Image

ജഗതി അതിവേഗം ജീവിതത്തിലേക്ക് മടങ്ങുന്നു സത്യന്‍ അന്തിക്കാട്

Published on 07 September, 2012
ജഗതി അതിവേഗം ജീവിതത്തിലേക്ക് മടങ്ങുന്നു സത്യന്‍ അന്തിക്കാട്
എത്രയോ തവണ തന്റെ മുഖത്തിനു നേരേ ക്യാമറ വെച്ച സംവിധായകനെക്കണ്ടപ്പോള്‍ ജഗതി മന്ദഹസിച്ചു. മനസ്സിലായി എന്ന മട്ടില്‍. തന്റെ മുന്നില്‍ പല ഭാവങ്ങളില്‍ വിസ്മയമായ നടന്‍ മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് ഒരു ചിരിയിലൂടെയെങ്കിലും തിരിച്ചുവരുന്നതുകണ്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സ് നിറഞ്ഞു.

'ഇങ്ങനെയിരുന്നാല്‍ മതിയോ?' ഉദയനാണ് താര'ത്തിലേതുപോലെ നമുക്ക് നവരസങ്ങള്‍ ഇനിയും കാണേണ്ടേ?'സത്യന്‍ ചോദിച്ചപ്പോള്‍ ജഗതി വീണ്ടും ചിരിച്ചു.

വെള്ളിയാഴ്ച രണ്ട് മണിക്കൂറിലധികം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ജഗതിക്കൊപ്പം ചെലവിട്ടതായി സത്യന്‍ അന്തിക്കാട് പറഞ്ഞു. 'ഞാന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന് മനസ്സിലായി. എല്ലാറ്റിനും കൃത്യമായി പ്രതികരണങ്ങളുമുണ്ടായി. തിരിച്ചൊന്നും പറയാന്‍ സാധിക്കുന്നില്ല എന്ന് മാത്രം'.

ജഗതി കൃത്യമായി ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.' അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ കോഴിക്കോട്ട് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഇത്തവണ ചെന്നപ്പോള്‍ ഒന്നും പറ്റാത്തതുപോലെ ജഗതി ഇരിക്കുന്നു. എനിക്ക് അദ്ദേഹം ഇടതുകൈകൊണ്ട് ഷേക്ക് ഹാന്‍ഡ് തന്നു. അദ്ദേഹം ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സിനിമയിലെ സഹപ്രവര്‍ത്തകര്‍ വരുമ്പോഴാണ് ജഗതി കൂടുതല്‍ പ്രതികരിക്കുന്നത് എന്നും ഒപ്പമുള്ളവര്‍ പറയുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ നിറയെ സിനിമയുണ്ട് എന്നതിന് തെളിവാണിത്'സത്യന്‍പറഞ്ഞു.

കാഴ്ചയിലും അനുഭവത്തിലും ജഗതി ജീവിതത്തിലേക്ക് അതിവേഗം തിരിച്ചുവരുന്നതാണ് താന്‍ കണ്ടത് എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.' സിനിമയില്‍ അഭിനയിക്കുമോ ഇല്ലയോ എന്ന് പിന്നീട് ചിന്തിക്കേണ്ടകാര്യമാണ്. ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിക്കഴിഞ്ഞു. സംസാരശേഷികൂടി വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പഴയ ജഗതിയിലേക്ക് അധികം ദൂരമുണ്ടാവില്ല' അദ്ദേഹം പറഞ്ഞു.

ജഗതി അതിവേഗം ജീവിതത്തിലേക്ക് മടങ്ങുന്നു സത്യന്‍ അന്തിക്കാട് ജഗതി അതിവേഗം ജീവിതത്തിലേക്ക് മടങ്ങുന്നു സത്യന്‍ അന്തിക്കാട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക