Image

ഉറവകള്‍ വറ്റിയ മലയാള മണ്ണില്‍ വഞ്ചനയുടെ കഥകള്‍: മൊയ്‌തീന്‍ പുത്തന്‍ചിറ

മൊയ്‌തീന്‍ പുത്തന്‍ചിറ (തൃശൂര്‍ ) Published on 28 April, 2013
ഉറവകള്‍ വറ്റിയ മലയാള മണ്ണില്‍ വഞ്ചനയുടെ കഥകള്‍: മൊയ്‌തീന്‍ പുത്തന്‍ചിറ
കേരളം ഇന്ന്‌ നേരിടുന്ന വന്‍ പ്രതിസന്ധിയാണ്‌ കുടിവെള്ള ക്ഷാമം. അപകടകരമാം വിധം ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ അവയെല്ലാം നിസ്സാരമായി കാണുന്ന അവസ്ഥ കേരളത്തിലെ പതിവു കാഴ്‌ചയായി മാറിക്കൊണ്ടിരിക്കുകയാണ്‌. വെള്ളത്തിന്‍റെ വില അറിയാത്തവരായിരുന്നു മലയാളികള്‍ . സൂര്യ ചന്ദ്രന്മാര്‍ പ്രകാശിക്കുന്ന കാലത്തോളം കുളിക്കാനും കുടിക്കാനും കൃഷി നടത്താനുമുള്ള വെള്ളത്തിന്‌ ഒരു പഞ്ഞവും വരില്ലെന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്നവര്‍ .

പക്ഷെ, ഇന്ന്‌ കേരളവും കേരളീയരും ആകെ മാറിയിരിക്കുന്നു. 'ഇന്നത്തെ കാര്യം ഇന്ന്‌...നാളത്തെ കാര്യം നാളെ' എന്ന മനോഭാവവുമായി ജീവിക്കുന്ന കേരളീയര്‍ സ്വയം കുഴി തോണ്ടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്ന കാഴ്‌ചയാണ്‌ നമുക്കു കാണാന്‍ കഴിയുക. സ്വാര്‍ത്ഥതയാണോ നിരുത്തരവാദിത്വമാണോ അതിന്‌ പ്രചോദനം നല്‍കുന്നതെന്നറിയില്ല. കേരളത്തെ വരള്‍ച്ചയിലേക്ക്‌ മന:പ്പൂര്‍വ്വം തള്ളിവിട്ട്‌ അയല്‍സംസ്ഥാനങ്ങളിലേയോ ബഹുരാഷ്ട്ര കുത്തക മുതലാളിമാരുടേയോ കുപ്പിവെള്ളത്തില്‍ അഭയം പ്രാപിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തിലെവിടെയും നമുക്കു കാണാന്‍ കഴിയുക.

പണ്ടത്തെപ്പോലെ വഴിവക്കിലെ ചായക്കടകളില്‍ നിന്നോ കിണറുകളില്‍ നിന്നോ ലഭിക്കുന്ന വെള്ളം വിശ്വസിച്ച്‌ കുടിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്‌ കേരളത്തില്‍ . ഹോട്ടലുകളില്‍ കയറിയാല്‍ ചൂടുവെള്ളം വേണോ തണുത്ത വെള്ളം വേണോ എന്ന ചോദ്യത്തിന്‌ തണുത്ത വെള്ളം എന്നു പറഞ്ഞാല്‍ ഫ്രിഡ്‌ജില്‍ നിന്ന്‌ തണുത്ത വെള്ളത്തിന്റെ ബോട്ടില്‍ എടുത്തു തരുന്ന അവസ്ഥ (അതിന്‌ പണം വേറെ കൊടുക്കണം). ഈ ബോട്ടിലാകട്ടേ കേരളത്തിനു വെളിയില്‍ നിന്ന്‌ വരുന്നവയും. ചുടുവെള്ളമാകട്ടേ എവിടെ നിന്നു ലഭിക്കുന്നു എന്നു പോലും അറിയില്ല. ചിലപ്പോള്‍ മലിനജലം ആയിരിക്കാം. ചുട്ടുപൊള്ളുന്ന ചൂടില്‍ ചൂടുവെള്ളം കുടിക്കാന്‍ വിധിച്ച കേരളീയര്‍ .

ജലസ്രോതസുകള്‍ കുഴിച്ചുമൂടാനും വഴിതിരിച്ചു വിടാനും എന്നന്നേക്കുമായി കൊട്ടി അടയ്‌ക്കാനുമൊന്നും ഒരു മടിയുമില്ലാത്തവര്‍, കുടിവെള്ള സ്രോതസുകളില്‍ മാലിന്യം കലര്‍ത്തിയും ചെളി നിറച്ചും നമ്മുടെ നീര്‍ത്തടങ്ങളുടെ ഉറവ കെടുത്തിയവര്‍., അതിനുള്ള വിലയാണ്‌ ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും കേരളീയര്‍ അനുഭവിക്കുന്നത്‌.

ജലസ്രോതസുകളെല്ലാം വറ്റി വരണ്ടുകിടക്കുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ നമുക്കു കാണാന്‍ കഴിയുക. കിണറുകളില്‍പ്പോലും തുള്ളി വെള്ളമില്ല. തെക്കന്‍ കേരളത്തില്‍ ആയിരം ലിറ്റര്‍ വ്യാപ്‌തിയുള്ള ഒരു ടാങ്ക്‌ വെള്ളത്തിന്‌ ആയിരം രൂപ വരെ വില നല്‍കണം. അതും അമിത തോതില്‍ കോളിഫോം ബാക്‌റ്റീരിയ നിറഞ്ഞ മലിനവെള്ളവും. ഇത്‌ ഒരു വശം. പൂര്‍ണ്ണമായും കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ഉറവ തെളിയുന്ന വള്ളം, കേരളത്തിന്‍റെ മണ്ണില്‍ അണ കെട്ടി തടഞ്ഞ്‌, കേരളത്തിലൂടെതന്നെ തുരങ്കവും കനാലുകളുമുണ്ടാക്കി, സ്വന്തം നാട്ടിലേക്ക്‌ ഒഴുക്കിവിട്ട്‌ നാലു ജില്ലകളില്‍ ഈ കൊടും വേനലിലും ജസസമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്‌ തമിഴ്‌നാട്‌. ഏതു നേരത്തും അവിടെ കുടിവെള്ളത്തിന്‌ ഒരു കുറവുമില്ല.


കേരളത്തിന്‍റെ ഏറ്റവും വലിയ നദിയായ പെരിയാര്‍ വരണ്ടുണങ്ങുമ്പോള്‍, അതിന്‍റെ പ്രഭവ സ്ഥാനത്തുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ നിര്‍ബാധം വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്ന തമിഴ്‌നാടിന്‍റെ വെള്ളക്കൊതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉയരം കൂട്ടാനും ഒഴുക്കു നീട്ടാനും അധികാരം സ്ഥാപിക്കാനും ഏതു ദ്രാവിഡ പാര്‍ട്ടി അധികാരത്തില്‍ വന്നാലും മത്സരിക്കും തമിഴ്‌നാട്‌. സംസ്ഥാന വാര്‍ഷിക ബജറ്റില്‍ മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുവരാന്‍ കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കു മാസപ്പടി കൊടുക്കാനുള്ള തുക പോലും വകയിരുത്താറുണ്ട്‌, തമിഴകം ഭരിക്കുന്നവര്‍. ഈ ഒറ്റുകാശ്‌ ഇരന്ന്‌, കൈ നീട്ടിവാങ്ങി, പിറന്ന നാടിനെ പറ്റിക്കുന്നവരുടെ മറ്റൊരു നാണക്കേടിന്‍റെ കഥ കൂടി പുറത്തു വന്നിരിക്കുന്നു. കേരളത്തിന്‍റെ ഹജൂര്‍ കച്ചേരിയുടെ അകത്തളങ്ങളില്‍ ഭദ്രമായിരിക്കേണ്ട സുപ്രധാന ഫയലുകളിലെ വിവരങ്ങളും, വെള്ളവുമായി ബന്ധപ്പെട്ടു സംസ്ഥാനം നടത്തുന്ന കേസുകളുടെ ഉള്ളടക്കങ്ങളും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തന്നെ തമിഴ്‌നാട്ടിനു ചോര്‍ത്തിക്കൊടുക്കുന്ന വാര്‍ത്ത അതീവ ഞെട്ടലോടെ മാത്രമേ ജനങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയൂ.

കേരളവും തമിഴ്‌നാടും കര്‍ണാടകവും തമ്മില്‍ നിരവധി ജല തര്‍ക്കങ്ങളുണ്ട്‌. പലതിലും വലിയ കേസുകളും നിലവിലുണ്ട്‌. അവയുടെ ഉള്ളടക്കവും മേല്‍നടപടികളും സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാടിനു വേണ്ടി ചോര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമായ സംഭവം തന്നെയാണത്‌. തലസ്ഥാന നഗരത്തോടു ചേര്‍ന്നു സ്വന്തം വീടും തമിഴ്‌നാട്‌ സര്‍ക്കാരില്‍ ജോലിയുമുള്ള ഒരു മലയാളിയാണ്‌ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു വിവരം. സെക്രട്ടേറിയറ്റില്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്ന ഇയാളുടെ ദുര്‍ന്നടത്തങ്ങളെക്കുറിച്ച്‌ സംസ്ഥാന ഇന്‍റലിജന്‍സ്‌ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുകയാണ്‌. ഈ ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയറ്റില്‍ കടക്കുന്നത്‌ തടയണമെന്നുമുണ്ട്‌ നിര്‍ദേശം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ്‌ ഇരുവരും നല്‍കിയത്‌. എന്നാല്‍, ഈ മറുപടിയാണോ കേരളം പ്രതീക്ഷിക്കുന്നത്‌.

രാഷ്ട്രീയ നേതാക്കള്‍ക്കും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനും മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം തരപ്പെടുത്തുന്നതിനും ഒത്താശ നല്‍കി, തമിഴിനാടിനു വേണ്ടി ലോബിയിങ്‌ നടത്തുകയാണത്രേ, അവരുടെ പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്‌ണന്‍ എന്ന മലയാളി ചെയ്യുന്നത്‌. വെറുമൊരു അഭ്യൂഹമല്ല ഇത്‌. സംസ്ഥാന ഇന്‍റലിജന്‍സ്‌ മേധാവി ടി.പി. സെന്‍ കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്‌. വെറുതേ അന്വേഷിക്കുന്നു എന്നു പറഞ്ഞാല്‍പ്പോരാ, അതു മുഖവിലയ്‌ക്കെടുത്ത്‌ വളരെ വിപുലമായ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടണം.

കൈക്കൂലിയും പാരിതോഷികങ്ങളും കൈപ്പറ്റി, ജനങ്ങളെയും ദേശത്തെയും വഞ്ചിക്കുന്നവര്‍ രാഷ്ട്രീയത്തിന്‍റെ തലപ്പത്തായാലും സെക്രട്ടേറിയറ്റിനുള്ളിലായാലും ഒരു ദിവസം പോലും തല്‍സ്ഥാനങ്ങളില്‍ ഉണ്ടാകരുത്‌. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ജല തര്‍ക്ക കേസുകളിലൊന്നും കേരളം ജയിക്കുന്നില്ല. മുല്ലപ്പെരിയാര്‍ കേസില്‍പ്പോലും കേരളത്തിന്‍റെ വാദങ്ങളെല്ലാം നിഷ്‌കരുണം തഴയപ്പെടുന്നു. സംസ്ഥാനത്തിന്‍റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാതെ, മറുപക്ഷത്തിന്‍റെ പിച്ചക്കാശ്‌ വാങ്ങി കീശയില്‍ തള്ളുന്നവര്‍ വിളവു തിന്നുന്ന വേലിയെക്കാള്‍ കൊടിയ വഞ്ചകരാണ്‌. അവരെ കണ്ടെത്തി പടിയിറക്കി ചാണക വെള്ളം തളിക്കാതെ ഗതിപിടിക്കില്ല, ഒരിറ്റു കുടിവെള്ളത്തിനു വേണ്ടി നെട്ടോടമോടുന്ന കേരളത്തിലെ ലക്ഷക്കണക്കായ ജനങ്ങള്‍ക്കാര്‍ക്കും.
ഉറവകള്‍ വറ്റിയ മലയാള മണ്ണില്‍ വഞ്ചനയുടെ കഥകള്‍: മൊയ്‌തീന്‍ പുത്തന്‍ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക