Image

ഹസാരെയുടെ ജയില്‍ മോചനം നാളെ

Published on 18 August, 2011
ഹസാരെയുടെ ജയില്‍ മോചനം നാളെ
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നാളെ മാത്രമേ തിഹാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുകയുള്ളെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കേസരിവാള്‍ അറിയിച്ചു. നാളെ മുതല്‍ അദ്ദേഹം രാം ലീലാ മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാംലീല മൈതാനത്ത് സത്യഗ്രഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നിരാഹാരം തുടങ്ങുന്ന സമയം സംബന്ധിച്ചു വ്യക്തമായിട്ടില്ല.

ഹസാരെ ഇന്നു ജയില്‍ മോചിതനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കിരണ്‍ ബേദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. നിരാഹാര സമരത്തിനായി ഹസാരെ ഇന്നു മൂന്നു മണിയോടെ രാം ലീല മൈതാനത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മൈതാനപരിസരത്തു തടിച്ചു കൂടിയിരുന്നു. ഇന്നുച്ചയോടെ ജയിലില്‍ നിന്നിറങ്ങി ഗാന്ധിസമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി ശേഷം രാംലീല മൈതാനത്തേക്കു പോകാനാണു തീരുമാനിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയതു നാളത്തേക്കു മാറ്റിയ സാഹചര്യത്തില്‍ അദ്ദേഹം ജയിലില്‍ നിന്നു നേരിട്ടു നിരാഹാര വേദിയിലെത്തുമെന്നാണു വിവരം.

ഹസാരെയ്ക്ക് 15 ദിവസത്തേക്കു നിരാഹാര സമരം അനുഷ്ഠിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് അദ്ദേഹത്തിന്റെ ജയില്‍ മോചനം സംബന്ധിച്ചു തീരുമാനമായത്. നേരത്തെ ഒരാഴ്ചത്തേക്ക് അനുമതി നല്‍കാമെന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്.

ചൊവ്വാഴ്ച രാത്രി ജയില്‍ മോചിതനാക്കിയെങ്കിലും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഹസാരെയെ അനുനയിപ്പിക്കാന്‍ ഇന്നലെ രാവിലെ തുടങ്ങിയ ചര്‍ച്ചകള്‍ രാത്രിയോടെയാണ് ഏകദേശ ധാരണയിലെത്തിയത്. ആര്‍ട് ഓഫ് ലിവിങ് ഗുരു ശ്രീശ്രീ രവി ശങ്കര്‍, യോഗാ ഗുരു ബാബാ രാംദേവ്, സ്വാമി അഗ്നിവേശ്, കിരണ്‍ ബേദി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഹസാരെയ്‌ക്കൊപ്പം അറസ്റ്റിലായ അരവിന്ദ് കേസരിവാളും ചര്‍ച്ചകളില്‍ പങ്കാളിയായി. അരവിന്ദിനെ ഇന്നലെ അര്‍ധരാത്രിയോടെയാണു വിട്ടയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക