(ചിക്കാഗോയില്‍ വച്ച് ലാന സംഘടിപ്പിച്ച ചര്‍ച്ചയില്‍ അവതരിപ്പിച്ചത് നവംബര്‍
29-30, 2013)
കുട്ടികളും കുടുംബവും എന്ന ലോകത്തിലേക്ക്‌് ചുരുങ്ങിപോയ
ആദ്യകാല വനിതകള്‍ എന്തായിരിക്കും എഴുതിയിരിക്കുക.? അടുക്കള ജോലിക്കും കുട്ടികളെ
പരിപാലിക്കുന്നതിനുമിടയില്‍ അവര്‍ക്ക് സ്വന്തമായി സമയം കിട്ടികാണുമോ? ആരും ശല്യം
ചെയ്യാതെ ഒരിടത്തിരുന്ന് ഭാവനയുടെ ലോകത്തിലൂടെ അവര്‍ക്ക് സഞ്ചരിക്കാന്‍
കഴിയുമായിരുന്നൊ? കൂടാതെ സ്‌ത്രീക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന പരകോടി
അരുതായ്‌മകള്‍ അവള്‍ക്ക് സ്വന്തമായി ഒരു അഭിപ്രായം പ്രക്‌ടിപ്പിക്കാനോ, ഏതെങ്കിലും
ആശയത്തില്‍ ഉറച്ച് നില്‍ക്കാനോ അനുവദിക്കുമായിരുന്നോ?. എന്റെ വീക്ഷണത്തില്‍
സ്‌ത്രീക്ക് കുറച്ചെങ്കിലും സ്വാതന്ത്ര്യം ലഭിച്ച് തുടങ്ങിയിപ്പോഴായിരിക്കും
അവള്‍ എഴുതാന്‍ തുടങ്ങിയത്. അതിനു മുമ്പ് പെണ്‍കുട്ടികള്‍ ദിവസേന ഡയറി എഴുതിയും
കൊച്ചുകൊച്ച് കവിതകള്‍ അല്ലെങ്കില്‍ വായ്‌പ്പാട്ടുകള്‍ രചിച്ചും അവരുടെ സര്‍ഗ്ഗ
പ്രതിഭയെ ആസ്വദിച്ചു കാണും. ആരും കാണാതെ ഡയറിക്കുറിപ്പുകള്‍ എഴുതുന്ന ശീലം
പെണ്‍കുട്ടികളില്‍ ഉണ്ടായിരുന്നു. പശ്‌ചാത്തലോകത്ത് നിന്നും അങ്ങനെയുള്ള
ഡയറിക്കുറിപ്പുകള്‍ നല്ല സാഹിത്യമൂല്യമുള്ള രചനകളായി കണ്ടെത്തി പ്രസിദ്ധീകരിച്ചത്
നമ്മള്‍ വായിച്ചിട്ടുണ്ട്. പേരക്കുട്ടികള്‍ക്ക് വേണ്ടി മുത്തശ്ശിമാര്‍
പറഞ്ഞിരുന്ന കഥകള്‍ ഒരു പക്ഷെ അവര്‍ പൂര്‍വികരില്‍ നിന്നും കേട്ട് പഠിച്ചതോ കേട്ട
കഥകള്‍ക്ക് ഒരു പുതിയ മാനം നല്‍കി കുട്ടികളെ കൂടുതല്‍ സന്തോഷവാന്മാരാക്കന്‍
പുതിയതായി ഉണ്ടാക്കിയതോ ആയിരിക്കാം. മുത്തശ്ശി കഥകള്‍ ഏതായാലും പുരുഷന്മാര്‍
പറഞ്ഞതാണെന്ന് ആരും പറയുകയില്ലല്ലോ. ഇതില്‍ നിന്നെല്ലാം സ്‌ത്രീക്കും പുരുഷനെപോലെ
എഴുതാനുള്ള കഴിവുണ്ടായിരുന്നു എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്ത ഒരു കാലത്ത്
അവയെല്ലാം മുരടിച്ചുപോയി എന്ന് വേദനയോടെ
ഊഹിക്കേണ്ടിയിരിക്കുന്നു,
ആദ്യകാലത്ത് സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസവും
നിഷേധിച്ചിരുന്നു. അല്‍പ്പമെങ്കിലും വിദ്യാഭ്യാസത്തിനു അവസരം ലഭിച്ചത്
മേല്‍ജാതിയിലെ സ്‌ത്രീകള്‍ക്കാണു. വിദ്യയിലൂടെ വായനയിലൂടെ ഓരോരുത്തരിലുമുള്ള
സര്‍ഗ്ഗ ഭാവനകള്‍ വികസിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിദ്യ അകക്കണ്ണു
തുറപ്പിക്കുന്നു എന്നാണക്ലോ പറയുന്നത്,. നമ്മുടെ നാട്ടിലെ ജാതി വ്യവസ്‌തയുടെ
തിക്‌ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന കീഴാളരില്‍ സ്‌ത്രീ എഴുത്തുകാര്‍ ഇല്ലാതായത്
അല്ലെങ്കില്‍കുറഞ്ഞത് അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം
വിരളമായത്‌കൊണ്ടായിരിക്കും. മലയാളത്തിലെ ആദ്യകാല വനിത എഴുത്തുകാരില്‍ ഉയര്‍ന്ന
ജാതിയിലുള്ളവരും ക്രിസ്‌ത്യന്‍ സ്‌ത്രീകളുമായിരുന്നു എന്ന് കാണാം.എഴുത്തുകാരി എന്ന
പദവിക്ക് സ്‌ത്രീ അര്‍ഹതയല്ലെന്ന് പുരുഷമേധാവിത്വമുള്ള ഒരു സമൂഹം കര്‍ശനമായി
ആജ്‌ഞാപിക്കുമ്പോള്‍ അതിനെ മറികടന്ന് മുന്നോട്ട് വരാന്‍ കുലീനകളായ സ്‌ത്രീകള്‍
തയ്യാറായില്ല. എന്നാല്‍ അവര്‍ക്ക് പിന്തുണയും, പ്രോസാല്‍ഹനവും ലഭിച്ചപ്പോള്‍
അവര്‍ എഴുതാന്‍ തുടങ്ങി. അന്തര്‍ജ്‌ജനമായി ജനിച്ചെങ്കിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍
വച്ച്‌് പുലര്‍ത്തുന്ന ഒരു കുടുംബത്തിലാണ് ലളിതാംമ്പിക അന്തര്‍ജ്‌ജനം ജനിച്ചത്.
അവര്‍ക്ക് പിതാവിന്റേയും ഭര്‍ത്താവിന്റേയും പിന്തുണ ലഭിച്ചിരുന്നു എന്ന് അവര്‍
എഴുതീട്ടുണ്ട്.
സ്‌ത്രീക്ക് ശരീരം മാത്രമല്ല ഒരു മനസ്സുമുണ്ടെന്ന്
സമ്മതിക്കാന്‍ കൂട്ടാക്കാത്ത പുരുഷ മേല്‍ക്കോയ്‌മ സ്‌ത്രീ രചനയിലെ കഥാപാത്രങ്ങള്‍
എഴുത്തുകാരികള്‍ തന്നെയെന്ന് കല്‍പ്പിച്ചു എഴുത്തുകാരികളെ അവഹേളിച്ചു. മലയാളത്തിലെ
പ്രശസ്‌ത എഴുത്തുകാരിയായിരുന്ന രാജലക്ഷി ആത്മഹത്യ ചെയ്യാനുള്ള കാരണം അവരുടെ
രചനകളെക്കുറിച്ചുള്ള പരാമര്‍ശം നേരിടാനുള്ള കരുത്തില്ലായിരുന്നതുകൊണ്ടായിരുന്നു.
അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം മാധവിക്കുട്ടി `എന്റെ കഥ'യെന്ന ആത്മാശം ഉള്ള നോവല്‍
എഴുതിയപ്പോള്‍ പലതരം വ്യാഖാനങ്ങളും വ്യക്‌തി്‌ത്‌പരമായ ചെളിവാരിയെറിയലും
ഉണ്ടായിട്ടും അവര്‍ കുലുങ്ങിയില്ല. അതിനു കാരണം അവര്‍ക്ക് പിന്തുണ നല്‍കാനും
നല്ലവരായ, സഹൃദയരായ എഴുത്തുകാരും വായനക്കാരുമുണ്ടായിരുന്നത് കൊണ്ടാണ്. സ്‌ത്രീ
അവരുടെ ആദര്‍ശങ്ങളിലും അഭിപ്രായങ്ങളിലും ഉറച്ചു നിന്നെഴുതണമെങ്കില്‍ പുരുഷന്മാരെ
അപേക്ഷിച്ച് അവള്‍ക്ക് സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും ആവശ്യമാണെന്ന്
കാണുന്നു.
സ്‌ത്രീയുടെ രചനകള്‍ പരിപൂര്‍ണ്ണവും,
സാഹിത്യമൂല്യമടങ്ങിയതുമാകാന്‍ അവള്‍ക്ക് ധൈര്യം ആര്‍ജിക്കേണ്ടതായിട്ടുണ്ട്. ഞാന്‍
മനസിലാക്കുന്നത് സ്‌ത്രീരചന ഒരു തരം പോരാട്ടമാണെന്നാണ്. അക്ഷരങ്ങളുടെ ലോകത്ത്
അവയെ വേര്‍തിരിച്ച് കാണുന്നത് പുരുഷമേധാവിത്വമായിരിക്കാം. അല്ലെങ്കില്‍
സ്‌ത്രീകള്‍ തന്നെ സങ്കല്‍പ്പിക്കുന്ന ഒരു വലയത്തില്‍ നിന്നും വിഭിന്നമായി
ആരെങ്കിലും രചനകള്‍ നടത്തിയാല്‍ അവര്‍ക്ക് നേരേ സ്‌ത്രീ എഴുത്തുകാരും വായനക്കാരും
തിരിയുന്ന പ്രവണതയുടെ പരിണത ഫലമായിരിക്കാം.. സ്‌ത്രീക്ക് പ്രക്രുതി നല്‍കിയ
പരിമിതികള്‍ അവള്‍ എഴുത്തിലും കാണിക്കണമെന്ന പിടിവാശി യാഥാസ്‌ഥിതികരായ കുറെപേര്‍
ആവശ്യപ്പെടുന്നതും സ്‌ത്രീകളിലെ എഴുത്തുകാരെ
നിരുത്സാഹപ്പെടുത്തുന്നു.
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സമയവും
സൗകര്യവും എഴുതുന്നത് പ്ര്‌സിദ്ധീകരിക്കാനുള്ള വേദികളും, പുസ്‌തകമാക്കാനുള്ള
സാമ്പത്തിക ഭദ്രതയുമുണ്ട്. ആദ്യകാല രചനകളില്‍ നിന്നും ഇപ്പോള്‍ അവരുടെ രചനകളിലും
മാറ്റങ്ങള്‍ കാണുന്നത് പ്രശംസനീയമാണ്. എന്നാല്‍ മുന്‍വിധികളോടെ രചനകളെ
സമീപിക്കുന്ന ഒരു വ്യഗ്രത വായനക്കാരിലുള്ളത് ഇപ്പോഴും മാറിയിട്ടില്ല. കാലം
സാഹിത്യരചനകളില്‍ പ്രകടമാകുന്ന ഒരു വിശേഷമാണ്. ഓരോ കാലഘട്ടത്തിന്റെ സ്വാധീനം
സാഹിത്യരചനകളില്‍ ഉണ്ടാകും. അത് എഴുത്തുകാരനായാും എഴുത്തുകാരിയായാലും
വ്യത്യാസമില്ല. എന്നാല്‍ സ്‌ത്രീ എഴുത്തുകാര്‍ സമൂഹത്തിലെ മാറ്റങ്ങള്‍
മനസിലാക്കുമ്പോഴും അവരുടെ എഴുത്തില്‍ ഒരു അകലം സൂക്ഷിക്കുന്നതായി കാണാം.
മാധവിക്കുട്ടിയെപോലുള്ള എഴുത്തുകാര്‍ ആ അകലം അല്ലെങ്കില്‍ `തോട്' പൊട്ടിച്ച്
പുറത്ത് വന്നു. ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയയായിട്ടും അവര്‍ പതറിയില്ല.
അതില്‍ നിന്നും മനസ്സിലാക്കാവുന്നത് സര്‍ഗ്ഗ പ്രതിഭയുണ്ടെങ്കില്‍ ഏത് പ്രതികൂല
സാഹചര്യത്തേയും നേരിടാം. അതേസമയം എഴുതാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. ഒരു പരിധി
വരെയെങ്കിലും വായനകാരുടേയും സഹൃദയരുടേയും പിന്തുണയും വേണം. സ്‌ത്രീകള്‍ക്ക്
എഴുത്തില്‍ ലക്ഷമണരേഖ വരച്ചുവക്കുന്നത് ശരിയല്ല. പണ്ട് കാലത്ത് സ്‌ത്രീകള്‍ക്ക്
സ്വാതന്ത്ര്യം കുറവായിരുന്നു, തന്മൂലം എഴുത്തുകാരികളുടെ എണ്ണം
കുറഞ്ഞു.
പെണ്ണെഴുത്ത് എന്ന വിവേചനം ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.
സാഹിത്യരചനകളുടെ മേന്മയാണ് പ്രധാനം. പുരുഷന്‍ എഴുതുന്നതെല്ലാം ശ്രേഷ്‌ഠവും സ്‌ത്രീ
എഴുതുന്നതെല്ലാം തുച്‌ഛവുമാകുന്നില്ല. സ്‌ത്രീ പുരുഷസമത്വം നിയമപരമായി
അനുവദിക്കപ്പേട്ടിട്ടുള്ള ഇക്കാലത്ത് സ്‌ത്രീകളില്‍ നിന്നും നല്ല നല്ല രചനകള്‍
ഉണ്ടാകുന്നുണ്ട്.അത് അനസ്യൂതം തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.