Image

ഉമ്മച്ചന്റെ വയറുകള്‍: ബെര്‍ലി തോമസ്‌

Berly Thomas http://berlytharangal.com/ Published on 17 April, 2013
ഉമ്മച്ചന്റെ വയറുകള്‍: ബെര്‍ലി തോമസ്‌

കിസ്സ് എന്നതിന്റെ മലയാളം ഉമ്മ എന്നാണ്. കിസ്സിഞ്ചര്‍ എന്ന പേരു മലയാളീകരിച്ച് വേണമെങ്കില്‍ നമുക്ക് ഉമ്മച്ചന്‍ എന്നു വിളിക്കാം. ആരാധ്യന്‍മാരായ രാജീവ് ജി, സഞ്ജയ് ജി, ജോര്‍ജ് ഫെര്‍ണാണ്ടസ് ജി, ഇപ്പോള്‍ ദേണ്ടെ പൈശാചികമായ രാഷ്ട്രീയസമവാക്യങ്ങളുടെ ഇരയായ ആദര്‍ശപുരുഷന്‍ എ.കെ.ആന്റണി വരെയുള്ള ആളുകളെപ്പറ്റി വിക്കീലീക്ക്‌സ് ദി ഹിന്ദു പത്രവുമായി സഹകരിച്ച് ഇന്ത്യയില്‍ പുറത്തുവിടുന്ന കേബിള്‍ ഡയറിക്കുറിപ്പുകള്‍ ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ കരിവാരിതേക്കുകയാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നേതാക്കന്‍മാരായിട്ട് പൂശുന്ന കരി ഓയിലിനു പുറമെയാണ് പഴയകാല ദൈവങ്ങളായ രാജീവ് ഗാന്ധി, മാരുതി കാര്‍ കണ്ടുപിടിച്ച സഞ്ജയ് ഗാന്ധി എന്നിവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചീത്തപ്പേരുണ്ടാക്കുന്നത്.

സോണിയാജിയും രാഹുല്‍ജിയും വരെ ദൈവങ്ങളാണെന്നു വിശ്വസിക്കുന്ന മണ്ടന്‍ കുണാപ്പന്‍മാരോട് രാജീവ് ഗാന്ധിയും മറ്റും കള്ളന്‍മാരായിരുന്നു എന്നു പറഞ്ഞാല്‍ അവന്‍മാര്‍ കിഡ്‌നിപ്പൊട്ടിച്ചത്തുപോവും. കിസ്സിഞ്ചര്‍ എന്ന പേരിലുള്ള മധുരമൊന്നും ടിയാനുള്ള കമ്പിത്തപാലുകളില്‍ കാണുന്നില്ല. രാജീവ് ഗാന്ധിയായാലും സഞ്ജയ് ഗാന്ധിയായാലും ശരി ഇന്ത്യക്കാരന്റെ ഉഡായ്പുകളെ വേര്‍തിരിച്ചു കാണാനുള്ള വിവേകം അല്ലെങ്കില്‍ പരമപരിശുദ്ധനായ രാജീവ് ഗാന്ധിയെപ്പോലും ഉഡായ്പുകാരനെന്നു ഡീഗ്രേഡ് ചെയ്തു കാണാനുള്ള സായിപ്പിന്റെ സഹജവാഹസന ഇതിലേതോ ഒന്ന് സോ കോള്‍ഡ് കേബിളുകളില്‍ ഉണ്ട് എന്നതില്‍ സംശയമില്ല.

എഴുപതുകളില്‍ വിമാനം പറത്തുന്ന കാലത്ത് തന്നെ രാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിനു സ്വീഡിഷ് കമ്പനിക്കു വേണ്ടി ദല്ലാള്‍ പണി ചെയ്തു എന്നാണ് വിക്കിലീക്ക്‌സ് ചോര്‍ച്ചകളില്‍ നിന്നു മനസ്സിലാവുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയോടിക്കുന്ന രാജീവ് ഗാന്ധി എങ്ങനെ യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ എക്‌സ്‌പേര്‍ട്ട് ആവുമെന്ന ജെനുവിനായ സംശയവും കിസ്സിഞ്ചറുടെ കമ്പിയില്‍ വായിക്കാം. 1976 ഫെബ്രുവരി ആറിലെ സുവിശേഷം, അഞ്ചാം വാക്യം – ‘THE SWEDES HERE HAVE ALSO MADE IT QUITE CLEAR THEY UNDERSTAND THE IMPORTANCE OF FAMILY INFLUENCES IN THE FINAL DECISION IN THE FIGHTER SWEEPSTAKES. OUR COLLEAGUE DESCRIBES RANJIV GANDHI IN FLATTERING TERMS, AND CONTENDS HIS TECHNICAL EXPERTISE IS OF A HIGH LEVEL. THIS MAY OR MAY NOT BE. OFFHAND WE WOULD HAVE THOUGHT A TRANSPORT PILOT NOT THE BEST EXPERT TO RELY UPON IN EVALUATING A FIGHTER PLANE, BUT THEN WE ARE SPEAKING OF A TRANSPORT PILOT WHO HAS ANOTHER AND PERHAPS MORE RELEVANT QUALIFICATION.’

അടിയന്തരാവസ്ഥക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് സിഐഎയുടെ സഹായം തേടിയതായി മറ്റൊരു കേബിളില്‍ കാണുന്നുണ്ട്. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യം ചോദിച്ചു വാങ്ങിയതോ വോട്ടിട്ടു സ്വന്തമാക്കിയതോ അല്ലാത്തതിനാല്‍ അതില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ വലിയൊരു അപരാധിയായി കാണാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെയുള്ള ഇടനിലക്കാരന്‍ രാജീവ് ജിയുടെ സഹോദരന്‍ സഞ്ജയ് ആണ്. മാരുതി കാറുകള്‍ ഇന്നു നിരത്തിലോടുന്നതിനു പിന്നിലെ സംരംഭകനാണ് അദ്ദേഹം എന്നത് നമ്മള്‍ ഒരിക്കലും വിസ്മരിച്ചു കൂടാ. ബ്രിട്ടീഷ് വിമാനക്കമ്പനിക്കു വേണ്ടി അദ്ദേഹത്തിന്റെ മാരുതി കമ്പനി ഇടനിലക്കാരായെന്നോ മറ്റോ ആണ് 1976 ജൂലൈ 7ലെ കമ്പിയില്‍ പറയുന്നത്. – ‘RECENTLY A BRITISH AIRCRAFT CORPORATION TEAM THAT VISITED INDIA TO COMPETE AGAINS DUTCH AND AMERICAN AIRCRAFT SUPPLIERS WAS APPROACHED AND OFFERED THE ASSISTANCE OF THE MARUTI COMPANY, A FIRM CONTROLLED BY SANJAY GANDHI. BAC REPLIED THAT SOMETHING COULD CERTAINLY BE WORKED OUT. DUTCH, SWISS AND FRENCH FIRMS ARE EQUALLY KNOW FOR THEIR WILLINGNESS TO MAKE CONTRIBUTIONS.’

ഇതിലൊന്നും അത്യധികം അദ്ഭുതപ്പെടാനൊന്നുമില്ല. ബോഫോഴ്‌സ് ഇടപാടിന്റെ പേരില്‍ നിഷ്‌കളങ്കനായ രാജീവ് ഗാന്ധിയെ തെറ്റിദ്ധരിച്ചവരാണ് ഇവിടുത്തെ ജനങ്ങള്‍. വിക്കിലീക്ക്്‌സിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇനി എന്തൊക്കെ പുലിവാലുകള്‍ ഉണ്ടാകുമെന്നും പറയാനൊക്കില്ല. വിക്കിലീക്ക്‌സ് മുതല്‍ വിക്കിപ്പീഡിയ വരെയുള്ള സകല വിക്കികള്‍ക്കും നേരേ യുവതുര്‍ക്കികളുടെ പ്രതിഷേധം അലയടിച്ചേക്കാം. കോണ്‍ഗ്രസിന് അല്ലെങ്കില്‍ തന്നെ രാജ്യത്തെ ജനങ്ങളില്‍ നിന്നുള്ള ഉപദ്രവം കാരണം നേരേ ചൊവ്വേ ഭരിക്കാന്‍ കഴിയുന്നില്ല. പലതുപക്ഷപത്രങ്ങളും കൂട്ടിക്കൊടുപ്പുകാരും കുരവയിസ്റ്റുകളും കൂടി ആഞ്ഞു പണിയെടുത്തുണ്ടാക്കുന്ന വികസനോന്‍മുഖ ഇമേജിന്മേല്‍ ശവപ്പെട്ടിയില്‍ അടിക്കുന്നമാതിരി ആണികള്‍ അടിച്ചുകയറ്റുന്ന ദി ഹിന്ദു-വിക്കിലീക്ക്‌സ് സംരംഭത്തിന് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയും നമ്മുടെ ഐശ്വര്യത്തിന്റെ പ്രതീകമായ സോണിയാ ഗാന്ധിയും ചേര്‍ന്ന് മറുപടി നല്‍കുമെന്നു തന്നെ പ്രത്യാശിക്കാം. ശ്രീലങ്കയില്‍ പ്രഭാകരനുണ്ടായ മാതിരി അനുഭവം നമ്മുടെ ജൂലിയന്‍ അസാന്‍ജിന് ഉണ്ടാവാതിരിക്കട്ടെ എന്നാശംസിക്കുന്നു. ആരോടാ കളി എന്നത് മറക്കരുത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക