Image

ആരാണീ ഹിന്ദുക്കള്‍, എന്താണവരുടെ മതം? (സുധീര്‍ പണിക്കവീട്ടില്‍)

Published on 01 July, 2013
ആരാണീ ഹിന്ദുക്കള്‍, എന്താണവരുടെ മതം? (സുധീര്‍ പണിക്കവീട്ടില്‍)
സപ്ത സിന്ധുക്കള്‍ നനച്ച് വളര്‍ത്തിയ ഒരു നദീതടസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്തയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉത്ഖനനം ചെയ്തപ്പോള്‍ കണ്ടെത്തുകയുണ്ടായി. മോഹന്‍ജേദാരോ, ഹാരപ്പ എന്നീ പേരിലറിയപ്പെടുന്ന ആ പ്രദേശങ്ങളില്‍ ക്രുസ്തുവിനു ഏഴായിരം വര്‍ഷങ്ങള്‍ക്ക്മുമ്പ് ( വര്‍ഷത്തെചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ട്) നാഗരികതയെപ്പറ്റി നല്ലപോലെയറിയുന്ന ഒരു ജനവിഭാഗം പാര്‍ത്തിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. അവരില്‍ കറുത്ത നിറവും, പൊക്കക്കുറവുമുള്ള ദ്രാവിഡരായിരുന്നു അവിടത്തെ പൂര്‍വ്വനിവാസികള്‍. പിന്നീട് കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്ത് നിന്നും മദ്ധേഷ്യയില്‍ നിന്നും അശ്വാരൂഢരായ വെളുത്ത തൊലിയുള്ളവര്‍ പൊടിപാറിച്ചുകൊണ്ട്, കൊടിപാറിച്ചുകൊണ്ട് വന്ന് ദ്രാവിഡരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് അവരുടെ ഭൂമിയും സ്വത്തുക്കളും കരസ്ഥമാക്കി. സമാധാനപ്രിയരായ ദ്രാവിഡരില്‍ കുറേപ്പേര്‍ ദക്ഷിണപഥത്തിലേക്ക് പലായനം ചെയ്തു ആര്യന്മാര്‍ എന്ന പേരില്‍ സ്വയം അഹങ്കരിച്ച് അവിടെ കുടിയേറിപാര്‍ത്ത ഇവര്‍ക്ക് നിരന്തരം ദ്രാവിഡരുമായി യുദ്ധം ചെയ്യേണ്ടി വന്നിരുന്നു. അതിനു പുറമെ പ്രക്രുതിയും അവരുടെ മുന്നില്‍ ഒരു പേടിസ്വപ്നമായി.. വെള്ളപ്പൊക്കവും, പേമാരിയും, കൊടുങ്കാറ്റും, വരള്‍ച്ചയുമെല്ലാം അവരെ ഭയപ്പെടുത്തി. പ്രക്രുതിശക്തികളെ ഉപാസിച്ചല്‍ ഐശ്യര്യപൂര്‍ണ്ണമായ ജീവിതം കെട്ടിപടുക്കാമെന്ന മോഹത്തോടെ അവര്‍ യഞ്ജങ്ങള്‍ നടത്തി. ആ യഞ്ജങ്ങളില്‍ പ്രക്രുതി ദേവതകളെ പ്രീതിപ്പെടുത്താനുള്ള കീര്‍ത്തനങ്ങള്‍ അവരുണ്ടാക്കി ആലപിച്ചു. അവയുടെ സമാഹാരമാണു് ഋഗ്വേദസംഹിതകള്‍.

അത് കൊണ്ട് ഹിന്ദൂയിസം ആര്യന്മാര്‍ക്ക് മുമ്പുണ്ടായിരുന്നോ, ആര്യന്മാര്‍ക്ക് ശേഷമുണ്ടായോ, അതോ ദ്രാവിഡരുടേതാണോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ട്. ഹിന്ദു എന്ന പേരു കൊടുത്തത് പേര്‍ഷ്യക്കാരാണെന്ന് കാണുന്നു. സിന്ധുനദിക്ക് അവര്‍ ഹിന്ദു എന്നാണു പറഞ്ഞിരുന്നത്. സംസ്ക്രുതത്തിലെ "സ' പുരാതന പേര്‍ഷ്യയില്‍ "ഹി' യായി മാറുമായിരുന്നു. ഹിന്ദു പിന്നെ ഇന്ത്യയായത് ഗ്രീക്കുകാര്‍ മുഖേനേയാണു. അവര്‍ക്ക് "ഹി' എന്നുച്ചരിക്കാന്‍ പ്രയാസമായപ്പോള്‍ "ഹി' കളഞ്ഞ് ഇന്ത്യ എന്നാക്കി. സിന്ധുനദിക്കക്കരെ താമസിക്കുന്നവര്‍ അങ്ങനെ ":ഹിന്ദു'എന്നും "ഇന്ത്യ' എന്നും അറിയപ്പെട്ടു. എന്നാല്‍ ഇവര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടിരുന്നില്ല. ഹിന്ദുയിസം എന്നറിയപ്പെടുന്നതിനു മുമ്പ് ഇത് സനാതന ധര്‍മ്മം എന്ന പേരിലറിയപ്പെട്ടിരുന്നു. സിന്ധുനദിതടസംസ്കാരം ദ്രാവിഡ , ആര്യ, മായന്‍, ഈജിപ്ഷ്യന്‍ ഗ്രീക്കുസംസ്കാരങ്ങളുടെ ഒരു സമ്മിശ്രമാണെന്ന് പറയാവുന്നതാണ്.

ഭൗതിക ജീവിതത്തിന്റെ അഭിവ്രുദ്ധിക്കുള്ള വെമ്പലായിരുന്നു സിന്ധുനദീതട നിവാസികളുടെ സ്‌തോത്രങ്ങളില്‍ നിറഞ്ഞ് നിന്നത്. പുരാതനഭാരതത്തിന്റെ സംഭാവനയായ ഈ സംഹിതകളില്‍ മനുഷ്യ മനസ്സിന്റെ ചിന്താശക്തിയും, സൗന്ദര്യബോധവും, നിറഞ്ഞ് കവിയുന്നു. ഋഗ്വേദത്തിലെ ഒരു സൂക്തം കേള്‍ക്കുക "ഗായകാ, നിന്റെ വാക്കുകള്‍ വരാനിരിക്കുന്ന തലമുറയിലും പ്രതിദ്ധ്വനിക്കുമെന്ന് മറക്കാതിരിക്കുക..'

വേദങ്ങള്‍ എന്നാല്‍ എല്ലാറ്റിനേയുംക്കുറിച്ചുള്ള അറിവ് എന്നര്‍ത്ഥം. വേദ എന്നാല്‍ ഈശ്വരന്റെ വാക്കുകള്‍ എന്നര്‍ത്ഥം കൂടിയുണ്ട്. കാരണം രുഷിമാര്‍ക് ശ്രുതിയായി ഈശ്വരന്‍ കൊടുത്ത ഉപദേശങ്ങളാണിതിന്റെയുള്ളടക്കമെന്നത് തന്നെ.. വേദങ്ങള്‍ നാലെണ്ണമുണ്ട്. ഋഗ്വേദം, യജ്ജുര്‍വേദം, സാമവേദം, അഥര്‍വവേദം. വേദങ്ങള്‍ക്ക് നാല് വിഭാഗങ്ങള്‍ ഉണ്ട്. അവ സംഹിത= സ്‌തോത്രങ്ങള്‍ അടങ്ങിയ മന്ത്രങ്ങളുടെ സമാഹാരം. ബ്രാഹ്മണാസ്= പൂജയും, അനുഷ്ഠാനങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ആരണ്യകങ്ങള്‍ =പരമമായ സത്യത്തെക്കുറിച്ചുള്ള അന്വേഷണം ഉപനിഷത്ത്= ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള തത്വഞ്ജാനപരമായ പ്രബന്ധങ്ങള്‍. വേദങ്ങളില്‍ ഇക്ലാത്തത് ഒരിടത്തുമുണ്ടാകില്ലെന്ന് വിശ്വസിച്ച് വരുന്നു. ഓരൊരുത്തരും ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ശരിയായ മാര്‍ഗ്ഗങ്ങളെപ്പറ്റി ധര്‍മ്മശാസ്ര്തങ്ങള്‍ എന്നറിയപ്പെടുന്ന സ്മ്രുതികള്‍ ഉണ്ട്. ഇവ ഓര്‍മ്മിച്ചിരിക്കേണ്ടവയായതിനാല്‍ ഇതിനെ സ്മ്രുതി എന്ന് വിളിക്കുന്നു. മനുവിന്റെ സ്മ്രുതികളടക്കം പതിനെട്ട് സ്മ്രുതികള്‍ ഉണ്ട്. വേദങ്ങളെ നല്ല പോലെ ശ്രദ്ധിക്കുകയും ഉള്‍കൊള്ളുകയും ചെയ്ത പതിനെട്ട് ഋഷിമാരാല്‍ സമാഹരിക്കപ്പെട്ടതാണീ സ്മ്രുതികളെങ്കിലും കാലാന്തരത്തില്‍ സ്വാര്‍ത്ഥതാല്‍പ്പര്യക്കാരുടെ കൈ കടത്തലും, അവരുടെ പൊള്ളയായ നിയമങ്ങളും, ഇതില്‍ ഉള്‍പ്പെടുന്നത് മൂലം സ്മ്രുതികള്‍ പലപ്പോഴും ചോദ്യ്ശരങ്ങള്‍ക്കിരയാകുന്നുണ്ട്. ന സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്ന് മനു പറയുമ്പോള്‍ തന്നെ സ്ത്രീ യുടെ കവിള്‍തടങ്ങളില്‍ കൂടി കണ്ണീരൊഴുകാത്ത വിധം ഓരോ പുരുഷനും അവളോട് പെരുമാറണമെന്ന് അനുശാസിക്കുന്നുണ്ട്. അങ്ങനെ കണ്ണുനീര്‍ വീഴ്തിക്കുന്നവര്‍ അവരുടെ കുലത്തോടുകൂടി സംഹരിക്കപ്പെടുമെന്നുമുണ്ട്. ഒരു പക്ഷെ ഈ സ്മ്രുതികളുടെ പ്രഭാവം കൊണ്ടാകാം അപരിചിത്രായ സ്ര്തീകളെപ്പോലും "അമ്മ' "ചേച്ചി' എന്നിങ്ങനെ സംബോധന ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ ഷണ്ഡത്വമുള്ള കുറേപേര്‍ ചേര്‍ന്ന് സ്ത്രീകള്‍ക്ക് അതിക്രൂരവും, ഭീകരവുമായ വിലക്കുകളും, ദണ്ഡനങ്ങളും എഴുതി ചേര്‍ത്തു. സ്ര്തീയെ ആസ്വദിക്കാന്‍ കഴിയാത്ത ഷണ്ഡന്മാര്‍ നമ്മുടെ സമുദായത്തിലും അവളെപ്പറ്റി ദൂഷ്യം പറഞ്ഞ് നടക്കുന്നത് തു കാഴ്ചയാണല്ലോ. വൈദികകാലത്ത് സ്ര്തീകള്‍ക്ക് മാന്യമായ സ്ഥാനം കൊടുത്തിരുന്നു. യാജ്ഞവല്‍ക്കനോട് ചോദ്യങ്ങള്‍ ചോദിച്ച ഗാര്‍ഗി അവരില്‍ പ്രമുഖയാണ്. അത്തരം സ്ര്തീകളെ ബ്രഹ്മവാദിനി (വേദാന്തിയെന്നതിന്റെ സ്ര്തീലിംഗം) എന്ന് വിളിച്ചിരുന്നു.

ഭാരതീയ ദര്‍ശനങ്ങളെ ആറായി തിരിച്ചിരിക്കുന്നു. ഇവയില്‍ അദൈ്വതദര്‍ശനവും, ദൈതദര്‍ശ്‌നവുമാണു പ്രധാനം. ദൈ്വത ദര്‍ശ്‌നത്തില്‍ ധാരാളം ഉപദര്‍ശനങ്ങള്‍ ഉണ്ട്. അവരില്‍ ആസ്തികരും (ദൈവമുണ്ടെന്നുള്ളവര്‍) നാസ്തികരും (ദൈവമില്ലെന്നുള്ളവര്‍) ഉണ്ട്. ഇവരില്‍ ചാര്‍വാകദര്‍ശനക്കാര്‍ സ്വര്‍ഗ്ഗവും നരകവുമിക്ലെന്ന് വിശ്വസിക്കുന്നു. ജീവിതാസ്വാദനം തന്നെ ജീവിതത്തിന്റെ ലക്ഷ്യമായി അവര്‍ കാണുന്നു. അദൈ്വതദര്‍ശനമനുസരിച്ച് ജീവാത്മാവും പരമാത്മാവും ഒന്നാണു്.അവര്‍ക്ക് ഈ ലോകം വെറും മായയാണു. സത്യവുമില്ല, മിഥ്യയുമില്ല.

ഉപനിഷത്തുകള്‍ 108 എണ്ണമുണ്ടെങ്കിലും പ്രധാനപ്പെട്ടവ പത്താണ്. അവ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡുക്യം, തൈത്തിരീയം, ഐത്രേയം, ഛന്ദോഗ്യം, ബ്രഹദാരണ്യകം എന്നിവയാണ്. ഉപനിഷത്തുകള്‍ മനുഷരോട് നിര്‍ഭയരാകാന്‍ ആഹ്വാനം ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു. സിന്ധുനദീ തടത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒരു വനത്തില്‍ പൂര്‍ണ്ണനഗ്നായ ഒരു സന്യാസി ഒരു കല്ലിന്മേല്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിയിലു, വിവേകത്തിലും സംത്രുപ്തനായ മഹാനായ അലക്‌സാണ്ഡര്‍ ചക്രവര്‍ത്തി സ്വര്‍ണ്ണവും, പദവികളും നല്‍കി ആ സന്യാസിയെ ഗ്രീസിലേക്ക് ക്ഷണിച്ചു. ത്രുണം പോല്‍ ആ ക്ഷണം സന്യാസി നിരസിച്ചപ്പോള്‍ ഒരു ചക്രവര്‍ത്തിയുടെ അധികാര സ്വരത്തില്‍ അലക്‌സാണ്ഡര്‍ ഗര്‍ജ്ജിച്ചു. "എന്റെ കൂടെ വന്നില്ലെങ്കില്‍ അങ്ങയെ ഞാന്‍ കൊല്ലം.'

സന്യാസി അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത് പോലൊരു നുണ നിങ്ങള്‍ ജീവിതത്തില്‍ പറഞ്ഞ് കാണുകയില്ല. ഈ ഭൗതികലോകത്തിന്റെ ചക്രവര്‍ത്തിയായ നിങ്ങള്‍ക്ക് എന്നെ കൊല്ലന്‍ കഴിയില്ല. ഞാനൊരിക്കലും ജനിച്ചിട്ടില്ല. ഞാന്‍ മരിക്കയുമില്ല. ഞാന്‍ സര്‍വ്വ വ്യാപിയും, സര്‍വ്വജ്ഞാനിയുമാണു. ഉപനിഷത്ത് പഠനം ബ്രഹ്മജ്ഞാനം നല്‍കുന്നു. തന്മൂലം ഈ ലോകത്തെക്കുറിച്ചുുള്ള ഭയം അതിക്ലാതാക്കുന്നു. വേദങ്ങളുടെ രഹസ്യങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കുന്നു ഉപനിഷത്തുക്കള്‍. ഭഗവത്ഗീത ഉപനിഷത്തുക്കളുടെ സാരാംശമാണ്. ഭഗവത്ഗീത നാലാമദ്ധ്യായം പത്താം വാക്യം പറയുന്നു. "രാഗം. ഭയം,ക്രോധം' എന്നിവ ഇല്ലാത്തവരായി എന്നില്‍ ലീനമായ ചിത്തത്തോടെ എന്നെത്തന്നെ ആശ്രയിച്ച് അനേകം പേര്‍ ജ്ഞാനതപസ്സിനാല്‍ ആത്മസാക്ഷാത്കാരത്തെ പ്രാപിച്ചിട്ടുണ്ട്. ഗീതയില്‍ തന്നെ രണ്ടാമദ്ധ്യായം ഇരുപതാം വാക്യത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു. ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല, ഒരിക്കലും മരിക്കുന്നില്ല, ഒരിക്കല്‍ ഉണ്ടായിട്ട് പിന്നെ ഇല്ലാതാവുകയോ, ഇല്ലാതിരുന്നിട്ട് പിന്നെ ഉണ്ടാവുകയോ ചെയ്യുന്നില്ല. ജന്മരഹിതനും എന്നും ഒരേ രൂപത്തിലിരിക്കുന്നവനും എന്നന്നത്തെക്കുമുള്ളവനും പണ്ടു പണ്ടുള്ളയുവനുമായ ഈ ആത്മാവ് ശരീരം നശിക്കുമ്പോഴും നശിക്കുന്നില്ല. ഈ ആശയത്തിന്റെ അടിസ്ഥാനംന്നമ്മള്‍ കഠോപനിഷത്തില്‍ കാണുന്നു. "മരണശേഷം' എന്ത് എന്നന്വേഷിച്ചു പോയ നചികേതസ്സ് എന്ന ബാലന്‍ യമനില്‍ നിന്ന് ആ രഹസ്യം മനസ്സിലാക്കുന്നു. "മരണശേഷം എന്ത്? എന്ന ചോദ്യം ഇക്കാലത്ത് കാശുണ്ടാക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ്. സത്യം എന്താണെന്നവര്‍ അറിയുന്നുമില്ല. യമന്‍ നചികേതസ്സിനോട് പറഞ്ഞു. "ശ്രേയസ്സ് എന്നും പ്രേയസ്സ്' എന്നും ജീവിതത്തില്‍ രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ട്. ആദ്യത്തേത് ശാശ്വതമായ സുഖം നല്‍കുമ്പോള്‍ രണ്ടാമത്തേത് ഭൗതിക സുഖത്തിനുവേണ്ടി നമ്മെ ഓടിക്കുന്നു. അതില്‍ ബദ്ധശ്രദ്ധരായവര്‍ക്ക് പരലോകത്തെപ്പറ്റിയോ, അത് പ്രാപിക്കാനുള്ള സാധനകളെപ്പറ്റിയറിയാനൊ കഴിയുന്നില്ല. ഇക്കാലത്ത് പലരും മതമ്മാറ്റം കൊണ്ട് രക്ഷപ്പെടാമെന്ന് കരുതുന്നു. ഉപനിഷത്തുക്കളെപ്പറ്റി അറിയാവുന്നവര്‍ ചുരുക്കം. 

വേദാന്തത്തിന്റെ കാതലും അന്തിമമായ സത്യവുമടങ്ങിയ മഹാവാക്യങ്ങള്‍ ഉപനിഷത്തുകളിലുള്ളത് അഞ്ചെണ്ണമാണ്. അവ: പ്രജ്ഞാനം ബ്രഹ്മം (ഋഗ്വേദം) അഹം ബ്രഹ്മാസ്മി (യജ്ജുര്‍വേദം) തത്വമസി (സാമവേദം) അയം ആത്മ ബ്രഹ്മം (അഥര്‍വ്വവേദം) എന്നിവയാണു ഈശോവാശ്യോപനിഷത്ത് ഗാന്ധിജിയുടെ ജീവിത ദര്‍ശനത്തെ വളരെ സ്വാധീനിച്ചിരുന്നു എന്ന് ഭാരതീയര്‍ കരുതുമ്പോള്‍ വിദേശികള്‍ ബൈബിള്‍ വചനങ്ങളാണു ഗാന്ധിജിക്ക് പ്രചോദനവും നിശ്ച്ഛയദാര്‍ഢ്യവും നല്‍കിയതെന്ന് വിശ്വസിക്കുന്നു. ഹിന്ദുമതത്തിലും ക്രുസ്തുമതത്തിലും ധാരാളം സമാനതകള്‍ ഉള്ളത്‌കൊണ്ടായിരിക്കാം അങ്ങനെ ഒരു ചിന്താഗതി ഉടലെടുത്തത്.രണ്ടിലേയും സമാനതകളെക്കുറിച്ച് അജ്ഞരായവര്‍ അവനവന്റെ മതത്തിലേത് ശരിയെന്ന് വിശ്വസിക്കുന്നത് സ്വാഭാവികം. ഈശോവാസ്യത്തിലെ മൂന്ന് മന്ത്രങ്ങളില്‍ മുഴുവന്‍ ഉപനിഷത്തുക്കളിലെ സാരമടങ്ങിയിരിക്കുന്നു. ഈ ലോകത്തിലെ സകലതും ഈശ്വരനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ത്യാഗമനുഭവിക്കുന്നത് ഏറ്റവും ആനന്ദകരം ആത്മാര്‍പ്പണത്തോടും ത്യാഗമനോഭവത്തോ ടും കൂടി ഈ ലോകത്തില്‍ നമ്മുടെ ജോലികള്‍ ചെയ്യുക. എവിടേയും എല്ലാറ്റിലും തന്നിലും ഈശ്വരനെ കാണുന്നവര്‍ ദുഃഖിക്കുന്നില്ല. മുണ്ഡ്‌കോപനിഷത്തിലെ താഴെ കാണുന്ന വരികളാണു ഭാരതം സ്വീകരിച്ചിട്ടുള്ള വിശ്വാസപ്രമാണം.

സത്യമേവ ജയതേ, നാന്രുതം
സത്യേന പന്ഥാവിതതോ ദേവയാന്‍..
......
...പരമം നിധാനം...

ഭാരതീയ ദര്‍ശനം ഓരോ കാലഘട്ടങ്ങളില്‍ പുതിയ അറിവു കള്‍ നേടിയതായി കാണുന്നുണ്ട്. അതിനായി അവര്‍ അന്വേഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ഒപ്പം ഈശ്വര പ്രാര്‍ഥനയും. ബ്രഹ്ദാരണ്യകത്തിലെ ഈ പ്രാര്‍ഥന മന്ത്രം ശ്രദ്ധിക്കുക.

അസതോ മാ സദ് ഗമയ
തമസോമാ ജ്യോതിര്‍ഗമയ 
മ്രുതോര്‍ മാ മ്രുതം ഗമയേതി

അസത്തില്‍ നിന്ന് എന്നെ സത്തിനെ പ്രാപിപ്പിക്കണം. ഇരുട്ടില്‍ നിന്ന് എന്നെ വെളിച്ചത്തിലേക്ക് പ്രാപിപ്പിക്കണം. മ്രുതുവില്‍ നിന്ന് എന്നെ അമ്രുതത്തെ പ്രാപിപ്പിക്കണം. ഹിന്ദുക്കള്‍ നിത്യവും ചൊക്ലുന്ന ഗായത്രിമന്ത്രത്തിന്റെ അര്‍ഥത്തിലും മേല്‍പ്പറഞ്ഞ പ്രാര്‍ഥനയുടെ സൂചനയുണ്ട്.

ഓം ഭൂ ഭുവര്‍സ്വഃ
ഓം തത് സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ ഹി
ധിയൊ യോ നഃപ്രചോദായത് 

അല്ലയോ വരേണ്യനായിരിക്കുന്ന സവിതാവെ, നീ ഇരുളിനെ മാറ്റി നിന്റെ പ്രകാശത്താല്‍ ഇന്ദ്രിയങ്ങളെ നിറല്ലാലും. നിന്റെ പ്രകാശം കൊണ്ട് എന്റെ ബുദ്ധി പ്രചോദിതമായി ഭവിക്കട്ടെ.

സത്യത്തിന്റെ മുഖം മറല്ല സ്വര്‍ണ്ണാവരണം മാറ്റാന്‍ ബ്രഹ്ദാരണ്യകത്തില്‍ ഒരു പ്രാര്‍ഥനയുണ്ട്. 
ഹിരണ്മയേന പാത്രേണ
സത്യസ്വാ പി ഹിതം മുഖം
തത്ത്വം പുഷ്ന്ന് പാ വ്രുണു
സത്യധര്‍മ്മായ ദ്രുഷ്ടയേ

സത്യത്തിന്റെ മുഖം സ്വര്‍ണമയമായ പാത്രംകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. അല്ലയോ സൂര്യദേവ (ഗായത്രി മന്ത്രവും സൂര്യനോട് പ്രാര്‍ഥിക്കുന്നു) സത്യസ്വരൂപനായ എനിക്ക് കാണുവാനായി അതിനെ മാറ്റിയാലും. 

മതസഹിഷ്ണതയില്ലാത്തതാണു ഈ ലോകത്ത് ഇന്ന് നടമാടുന്ന അശാന്തിക്ക് കാരണം. സ്വന്തം മതം മാത്രം നല്ലതെന്ന മൂഢചിന്തയില്‍ മതഭ്രാന്തന്മാര്‍ അജ്ഞ്ത മൂലം ചെയ്യുന്ന പ്രവ്രുത്തികള്‍ ഈശ്വരന്റെ പേരിലാണെങ്കിലും സാത്താനെ പ്രീതിപ്പെടുത്തുന്നവയാണു. പണത്തിന്റെ ശക്തിയില്‍ ഇല്ലാത്ത അത്ഭുതങ്ങള്‍ കാട്ടി ഓരോരുത്തരും അവരവരുടെ മതത്തെ മഹത്വപ്പെടുത്തുമ്പോള്‍ പാവം മാനവരാശി ക്രൂശിക്കപ്പെടുന്നു. നമ്മള്‍ എല്ലാവരും ഒന്നായിരുന്നുവെന്നും കാലാന്തരത്തില്‍ സ്വാര്‍ഥ്തല്‍പ്പരരുടെ ചതിയില്‍പെട്ട് വേര്‍പിരിഞ്ഞ് നമ്മള്‍ അന്യരായി പരസ്പര വിദ്വേഷികളായ് തീര്‍ന്നതാണെന്ന് മനസ്സിലാക്കാനുള്ള കാലം അതിക്രമിച്ചു. മരണശേഷം കിട്ടുന്ന സ്വര്‍ഗ്ഗമെന്ന പ്രലോഭനങ്ങള്‍ക്കെങ്കിലും വഴങ്ങാതിരിക്കാനുള്ള വിവേകവും വിജ്ഞാനവും മനുഷ്യര്‍ നേടാന്‍ ശ്രമിക്കേണ്ടതാണു.ന്ജാതിവ്യ്‌വസ്ഥ എന്ന തിന്മയെ മുതലെടുത്ത്‌കൊണ്ട് മതപരിവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ യഥാര്‍ഥ ഹി ന്ദുവിനു ഗീതാ വചനം 21-ആം വാക്യം വായിച്ച് ആശ്വസിക്കാം.

"ഏതേത് ഭക്തന്‍ ഏതേത് ദേവതയെ ശ്രദ്ധയോടെ ഭജിക്കാനിഛിക്കുന്നുവോ അതാത് ഭക്തന്റെ ആ ശ്രദ്ധയെ തന്നെ ഞാന്‍ ദ്രുഢമാക്കി തീര്‍ക്കുന്നു. അര്‍ത്ഥം = ഏത് മൂര്‍ത്തിയെ ഭജിച്ചാലും അതിനുള്ള ശ്രദ്ധയെ ദ്രുഢപ്പെടുത്തുന്നത് എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന പരമാത്മാവ് തന്നെ. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു. ആ വചനം ആദിയില്‍ ദൈവത്തോട് കൂടെ ആയിരുന്നു. ( ജോണ്‍ 1ഃ1) ഹിന്ദുയിസത്തിലെ ബ്രാഹ്മണങ്ങളില്‍ പറയുന്നു. പ്രജാപതി വൈ അഗ്രെ അസത് - ആദിയില്‍ പ്രജാപതിയുണ്ടായിരുന്നു. അത് ബ്രഹ്മം എന്ന വാക്കായിരുന്നു. ( Abraham എന്ന വാക്കിന്റെ ആദ്യത്തെ അക്ഷരം മാറ്റി അവസാനമിട്ടാല്‍ അത് ബ്രഹ്മ എന്നാകുന്നു) തസ്യ വാഗ് ദ്വി ത്യ - ദൈവം അവനോട് കൂടിയായിരുന്നു. വാഗ് വൈ പരബ്രഹ്മന്‍ = വാക്ക് പരമമായ ബ്രഹ്മം അതായ്ത് ദൈവമായിരുന്നു.ന്ക്രുസ്തീയ വിശ്വാസമനുസരിച്ച് വാക്കു്് ക്രുസ്തുദേവന്റെ രൂപത്തില്‍ ഒരിക്കല്‍ എന്നേക്കുമായി അവതരിച്ചു. എന്നാല്‍ ഹിന്ദുമത വിശ്വാസപ്രകാരം ദൈവാവതാരം ശാശ്വതമായ സത്യമാണു്. വാക്ക് ഒരു ചരിത്രരൂപമായി ബന്ധപ്പെട്ട് കിടക്കുന്നില്ല. കാരണം മനുഷ്യന്റെ ആവസ്യമനുസരിച്ച് " വാക്കു്് '' പല തവണ അവതരിക്കുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഹിന്ദുമതത്തിലെ പുനര്‍ജ്ജന്മവും, കര്‍മ്മഫലവും പ്രകടിപ്പിക്കുന്ന വരികള്‍ ബൈബിളിലുണ്ട്. റബ്ബി, ഇവന്‍ കുരുടനായി പിറക്കതക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ, ഇവന്റെയമ്മയപ്പന്മാരോ? ഗലാത്യര്‍ 6:7 ഇതു വീണ്ടും സ്ഥിരീകരിക്കുന്നു. ദൈവത്തെ പരിഹസിച്ചുകൂടാ. മനുഷ്യന്‍ വിതക്കുന്ന്ത് തന്നെ കൊയ്യും. മനുഷ്യരെ കുഴക്കാനുള്ള ചോദ്യങ്ങളുമായി വരുന്നത് എപ്പോഴും പാമ്പാണു. വനപര്‍വ്വം 180 ല്‍ യുധിഷ്ഠരനോട് ് ഒരു പാമ്പ് ചോദിക്കുന്നു. വേദങ്ങള്‍ ബ്രാഹ്മണനുണ്ടാകണമെന്നാശിക്കുന്ന ഗുണങ്ങള്‍ ഒരു ശൂദ്രനുണ്ടെങ്കില്‍ അവനു ബ്രാഹ്മണനാകാന്‍ അര്‍ഹതയുണ്ടൊ? യുധിഷ്ഠരന്‍ ഉണ്ടെന്ന് മറുപടി നല്‍കുന്നു. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണു ജാതി നിര്‍ണ്ണയം എന്ന് ചുരുക്കം. ഇത് മനസിലാക്കാന്‍ കഴിവില്ലാതെ വിത്തുകാളയെപോലെ താഴ്ന്നജാതികാരിയുടെ വീട്ടിലേക്ക് സംബന്ധത്തിനു പോകുന്ന ഒരു ജാതിപിശാച് നേരെ വരുന്ന നിഴല്‍ കണ്ട് തീണ്ടല്‍ ഉണ്ടാകുമെന്ന് കരുതി പേടിച്ച് വിറച്ചത് എത്രയോ രസാവഹം എന്ന് ചിന്തിക്കാന്‍ ഇന്ന് പലര്‍ക്കും കഴിയുന്നില്ലെന്നുള്ളത് ശോചനീയം. പകരം ജാതിയുടെ ആഢ്യത്വത്തില്‍ അഭിമാനിക്കാനാണു പലര്‍ക്കും വാസന. ചിലര്‍ മതം മാറുന്നത് പുണ്യമായി കരുതുന്നത് വേദങ്ങളും ഉപനിഷത്തുക്കളും ഗീതയും എന്തിനു സാധാരണ പ്രാര്‍ത്ഥനപോലും അറിയാത്തത്‌കൊണ്ടാണു. ഹിന്ദുക്കള്‍ ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമാണെന്ന് പരക്കെ വിശ്വസിച്ചുവരുന്നുണ്ടെങ്കിലും ഹിന്ദുക്കളുടെ ആദ്യ വേദമായ ഋഗ്വേദം പറയുന്നത് "ഏകം സത് ബഹുത വദന്തി' എന്നാണു. അതായ്ത് സത്യം ഒന്നേയുള്ളു. മനുഷ്യര്‍ അതിനെ ബഹുവിധത്തില്‍ പറയുന്നു. അനവധി രൂപങ്ങളുള്ള മൂര്‍ത്തിയാണു ബ്ര്ഹമമെന്നും അത് ഏകമാണെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. സകല ചരാചരങ്ങളിലും ഈശ്വരന്‍ നിറഞ്ഞ് നില്‍ക്കുന്നു. പ്രക്രുതിയിലെ എല്ലാ ജീവജാലങ്ങളും, ജീവനില്ലാത്തവയും, ഈശ്വരന്റെ തന്നെ പ്രതിരൂപങ്ങളായതിനാലാണ് വിഗ്രഹാരാധന ഹിന്ദുക്കള്‍ നടത്തുന്നത്. ഗീത പറയുന്നു. - എന്നെ ഏത് രൂപത്തിലും നീ കാണുന്നപോലെ ആരാധിക്കുക. രൂപം പ്രധാനമല്ല. പേരും വാദിക്കാനുള്ളതല്ല. ഭഗവാനോടുള്ള നിറഞ്ഞ ഭക്തിയാണ് പ്രധാനം. വിഗ്രഹത്തെ ദൈവമായല്ല ദൈവത്തെ വിഗ്രഹത്തില്‍ കാണുകയാണു. വിഗ്രഹാരാധന തെറ്റാണെനുള്ളതിനെപ്പറ്റി യജ്ജുര്‍വേദം ഇങ്ങനെയൊക്കെ പറയുന്നു. "ദൈവത്തിന്റെ രൂപം മനുഷ്യനു ഉണ്ടാക്കാന്‍ കഴിയില്ല. കാരണം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയാത്തവിധം ആ രൂപം അവനു അപ്രാപ്യമാണു. ദൈവത്തിനു രൂപവും ശരീരവുമില്ല. രൂപങ്ങളെ ഉണ്ടാക്കി ആരാധിക്കുന്നവര്‍ അന്ധകാരത്തിലാണു് മൂര്‍ത്തികളെ ആരാധിച്ചുകൊണ്ടിരിക്കുന്നവര്‍ കൂടുതല്‍ അന്ധകാരത്തിലേക്ക് വീഴുന്നു. ഋഗ്വേദം പറയുന്നത് "ഒരു ദൈവമേയുള്ളു അവനെ ആരാധിക്കുക. എല്ലാ പ്രശംസകളും അവനു വേണ്ടി മാത്രം എന്നാണ്. 

ഹിന്ദുമതത്തിന്റെ സവിശേഷത ഒരു വ്യക്തിയുടെ ഭകതിയില്‍, ആരാധനക്രമത്തില്‍, വിശ്വാസത്തില്‍ അത് ഇടപെടുന്നില്ലെന്നുള്ളതാണു. ഹിന്ദുമതവിശ്വാസിയായ ഒരഛന്റെ നാലു് മക്കളില്‍ ഒരാള്‍ വിഷ്ണുഭക്തനും, രണ്ടാമത്തെയാള്‍ ശിവഭ്കതനും, മൂന്നാമത്തെയാള്‍ ഭഗവതിഭക്തനും, നാലാമത്തെയാള്‍ ഹനുമാന്‍ ഭക്തനുമാണു. ഈ വിശ്വാസവും അതിനോടനുബന്ധിച്ച ആരാധനനകളും അവരെ തമ്മില്‍ അകറ്റുന്നില്ല. ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ പ്രാര്‍ത്ഥനയില്‍ പങ്ക് കൊള്ളാനും സാധിക്കും. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ ഒറ്റയായി കാണുന്നത് കൊണ്ടാണത് സാധിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാനുള്ള ഭാരതീയരുടെ അപൂര്‍വ്വ സിദ്ധി അവര്‍ക്ക് സമാധാനം നല്‍കുന്നു. മറിച്ച് ഒരു ദൈവമെയുള്ളു എന്ന് വിശ്വസിക്കുന്ന സംഘടിത മതത്തിലെ സ്ഥിതി ആലോചിക്കുക. ആ മതത്തിലെ ഇതര വിഭാഗങ്ങളില്‍ വിശ്വസിക്കുന്ന ഏകോദരസഹോദരി സഹോദരന്മാര്‍ക്ക് ഒരുമിച്ച് ആരാധന പ്രയാസമാണു. കാരണം ഓരോ വിഭാഗത്തിന്റെയും സ്ഥാപ്കര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരാധനക്രമത്തിന്റെ ബന്ധനത്തിലാണവര്‍. ഈ പ്രതിബന്ധം അവരെ തമ്മില്‍ മാനസികമായും, ശാരീരികമായുംന്അകറ്റുന്നു. അവരില്‍ വൈരാഗ്യം, ശത്രുത എന്നിവ നിറയുകയും, സ്‌നേഹബന്ധം ഉലയുകയും ചെയ്യുന്നു. അവര്‍ വസിക്കുന്ന സമൂഹത്തില്‍ അശാന്തി പരക്കുന്നു. സാത്താന്‍ വിജയശ്രീലാളിതനാകുകയും ദൈവം മനുഷ്യരെ തീ കൊണ്ട് നശിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യാന്‍ സാദ്ധ്യതകള്‍ ഏറുന്നു. മതത്തെക്കാള്‍ മനുഷ്യന്‍ ഈശ്വരനെ സ്‌നേഹിക്കാന്‍ ശ്രമിക്കണം. നിരപരാധികളെ കൊന്നൊടുക്കിയാല്‍ ദൈവം സന്തുഷ്ട്‌നാകുമെന്ന് കരുതുമ്പോള്‍ ഈ ലോകം സാത്താനടിയറവക്കുകയാണെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കേണ്ടതാണ്.

ഈശ്വരന്റെ പേര് ചൊല്ലി മനുഷ്യര്‍ തമ്മില്‍ കലഹിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

എഴുനൂറോളം വര്‍ഷം ഹിന്ദുസ്ഥാന്‍ അടക്കി ഭരിച്ച മുസ്‌ലിംമത ഭരണാധികാരികള്‍ ഹിന്ദുക്കളെ നിര്‍ബ്ബന്ധപൂര്‍വ്വം മതം മാറ്റിയിട്ടും ജാതിവ്യവസ്ഥതയില്‍ നിന്ന് രക്ഷ നേടാന്‍ ക്രുസ്തീയ സുവിശേഷകര്‍ അവരെ സ്‌നേഹപൂര്‍വ്വം ഉപദേശിച്ചിട്ടും ഇന്നും ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കളുടെ എണ്ണത്തിനു കുറവില്ലാത്തത് അവരുടെ വിശ്വാസങ്ങളില്‍ അവര്‍ അടിയുറച്ച് നില്‍ക്കുന്നത് കൊണ്ടാണു. ഓരോരുത്തര്‍ക്കും അവരുടെ വിശ്വ്‌സസ്മനുസരിച്ച് ജീവിക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഈ മതം നല്‍കുന്നു. എല്ലാ മതങ്ങളും ഒരേ ഈശ്വരനെ ലക്ഷ്യമാക്കുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അത് കൊണ്ട് ഒരു ദൈവത്തെ സ്രുഷ്ടിച്ച് അതാണു ദൈവം വേറെ ദൈവമില്ലെന്ന് ഹിന്ദുയിസം പറയുന്നില്ല. ആ ദൈവത്തെ സ്വീകരിച്ചില്ലെങ്കില്‍ നരകം പൂകുമെന്നും, ജീവിതം വ്യര്‍ഥമാകുമെന്നുള്ള ഭീഷണികള്‍ മുഴക്കുന്നില്ല. തത്വമസി എന്ന വേദവാക്യത്തിന്റെ മഹത്വം ഇവിടെ വെളിപ്പെടുന്നു.

കാക്കതൊള്ളായിരം അരുതായ്മകള്‍ കല്‍പ്പിക്കുന്നില്ല. സംഘടിത മതത്തിലെ ചില വിഭാഗക്കാര്‍ മത നിയന്ത്രണത്തിന്റെ കയ്പ്പ് സഹിക്കാന്‍ വയ്യാതെ അതില്‍ നിന്നും മാറിപോകാന്‍ ആഗ്രഹിക്കുന്നെങ്കിലും മരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗം എന്ന പ്രലോഭനത്തില്‍ ഒരു പക്ഷെ പിടിച്ച് തൂങ്ങി കിടക്കുകയായായിരിക്കും. ഈ ഭൂമിയെ ഇത്ര മനോഹരമായി സ്രുഷ്ടിച്ച ദൈവം ഒരിക്കലും സൗന്ദര്യം ആസ്വദിക്കുന്നതോ, അനുഭവിക്കുന്നതൊ പാപമായി കാണുകയില്ല. പുരാതന ഭാരതം സാഹിത്യ ശാഖക്ക്് നല്‍കിയ വിലമതിക്കാനാകത്ത സംഭാവനകളാണു വേദങ്ങളും, ഉപനിഷത്തുക്കളു, ഇതിഹാസങ്ങളുമൊക്കെ, അവയുടെ ആത്മീയ മൂല്യങ്ങള്‍ക്ക് പുറമെ. 1200 വര്‍ഷം നില നിന്ന തക്ഷശില എന്ന സര്‍വ്വകലാശാല പുരാതന ഭാരതത്തില്‍ ആയിരുന്നു. അവിടെയാണു നളന്ദ സര്‍വ്വകലാശാലയും ഉണ്ടായിരുന്നത്.ന്നളന്ദ എന്നാല്‍ "കൊടുത്തത് പോര' എന്നാണത്രെ അര്‍ത്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരുന്ന അദ്ധ്യാപകനു അത് എത്ര കൊടുത്താലും പോര എന്നു തോന്നുമല്ലോ?

ജാതി വ്യവസ്ഥയെക്കുറിച്ച് ഭാരതത്തിലെ ഹിന്ദുക്കളെ ബോധവത്കരിക്കയാണ് ഹിന്ദുസംഘടനകള്‍ ചെയ്യേണ്ടത്. അതിന്നായി വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും ഗീതയുടേയും ഭണ്ഡാരങ്ങള്‍ തുറന്ന് കാട്ടേണ്ടിയിരിക്കുന്നു. അജ്ഞതയാണു എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അതു ഉന്മൂലനം ചെയ്യുയാണ് ഏതൊരു പുരോഗമന പ്രസ്ഥാനത്തിന്റേയും ഉദ്ദേശ്യമായിരിക്കേണ്ടത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാൗുമെന്നാശിക്കാം.

ശുഭം.
ആരാണീ ഹിന്ദുക്കള്‍, എന്താണവരുടെ മതം? (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക