Image

ഒരു ബള്‍ബിന്റെ കഥ (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 06 September, 2014
ഒരു ബള്‍ബിന്റെ കഥ (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
പണ്ടൊക്കെ നമ്മുടെ നാട്ടിലെ ഒരു പതിവനുസരിച്ച്‌ പ്രീഡിഗ്രി കഴിയുന്നിടം വരെ മാതാപിതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ മക്കളുടെ പഠിത്തവും ഉറക്കവും വസ്‌ത്രധാരണവും പല്ല്‌ തേപ്പും കുളീം ജപോം തീറ്റീം ഒക്കെ. എങ്ങനെയെങ്കിലും പ്രീഡിഗ്രി ഒന്നു കഴിഞ്ഞുകിട്ടിയാല്‍ പിന്നെ സാധാരണ അവരെ വല്യ ഏതെങ്കിലും പട്ടണത്തില്‍ വിട്ട്‌ ബിരുദവും ബിരുദാനന്തര ബിരുദവും എടുപ്പിക്കുന്നതാണ്‌ ഒരു നാട്ടുനടപ്പ്‌. സയന്‍സി്‌ല്‍ മിടുക്കരെ ബീ.ക്കോമിന്‌ വിടും, കണക്കില്‍ മിടുക്കരെ ഉന്തിത്തള്ളി മെഡിക്കല്‍ സ്‌കൂളില്‍ വിടും, കെമിസ്‌ട്രിയില്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടിയവരെ ഇക്കണോമിക്‌സിനും. മൂന്നാല്‌ വര്‍ഷം കഴിയുമ്പോള്‍ എല്ലാം പഠിച്ച്‌ മിടുക്കരായി നാട്ടില്‍ തിരിച്ചു വന്നാപിന്നെ താടീം വളര്‍ത്തി ജോലീം തെണ്ടി കുറ്റി ബീഡീം വലിച്ച്‌ ചീട്ടും കളിച്ച്‌ തേരാപാരാ നടന്ന്‌ പെണ്ണുങ്ങളേം കമന്റടിച്ച്‌, അവരുടെ ആട്ടും മേടിച്ച്‌ പാതിരാക്ക്‌ വീട്ടില്‍ കേറി വരാമല്ലോ.

എന്നെ ഉപരിപഠനത്തിന്‌ അയയ്‌ക്കാന്‍ തീരുമാനിച്ചത്‌ കാഞ്ഞിരപ്പള്ളി എന്നൊരു വലിയ പട്ടണത്തിലാണ്‌. ഞങ്ങടെ മണിമലപോലെ മൂന്ന്‌ പെട്ടിക്കടേം ഒരു ബാര്‍ബാര്‍ ഷോപ്പും ഒരു പോസ്റ്റ്‌ ഓഫീസും ഒരു റബ്ബര്‍ കടേം ഒന്നുമല്ല കാഞ്ഞിരപ്പള്ളീല്‍!!!. മൂന്ന്‌! കവല ഒക്കെയുള്ള ഇമ്മിണി ബല്യ ഒരു പട്ടണമാ അത്‌. കുരിശുപള്ളി കവല, ചന്തക്കവല & പേട്ടക്കവല. നല്ല കിളരമുള്ള കെട്ടിടങ്ങള്‍, കാലിനിടയില്‍ കൂടി കേറി പോകുന്ന ഓട്ടോറിക്ഷകള്‍, തലങ്ങും വിലങ്ങും ചീറിപ്പായുന്ന ലൈന്‍ ബസ്സുകള്‍, ട്യൂറിസ്റ്റ്‌ സഞ്ചാരികളെ കൊണ്ടു തിങ്ങിനിറഞ്ഞ നടപ്പാതകള്‍, ഫാനുള്ള ജൗളിക്കടകള്‍! തണുപ്പുള്ള ജ്യൂസ്‌ കടകള്‍! സിനിമാശാലകള്‍! പഞ്ചനക്ഷത്ര ഹോട്ടലുകള്‍ (അത്‌ വെറുതെ പറഞ്ഞതാ, കാഞ്ഞിരപ്പള്ളീല്‍ കോപ്പാ ഉള്ളത്‌). മണിമലയില്‍ നിന്നും 12 കി.മി. ദൂരം! മുക്കാല്‍ മണിക്കൂര്‍ നീളുന്ന ബസ്‌ യാത്ര! ചിറകുവിരിച്ചുയരാന്‍ വെമ്പുന്ന എന്നെപോലെ ഒരു ചെറുപ്പക്കാരന്റെ സ്വപ്‌നഭൂമി! മനസ്സില്‍ ലഡ്ഡുപൊട്ടി!

ആദ്യത്തെ രണ്ടാഴ്‌ച ഞാന്‍ മര്യാദരാമന്‍ കളിച്ച്‌ എല്ലാ ദിവസ്സോം ക്ലാസ്സിലും പോയി, പെണ്‍കുട്ടികളുടെ ഒന്നും മുഖത്ത്‌ നോക്കാത്‌ ടോയിന്‍ബീ ആന്തോളജി ഒക്കെ കാണാപ്പാഠം പഠിച്ച്‌, റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ പെരുവഴിയമ്പലം മനസ്സിരുത്തി വായിച്ച്‌ മര്യാദക്ക്‌ ഗ്രഹപാഠം ചെയ്‌ത്‌ അധ്യാപകരുടെ കണ്ണിലുണ്ണിയായി തീര്‌ന്നു . അസൂയാവഹമായ നേട്ടം! അച്ചായനും അമ്മച്ചിക്കും ചേട്ടന്മാര്‍ക്കും ഒക്കെ അഭിമാനം!

വീട്ടില്‍ നിന്നും അച്ചാച്ചന്‍ തരുന്ന 4 രൂപയാണ്‌ ദിവസ്സ അലവന്‍സ്‌. വണ്ടിക്കൂലി 70 പൈസ, ഊണിന്‌ 3 രൂപ, ചായ കുടിക്കാന്‍ 30 പൈസ. അതൊരു വല്യ തുകയാണെന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷ്യം. ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല. തര്‍ക്കിച്ചാല്‍ അദ്ദേഹം സ്‌കൂളില്‍ പോകാന്‍ 7 മൈല്‍ നടന്നുപോയ കഥ വീണ്ടും കേള്‍ക്കേിണ്ടിവരും.
ഊണിനേക്കാളും ചായയേക്കാളും കടിയേക്കാളും ഒക്കെ പ്രാധാന്യമേറിയ പലതും ഈ ലോകത്തിലുണ്ട്‌ എന്ന്‌ തിരിച്ചറിയാന്‍ എനിക്ക്‌ അധികകാലം വേണ്ടി വന്നില്ല. ആ ഇടയ്‌ക്കാണ്‌ യുവാക്കളുടെ ഹരമായി മാറിയ പൂര്‍ണ്ണിമയുടെ `മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' റിലീസ്സായത്‌. മണിമല ന്യൂ ടാക്കീസ്സില്‍ മൂന്നും നാലും വര്‍ഷം പഴക്കമുള്ള സത്യന്‍/നസീര്‍/ഷീല സിനിമകള്‍ മൂട്ടകള്‍ അറുമാദിക്കുന്ന ബെഞ്ചില്‍ അതുങ്ങളുടെ കടിയും കൊണ്ടിരുന്ന്‌! കണ്ട എനിക്ക്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും തണുപ്പുള്ള സിനിമാശാലയും പതുപതുത്ത കസേരയും ഒക്കെ ഒരു നവ്യാനുഭവമായിരുന്നു. പക്ഷേ സിനിമ കാണാന്‍ പൈസ വീട്ടില്‍ ചോദിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം ആയിരുന്നില്ല. പിന്നെയുള്ള ഒരേയൊരു വഴി ചെലവ്‌ ചുരുക്കലാണ്‌. ഇന്നിപ്പോ ഉമ്മന്‍ ചാണ്ടിയും ഒബാമയും ഒക്കെ ചെയ്യുന്നപോലെ.

മൂന്ന്‌! ദിവസ്സം ഉണ്ണാതിരുന്നാല്‍ ഒരു സിനിമ കാണാനുള്ള പൈസ സ്വരൂപിക്കാം പക്ഷെ ബസ്‌ കൂലിക്ക്‌ തികയില്ല. ആ വഴിക്കുള്ള ബസില്‍ കണ്‍സഷനും കിട്ടില്ല. കാരണം തീയേറ്റര്‍ ഇരിക്കുന്ന വഴിയില്‍ കോളേജ്‌ ഒന്നുമില്ല. എന്നിരുന്നാലും കണ്‍സസഷന്‍ ചോദിക്കുക എന്നത്‌ ഓരോ വിദ്യാര്‍ഥികളുടെയും കടമയാണ്‌. ബസ്‌ ജീവനക്കാര്‍ക്ക്‌്‌ വിദ്യാര്‍ഥികകളോട്‌ പൊതുവേയുള്ള ഒരു ഭയം ഉണ്ടല്ലോ, അത്‌ മുതലെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. രണ്ടും കല്‌പ്പിച്ച്‌ ബസുകൂലി ഒരു പോക്കറ്റിലും സിനിമാ ടിക്കറ്റിനുള്ള പൈസ മറ്റേ പോക്കറ്റിലും ഇട്ട്‌ ഞാന്‍ ബസ്സില്‍ കേറി. ടിക്കറ്റ്‌ എടുക്കാന്‍ സമയം ആയപ്പോ ഞാന്‍ മര്യാദക്ക്‌ എസ്‌. റ്റി. ചോദിച്ചു. എന്നാല്‍ എസ്‌. റ്റി തന്നില്ല എന്ന്‌ മാത്രമല്ല കണ്ട്രാവിക്ക്‌ ഭയങ്കര ഗമയും. എവിടെ പോകുന്നു, എന്തിന്‌ പോകുന്നു, ഇപ്പൊ സ്‌കൂള്‍ സമയം അല്ലെന്ന്‌ അറിഞ്ഞുകൂടെ, കണ്‌സകഷന്‍ നിങ്ങള്‍ വിദ്യാര്‍ഥികള്‍ ദുര്‍വിനിയോഗം ചെയ്യുവല്ലേ...അങ്ങനെ മീശയൊക്കെ പിരിച്ചൊരു പ്രസംഗം. ബസ്‌ നിര്‌ത്തിയിട്ടിരിക്കുന്നത്‌ കൊണ്ട്‌ ബസ്സിനുള്ളില്‍ ഉള്ളവരും കവലയില്‍ ബസ്‌ കാത്തുനില്‌ക്കുന്നവരും എല്ലാം അയാളുടെ പ്രസംഗം കേട്ടു.ഞാന്‍ നനഞ്ഞ പഞ്ഞി പോലെ ചൊങ്ങിപ്പോയി.

എന്നില്‍ ഞാന്‍ തന്നെ ഉറക്കി കിടത്തിയിരുന്ന വിദ്യാര്‍ഥി സിംഹം ഉണര്‍ന്നു . വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ചോദ്യം ചെയ്‌താല്‍ പിന്നെ അടങ്ങിയിരിക്കാന്‍ പറ്റില്ല.അത്‌ ഞാനടങ്ങുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്‌ തന്നെ നാണക്കേടാണ്‌. ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. കണ്ട്രാവി അങ്ങ്‌ തിരിഞ്ഞ ലാക്കിന്‌ ഞാന്‍ വണ്ടിയുടെ മുകളിലത്തെ ഒരു ബള്‍ബ്‌ ഊരിമാറ്റി പോക്കറ്റില്‍ ഇട്ടു.ഇതെല്ലാം ശ്രദ്ധിച്ച്‌ വണ്ടിയുടെ കിളി ബാക്ക്‌ സീറ്റില്‍ ഇരിപ്പുണ്ടായിരുന്നു. `വണ്ടി സ്‌റ്റേഷനിലോട്ട്‌ പോട്ടെ' എന്നും പറഞ്ഞ്‌ അവന്‍ ചാടി എഴുന്നേറ്റു.

സ്‌റ്റേഷനിലോട്ടോ??? എന്നെയോ??? തമാശിനുപോലും പോലീസ്‌ സ്‌റ്റേഷനില്‍ ഞാന്‍ പോയിട്ടില്ല; ആ കെട്ടിടം ദൂരേന്ന്‌ കണ്ടിട്ടേയുള്ളൂ. കാലാകാലങ്ങളായി അതിനുള്ളില്‍ കൊണ്ടാടിക്കൊണ്ടിരിക്കുന്ന കായിക വിനോദങ്ങളെപ്പറ്റി ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്‌. എന്നെ അടിമുടി വിറയ്‌ക്കാനും വിര്‍ക്കാനും മുട്ട്‌ കൂട്ടിയിടിക്കാനും തുടങ്ങി. തൊണ്ടയിലെ വെള്ളം പറ്റി ഉന്നുറക്കെ കരയാന്‍ പോലും പറ്റാത്ത അവസ്ഥ! ബസ്സിലുള്ള യാത്രക്കാരെല്ലാം എന്നെത്തന്നെയാണ്‌ നോക്കുന്നത്‌. ആളുകള്‍ ചിരിക്കുന്നു, ചിലര്‍ വിസില്‍ അടിക്കുന്നു, മറ്റു ചിലര്‍ യാത്ര തടസ്സപ്പെട്ടത്തില്‍ നീരസ്സം പ്രകടിപ്പിക്കുന്നു. എലിക്ക്‌ പ്രാണവേദന, പൂച്ചക്ക്‌ കളിവിളയാട്ടം! വണ്ടി പതുക്കെ നീങ്ങി തുടങ്ങി, പോലീസ്‌ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി.

ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഒരു അലിഖിത നിയമമുണ്ട്‌. പിടിക്കപ്പെട്ടാല്‍ പിന്നെ ഓടിക്കോണം എന്നതാണ്‌ ആ നിയമം. ഏത്‌ വിദ്യാര്‍ഥിയും അറിഞ്ഞിരിക്കേണ്ട നിയമം. ഞാനും അതനുസരിച്ചു. അടുത്ത വളവില്‍ വണ്ടി സ്ലോ ആയപ്പോ ഇന്‍ ഹരിഹര്‍ നഗറിലെ തോമാസുകുട്ടിയെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനിറങ്ങി ഓടി.

ദൈവാദീനം എന്നേ പറയേണ്ടൂ...പുറകെ ഓടാനോ എന്നെ പിടിക്കാനോ ആരും മെനക്കെട്ടില്ല പക്ഷെ അന്നെനിക്കൊരു പേര്‌ വീണു. `ബള്‍ബ്‌' !എന്റെ സീനിയര്‍ ആയി പഠിക്കുന്ന മുണ്ടക്കയംകാരന്‍ ടോമി ജേക്കബ്‌ ആ വണ്ടിയില്‍ ഉണ്ടായിരുന്നു. അവനാണ്‌ സംഗതി കൊളേജില്‍ ഫ്‌ലാഷ്‌ ആക്കിയത്‌. ഡിഗ്രി അവസാനം വരെ ആ ഓമനപ്പേര്‌ എന്നോടൊപ്പം ഉണ്ടായിരുന്നു.

`എടാ ബള്‍ബേ'

(പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
ഒരു ബള്‍ബിന്റെ കഥ (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
വിദ്യാധരൻ 2014-09-10 08:53:50
കൊച്ചു കള്ളാ നീ ഒരു ബൾബല്ലേ മോഷ്ടിച്ചുള്ളൂ? കൂടാതെ ആ സംഭവത്തെ അസ്പതമാക്കി നല്ലൊരു കഥയും മെനെഞ്ഞിരിക്കുന്നു. അതുകൊണ്ട് ക്ഷമിചിരിക്കുന്നു കൂടാതെ അഭിനന്ദനവും മോഷ്ടിച്ചതിനല്ല. കഥക്ക്. പക്ഷെ കാശുകൊടുത്ത് കഥ എഴുതിച്ചു പിടിക്കപ്പെടാതെ നടക്കുന്ന പല കള്ളന്മാരുടെയും നാടാണ് അമേരിക്ക ( ഇത് ഞാൻ പറഞ്ഞതല്ല അമേരിക്കയിലെ പ്രശസ്തയായ ഒരു എഴുത്തുകാരി ഇ-മലയാളിയിൽ എഴുതിയിട്ടുള്ളതാണ്). പല നാൾ കള്ളം ഒരു നാൾ പിടിക്കപ്പെടും എന്നാണു പ്രമാണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക