ചരിത്രത്തിലാദ്യമായി 22 ചുണ്ടന്‍ പങ്കെടുക്കുന്ന 61-ാമത്
നെഹ്‌റു ട്രോഫി ജലോല്‍സവം ശനിയാഴ്‌ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. 1952-ല്‍
മല്‍സരം ആരംഭിച്ചതിനുശേഷം 20 ചുണ്ടനിലധികം ഈ കുട്ടനാടന്‍ ഒളിമ്പിക്‌സില്‍
പങ്കെടുത്തിട്ടില്ല.
ചമ്പക്കുളം മൂലം വള്ളം കളിയോടെ ആരംഭിച്ച ജലോല്‍സവ
സീസണില്‍ നെഹ്‌റു ട്രോഫി കഴിഞ്ഞാല്‍ മേജര്‍ വള്ളംകളി ആറന്മുളയിലേതാണ്.
നാല്‍പതിലേറെ പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ഉത്രട്ടാതി വള്ളം കളി സെപ്‌റ്റംബര്‍ 20
നാണ്. വള്ളം കളിയുടെ പ്രാരംഭമായ വള്ളസദ്യ ഈ മാസം ആദ്യം ആരംഭിച്ചു.
ജവഹര്‍
ലാല്‍ നെഹ്‌റു പങ്കെടുത്ത 1952-ലെ ആലപ്പുഴ ജലോല്‍സവത്തില്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ
ട്രോഫിയാണ് ജലമേളക്ക് ആഗോള പ്രശസ്‌തി നേടിക്കൊടുത്തത്. അന്ന് നെഹ്‌റുവില്‍
നിന്ന് ട്രോഫി കരസ്ഥമാക്കിയ ആലപ്പുഴ പൂപ്പള്ളില്‍ കുട്ടിയച്ചന്‍ (ജോസഫ്
ചെറിയാന്‍) അന്തരിച്ചു. ഇളയ മകന്‍ മോനിച്ചന് 84 വയസ്സായി. പക്ഷെ പൂപ്പള്ളി കുടുംബം
ഇന്നും സജീവമായി മത്സര രംഗത്തുണ്ട്.
പതിനാല് തവണ നെഹ്‌റു ട്രോഫി നേടിയ
കാരിച്ചാല്‍ ചുണ്ടനാണ് മുന്നില്‍. 2011 ലെ ഹീറ്റ്‌സില്‍ അവര്‍ സ്ഥാപിച്ച 4
മിനിറ്റ് 30 സെക്കന്റിന്റെ റെക്കോര്‍ഡ് ഇപ്പോഴും തുടരുന്നു
നെഹ്‌റുവിന്റെ
കൈയില്‍ നിന്നു ട്രോഫി ലഭിച്ച് 1952 ലെ മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്
നടുഭാഗം ചുണ്ടനാണ്. രണ്ടാം സ്ഥാനമാണ് നെപ്പോളിയന്‍ കരസ്ഥമാക്കി. എന്നാല്‍
1957,58,59,61 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത് നെപ്പോളിയന്‍
തന്നെ.
1933-ല്‍ ആറന്‍മുള പള്ളിയോടങ്ങളില്‍ ഒന്ന് ആയിരത്തൊന്ന് രൂപക്ക്
വാങ്ങി മല്‍സരത്തിനായി രൂപ ഭേദം വരുത്തുകയാണ് കുട്ടിയച്ചന്‍ ചെയ്‌തത്. തൊള്ളായിരം
രൂപ പൂപ്പള്ളിക്കാരും നൂറ്റിയൊന്ന് രൂപ പൊങ്ങ ഗ്രാമക്കാരും നല്‍കി. നീളം കൊണ്ട്
ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത് നടുഭാഗം ആണെങ്കിലും നാലടിയോളം നീളം കൂട്ടി
വള്ളംകുളങ്ങര ആ റെക്കോര്‍ഡ് ഭേദിക്കുകയുണ്ടായി.പക്ഷെ അംഗീകാരം ആയില്ല. എങ്കിലും
അംഗീകാരങ്ങള്‍ നേടിയ നെപ്പോളിയന്‍ എവിടെപ്പോയി എന്ന ചോദ്യം അവശേഷിക്കുന്നു.
ചോദ്യവുമായി വള്ളം ഉടലെടുത്ത പൊങ്ങ ഗ്രാമം മുതല്‍ പുന്നമടക്കായല്‍ വരെ നടത്തിയ
അന്വേഷണം കൗതുകകരമായ ചില വസ്‌തുതകള്‍ പുറത്തുകൊണ്ടുവരുന്നു. എ.സി റോഡില്‍ (ആലപ്പുഴ-
ചങ്ങനാശ്ശേരി) പള്ളാത്തുരുത്തി പാലം കഴിഞ്ഞാല്‍ പൂപ്പള്ളിക്കാരുടെ നിലങ്ങള്‍ പാലം
കഴിഞ്ഞ് പൂപ്പള്ളി ജംഗ്‌ഷനുമുണ്ട്.
പൂപ്പള്ളി കുട്ടിയച്ചന്റെ ഇളയ പുത്രന്‍
പൂപ്പള്ളി മോനിച്ചനാണ് വളരെക്കാലം നെപ്പോളിയനെ നെഞ്ചിലേറ്റി നടന്നത്.84 വയസ്സിലും
ബെന്‍സ് ഓടിച്ചുനടക്കുന്ന അദ്ദേഹത്തിനും തിരുവല്ലക്കാരിയായ അന്നമ്മക്കും
ജലോല്‍സവത്തിന്റെ മധുരോദാരമായ ഓര്‍മകള്‍ പലതും പങ്കവയ്‌ക്കാനുണ്ട്. സഹോദര പുത്രനായ
ജേര്‍ജ്ജ് ജോസഫിന് (വിനോദ്) അതിലേറെ. നെപ്പോളിയന്‍ കപ്പലിലേറ്റി തെംസ് നദിയില്‍
ഓക്‌സ്‌ഫോര്‍ഡ് -കേംബ്രിഡ്‌ജ് ജലോല്‍സവത്തില്‍ മല്‍സരിപ്പിക്കാന്‍ വിനോദ് പദ്ധതി
തയ്യാറാക്കിയിരുന്നു. കേരള ഇനിഷ്യേറ്റീവ്‌സ് എന്ന കമ്പനിയുമായി 18 ലക്ഷത്തിന്റെ
കരാറും ഉണ്ടാക്കി.
ചുണ്ടനില്‍ തുഴയാന്‍ വേണ്ട 125 കുട്ടനാട്ടുകാരെ വിസ
എടുപ്പിച്ച് കൂടെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പരാജയപ്പെട്ടത്. മിക്കവര്‍ക്കും
തന്നെ പാസ്‌പോര്‍ട്ട് പോലുമില്ലായിരുന്നു. ഞാനിടപെട്ട് 125 പേരുടെ എണ്ണം 90- ആയി
വെട്ടിച്ചുരുക്കി. പക്ഷെ അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഈ പരിപാടിക്ക്
പൂര്‍ണ്ണ സഹകരണം നല്‍കിയിട്ടില്ല- മോനിച്ചന്‍ വിഷമത്തോടെ
പറഞ്ഞു.
നെപ്പോളിയന്‍ 1973-ല്‍ വള്ളംകുളങ്ങരക്ക് കൈമാറി അവരത് ആ പേരില്‍
മല്‍സരിപ്പിച്ചു സമ്മാനങ്ങള്‍ നേടി.വള്ളംകുളങ്ങരക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ വിജയികളായ
ശ്രീ ഗണേശ് ഗ്രൂപ്പിനും അവരില്‍ നിന്ന് കേശവ് ഗ്രുപ്പിനും
കൈമാറി.
നെഹ്‌റു ട്രോഫിയുടെ വീരേതിഹാസങ്ങള്‍് തേടി നടക്കുന്നതിനിടയില്‍
അതുമായി ആത്മ ബന്ധം പുലര്‍ത്തുന്ന ചില ജലോല്‍സവ പ്രേമികളെയും കണ്ടു. എടത്വയില്‍
ആലപ്പാട്ട് റിസോര്‍ട്ട് നടത്തുന്ന ശ്യാം റോയി. രണ്ടു കൈയുടേയും സ്വാധീനം
ഇല്ലാതായിട്ടും ആലപ്പാട് ചുണ്ടന്റെ ക്യാപ്‌റ്റനാണ് ശ്യാം. ചുണ്ടന് രൂപം കൊടുത്ത
അച്ചന്‍ ആലപ്പാട്ട് സുധാകരന്റെ ഒര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് അടുത്ത ജലമേള
നോക്കിപ്പാര്‍ത്തിരിക്കുന്നു.
1952-ല്‍ എനിക്ക് ഒമ്പതു വയസ്സു കാണും
ആദ്യത്തെ ജലോല്‍സവം കാണാന്‍ അച്ഛനോടൊപ്പം ഞാനും കൂടി. മല്‍സരത്തില്‍ വിജയിച്ചുവന്ന
നടുഭാഗം ചുണ്ടനിലേക്ക് നെഹ്‌റു ചാടിക്കയറുന്നത് ഞാന്‍ തൊട്ടടുത്തുനിന്ന് കണ്ടു-
കുട്ടനാടിന്റെ കഥാകൃത്ത് കൂടിയായ രാമങ്കരി രാധാകൃഷ്‌ണന്‍ ഓര്‍മ്മകള്‍
പങ്കുവച്ചു.
നെഹ്‌റു സമ്മാന ദാനം നിര്‍വ്വാഹിച്ചപ്പോള്‍ തൊട്ടടുത്ത് കറുത്ത
കണ്ണട വച്ച ഇന്ദിരയും മക്കള്‍ രാജീവും സഞ്‌ജയും ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ്
ഗാന്ധിയും ഉണ്ടായിരുന്നു.അന്നത്തെ തിരു -കൊച്ചി മന്ത്രി ടി.എം വര്‍ഗ്ഗീസും
.മോനിച്ചന്‍ ഓര്‍ക്കുന്നു അന്ന് മോനിച്ചന്‌് 14 വയസ്സ്.