നാലു വെറ്റിലപ്പാറകളുണ്ട് കേരളത്തില്‍. അതുതന്നെ എറണാകുളം ജില്ലയില്‍ രണ്ട്. -
അയ്യമ്പുഴ പഞ്ചായത്തില്‍ ഏഴാറ്റുമുഖത്തു നിന്ന് പ്ലാന്റേഷന്‍ റോഡില്‍ പത്തു
കിലോമീറ്റര്‍ പോയാല്‍ ഒന്ന്. തൃക്കാരിയൂരില്‍ നിന്ന് 8 കിലോമീറ്റര്‍ കിഴക്ക്
മറ്റൊന്ന്. മൂന്നാമത്തെ വെറ്റിലപ്പാറ തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍ നിന്ന്
അതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് പോകും വഴി 22 കിലോമീറ്റര്‍ അകലെ.
നാലാമത്തേത് മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ തൊട്ടമ്മല്‍ നിന്ന്
ഓടക്കയം റൂട്ടില്‍ 7 കിലോമീറ്റര്‍ ദൂരത്ത്. നാലിനും പൊതുവായ ഒരു ഘടകമുണ്ട് -
റബ്ബര്‍.
എന്നാല്‍ ഇവയില്‍ ഒരു വെറ്റിലപ്പാറയിലെങ്കിലും കൃഷിക്കാര്‍ റബ്ബര്‍
വെട്ടി കൂടുതല്‍ ആദായകരമായ വെറ്റിലകൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റം
പ്രധാന കാരണം റബ്ബറിന്റെ വിലയിടിവ് തന്നെ. കിലോയ്‌ക്ക് 240 രൂപ വരെ എത്തിയ
റബ്ബര്‍ ഷീറ്റിന്റെ ഇന്നത്തെ വില 134 ! രണ്ടാമത്തെ കാരണം റബ്ബര്‍ വെട്ടാന്‍
ആളില്ലെന്നുള്ളതാണ്. റബ്ബര്‍ വച്ചാല്‍ ആറേഴു വര്‍ഷം കഴിഞ്ഞേ ആദായമുള്ളൂ എന്നതാണ്
മൂന്നാമത്തെ കാരണം. നേരെ മറിച്ച് വാഴയോ വെറ്റിലയോ എന്നുവേണ്ട കപ്പയോ കാച്ചിലോ
നട്ടാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദായം കിട്ടും.
ഒരു
നൂറ്റാണ്ടിലേറെയായി കേരളത്തില്‍ റബ്ബര്‍ കൃഷി ആരംഭിച്ചിട്ട്. 1902 ല്‍ എറണാകുളം
ജില്ലയിലെ തട്ടേക്കാട്ടായിരുന്നു ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍
പരീക്ഷണാടിസ്ഥാനത്തില്‍ റബ്ബര്‍ വച്ചത്. ഇന്നത് 11 ലക്ഷം ചെറുകിട കൃഷിക്കാരുടെ
ജീവസന്ധാരണത്തിനുള്ള ഏക മാര്‍ഗ്ഗമായി മാറിയിട്ടുണ്ട്. റബ്ബറിന്റെ ഗതിവിഗതികള്‍
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നു. വില ഇടിഞ്ഞാല്‍
പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുത്തുപാളയെടുക്കേണ്ടിവരും.
ഈ
പശ്ചാത്തലത്തിലാണ് റബ്ബറില്‍ നിന്ന് കൊക്കോയിലേയ്‌ക്കും അവിടെ നിന്ന്
വാനിലയിലേയ്‌ക്കും കൃഷിക്കാര്‍ കാലുമാറ്റി ചവിട്ടിയത്. രണ്ടും പച്ചപിടിക്കാതെ
പോയി. റബ്ബറിന്റെ ഇടവിളയായി വാഴയും പൈനാപ്പിളും വച്ച് നടത്തിയ പരീക്ഷണങ്ങളും
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെട്ടില്ല. ഏറ്റവും ഒടുവിലാണ്
വെറ്റിലയിലേയ്‌ക്കു തിരിയാന്‍ വെറ്റിയപ്പാറക്കാരും അടൂരിനടുത്ത് ഏനാദിമംഗലംകാരും
കൂട്ടമായിത്തീരുമാനം എടുത്തത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെറ്റില കൃഷി
ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വെറ്റിയ
കയറ്റിയയ്‌ക്കുന്നതും അവിടുത്തെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും. അതു
മുഴുവനും ചെന്നെത്തുന്നതാകട്ടെ പാക്കിസ്ഥാനിലും. അവിടുത്തെ ജനങ്ങള്‍ക്ക്
ഇന്ത്യയിലെന്നപോലെ വെറ്റില, പാക്ക്, ചുണ്ണാമ്പ്, പുകയില ശീലം പണ്ടേയുണ്ട്.
മുറുക്കി ചുവന്ന ചുണ്ടുള്ള മൊഞ്ചത്തിപ്പെണ്ണുങ്ങളെപ്പറ്റി എത്രയോ മലയാള കവികള്‍
പാടിയിരിക്കുന്നു!
കറാച്ചിയില്‍ ഒരുമാസം 166 ടണ്‍ വെറ്റില ഇറക്കുമതി
ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ തിരൂരിന്റെ പങ്ക് അത്രയധികം ഇല്ലെങ്കിലും
?തിരൂര്‍ പാന്‍? എന്നറിയപ്പെടുന്ന മലബാര്‍ വെറ്റിലയ്‌ക്ക് നല്ല ഡിമാന്റാണ്. കാരണം
അതിന്റെ രുചി ഒന്നുവേറെയാണ്. മലപ്പുറത്തെ പ്രത്യേക കാലാവസ്ഥയും അറബിക്കടലില്‍
നിന്ന് പൊന്നാനി വഴി അടിച്ചെത്തുന്ന കാറ്റും ആ വെറ്റിലയ്‌ക്ക് മധുരവും കയ്‌പും
ലഹരിയും നല്‍കുന്നു.
വെറ്റില പാക്കിസ്ഥാനിലേയ്‌ക്കു മാത്രമല്ല ആഭ്യന്തര
വിപണിയിലേയ്‌ക്കും പ്രവഹിക്കുന്നുണ്ട്. മുംബൈ, ഡല്‍ഹി, പാട്‌ന, ലക്‌നൗ, ജയ്‌പൂര്‍
തുടങ്ങിയ നഗരങ്ങളിലും മലബാര്‍ വെറ്റിലയ്‌ക്ക് ആയിരക്കണക്കിന് ആരാധകരുണ്ട്.
തിരൂരിലെ വെറ്റില കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടത് ചെങ്ങന്നൂരിനടുത്തുള്ള
വെണ്മണിയില്‍ വിളയുന്ന വെണ്മണി വെറ്റിലയാണത്രെ.
വെള്ളം കെട്ടി നില്‍ക്കാത്ത
വളക്കൂറുള്ള മണ്ണില്‍ മഴ തുടങ്ങുന്നതിനു തൊട്ടുമുമ്പ് മെയ് - ജൂണ്‍ മാസങ്ങളിലാണ്
വെറ്റിലയുടെ തണ്ട് മുറിച്ചു നടുക. കുരുമുളകിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു
വള്ളിച്ചെടിയാണല്ലോ വെറ്റില. ചാലുകീറി ചാണകവും പിണ്ണാക്കും പച്ചിലയും വളമായി
ചേര്‍ക്കണം. വേനല്‍ക്കാലത്ത് നനയ്‌ക്കണം. മഴക്കാലത്ത് വെള്ളം വാര്‍ന്നു പോകാന്‍
സൗകര്യമുണ്ടാക്കണം. റബ്ബര്‍ പോലെ വൈധഗ്‌ദ്യം ആവശ്യമില്ലാത്ത കൃഷിയാണിത്. പക്ഷേ
വെറ്റില നുള്ളിയെടുക്കുന്നതും ഭംഗിയായി അടുക്കി മുളകൊണ്ടോ ഈറ്റകൊണ്ടോ ഉള്ള
വല്ലങ്ങളില്‍ അടുക്കി വച്ച് നനഞ്ഞ കച്ചിയിട്ട് മൂടി കെട്ടിവിടുന്നത് ഒരു
കലയാണ്.
അടുക്കും പായ്‌ക്കിംഗും തിരൂരില്‍ അര്‍ധരാത്രിവരെ നീളുന്ന
പണിയാണ്. കാരണം വെളുപ്പിനുള്ള ഫ്‌ളൈറ്റില്‍ വെറ്റില മുംബൈക്കും അവിടെ നിന്ന്
കറാച്ചിയിലേയ്‌ക്കും, ലാഹോറിലേയ്‌ക്കും വിമാനത്തില്‍ കയറ്റി വിടുന്ന പതിവുണ്ട്.
കോഴിക്കോട്ടു നിന്ന് കറാച്ചയിലേയ്‌ക്ക് ഫ്‌ളൈറ്റുണ്ടായിരുന്നെങ്കില്‍ എത്ര
നന്നായിരുന്നുവെന്ന് മലപ്പുറംകാര്‍ സ്വപ്‌നം കാണുന്നു. എന്നിരുന്നാലും കോഴിക്കോട്
എയര്‍പ്പോര്‍ട്ട് സ്ഥിതിചെയ്യുന്നത് തങ്ങളുടെ ജില്ലയിലാണെന്ന സത്യം അവരെ
ആശ്വസിപ്പിക്കുന്നു.
കാര്‍ഗില്‍ യുദ്ധത്തെത്തുടര്‍ന്ന് ഫ്‌ളൈറ്റുകള്‍
മുടങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയില്‍ നിന്ന് വെറ്റില ഇറക്കുമതി ചെയ്‌തു
തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. അതില്ലാതാക്കാന്‍ വെറ്റിലപ്പാറയിലും
വെണ്മണിയിലും പുതുതായി തുടങ്ങുന്ന വെറ്റില കൃഷികൊണ്ട് സാധിക്കുമെന്നാണ് റബ്ബര്‍
വെട്ടി വെറ്റിലയിലേയ്‌ക്കു തിരിയുന്ന കൃഷിക്കാരുടെ പ്രതീക്ഷ.