കൊലകള്‍' നിരോധിച്ചിരിക്കുകയാണെന്ന്‌ സംഘാടകരിലൊരാള്‍ പറഞ്ഞ്‌ ആ രംഗം ശാന്തമാക്കി.

ഊട്ടുപുരയിലേക്കുള്ള വഴി മാത്രം എല്ലാവര്‍ക്കും ബൈഹാര്‍ട്ട്‌ ആയിരുന്നു. കാരണം നാടന്‍ ഭക്ഷണത്തിന്റെ അരോമ അന്തരീക്ഷത്തിലങ്ങനെ വിലയം പ്രാപിച്ചിരിക്കുകയായിരുന്നു. ആ മണം പിടിച്ചങ്ങ്‌ പോയാല്‍ മതി ഊട്ടുപുരയുടെ മുന്‍പില്‍ നാം തനിയെ എത്തും. വിഭവസമൃദ്ധമായ സദ്യ എല്ലാവരും ആസ്വദിച്ചു. പകല്‍ മുഴുവന്‍ വെറും `പച്ച'യായി നടന്നതുകൊണ്ട്‌ വൈകുന്നേരമാകുമ്പോഴേക്കും വിറയലനുഭവപ്പെട്ട ചിലര്‍ `വൈകീട്ടെന്താ പരിപാടി' എന്നന്വേഷിച്ച്‌ നടക്കുന്നത്‌ കൗതുകമായി.

പേരു പതിക്കുന്ന വാതായനത്തിനടുത്ത്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‌പനശാലയുടെ മുന്‍പില്‍
ക്യൂ നില്‍ക്കുന്നതുപോലെ കുറെ പേര്‍ അടങ്ങിയൊതുങ്ങി നില്‌പുണ്ട്‌. ചിലരാകട്ടേ മുറുമുറുത്തും പൊട്ടിയും ചീറ്റിയും നില്‌പുണ്ട്‌. അവരുടെ ചലനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ട്‌ സെക്യൂരിറ്റിയും പോലീസും !! `മാസങ്ങള്‍ക്കു മുന്‍പ്‌ രജിസ്റ്റര്‍ ചെയ്‌തതാ....ഇവന്മാര്‌ എന്തെടുക്കുകയായിരുന്നു' എന്ന്‌ ചിലരും, ഭഇതൊരുമാതിരി മണകൊണ എടവാടായിപ്പോയി'എന്നു പറഞ്ഞ്‌ മറ്റു ചിലരും !! സംഗതി പന്തിയല്ലെന്നു കണ്ട്‌ ഞാനവിടെ നിന്നു സ്ഥലം വിട്ടു. തവളകളെ പിടിച്ച്‌ എണ്ണം വെച്ച പോലെ ക്യൂവില്‍ നിന്ന്‌ മാറിപ്പോകുന്നവരെ സെക്യൂരിറ്റി പിടിച്ച്‌ നേരെ നിര്‍ത്തി മറ്റൊരു സ്ഥലത്തേക്ക്‌ നീങ്ങുമ്പോള്‍ മറ്റു ചിലര്‍ വീണ്ടും ക്യൂവില്‍ നിന്ന്‌ മാറും. മലയാളികളുടെ ആ സ്വഭാവത്തിന്‌ ഒരിക്കലും മാറ്റം വരില്ല എന്ന്‌ സെക്യൂരിറ്റിക്കാരുണ്ടോ അറിയുന്നു.

നെഞ്ചില്‍ വട്ടത്തിലുള്ള ബാഡ്‌ജ്‌ കുത്തിയവരോട്‌ വല്ലതും തിരക്കാമെന്നു വെച്ചാല്‍ അവര്‍ `ദാ ഇപ്പ വരാം' എന്നു പറഞ്ഞ്‌ ഒരൊറ്റ പോക്കാണ്‌. പിന്നെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. ഫോണ്‍ ചെയ്‌താല്‍ `ദാ വന്നൂ' എന്ന മറുപടിയും കിട്ടും.`കല്യാണത്തിരക്കിനിടക്ക്‌ താലികെട്ടാന്‍ മറന്നുപോയി' എന്നു പറഞ്ഞതുപോലെ ജനറല്‍ കൗണ്‍സില്‍, ഇലക്ഷന്‍ ഇത്യാദി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഘാടകര്‍ പുറത്തു നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ പോയി.?

കറങ്ങി നടക്കുന്നതിനിടയില്‍ ചിലര്‍ മുറുമുറുത്തുകൊണ്ട്‌ നടക്കുന്നതു കണ്ടു. `ഇവരെയൊക്കെ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്‌ കെട്ടിയെടുത്തത്‌' എന്ന്‌ മറ്റു ചിലരും പറയുന്നതു കേട്ടു. എന്തോ പന്തികേടുണ്ടല്ലോ എന്നു ഞാനും കരുതി. പിന്നീടാണ്‌ മനസ്സിലായത്‌ ക്രൈസ്‌തവ സഭയില്‍ ഒരു വിഭാഗത്തിന്റെ ബൂത്തും പോസ്റ്ററുമാണ്‌ അവരെ അലോസരപ്പെടുത്തിയിരിക്കുന്നതെന്ന്‌.`തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്‌തു' എന്നു പറഞ്ഞതുപോലെ കുറേ ശെമ്മാശന്മാരും ബിഷപ്പുമാരുമൊക്കെ വരുന്നതുകണ്ട്‌ ഞാനുമൊന്ന്‌ അന്ധാളിച്ചു. മതസൗഹാര്‍ദ്ദ സെമിനാറില്‍ പങ്കെടുത്ത ഇവര്‍ പോയില്ലേ എന്ന്‌ സ്വയം ചോദിക്കുകയും ചെയ്‌തു. അപ്പോഴാണറിയുന്നത്‌ ആ സഭയുടെ ചാനലിന്റെ ഉദ്‌ഘാടനവും നടക്കുന്നു എന്നറിഞ്ഞത്‌. ദൈവമേ...മറ്റൊരു കോലഞ്ചേരി അനന്തപുരിയില്‍ ആവര്‍ത്തിക്കുമോ എന്ന ശങ്കയില്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്നെ ആരോ തള്ളി ഒരു മുറിയിലേക്കു കയറ്റി. ആ ഉദ്‌ഘാടനച്ചടങ്ങുകളുടെ ഫോട്ടോ ഞാനെടുക്കണം. അതാണവരുടേ ആവശ്യം.

ഫൊക്കാന ഓര്‍ത്തഡോക്‌സ്‌ വിഭാഗം കൈയ്യടക്കി എന്ന കിംവദന്തി പരക്കാന്‍ അധികം നേരം വേണ്ടിവന്നില്ല. ആകെ ജഗപൊഗ. പക്ഷേ പൊട്ടുന്നില്ല (പിന്നീട്‌ പൊട്ടി. മനസ്സില്‍ ലഡുവല്ല. വര്‍ഗീയത). `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സംഘടന' യായ ഫൊക്കാനയില്‍ വര്‍ഗീയതയോ അണ്‍സഹിക്കബിള്‍ !! കുറച്ചു മുന്‍പേ `മതസൗഹാര്‍ദ്ദ സെമിനാറില്‍' ഘോരഘോരം പ്രസംഗിച്ച ഞാനടക്കമുള്ളവര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ ഓശാന പാടുകയോ  അസംഭാവ്യം ! അവിശ്വസനീയം ! ആശ്ചര്യം !! ഇതനുവദിച്ചുകൂടാ. പ്രതികരിക്കണം. അല്ലെങ്കില്‍ ഈ അനീതി അവര്‍ വീണ്ടും ആവര്‍ത്തിക്കും.

പ്രതികരിക്കാന്‍ ചെന്ന ഞാന്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നെക്കൊണ്ടുപോയി നിര്‍ത്തിയത്‌ സാക്ഷാല്‍ ഗുരുവായൂരപ്പന്റെ മുന്‍പിലാണ്‌ !. ഹൂസ്റ്റണിലെ പ്രസിദ്ധമായ `ശ്രീ ഗുരുവായൂരപ്പന്‍ ടെംബിളിന്റെ' ബൂത്തിനു മുന്‍പില്‍ ഞാന്‍ വിഷണ്ണനായി നിന്നു. വളരെ ഭംഗിയായി പ്രൗഢമായി സജ്ജീകരിച്ചിരിക്കുന്ന ആ അമ്പലത്തിന്റെ ബൂത്തില്‍ ഹൈന്ദവര്‍ക്കു മാത്രമല്ല, അന്യമതസ്ഥര്‍ക്കും കാണാനും പഠിക്കാനും ഏറെയുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തതാ ഷാജഹാന്റെ ബൂത്ത്‌. ക്രൈസ്‌തവ സഭയും, അമ്പലവും, ഷാജഹാനുമൊക്കെ ഫൊക്കാന കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍മാരായിരുന്നു എന്നറിഞ്ഞപ്പോള്‍ `വാനരന്മാരെന്തറിയുന്നു വിഭോ' എന്ന കവിവചനം ഓര്‍മ്മ വന്നു.പണം കൊടുത്ത്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ എടുക്കുന്നവര്‍ക്ക്‌ അവരുടെ ബിസിനസ്സ്‌ വിപുലപ്പെടുത്തുന്നതാണ്‌ മുഖ്യലക്ഷ്യമെന്ന സാമാന്യവിവരം നാം മലയാളികള്‍ക്കുണ്ടാകണം. അതിന്‌ റോക്കറ്റ്‌ സയന്റിസ്റ്റിന്റെ ബുദ്ധിയൊന്നും വേണ്ട.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടേയും എം.എല്‍.എ.മാരുടേയും അഭാവം ഇത്തവണത്തെ കണ്‍വന്‍ഷന്റെ ഒരു പ്രത്യേകതയായിരുന്നു. അവരെ ഒഴിവാക്കാനുള്ള അമേരിക്കന്‍ മലയാളികളുടെ മുറവിളിക്ക്‌ ഇനിയെങ്കിലും അറുതി വരുത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ അന്വര്‍ത്ഥങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നാണ്‌ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത്‌ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ പുതിയ ഭരണസമിതിക്ക്‌ കഴിയട്ടേ എന്ന്‌ ആശംസിക്കുന്നു.
`ദേ പോയി?..ദാ വന്നൂ' (ഫൊക്കാന കണ്‍വന്‍ഷന്‍ കാഴ്‌ചകള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക