Image

`കൊലവെറിയും കൊലവിളിയും'

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 December, 2011
`കൊലവെറിയും കൊലവിളിയും'
യൂ ട്യൂബില്‍ ഇന്ന്‌ ലോകമാകെ പ്രചരിക്കുന്ന ഗാനമാണ്‌ `വൈ ദിസ്‌ കൊലവെറി ഡി' എന്ന ഹിറ്റ്‌ ഗാനം. സന്തോഷ്‌ പണ്ഡിറ്റിന്റെ `കൃഷ്‌ണനും രാധയും' സൂപ്പര്‍ഹിറ്റ്‌ മലയാള സിനിമകളുടെ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ലോകമാകെ പ്രചരിച്ചപ്പോള്‍ അതിനെ വിമര്‍ശിക്കാനും സന്തോഷ്‌ പണ്ഡിറ്റിനെ എവിടെവെച്ചു കണ്ടാലും കല്ലെറിഞ്ഞു കൊല്ലാനും ജനങ്ങള്‍ തയ്യാറായി. പക്ഷെ, ഓരോ പ്രാവശ്യവും കൂടുതല്‍ പേരെ ആ സിനിമ കാണാന്‍ തിയ്യേറ്ററുകളിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌ `നെഗേറ്റീവ്‌ പബ്ലിസിറ്റിയിലൂടെ' ഉദ്ദേശിച്ചത്‌ എന്നതായിരുന്നു സത്യം. കുടുംബ സദസ്സില്‍ കാണാന്‍ കൊള്ളാത്ത പടമാണെന്ന്‌ പലരും അഭിപ്രായപ്പെടുമ്പോള്‍ തിയ്യേറ്ററുകളിലേക്ക്‌  തള്ളിക്കയറിയത്‌ യുവജനങ്ങളായിരുന്നു. തെറിയഭിഷേകം നടത്താനാണെന്നുള്ളത്‌ വേറെ കാര്യം. ആഭാസത്തരങ്ങളെന്തും കണ്ണടച്ച്‌ അനുകരിക്കുന്നവരാണല്ലോ കേരളത്തിലെ യുവജനസമൂഹം.

ഈ `കൊലവെറി' ഗാനവും ഏതാണ്ട്‌ അതുപോലെയൊക്കെയാണ്‌. `ഇതെന്തു പാട്ട്‌' എന്ന്‌ കേള്‍വിക്കാര്‍ക്ക്‌ തോന്നാമെങ്കിലും ഏകദേശം 3 കോടി ജനങ്ങള്‍ ഈ കൊലവെറി യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു എന്നാണ്‌ കണക്ക്‌. തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മരുമകനായ ധനുഷ്‌ ആണ്‌ ഈ ഗാനത്തിന്റെ സൃഷ്ടികര്‍ത്താവ്‌. കൊച്ചുകുട്ടിള്‍ക്കുപോലും ഈ കൊലവെറി ഇന്ന്‌ ഹരമാണ്‌. സംഗീതത്തെ വൈകൃതമാക്കി പല ഗാനങ്ങളും ഇതിനു മുന്‍പും ജന്മമെടുത്തിട്ടുണ്ടെങ്കിലും, ഈ കൊലവെറി അവയെയെല്ലാം കടത്തിവെട്ടി ഇന്ന്‌ ലോകപ്രശസ്‌തി നേടിക്കഴിഞ്ഞു.

ഈ കൊലവെറിയെക്കാള്‍ ഭയാനകമാണ്‌ മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടുകാര്‍ കൊലവിളിയുമായി മലയാളികളുടെ നേരെ പായുന്നത്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോള്‍ തമിഴ്‌നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത്‌ കൊലവിളിയുമായാണ്‌. മലയാളികളെ എവിടെവെച്ചു കണ്ടാലും ആക്രമിക്കുക, അവരുടെ സ്വത്തുവകകള്‍ കൊള്ളയടിക്കുക, കൃഷികളും ബിസിനസ്സ്‌ സ്ഥാപനങ്ങളും നശിപ്പിക്കുക മുതലായ ക്രൂരമായ പ്രവൃത്തികളാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ നേരിടുന്നത്‌.

മുല്ലപ്പെരിയാറിലെ ഭൂചലനങ്ങളെക്കാള്‍ ഭയാനകമാണ്‌ ഇന്ന്‌ തമിഴ്‌നാട്ടിലെ മലയാളികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ജീവിതായോധനത്തിനായി കാലങ്ങള്‍ക്കുമുന്‍പ്‌ തമിഴ്‌ നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ചേക്കേറി കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ചതെല്ലാം ഒരൊറ്റ ദിവസം കൊണ്ട്‌ കൊലവിളിയുമായെത്തിയ തമിഴ്‌നാട്ടിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവര്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്‌.

സന്തോഷ്‌ പണ്ഡിറ്റ്‌ പ്രയോഗിച്ച അതേ നെഗേറ്റീവ്‌ പബ്ലിസിറ്റിയാണ്‌ തീവ്രവാദസ്വഭാവമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ കേരളത്തിനെതിരായി പ്രയോഗിക്കുന്നതും അനുയായികളെ കേരളത്തിനെതിരായി തിരിച്ചുവിടുന്നതും. പക്ഷേ, ഈ നെഗേറ്റീവ്‌ പബ്ലിസിറ്റിയെ പ്രതിരോധിക്കാന്‍  കേരള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെന്നു മാത്രമല്ല, തമിഴ്‌നാട്ടുകാര്‍ക്ക്‌ വടി വെട്ടിക്കൊടുത്ത്‌ സ്വയം അടി ഏറ്റുവാങ്ങുന്ന പ്രക്രിയകളാണ്‌ ഇന്ന്‌ കേരളത്തില്‍ ദിനേന നടന്നുകൊണ്ടിരിക്കുന്നത്‌. തമിഴ്‌നാട്ടിലുള്ള മലയാളികള്‍ പോലും കേരളത്തിനെതിരായി തിരിഞ്ഞതിന്റെ മുഖ്യ കാരണവും അതുതന്നെ.

തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായ വൈക്കോയുടെ നേതൃത്വവും വിടുതലൈ പുലികള്‍ എന്ന സംഘടനയും കൈകോര്‍ത്തു പിടിച്ചുകൊണ്ടാണ്‌ മലയാളികളുടെ നേര്‍ക്ക്‌ കൊലവിളിയുമായി എത്തുന്നത്‌. മാനുഷികമായ ഒരു പ്രശ്‌നം വൈകാരികമായും കക്ഷിരാഷ്ട്രീയപരമായും കൈയ്യാളിയാല്‍ എന്തു സംഭവിക്കുമെന്നതിന്‌ ഉത്തമ ഉദാഹരണമായി മുല്ലപ്പെരിയാര്‍ മാറിക്കഴിഞ്ഞു.

കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായി നാം ഉയര്‍ത്തിക്കാട്ടുമ്പോള്‍ തമിഴ്‌നാട്‌ ഉയര്‍ത്തിക്കാട്ടുന്നത്‌ അഞ്ചു ജില്ലകളിലായി പരന്നു കിടക്കുന്ന പതിനായിരക്കണക്കിന്‌ ഏക്കര്‍ കൃഷിയിടങ്ങളും, മനുഷ്യരുടേയും കന്നുകാലികളുടേയും കുടിവെള്ള പ്രശ്‌നമാണ്‌. അതുകൊണ്ടുതന്നെ അവര്‍ കൊലവിളിയുമായി രംഗത്തിറങ്ങി ഏതു വിധേനയും കേരളത്തെ ഈ പ്രശ്‌നത്തില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിശ്രമിച്ചുകൊണ്ടിരിക്കുന്നു.

മലയാളി വ്യാപാരികളും കൃഷിക്കാരും സര്‍വ്വതും നഷ്ടപ്പെട്ട്‌ ദിനംപ്രതി കേരളത്തിലേക്ക്‌ പലായനം ചെയ്‌തു തുടങ്ങിയെങ്കിലും അവരുടെ സംരക്ഷണത്തിനോ പുനരധിവാസത്തിനോ കേരള സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനില്‌ക്കുമ്പോള്‍ തന്നെ, തമിഴ്‌നാട്ടിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്‌ പെരുവഴിയിലായിരിക്കുന്നത്‌. അവരുടെ നേരെയും കൊലവിളിയുമായി തമിഴ്‌ തീവ്രവാദ ഗ്രൂപ്പുകള്‍ നേരിടുന്നു. പക്ഷെ, കേരള സര്‍ക്കാര്‍ എന്തുകൊണ്ട്‌ സത്വര നടപടികള്‍ സ്വീകരിക്കുന്നില്ല   ജയലളിതക്ക്‌ കത്തയച്ച്‌ മറുപടിക്കായി കാത്തു നില്‍ക്കാതെ, ക്രിയാത്മകമായ പ്രവൃത്തിയാണ്‌ ഇവിടെ വേണ്ടത്‌.

എന്തിനേയും അന്ധമായി വിശ്വസിക്കുന്ന തമിഴ്‌ ജനതയുടെ വൈകാരിക പ്രതികരണ രീതിയും സ്വഭാവ വിശേഷങ്ങളും നന്നായി അറിയാവുന്ന കേരള രാഷ്ട്രീയ നേതൃത്വം അവരെ പ്രകോപിപ്പിച്ചതാണ്‌ ഇപ്പോള്‍ ഈ കൊലവിളിക്ക്‌ മുഖ്യകാരണം. മുല്ലപ്പെരിയാറിലെ വെള്ളം തരാത്ത മലയാളികളെ തമിഴ്‌നാട്ടില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന്‌ അവരെക്കൊണ്ട്‌ പറയിപ്പിച്ചത്‌ ആരാണെന്ന്‌ നാം ചിന്തിക്കണം.

തമിഴ്‌നാട്ടില്‍ സ്ഥിരതാമസവും കച്ചവടസ്ഥാപനങ്ങളുമുള്ള മലയാളികളും, ഏകദേശം 120 മലയാളി സംഘടനകളും ഇപ്പോള്‍ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കാരണം, അവര്‍ക്ക്‌ അവിടെ സമാധാനമായി ജീവിക്കണം. കേരളത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്‌ തമിഴ്‌നാട്ടില്‍ മിക്കവരും അഭയം പ്രാപിച്ചിരിക്കുന്നത്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ അവരുടെ സ്വത്തിനും ജീവനും ഭീഷണിയായാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്നതിനേക്കാള്‍ ഭയാനകമായിരിക്കുമെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊലവിളിയുമായി ഏതുനിമിഷവും വിടുതലൈ പുലികളും മറ്റു പ്രാദേശിക തീവ്രസ്വഭാവമുള്ള സംഘടനകളും അവര്‍ക്കു നേരെ ആഞ്ഞടിക്കും.

അഭിഭാഷകര്‍ പോലും ആയുധങ്ങളുമായി കൊലവിളി നടത്തി പാഞ്ഞടുക്കുമ്പോള്‍ മലയാളികള്‍ക്ക്‌ നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. അവര്‍ക്ക്‌ സംരക്ഷണമായി നോക്കുകുത്തികളെപ്പോലെ ഏതാനും പോലീസുകാര്‍ മാത്രം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അനുകൂലമായി തീരുമാനമെടുക്കുമെന്ന മിഥ്യാബോധമാണ്‌ കേരളത്തിനുള്ളത്‌. ഒന്നുകില്‍ കേന്ദ്രത്തില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിന്‌ തീരുമാനമാകുന്നതുവരെ കാത്തിരിക്കുക. അതോടൊപ്പം കേരളത്തില്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കസര്‍ത്തുകള്‍ നിര്‍ത്തി വെച്ച്‌ ജനങ്ങളെ ബോധവത്‌ക്കരിക്കുക.

അണക്കെട്ട്‌ തകര്‍ന്നാലുണ്ടാകാവുന്ന ആഘാതം തടയുന്നതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കാമെന്ന്‌ കേരളത്തിന്‌ ഉറപ്പുകൊടുത്ത പ്രധാനമന്ത്രി ആ ഉറപ്പ്‌ മരവിപ്പിച്ചതായി തമിഴ്‌നാട്‌ പൊതുമരാമത്തു വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനമാണ്‌ ഈ തീരുമാനത്തിനു വഴിയൊരുക്കിയത്‌. അവിടെയും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലനില്‌പിനാണ്‌ പ്രാധാന്യം കൊടുത്തത്‌. ജയലളിതയും കരുണാനിധിയും വേണ്ടവിധത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിന്റെ പ്രത്യു പകാരമാണ്‌ കേന്ദ്രത്തിന്റെ ഈ തീരുമാനം.

കേരളത്തിലെ മന്ത്രിമാരും, എം.പി.മാരും. എം.എല്‍.എ.മാരും സത്യാഗ്രഹമിരുന്നതും ഉണ്ണാവൃതമിരുന്നതും വൃഥാവിലയായി. സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ദ്ധ സംഘം കേരളത്തിലെ ഉദ്യോഗസ്ഥരെ അവഗണിച്ചതും കൂടി കൂട്ടിവായിക്കുമ്പോള്‍ കേരളത്തിന്റെ ഒരാവശ്യവും പ്രായോഗികമാകുകയില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. തന്നെയുമല്ല, വര്‍ഷങ്ങളായി കൂടംകുളം ആണവ നിലയത്തിനെതിരായി സമരം നടത്തുന്ന തമിഴ്‌നാടിനെ പ്രീണിപ്പിച്ച്‌ ഏതുവിധേനയും ആ പദ്ധതി നടപ്പിലാക്കേണ്ടതും കേന്ദ്രത്തിന്റെ അഭിമാനപ്രശ്‌നമാണ്‌. കേരളത്തിലെ മുപ്പതോ നാല്‌പതോ ലക്ഷം ജനങ്ങളുടെ ജീവന്‌ ആപത്തുവന്നാലും കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടങ്ങളുണ്ടായാലും റഷ്യ ഉപേക്ഷിച്ച ആണവ പദ്ധതി കൂടംകുളത്ത്‌ സ്ഥാപിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ കേന്ദ്രത്തിനുള്ളൂ.

അയല്‍ക്കാരായ തമിഴ്‌നാടുമായി കേരളം ഒരു തുറന്ന ചര്‍ച്ചയ്‌ക്ക്‌ തയ്യാറായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും രമ്യമായ പരിഹാരമാകും. അതിന്‌ കേന്ദ്രത്തിന്റേയോ സുപ്രീം കോടതിയുടെയോ മദ്ധ്യസ്ഥതയുടെ ആവശ്യമില്ല. തമിഴ്‌നാടുമായി സൗഹൃദപൂര്‍ണ്ണമായ സമീപനം കേരളത്തിന്‌ ഗുണമേ ചെയ്യൂ. രാഷ്ട്രീയമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാതെ കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ ഈ പ്രശ്‌നം സൗഹൃദപരമായി പരിഹരിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട്ടുകാര്‍ മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ വെള്ളം ഉപയോഗിച്ച്‌ അവര്‍ ഉല്‌പാദിപ്പിക്കുന്ന ഉല്‌പന്നങ്ങളുടെ ഉപഭോക്താക്കള്‍ ഭൂരിഭാഗവും കേരളീയരാണെന്ന ബോധവും നമുക്കുണ്ടാകണം.
`കൊലവെറിയും കൊലവിളിയും'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക