Image

നന്ദിപേടകം (നന്ദിപൂര്‍വ്വം ഇ-മലയാളിക്ക്‌: സുധീര്‍പണിക്കവീട്ടില്‍)

Published on 25 November, 2013
നന്ദിപേടകം (നന്ദിപൂര്‍വ്വം ഇ-മലയാളിക്ക്‌: സുധീര്‍പണിക്കവീട്ടില്‍)
എന്റെ നന്ദിപേടകം ശൂന്യമാണ്‌. നന്മകള്‍ മാത്രം ചെയ്‌തീട്ടും അതിന്റെ ഫലം അനുഭവിച്ചവര്‍ ഒരു നന്ദിപോലും പറഞ്ഞില്ല.അത്‌ സാരമില്ല.ഫലം പ്രതീക്ഷിക്കാതെ കര്‍മ്മംചെയ്‌ത്‌കൊണ്ടിരിക്കുന്നതില്‍ ഞാന്‍ ആനന്ദം കൊണ്ടു.എന്നാല്‍ഒരു `നന്ദി' പോലുമില്ലാത്ത ഈ പേടകം എന്തിനുസൂക്ഷിക്കുന്നു എന്ന്‌ കരുതി അത്‌ കളയാനെടുത്തപ്പോള്‍ അതിനുള്ളില്‍ ഒരു പാമ്പ്‌. പാമ്പിനെകളയാന്‍ നോക്കിയപ്പോള്‍ അത്‌പോകില്ലെന്ന്‌ പറയുന്നു. പാമ്പ്‌ സംസാരിക്കുകയെന്ന്‌ പറഞ്ഞാല്‍ സംഗതി ഗൗരവമാണ്‌. പറുദീസ നഷ്‌ടപ്പെടാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്‌. എന്നില്‍ അത്‌ ഒരു ഉള്‍കിടിലം ഉണ്ടാക്കി..പാമ്പിന്റെ ഭാഷ മലയാളമായത്‌കൊണ്ട്‌ ആശയ വിനിമയം സുഗമമായിരുന്നു. ഏദന്‍ തോട്ടത്തില്‍വച്ച്‌ പാമ്പ്‌ സംസാരിച്ച ഭാഷ മലയാളമായിരുന്നു. അത്‌കൊണ്ടാണ്‌ അത്‌ ശ്രേഷ്‌ഠഭാഷയായത്‌. അതും പാമ്പിന്റെ ചതിയായിരുന്നുവത്രെ. വാസ്‌തവത്തില്‍ വളരെനിഗൂഡതയുള്ള ഒരു ഭാഷ വേറേയില്ലെന്ന്‌ അറിയുന്ന പാമ്പ്‌ കള്ളന്മാര്‍ക്ക്‌ കാശുണ്ടാക്കാന്‍ അതിനെ ശ്രേഷ്‌ഠഭാഷയാക്കിയതാണ്‌. ഈ ഭാഷയിലാണു സാധാരണ തട്ടിപ്പുകളും, നാനാര്‍ഥങ്ങളും ഉള്ളത്‌. ചില കാര്യങ്ങള്‍കേട്ട്‌ നമ്മള്‍ വിശ്വസിക്കുകയും പിന്നെ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. അത്‌ ഭാഷയുടെ കളി. പൂവ്വാലന്മാരെപോലെ വേലിക്കരികില്‍ നിന്ന്‌ ഹവ്വയെനോക്കി പാമ്പ്‌ ചോദിച്ചു പോലും `ഹവ്വമ്മേ, ഒരു ആപ്പിള്‍വേണോടി'`അയ്യോ ചേട്ടാ അത ്‌തിന്നാന്‍പാടില്ല'. കുഴപ്പമില്ല കൊച്ചേ നീ തിന്നോ'. എന്തെങ്കിലും വന്നാലോ?ഒന്നും വരുകയില്ല. ഇപ്പോഴും കാമുകി-കാമുകന്മാര്‍ തമ്മില്‍ ഉള്ള സംസാരത്തിനു ആ സംഭാഷണത്തിന്റെ ഒരു സാദ്രുശ്യമുണ്ട്‌. പാമ്പ്‌ ഭാഷയുടെ വക്രത ഉപയോഗിച്ച്‌ പാവം ഹവ്വയെ വഞ്ചിച്ചു.ആദിമാതാവിനെ ചതിച്ച ഭാഷയായത്‌ കൊണ്ടാണു അതുപയോഗിക്കുന്ന നാട്ടില്‍തന്നെ അതിന്റെ നിലനില്‍പ്പ്‌ പരുങ്ങലിലായത്‌. അമേരിക്കന്‍ മലയാളികള്‍ മലയാളഭാഷയോട്‌ കൂറും സ്‌നേഹവും പുലര്‍ത്തുന്നത്‌കൊണ്ട്‌ അവരൊക്കെ എഴുത്തുകാരായതും പാമ്പിന്റെ കൗശലമായിരിക്കം.

എന്റെപേടകത്തിലെ പാമ്പിനോട്‌ ഞാന്‍ അപേക്ഷിച്ചു. `പൊന്നുപാമ്പേ എന്നെ വെറുതെവിടൂ. ഞാന്‍ ഒരു ദ്രോഹവും ചെയ്‌തില്ലല്ലൊ.പിന്നെന്തിനാണു എന്റെ പേടകത്തില്‍ കയറിയിരിക്കുന്നത്‌.പ്രത്യേകിച്ച്‌്‌ അമേരിക്കയില്‍ ഈ വാരത്തിലെ ഒരു ദിവസം നന്ദിപറയാനുള്ളതാണ്‌. ആരുമറിയതെ കഴിഞ്ഞനിങ്ങളെ ജനമദ്ധ്യത്തിലേക്ക്‌്‌ കൊണ്ട്‌ വന്നതിനു എന്നോട്‌ നന്ദികാണിച്ചില്ലെങ്കിലും നന്ദികേട്‌ കാണിക്കരുത്‌. ഉപകാരസ്‌മരണയില്ലാത്തവര്‍ അനവധിയുണ്ടാകും. എന്നാല്‍ ഉപകാരം ചെയ്‌തവനെ ഉപദ്രവിക്കുന്ന മനുഷ്യരെ പാമ്പിനോടുപമിക്കുന്നതാണു ശരി.പാമ്പില്‍ നിന്നും ക്രുതഘ്‌നതയുടെ വിഷം ചീറിവന്നു. നന്ദികേടിന്റെ പ്രതീകമായ ഞാന്‍ ചിരജ്‌ഞീവിയാണു.നിന്റെ മരണം വരെ ഞാന്‍ നിന്നെ ഉപദ്രവിക്കും.നിനക്ക്‌ നന്മ അര്‍പ്പിക്കാന്‍ വരുന്നവര്‍ക്കും വിഷം കൊടുത്ത്‌ ഞാന്‍ എന്റെ ഭാഗത്ത്‌ ചേര്‍ക്കും. തന്നെയുമല്ല നിഷ്‌ക്കളങ്കയായ ഒരു സര്‍പ്പകന്യകയെകൊണ്ട്‌ ഞാന്‍ നിന്നെ ചീത്തവിളിപ്പിക്കും.വേലിയില്‍ കിടന്നപാമ്പിനെ എടുത്ത്‌ മനുഷ്യശരീരത്തിലെ വളരെപ്രധാനപ്പെട്ട സ്‌ഥലത്ത്‌ വച്ചു എന്നുശ്രേഷ്‌ഠഭാഷയായ മലയാളത്തില്‍ ചൊല്ലുവരും. ആ ഭാഗം ഏതാണെന്ന്‌ പറയാന്‍ ചങ്കുറപ്പില്ലാതെ നിങ്ങളും നിങ്ങളുടെ ഭാഷയും നാണിക്കും. എന്റെ വിഷം തീണ്ടിയവരാല്‍ ഈ സമൂഹം നിറയും അവിടെയൊന്നും പോകാന്‍പറ്റാതെ നീ ഒറ്റയാകും. ഏത്‌ നേരത്താണൂ ഈ പാമ്പിനെ അന്വേഷിച്ചു നടന്ന്‌ അതിനു ഗുണം ചെയ്യാന്‍പോയത്‌ എന്നാലോചിച്ച്‌ വിഷമിച്ചപ്പോള്‍ ഒരു കഥ ഓര്‍മ്മ വന്നു.

ഇസ്രായേലിലെ ശൈത്യകാലത്തെ ഒരു പ്രഭാതം. മഞ്ഞുകണങ്ങള്‍ അപ്പോഴും തൂങ്ങി നില്‍ക്കുന്ന ആ സമയത്ത്‌ വിജനമായ വീഥിയിലൂടെ ഒരു മനുഷ്യന്‍നടന്നുപൊയ്‌ക്കൊണ്ടിരുന്നു. വഴിയരുകില്‍ മഞ്ഞില്‍പുളഞ്ഞ്‌ ഒരു പാമ്പ്‌ കിടക്കുന്നു. അതിനു അനങ്ങാന്‍ നിവര്‍ത്തിയില്ല.വഴിപോക്കനു അനുകമ്പ തോന്നി.പാമ്പ്‌ ചത്തൊ ജീവിച്ചിരിക്കുന്നൊ എന്നറിയാന്‍ ആ മനുഷ്യന്‍ അതിനെ എടുത്ത്‌ കയ്യിലിട്ട്‌ തിരുമ്മി ചൂട്‌കൊടുത്തു. ചൂട്‌ കിട്ടാന്‍ തുടങ്ങിയപ്പോള്‍ പാമ്പ്‌ അനങ്ങാന്‍ തുടങ്ങി. സൂര്യ കിരണങ്ങള്‍ അയാളുടെ സല്‍പ്രവര്‍ത്തി കണ്ടു ഒന്നു കൂടി ശോഭിച്ചു. തണുപ്പില്‍നിന്നും അയാള്‍ക്കും ആശ്വാസം ലഭിച്ചു.ഒരാള്‍ നന്മചെയ്യുമ്പോള്‍ ഈശ്വരസാന്നിദ്ധ്യം അവിടെയുണ്ടാകുന്നു എന്ന്‌ അയാള്‍ കരുതി. ഇതിനിടയില്‍ പാമ്പ്‌ ക്ഷീണമെല്ലാം മാറി ഒരു മലയാളി കുട്ടപ്പനായി. മലയളിയുടെ സ്വഭാവം കാണിക്കാന്‍ തുടങ്ങി.

പാമ്പ്‌ അയാളുടെ കയ്യില്‍ ചുറ്റി അയാളെ കടിക്കുമെന്ന്‌ പറഞ്ഞു. അത്‌കേട്ട്‌ അത്ഭുതസ്‌തബ്‌ധനായ ആ മനുഷ്യന്‍ ചോദിടച്ചു: പാമ്പേ ആ മഞ്ഞില്‍ കിടന്ന്‌ ചത്തുപോകേണ്ടനിന്നെ രക്ഷിച്ചതിനു എന്നെ കടിക്കയോ? ഇതെന്തുന്യായം.ന്യായമോ അന്യായമോ എനിക്കറിയണ്ട.എന്റെ വായില്‍വിഷം നിറഞ്ഞ്‌ കഴിഞ്ഞാല്‍ നിന്നെ ഞാന്‍ കടിക്കും. അന്ന്‌ ജ്‌ഞാനിയായ സോളമന്റെ രാജ്യഭരണമായിരുന്നു. ആ മനുഷ്യനും പാമ്പും സോളമന്റെ മുന്നില്‍സങ്കടമുണര്‍ത്തിച്ചു. പാമ്പ്‌ സോളമനോട്‌പറഞ്ഞു. സ്‌ത്രീ പ്രസവിച്ച ആരുടെയും ഉപ്പുകുറ്റിയില്‍ കടിക്കുക എന്നത്‌ എന്റെ മൗലികാവകാശമാണ്‌. അത്‌ദൈവം കല്‍പ്പിച്ചതാണ്‌. ഉപ്പുകുറ്റിലോത്തിന്റെ ഭാര്യയല്ലേ എന്നു സോളമന്‍ ആദ്യം സംശയിച്ചെങ്കിലും അങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്രുദ്ധമല്ലേ സുഗന്ധവ്യജ്‌ഞ്‌നങ്ങള്‍ കയറ്റി അയക്കുന്നനാട്ടിലെ ഭാഷ എന്ന്‌സമാധാനിച്ചു. എന്തായാലും പാമ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന്‌ മനസ്സിലാക്കിയ സോളമന്‍ ചോദിച്ചു. സ്‌ത്രീ പ്രസവിച്ചവന്റെ മേല്‍ കയറിയിരുന്ന്‌ അവനെ കടിക്കാന്‍ദൈവം കല്‍പ്പിടച്ചിട്ടില്ലല്ലോ? അത്‌കൊണ്ട്‌ നീ താഴെയിറങ്ങു. പാമ്പ്‌താഴെയിറങ്ങുന്നതിനു മുമ്പ്‌ സോളമന്‍ പാമ്പിനെ കൂട്ടിവന്നയാളോട്‌ പറഞ്ഞു. : പാമ്പിനെ കണ്ടാല്‍ സ്വന്തം മടമ്പ്‌കൊണ്ട്‌ അതിനെ ചവുട്ടി അരിക്കുക എന്നാണു ദൈവ കല്‍പ്പന. പാമ്പ്‌താഴെ ഇറങ്ങിയപ്പോള്‍ അയാള്‍ പാമ്പിനെ ചവുട്ടി അരച്ചു.രണ്ടു കാലില്‍ നിവര്‍ന്ന്‌ നടക്കുന്നവന്റെ മുന്നില്‍ ഇഴഞ്ഞ ്‌നടക്കുന്ന ജീവിക്ക്‌ എന്തുചെയ്യാന്‍ കഴിയും. ഉപദ്രവകാരികള്‍ അപകടത്തില്‍പെട്ട്‌ കിടന്നാലും അവരെ സഹായിക്കേണ്ട കാര്യമില്ലെന്നു ഈ കഥ പഠിപ്പിക്കുന്നു. അഥവാ സഹായം എത്തിച്ചാലും സ്വരക്ഷയ്‌ക്ക്‌ വേണ്ട മുന്‍ കരുതല്‍ എടുക്കുക.നന്മകള്‍ ചെയ്‌ത്‌കൊണ്ടേയിരിക്കുക.നന്ദിയില്ലാത്തവരെ നന്ദിയുള്ളവരാക്കാനൊന്നും നമുക്ക്‌ കഴിയില്ല.

നന്ദിചൊല്ലാന്‍ ഒരു ദിവസമെങ്കിലും ഉപയോഗപ്പെടുത്തുന്നത്‌ അനുഗ്രഹീതമാണ്‌. പരസ്‌പരം സഹായസഹകരണങ്ങള്‍ ചെയ്യുക.ദൈവത്തില്‍ നിന്നും മനുഷ്യരില്‍നിന്നും കിട്ടുന്നനന്മകള്‍ക്ക്‌ നന്ദിയുള്ളവരായിരിക്കുക.

ഇ-മലയാളിയുടെ നന്ദിപേടകം നന്ദിവാക്കുകളാല്‍ നിറയട്ടേ.. എല്ലാവര്‍ക്കും സന്തോഷപ്രദമായ `താങ്ങ്‌സ്‌ ഗിവിംഗ്‌' നേരുന്നു.

ശുഭം
നന്ദിപേടകം (നന്ദിപൂര്‍വ്വം ഇ-മലയാളിക്ക്‌: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക