Image

സിംഗപ്പൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ മെയ് 10, 11, 12, തീയതികളില്‍

Published on 06 May, 2013
സിംഗപ്പൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ മെയ് 10, 11, 12, തീയതികളില്‍
വുഡ്‌ലാന്റ് : 2008 ല്‍ ആരംഭിച്ച സിംഗപ്പൂര്‍ സെന്റ്, മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളുടെ ചിരകാലാഭിലാഷമായ സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. മെയ് മാസം 10 നു വൈകീട്ട് 6.30നു മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക നി.വ.ദി.മ.ശ്രീ. ഡോ. അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന് ബാവയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഇടവക മെത്രാപ്പോലീത്ത അഭി.പത്രോസ് മോര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ ദേവാലയ കൂദാശ നടത്തപ്പെടുന്നു. തുടര്‍ന്ന് വി.കുര്‍ബാനയും അതിനു ശേഷം സിംഗപ്പൂരിലെ ഇതര സഭകളിലെ വൈദീകരുടെയും മുന്‍ വികാരിമാരുടെയും സാന്നിദ്ധ്യത്തില്‍ പൊതുസമ്മേളനവും ഉണ്ടായിരിക്കും. ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും പൊതു സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും. സ്‌നേഹവിരുന്നോടെ കൂദാശ ശുശ്രൂഷകള്‍ അവസാനിക്കും.

വിദേശ രാജ്യത്തു സ്വന്തമായി ഒരു ദേവാലയം സ്ഥാപിക്കുന്നതിനുള്ള നിയമപരവും സാമ്പത്തികപരവുമായ വെല്ലുവിളികളെ മറികടന്നാണ് യാക്കോബായ സഭയുടെ സിംഗപ്പൂര്‍ ഇടവക ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. സിംഗപ്പൂര്‍ മണ്ണില് സകല പ്രതിസന്ധികളെയും നേരിട്ട് സുറിയാനി സഭാവിശ്വാസികളെ ഒന്നിപ്പിച്ചു ഒരു ഇടവക രൂപികരിക്കാന്‍ നേതൃത്വം നല്‍കിയത് മുന്‍ മെത്രാപ്പോലീത്ത കൂടി ആയ അഭി.തോമസ് മോമ തീമോത്തിയോസ് തിരുമേനിയാണ്.
തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെ ആദ്യ യാക്കോബായ സുറിയാനി പള്ളി എന്നതിനോടൊപ്പം സ്വന്തമായൊരു ദേവാലയം എന്ന നേട്ടവും ചുരുങ്ങിയ കാലയളവില്‍ ഇടവക കൈവരിച്ചു. ഇടവക എന്നതിലുപരി ഒരു ഭദ്രാസനം ആയി ഉയര്‍ത്തപ്പെട്ട സിംഗപ്പൂര്‍ പള്ളി മലേഷ്യയില്‍ ഇടവക സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയും തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, ബ്രൂണൈ എന്നീ സമീപ രാജ്യങ്ങളിലെ വിശ്വാസികളെ ഏകോപിപ്പിച്ചു കുര്‍ബാന നടത്തുവാനും കഴിഞ്ഞു എന്നത് ഇടവകയുടെ നേട്ടങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. കൂദാശയോടനുബന്ധിച്ച് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും ഇടവക തീരുമാനിച്ചു.

പുതിയ ദേവാലയത്തിന്റെ കൂദാശ പ്രൗഢ ഗംഭീര ചടങ്ങുകളോടെയാണ് ഇടവക കൊണ്ടാടുന്നത്. ഇടവകയിലെ യൂത്ത് അസോസിയേഷന്, വനിതാ സമാജം, സണ്ടേ സ്‌ക്കൂള്‍ എന്നീ പ്രസ്ഥാനങ്ങള്‍ പള്ളി മാനേജിംഗ് കമ്മറ്റിയോടെ ചേര്‍ന്നു നിന്നുകൊണ്ട് പെരുന്നാള്‍ ശ്രുശ്രൂഷകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. കൂദാശയോടെ ചേര്‍ന്ന് വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൂടി ഇടവക ആഘോഷിക്കുന്നു. മെയ് മാസം 12 ഞായറാഴ്ച നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് അഭി.പത്രോസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വവും മുന്‍ വികാരിമാരായ റവ.ഫാ. കുര്യാക്കോസ് കടവുംഭാഗം, റവ.ഫാ.ഗീവര്‍ഗീസ് ചാക്കോ(സജ് നടുമുറിയില്‍) എന്നിവര്‍ സഹകാര്‍മ്മികത്വവും വഹിക്കുന്നു. തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ച വിളമ്പും കഴിയുന്നതോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കൊടിയിറങ്ങും.

സിംഗപ്പൂരിലെ മലയാളികള്‍ ഏറെ അധിവസിക്കുന്ന വുഡ് ലാണ്ട്‌സ് പ്രദേശത്താണഅ പുതിയ ദേവാലയം സ്ഥിതി ചെയ്യുന്നത്. അട്മിരാലിട്ടി, വുഡ് ലാണ്ട്‌സ് എന്‌നീ മെട്രോ സ്റ്റേഷനുകളുടെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവാലയത്തിലേക്കുള്ള ഗതാഗത മാര്‍ഗങ്ങള്‍ വിശ്വാസികള്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

ദേവാലയ കൂദാശക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും പ്രാര്‍ത്ഥനയോടും, നോമ്പോടും, നേര്‍ച്ച കാഴ്ചകളോടും കൂടെ എല്ലാവരും പങ്കെടുക്കണമെന്ന് പള്ളി മാനേജിംഗ് കമ്മറ്റിക്കുവേണ്ടി ഇടവക വികാരി റവ. ഫാ. റോബിന്‍ ബേബി അറിയിച്ചു.
Ph:65 8189415
സിംഗപ്പൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കൂദാശ മെയ് 10, 11, 12, തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക