എമില്‍ ആര്‍ഗോലിനോ 1992-ല്‍ സംവിധാനം ചെയ്‌ത പ്രശസ്‌തമായ ഒരു ഹോളിവുഡ്
ചിത്രമുണ്ട്- `സിസ്റ്റര്‍ ആക്‌ട്' ഓസ്‌കാര്‍ നേടിയ വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ്ഗ്
എന്ന ബ്ലാക്ക് നടി ഒരു കന്യാസ്‌ത്രീയായി വേഷമിടുന്നു. വെറുമൊരു പാട്ടുകാരിയായ
അവര്‍ കൊലയാളികളില്‍നിന്ന് രക്ഷനേടാനായിസാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു
കോണ്‍വെന്റില്‍ അഭയംതേടുന്നതും. അവിടുത്തെ കന്യാസ്‌ത്രീകളെ ആധുനിക സംഗീതം
പഠിപ്പിച്ച് ലോകപ്രശസ്‌തരാക്കുന്നതുമാണ് കഥ.
പരമ്പരാഗതമായ
സംഗീതശൈലിയില്‍നിന്നും വ്യത്യസ്‌തമായി റോക്ക് എന്‍ റോള്‍ ശൈലിവരെപ്പോകുന്നു
സിസ്റ്റര്‍ മേരിക്ലാരന്‍സിന്റെ പരിഷ്‌കാരം. എന്തുവേണ്ടി പള്ളിയില്‍നിന്നു
വിട്ടുനിന്ന ചെറുപ്പക്കാര്‍ വീണ്ടും എത്തിത്തുടങ്ങി. സെന്റ് കാതറൈന്‍ കോണ്‍വന്റിലെ
മദര്‍സുപ്പീരിയര്‍ക്ക് ഇതൊന്നും അത്രപിടിച്ചില്ലെങ്കിലും മോണ്‍. ഓഹാരയ്‌ക്ക്
ഇഷ്‌ടമായി. സിസ്റ്റര്‍ ക്ലാരന്‍സ് നയിക്കുന്ന കൊയറിന്റെ പ്രശസ്‌തി യൂറോപ്പിലേക്ക്
പടര്‍ന്നു. പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ അവരുടെ പാട്ടുകേള്‍ക്കാന്‍ എത്തുന്നതാണ്
കഥയുടെ പര്യവസാനം. ചിത്രം വളരെ ജനപ്രീതിനേടി. `സിസ്റ്റര്‍ ആക്‌ട്-2' എന്നൊരു
രണ്ടാംഭാഗവും പുറത്തിറങ്ങി.
ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ അംഗമായൊരു
കന്യാസ്‌ത്രീയുടെ സാഹസം വത്തിക്കാന്‍ വരെ എത്തിയകഥയാണു ഇനി. സി.മേഴ്‌സി നെടുമ്പുറം
എസ്.എ.ബി.എസ്. പാട്ടുകാരിയോ, നര്‍ത്തകിയോഅല്ല. 2200 പെണ്‍കുട്ടികള്‍ പഠിക്കുന്ന
കോളേജിലെ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം രൂപകല്‍പന ചെയ്‌ത
സ്‌കാര്‍ഫു(ഊറാറ)മായി അവര്‍ ഈയിടെ വത്തിക്കാനിലെത്തി. പോപ്പിനെ കാണുകയും സ്വന്തം
കുട്ടികളുടെ അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ.
പക്ഷെ സെന്റ്‌പീറ്റേഴ്‌സ് സ്‌ക്വയറില്‍ പോപ്പ് ഫ്രാന്‍സീസ് താമസിക്കുന്ന
ഗസ്റ്റ്‌ഹൗസിലെത്തി. `ഊറാല' അദ്ദേഹത്തെ ഒരു പൊന്നാടപോലെ അണിയിക്കാനുള്ള ഭാഗ്യവും
സിസ്റ്ററിനുണ്ടായി.
യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും മികച്ച പ്രിന്‍സിപ്പലെന്ന
ബഹുമതിനേടിയ ആളാണു സിസ്റ്റര്‍ മേഴ്‌സി. വിദ്യാര്‍ത്ഥികളെ ആധുനികലോകത്തിന്റെ
വെല്ലുവിളി നേരിടത്തക്കവിധം സജ്ജമാക്കുന്നതിനു തുടങ്ങിവച്ച ഇന്നവേറ്റീവ്
കോഴ്‌സുകളില്‍ ഫാഷന്‍ ടെക്‌നോളജിയും സോഷ്യല്‍വര്‍ക്കും ടൂറിസവും ജേര്‍ണലിസവുമൊക്കെ
ഉള്‍പ്പെടും. പി.ജി. കോഴ്‌സിന് വിദേശവിദ്യാര്‍തഥികള്‍ വരെ പഠിക്കുന്നു. കാരണം
എം.ജി.സര്‍വ്വകലാശാലയുടെ കീഴില്‍ ഫുഡ് സയന്‍സ് കോഴ്‌സുള്ള ഒരു കലാലയം
അസംപ്‌ഷനാണ്. ``കമ്പാലയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഉഗാണ്ട''യില്‍ഈ വിഷയത്തില്‍
ബിരുദംനേടി എത്തിച്ചേര്‍ന്ന ആളാണ് ഒസംങ് ഫ്രീഡാ അമിറ്റോ. അങ്ങിനെ
പലരും.
സിസ്റ്റര്‍ മേഴ്‌സിയുടെ വത്തിക്കാന്‍ സന്ദര്‍ശനം ആകസ്‌മികമായി
സംഭവിച്ചതാണ്. ഫാഷന്‍ ടെക്‌നോളജി കോഴ്‌സില്‍ കോളേജുമായി സഹകരിക്കുന്ന ജര്‍മ്മന്‍
ഇന്‍സ്റ്റിറ്റിയൂട്ട് വീസ്‌ബാദനില്‍ നടത്തിയ ഫാഷന്‍ പരേഡില്‍ കോളേജിലെ
വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയ ഉടയാടകളുടെ ഒരു ക്യാറ്റ്‌വാക്ക്'കാണാനാണ്
സിസ്റ്ററ് എത്തിയത്. ഫാഷന്‍ പരേഡ് അതിഗംഭീരം. അസപ്‌ഷനില്‍ രൂപകല്‌പനചെയ്‌ത
സ്‌കേര്‍ട്ടും ഷര്‍ട്ടുമൊക്കെയൂറോപ്യന്‍ മാര്‍ക്കറ്റില്‍ നന്നായി ഓടുന്നവതന്നെ.
എന്തുവേണ്ടി കേരളത്തിലെ ടെക്‌സ്‌റ്റയില്‍ രംഗത്തുള്ള വനിതാസംരംഭകര്‍ക്കു
ഉന്നതപരിശീലനം നല്‍കാനായി ഈയിടെ ജര്‍മ്മനിയില്‍നിന്ന്‌് ഒരു സംഘം എത്തി
ചങ്ങനാശ്ശേരിയിലും എറണാകുളത്തും ശില്‌പശാലകള്‍ നടത്തി.
വീസ്‌ബാദനില്‍
വീണുകിട്ടിയ ഒരു വാരാന്ത്യത്തിലാണ് സിസ്റ്റര്‍ മേഴ്‌സി റോമിലേക്കു വിമാനംകയറിയത്.
റോമില്‍ ഭാഗ്യവശാല്‍ തിരുവനന്തപുരത്തെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ
ഉണ്ടായിരുന്നതു സഹായമായി. അദ്ദേഹം എന്നെ ലഞ്ചിനു ക്ഷണിച്ചു. പാപ്പയും
എത്തുമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ കൃത്യാന്തര ബാഹുല്യംമൂലം അദ്ദേഹം
എത്തിയില്ല.
നിരാശയുണ്ടായെങ്കിലും വിദ്യാര്‍ത്ഥിനികള്‍ താല്‌പര്യപൂര്‍വ്വം
തുന്നിയുണ്ടാക്കിയ കുരിശും ചിത്രപ്പണികളുമുള്ള ഒരു സ്‌കാര്‍ഫ് അദ്ദേഹത്തിനു
സമ്മാനിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. സ്‌കാര്‍ഫ് അടങ്ങിയ പാക്കറ്റ് പാപ്പ
താമസിക്കുന്ന ഗസ്റ്റ്‌ഹൗസില്‍ ഏല്‌പിക്കാനായിരുന്നു പരിപാടി. അവിടെ എത്തിയപ്പോഴാണ്
ആകസ്‌മികമായി അദ്ദേഹം ഇറങ്ങിവരുന്നു. സുസ്‌മേരവദനനായി എന്നോടുചോദിച്ചു `എന്താ
സിസ്റ്ററേ?' ഞാനുടനെ പാക്കറ്റ്‌തുറന്ന് ഊറാല അഴിച്ച് ഉയര്‍ത്തി. അദ്ദേഹം
കഴുത്തുനീട്ടിത്തന്നു. സഹജമായ പുഞ്ചിരിയും കവിളില്‍ സ്‌നേഹസ്‌മൃണമായ ഒരു
ചുംബനവുമായിരുന്നു. എനിക്കുകിട്ടിയ വിലമതിക്കാനാവാത്തപ്രതിഫലം, സിസ്റ്റര്‍
അറിയിച്ചു.
കൊഴുവനാല്‍ നെടുംപുറം കുംടുംബാംഗമായ സിസ്റ്റര്‍ മെഴ്‌സി
(മറിയാമ്മ ജോസഫ്) അസപ്‌ഷനില്‍നിന്നുതന്നെ ബോട്ടണിയില്‍ ബി,എസ്സി. സി. എടുത്തു.
എസ്.ബിയില്‍ നിന്ന് എം.എസ്.സി. മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍നിന്നും
എംഫിലും ബറോഡ എം.എസ്.യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്‌ടറേറ്റും. ലക്‌ചററും
വൈസ്‌പ്രിന്‍സിപ്പിലുമായിന്നു. പരിചയസമ്പന്നയായ മെഴ്‌സി പ്രിന്‍സിപ്പലായിട്ടു
രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ഇനിയുമുണ്ട് സമയം.
ഔഷധ സസ്യങ്ങളില്‍ കാണുന്ന
രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് വളരെയധികം ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്
സിസ്റ്റര്‍ മെഴ്‌സി. അതുകൊണ്ടുതന്നെ 2013-ല്‍ കോളേജില്‍ പ്രകൃതിദത്ത സമ്പത്തുകള്‍
പരിരക്ഷിക്കുന്നതിനെക്കുറിച്ച് ഒരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നതിനും അവര്‍
നേതൃത്വം നല്‌കി.
``നാം പ്രകൃതിയുടെ പരിപാലകര്‍ മാത്രമായിരിക്കണം.
ചൂഷകരാകരുത്. കുപ്പിവെള്ളവും ഓക്‌സിജന്‍മാസ്‌കും ഇല്ലാതെ ജീവിക്കാനാവാത്തവിധം നാം
അധഃപതിച്ചു. ഞാന്‍ ജര്‍മ്മനിയിലായിരിക്കുന്ന കാലത്ത് റൈന്‍നദിയിലും മറ്റും
തൂവല്‍പക്ഷികള്‍ അല്ലലില്ലാതെ നീന്തിപ്പോകുന്നത് കാണാറുണ്ടായിരുന്നു. ഇവിടെയോ?
നദികളിലും കായലുകളിലും നിറയെ വിഷമല്ലേ?'' - സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത കോളേജ്
മാനേജര്‍ റവ:ഡോ.ജെയിംസ് പാലയ്‌ക്കല്‍ ചോദിച്ചു.
പാലോടിലെ ജവഹര്‍ലാല്‍
നെഹ്‌റു ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ
ഡയറക്‌ടര്‍ ഡോ. പി.ജി. ലത ഉള്‍പ്പെടെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു. ബറോഡയില്‍
സിസ്റ്റര്‍ മെഴ്‌സിയുടെ പ്രൊഫസറായിരുന്ന ഡോ.എം. ഡാനിയേല്‍, സ്റ്റോക് ഹോമില്‍
ഗവേഷണപഠനം നടത്തിയ ഡോ. എം.പ്രേംകുമാര്‍ എന്നിവര്‍ പ്രഗത്ഭരില്‍ ചിലരാണ്.
കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും ചര്‍ച്ച ഉണ്ടായിരുന്നു.
വെറുമൊരു
അധ്യാപികയായി ഒതുങ്ങിയിരിക്കുന്ന ആളല്ല മെഴ്‌സിയമ്മ. പ്രഭാഷകയാണ്.
പ്രകൃതിസ്‌നേഹിയാണ്. അസംപ്‌ഷനില്‍ മ്യൂസിക്കല്‍ ടൈ്വലൈറ്റും ഫ്‌ളവര്‍ഷോയുമൊക്കെ
സംഘടിപ്പിച്ച ആളാണ്. ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിനില്‍ക്കുന്നു.