ന്യൂയോര്‍ക്ക്: നാലുവര്‍ഷക്കാലം മാനവികതയുടെയും ജീവിത മൂല്യങ്ങളുടെയും ശബ്‌ദം
ലോകരാഷ്‌ട്രങ്ങളുടെ പൊതുവേദിയില്‍ ഉയര്‍ത്തിയ മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങര
ഐക്യരാഷ്‌ട്രസഭയില്‍നിന്നും ഉഭയരാഷ്‌ട്ര നിയോഗവുമായി
ജര്‍മനിയിലേക്ക്.
1995ല്‍ വത്തിക്കാന്‍ ഡിപ്ലോമാറ്റില്‍ കോറില്‍ ചേര്‍ന്ന
മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങര തായ്‌ലന്റ്, കാമറൂണ്‍, ഇറാന്‍, വെനീസ്വേല,
കോങ്കോ എന്നിവിടങ്ങളില്‍ ഡിപ്ലോമാറ്റായി സേവനമനുഷ്‌ഠിച്ചിട്ടുണ്‌ട്.
ഐക്യരാഷ്‌ട്രസഭയില്‍ ഹോളി സീ (വത്തിക്കാന്‍) പെര്‍മനന്റ് ഓബ്‌സര്‍ മിഷനില്‍
ഉപസ്ഥാനപതിയായിരുന്നു. എത്യോപ്യയിലെ നൂണ്‍ഷ്യോ ജോര്‍ജ് പാനികുളം
ഐക്യരാഷ്‌ട്രസഭയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് അസീസി
ചുള്ളിക്കാട്ട് എന്നിവരാണ് മുന്‍ഗാമികള്‍.
വത്തിക്കാന്‍ പ്രതിനിധിയുടെ
ഐക്യരാഷ്ട്രസഭയിലെ ജോലി വൈദികവൃത്തിയാണെന്ന തെറ്റിധാരണ തിരുത്തി വത്തിക്കാനെന്ന
സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തെ പ്രതിനിധാനം ചെയ്യുന്ന ഡിപ്ലോമാറ്റുകളാണ്
പെര്‍മനന്റ് ഓബ്‌സര്‍വര്‍ മിഷനിലുള്ളത്. ലോകത്തെ 118 കോടിയിലധികം വരുന്ന
കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിക്കുന്ന രാജ്യമാണ് വത്തിക്കാനെങ്കിലും ഒരു
മതത്തേക്കാളുപരി ഒരു രാഷ്‌ട്രമാണ് വത്തിക്കാന്‍.
അന്താരാഷ്‌ട്ര നയതന്ത്ര
കാര്യങ്ങളില്‍ മറ്റു രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയധിഷ്‌ഠിതമായ നിലപാടുകള്‍ക്കതീതമായി
മാനുഷിക വശങ്ങളിലാണ് വത്തിക്കാന്‍ നിലകൊള്ളുന്നത്.
ഗര്‍ഭസ്ഥ ശിശുക്കളുടെ
അവകാശം സംബന്ധിച്ച കാര്യങ്ങളില്‍ പലപ്പോഴും മുസ്‌ലിം രാജ്യങ്ങള്‍
വത്തിക്കാനോടൊപ്പമാണെന്ന് ഡോ. ഭരണി കുളങ്ങര പറഞ്ഞു. ജനിതക സാങ്കേതിക വിദ്യയുടെ
പ്രയോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിട്ടുള്ളത് ഇരട്ടത്താപ്പാണെന്ന്
അദ്ദേഹം പറഞ്ഞു.
അടുത്തുവരുന്ന ജനറല്‍ അസംബ്ലിക്കുശേഷമായിരിക്കും ജര്‍മന്‍
ഭാഷയില്‍ സ്വാധീനമുള്ള മോണ്‍. കുര്യാക്കോസ് ന്യൂയോര്‍ക്ക് വിടുന്നത്.
ഐക്യരാഷ്‌ട്രസഭയില്‍നിന്ന് ബര്‍ലിനിലെ നൂണ്‍ഷ്യേച്ചറിലേയ്‌ക്കുള്ള നിയോഗം തികച്ചും
വ്യത്യസ്‌തമായ ദൗത്യമാണ്. ഉഭയരാഷ്‌ട്ര ബന്ധത്തോടൊപ്പം ജര്‍മന്‍
കത്തോലിക്കസഭയുമായുള്ള വത്തിക്കാന്റെ ബന്ധവും ബര്‍ലിന്‍ നൂണ്‍ഷ്യേച്ചറിലൂടെയാണ്.
പള്ളിക്കരം നിയമം നിര്‍ബന്ധിതമായ ജര്‍മനി യൂറോപ്പിലെ ഏറ്റവും സമ്പന്നമായ
കത്തോലിക്കാ രാജ്യമാണ്. 25ദശലക്ഷം കത്തോലിക്കരില്‍ 13 ശതമാനം മാത്രമാണ് സജീവമായി
പള്ളിയില്‍ പങ്കെടുക്കുന്നത് എന്നത് വെല്ലുവിളിയാണ്.