(മഴത്തുള്ളിയും മാരിവില്ലും ഫേസ്ബുക്ക് ഗ്രൂപ്പ് കവിതാ മത്സരം 'രക്തസാക്ഷി' വിജയിയായ ശ്രീ വിനീഷ് കുത്തുപറമ്പിന്റെ മനോഹരമായ കവിത ഇതാ ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നു.)
വാള്‍ത്തലപ്പ് നെഞ്ച് വച്ചു
തടുത്തപ്പോള്‍ പിഞ്ഞിപ്പോയ
ഹൃദയം പിന്നെ സ്പന്ദിച്ചത്
മുഷ്ടി ചുരുട്ടിയ ആയിരം
മനസ്സുകളിലായിരുന്നു.
പച്ചമണ്ണിനൊപ്പം നനഞ്ഞ
രക്തസാക്ഷിയുടെ ആത്മാവ് വേദനിച്ചത്,മഴവെള്ളമിറ്റ്
വീഴുമകത്തളത്തില്
തനിച്ചായിപ്പോയ ഭാര്യയുടെ
കണ്ണിലെ പകപ്പ് കണ്ടപ്പോഴായിരുന്നു.
പാപ്പം കൊണ്ടത്തരാന്‍ വൈകും
അച്ഛനെ ചോദിച്ചു വിരലുണ്ട
കുട്ടിയെ ഒക്കത്തേറ്റി
ചെത്തി തേക്കാത്ത ചുമരിലെ ചിത്രം കാട്ടി, അമ്മ പറഞ്ഞതും
അടച്ചുറപ്പില്ലാത്ത വാതിലില്‍
തങ്ങളെ തനിച്ചാക്കിപ്പോയ,
ഒരു പാവം രക്തസാക്ഷിയെ
കുറിച്ചായിരുന്നു.