കൊച്ചി: 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്' ഇറ്റാലിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന് ആരോപിക്കുന്നവര്‍ അതു തെളിയിക്കണമെന്നു സംവിധായകന്‍ രഞ്ജിത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂലിയന്‍ ഡൂവിവെല്‍ സംവിധാനം ചെയ്ത ഫ്രഞ്ച്-ഇറ്റാലിയന്‍ സിനിമയായ ലെ പെറ്റിറ്റ് മൊണ്‍ഡെ-ഡി ഡോണ്‍ കാമിലോ എന്ന ചിത്രത്തിന്റെ കഥാതന്തുവുമായി പ്രാഞ്ചിയേട്ടന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ സിനിമകളുടെ പ്രമേയം കടംകൊണ്ടു മലയാളത്തില്‍ ഇറങ്ങിയിരിക്കുന്ന ചിത്രങ്ങളുടെ പട്ടിക കഴിഞ്ഞ 25ന് ഒരു പത്രത്തിന്റെ പ്രധാന പേജില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതില്‍ ഒന്നാമത്തേതായി പറയുന്നതു പ്രാഞ്ചിയേട്ടനാണ്. ഇതേത്തുടര്‍ന്നാണു വിശദീകരണവുമായി രഞ്ജിത് രംഗത്തെത്തിയത്.
ചിത്രം കോപ്പിയടിയാണെന്ന ആരോപണം എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. തന്റെ സിനിമയെ എന്തുകൊണ്ടാണ് ഈ ഗണത്തില്‍ പെടുത്തിയതെന്നും അറിയില്ല. രണ്ടു ചിത്രങ്ങളും വ്യത്യസ്ത പ്രമേയങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് കുടുംബത്തിലുളള ആണ്‍കുട്ടി കത്തോലിക്കാ വിശ്വാസിയായ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നതാണ് ഇറ്റാലിയന്‍ സിനിമയുടെ പ്രമേയം. ഇതെങ്ങനെ പ്രാഞ്ചിയേട്ടനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയില്ല. കേരളത്തിന്റെ മണ്ണില്‍ പിറന്ന സിനിമയാണു പ്രാഞ്ചിയേട്ടന്‍. ഇതില്‍ മോഷണമില്ലെന്നും സംവിധാനം ചെയ്ത ചിത്രങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രമാണു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുളള ചിത്രം ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. കഥാതന്തുവിലുള്ള വ്യത്യാസം മനസിലാക്കുന്നതിന് ഇരു ചിത്രങ്ങളും പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കാന്‍ തയാറാവണം. പ്രാഞ്ചിയേട്ടനും മറ്റു സിനിമയും പ്രദര്‍ശിപ്പിക്കാന്‍ താന്‍ തയാറാണെന്നും രഞ്ജിത് പറഞ്ഞു. അതേസമയം, ബ്ലെസിയുടെ 'പ്രണയ'ത്തിനെതിരേ നടന്‍ സലിംകുമാര്‍ ഉന്നയിച്ച കോപ്പിയടി ആരോപണങ്ങളോടു പ്രതികരിക്കാന്‍ രഞ്ജിത് തയാറായില്ല.