Image

ജനലോക്പാല്‍ ബില്‍ പാസാകാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് ഹസാരെ

Published on 19 August, 2011
ജനലോക്പാല്‍ ബില്‍ പാസാകാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് ഹസാരെ
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാകാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നും രാജ്യത്തിന്റെ സമഗ്ര പുരോഗതിയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ് താന്‍ നയിക്കുന്നതെന്നും അന്ന ഹസാരെ. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം രാംലീല മൈതാനിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് ഹസാരെ നയം വ്യക്തമാക്കിയത്.

സമരം ലക്ഷ്യം കാണാതെ രാംലീല മൈതാനം വിട്ടുപോകില്ല. രാജ്യത്തെ കട്ടുമുടിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരായ പോരാട്ടം തുടരും. തന്നെ പിന്തുണയ്ക്കാനെത്തിയ യുവാക്കളുടെ ആവേശം ശക്തി പകരുന്നു. ബില്‍ പാസ്സാകും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. സ്വാതന്ത്ര്യം കിട്ടി 64 വര്‍ഷം ആയെങ്കിലും യഥാര്‍ഥ സ്വാതന്ത്ര്യമായില്ല. അനുയായികളാണ് എന്റെ ശക്തി. അഴിമതി പൂര്‍ണമായി തുടച്ചുനീക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സ്വാതന്ത്ര്യസമരത്തിനാണ് ആഗസ്ത് 16ന് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഹസാരെ വ്യക്തമാക്കി.

ജയിലില്‍ നിന്നിറങ്ങി ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഹസാരെയും സംഘവും രാംലീല മൈതാനത്തെത്തിയത്. രാവിലെ 11.30 ഓടെയാണ് ഹസാരെ ജയിലിന് പുറത്തെത്തിയത്. പൊതുജനപ്രതിനിധികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ജനങ്ങളാണ് ജയിലിന് പുറത്ത് അദ്ദേഹത്തെ കാണാനെത്തിയത്.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക